Image

കനയ്യകുമാറിനെതിരായുള്ള രാജ്യദ്രോഹ കുറ്റം; ദില്ലി പൊലീസിന് കോടതിയുടെ രൂക്ഷവിമര്‍ശനം

Published on 19 January, 2019
കനയ്യകുമാറിനെതിരായുള്ള രാജ്യദ്രോഹ കുറ്റം; ദില്ലി പൊലീസിന് കോടതിയുടെ രൂക്ഷവിമര്‍ശനം

ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയിലെ മുന്‍ വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡണ്ട് കനയ്യകുമാറിനെതിരായുള്ള രാജ്യദ്രോഹ കേസില്‍ ദില്ലി പൊലീസിന് കോടതിയുടെ രൂക്ഷ വിമര്‍ശനം. നിയമവകുപ്പിന്‍റെ മുന്‍കൂര്‍ അനുമതി ഇല്ലാതെ കുറ്റപത്രം ഫയല്‍ ചെയ്ത പൊലീസിന്‍റെ നടപടിയാണ് വിമര്‍ശനത്തിനിടയാക്കിയത്.

രാജ്യദ്രോഹക്കേസുകളില്‍ സര്‍ക്കാരിന്‍റെ മുന്‍കൂര്‍ അനുമതി വാങ്ങിയ ശേഷമേ കുറ്റപത്രം ഫയല്‍ ചെയ്യാവൂ എന്നാണ് ക്രിമിനല്‍ നടപടി ചട്ടത്തിലെ വ്യവസ്ഥ. എന്നാല്‍ കുറ്റപത്രം ഫയല്‍ ചെ്യത ശേഷം കഴിഞ്ഞ തിങ്കളാഴ്ച മാത്രമാണ് ദില്ലി പൊലീസ് സംസ്ഥാന സര്‍ക്കാരിനെ സമീപിച്ചത്. സര്‍ക്കാരാകട്ടെ ഇത് വരെ പ്രോസിക്യൂഷന് അനുമതി നല്‍കിയിട്ടില്ല. പത്ത് ദിവസത്തിനകം അനുമതി വാങ്ങാമെന്ന് പൊലീസ് കോടതിയെ അറിയിച്ചു. കേസ് പിന്നീട് പരിഗണിക്കാനായി മാറ്റി. 

കേസില്‍ കഴിഞ്ഞ തിങ്കളാഴ്ച്ചയാണ് കനയ്യകുമാര്‍ അടക്കം പത്ത് പേര്‍ക്കെതിരെ ദില്ലി പൊലീസ് പട്യാല കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. 1200 പേജുള്ള കുറ്റപത്രമാണ് കോടതിയില്‍ ദില്ലി പൊലീസ് സമര്‍‍പ്പിച്ചത്.

ജെഎന്‍യുവില്‍ അഫ്‌സല്‍ ഗുരു അനുസ്മരണം നടത്തിയ സമയത്ത് ദേശവിരുദ്ധ മുദ്രാവാക്യം വിളിച്ചെന്ന് ആരോപിച്ചാണ് കനയ്യകുമാര്‍, ഉമര്‍ ഖാലിദ്, അനിര്‍ബന്‍ ഭട്ടാചാര്യ എന്നിവര്‍ക്കെതിരെ ദില്ലി പൊലീസ് കേസെടുത്തത്. 2016 ഫെബ്രുവരി ഒമ്ബതിനാണ് സംഭവം. 2001ലെ പാര്‍ലമെന്റ് ആക്രമണത്തിന്റെ സൂത്രധാരനായിരുന്നു അഫ്സല്‍ ഗുരു. 

വിദ്യാര്‍ത്ഥികള്‍ ദേശവിരുദ്ധ മുദ്രാവാക്യം വിളിച്ചെന്ന ആരോപണത്തിനു തെളിവായി മൂന്ന് ചാനലുകള്‍ വീഡിയോ പുറത്തു വിട്ടിരുന്നു. ജെഎന്‍യുവിലെ എബിവിപി പ്രവര്‍ത്തകരാണ് ഈ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ ആദ്യം പുറത്തുവിട്ടത്. തുടര്‍ന്ന് ദൃശ്യങ്ങളുടെ ആധികാരികത പരിശോധിക്കാതെ ചാനലുകള്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരെ റിപ്പോര്‍ട്ട് നല്‍കുകയായിരുന്നു. പിന്നീട് പുറത്തുവിട്ട ദൃശ്യങ്ങള്‍ വ്യാജമാണെന്ന തെളിവുകളുമായി മറ്റു ചില മാധ്യമങ്ങളും വിദ്യാര്‍ത്ഥികളും രംഗത്തെത്തി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ വീഡിയോ വ്യാജമാണെന്ന് ദില്ലി സര്‍ക്കാര്‍ കണ്ടെത്തുകയും ചാനലുകള്‍ക്കെതിരെ കേസെടുക്കുകയും ചെയ്തിരുന്നു.

ദില്ലി പൊലീസിന്റെ പ്രത്യേക സെല്ലാണ് കേസ് അന്വേഷിക്കുന്നത്. 2017 മാര്‍ച്ചില്‍ രാജ്യദ്രോഹം, ക്രിമിനല്‍ ഗൂഢാലോചന എന്നീ വകുപ്പുകള്‍ ചേര്‍ത്ത് ദില്ലി പൊലീസ് കരട് കുറ്റപത്രം തയ്യാറാക്കിയിരുന്നു. കുറ്റപത്രത്തില്‍ കനയ്യ കുമാര്‍ ഇന്ത്യാ വിരുദ്ധ മുദ്രാവാക്യം വിളിച്ചെന്ന് പറയുന്നില്ല. എന്നാല്‍ അന്ന് നടന്ന സംഭവങ്ങളെ തടുക്കാന്‍ കനയ്യ കുമാര്‍ ഇടപെട്ടില്ലെന്നും, കനയ്യ കുമാറിനെതിരെ ഏത് വകുപ്പാണ് ചാര്‍ത്തേണ്ടതെന്ന് കോടതിക്ക് തീരുമാനിക്കാമെന്നും കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക