ചിക്കാഗോ: ഹ്രസ്വമായ ജീവിതകാലത്തും നാനാ രംഗങ്ങളില്‍ വ്യക്തിമുദ്ര പതിപ്പിക്കുകയും സൗഹ്രുദത്തിന്റെ പച്ചപ്പുകള്‍ അവശേഷിപ്പിക്കുകയും ചെയ്ത ജോയി ചെമ്മാച്ചേലിന്റെ പൊതുദര്‍ശനം കണ്ണീരിന്റെയും സ്‌നേഹാതുരതയുടെയും ആര്‍ദ്രമായ സംഗമവേദിയായി.
ജോയി ചെമ്മാച്ചേല്‍ എന്ന വ്യക്തിയെപറ്റി ദീപ്തമായ സ്മരണകള്‍ ഒട്ടേറെ പേര്‍ പങ്കു വച്ചപ്പോള്‍ തെളിഞ്ഞു വന്നത് മറ്റുള്ളവരെ സഹായിക്കുന്നത് ജീവിത വ്രതമാക്കിയ അപൂര്‍വ വ്യക്തിത്വം.
പൊതുദര്‍ശനം നടന്ന സെന്റ് മേരീസ് ക്‌നാനായ ദേവലയത്തിലെക്ക് അമേരിക്ക ഒട്ടാകെ നിന്നു സുഹ്രുത്തുക്കളും ബന്ധുക്കളും അശ്രുപുഷ്പങ്ങളുമായി ഒഴുകി എത്തി. ഇതു പോലൊരു ആദരം ഒരു അമേരിക്കന്‍ മലയാളിക്ക് ലഭിക്കുന്നത് ഇതാദ്യമായിരിക്കാം.
ക്‌നാനായ വോയിസ് പൊതുദര്‍ശനം ലൈവ് ആയി കാണിച്ചതോടെപ്രിയപ്പെട്ട ജോയിച്ചനെ അവസാനമായി ഒന്നു കാണുവാന്‍ ലോകമെങ്ങും ആളുകള്‍ ടിവിക്കും കമ്പ്യൂട്ടറിനും മുന്നില്‍ തമ്പടിച്ചു.
സിനിമയിലും സീരിയലിലും അഭിനയിച്ച സഹപ്രവര്‍ത്തകനെ കാണാന്‍ ന്യു യോര്‍ക്കില്‍ നിന്നു നടി മന്യ അടക്കമുള്ളവര്‍എത്തി.
ശൂശ്രൂഷകള്‍ക്ക് ബിഷപ്പ് മാര്‍ ജോയി ആലപ്പാട്ട് മുഖ്യകാര്‍മ്മികനായിരുന്നു.
ഇതേ സമയം പിതാവിന്റെ നടക്കാത്ത സ്വപ്നം സാക്ഷാത്ക്കരിക്കാനായി പുത്രന്‍ ജിയോ ചെമ്മാച്ചേല്‍ ഫെയ്‌സ്ബുക്കിലൂടെ ഒരു കാമ്പെയിന്‍ തുടങ്ങി. 100 സ്ത്രീകളുടെ വിവാഹം നടത്തിക്കൊടുക്കണം എന്നതായിരുന്നു പിതാവിന്റെ സ്വപ്നം. അതു നടന്നില്ലെങ്കിലും 10 സ്ത്രീകളുടെ വിവാഹമെങ്കിലും നടത്തണംഎന്നാണു തങ്ങള്‍ ആഗ്രഹിക്കുന്നതെന്ന് ജിയോ എഴുതി. ഒരാള്‍ക്ക് 6000 ഡോളര്‍ വച്ച് 60,000 ഡോളര്‍ വേണ്ടി വരും. ഇതില്‍ സഹകരിക്കാന്‍ ജിയോ അഭ്യര്‍ഥിച്ചു.
അഭ്യര്‍ഥന വന്ന്ഏതാനും മണിക്കൂറിനകം അതില്‍ തുക 20,000 ഡോളറോളമായി. ഇക്കാര്യം സംവിധായകന്‍ രാജു പ്രാലേല്‍ അനുസമരിക്കുകയും ചെയ്തു.
ജോയിച്ചനെ സിനിമാ രംഗത്തേക്കു കൊണ്ടു വന്നത് താനാണെന്ന് രാജു പ്രാലേല്‍ അനുസ്മരിച്ചു. ഡോളര്‍ സിനിമ പിടിക്കുമ്പോഴായിരുന്നു അത്. അതില്‍ കോട്ടയം ജോസഫും ജോയിച്ചനും അഭിനയിക്കേണ്ട റോളുകള്‍ ലാലു അല്ക്‌സും മുകേഷുമാണു അഭിനയിച്ചത്. ഇരുവര്‍ക്കും വരാന്‍ കഴിയാഠതായിരുന്നു കാരണം.അതിനു ശേഷം സീരിയലില്‍ ജോയിച്ചനും ഭാര്യ ഷൈലയും മകനും അഭിനയിച്ചു. പിന്നീട് ഏതാനും സിനിമകളില്‍ ജോയിച്ചന്‍ വേഷമിട്ടു. പക്ഷെ രോഷാകുലനാവുന്ന ഒരു സീന്‍ അഭിനയിക്കുക ജോയിച്ചനു പറ്റില്ലായിരുന്നു. ജീവിതത്തിലും ജോയിച്ചന്‍ ആരോടും ദ്വേഷ്യപ്പെട്ടിട്ടില്ലല്ലൊ.സിനിമയില്‍ കൊണ്ടു പോയി താന്‍ ജോയിച്ചനെ കുഴപ്പത്തിലാക്കുകയാണെന്നു വീട്ടുകാര്‍ക്ക് പരിഭവം ഉണ്ടായിരുന്നു. എങ്കിലുംകലാകരാനെ നമുക്കു അവഗണിക്കാനാവില്ല.
പത്രപ്രവര്‍ത്തകനായ ജോയിച്ചന്‍ പുതുക്കുളം, ജോയി ചെമ്മാച്ചേലിന്റെ ആദ്യകാല പ്രവര്‍ത്തനങ്ങളും സഹായങ്ങളും അനുസ്മരിച്ചു. ദൈവസന്നിധിയില്‍ ഉണ്ടെന്നു നമുക്കു ഉറപ്പായും വിശ്വസിക്കാവുന്ന വ്യക്തിയാണു ജോയി ചെമ്മാച്ചേല്‍.
ഫൊക്കാന മുന്‍ വൈസ് പ്രസിഡന്റും കണ്വന്‍ഷന്‍ ചെയറുമായ ജോയി ചെമ്മാച്ചേല്‍ നല്കിയ സേവനങ്ങള്‍ ഫൊക്കാന പ്രസിഡന്റ് മാധവന്‍ ബി നായര്‍ ചൂണ്ടിക്കാട്ടി. ക്‌നാനായ സമുദായത്തിനു നല്കിയ സേവനങ്ങള്‍ കെ.സി.സി.എന്‍.എ പ്രസിഡന്റ് ബേബി മണ്‍ക്കുന്നേല്‍ അനുസ്മരിച്ചു.ഫോമാ ജോ. ട്രഷറര്‍ ജയിന്‍ കണ്ണച്ചാന്‍ പറമ്പില്‍ ജോയിച്ചനുമായുള്ള ബന്ധങ്ങള്‍ വിവരിച്ചു.
മരണ വിവരം അറിഞ്ഞപ്പോള്‍ ജീവിതം ശൂന്യമായതായി തോന്നിയെന്നു ഫോമ നേതാവ് അനിയന്‍ ജോര്‍ജ് പറഞ്ഞു. തനിക്കു ജൂറി ഡ്യൂട്ടി ഉണ്ടായിരുന്നു. എന്നാല്‍ ചിക്കാഗോക്കു ടിക്കറ്റ് എടുത്ത് ജോയിച്ചന്റെ ചിത്രവുമായി ജഡ്ജിയെ പോയി കണ്ടു. സഹോദരനാണെന്നു പറഞ്ഞു ജഡ്ജി ഡ്യൂട്ടി ഒഴിവാക്കി തന്നു.ജെ.എസ്. ഫാമില്‍ രണ്ടു വട്ടം, പോയിട്ടുണ്ട്.ഒരു സ്വര്‍ഗരാജ്യം തന്നെയാണു അവിടെ ജോയിച്ചന്‍ സ്രുഷ്ടിച്ചത്. വേര്‍പിരിഞ്ഞുവെങ്കിലും ജോയിച്ചന്‍ ഇനിയും നമ്മുടെ ഹ്രുദയങ്ങളില്‍ ജീവിക്കും
ജോയിച്ചന്‍ ആദ്യകാലത്തു ജോലി വാങ്ങാന്‍ സഹായിച്ചതും മറ്റും പലരും അനുസ്മരിച്ചു.
ഇന്ത്യാ പ്രസ് ക്ലബിന്റെ ഇപ്പോഴത്തെ നാഷനല്‍ പ്രസിഡന്റ്മധു കൊട്ടാരക്കര അശ്വമേധവുമായുള്ള ജോയിച്ചന്റെ ബന്ധം അനുസ്മരിച്ചു. അമേരിക്കയില്‍ ഒരാളൂടെ മരണത്തില്‍ ഇത്രയധികം പേര്‍ ദുഖിച്ച മറ്റൊരു അവസരവുമുണ്ടായിട്ടില്ലെന്നും ചൂണ്ടിക്കാട്ടി.അമേരിക്കയില്‍ ദ്രുശ്യമാധ്യമങ്ങളുടെ വരവിലും ജോയിച്ചന്‍ വലിയ പങ്കു വഹിച്ചു. അതു പോലെകേരളത്തില്‍ ഇത്രയധികം സ്വാധീനം ചെലുത്തിയ മറ്റൊരു അമേരിക്കന്‍ മലയാളി ഇല്ലെന്നു പറയാം.
പ്രസ് ക്ലബിന്റെ ആഭിമുഖത്തില്‍ ഇന്ന് (വെള്ളി) വൈകിട്ടു പൗരാവലിയുടെ അനുശോചന യോഗത്തിലേക്കു അദ്ധേഹം ഏവരെയും ക്ഷണിച്ചു.
പ്രസ് ക്ലബ് മുന്‍ നാഷനല്‍ പ്രസിഡന്റും കൈരളി ടിവി ഡയറക്ടറുമായശിവന്‍ മുഹമ്മ, ജോയിച്ചന്റെ സേവനങ്ങള്‍ ചൂണ്ടിക്കാട്ടി-പ്രത്യേകിച്ച് ചിക്കാഗോയില്‍ തന്റെ നേത്രുത്വത്തില്‍ പ്രസ് ക്ലബ് ദേശീയ സമ്മേളനം നടന്നപ്പോള്‍. കൈരളി റ്റിവി ചെയര്‍മാന്‍ മമ്മൂട്ടി, എം.ഡി. ജോണ്‍ ബ്രിട്ടാസ്, ഡയറക്ടര്‍ ജോസ് കാടാാപ്പുറം എന്നിവര്‍ക്കു വേണ്ടിയും പ്രത്യേകം അനുശോചനമറിയിച്ചു. ഋശോയി മുളങ്കുന്നവും സംസാരിച്ചു
അമ്മയുടെ സംസ്‌കാരം അറിഞ്ഞു നാട്ടില്‍ പോകുകയായിരുന്ന തന്നെ യാത്രയയക്കാന്‍ ജോയിച്ചനൂം ഭാര്യ ഷൈലയും വന്നത് ഒരു സുഹ്രുത്ത് അനുസ്മരിച്ചു. എയര്‍പോര്‍ട്ടില്‍ എത്തിയപ്പോള്‍ തനിച്ചു വിടുന്നില്ലെന്നു പറഞ്ഞു അപ്പോള്‍ തന്നെ ടിക്കറ്റെടുത്ത് ജോയിച്ചന്‍ തന്റെ കൂടെ നാട്ടിലേക്കു പോന്നു. വേഷം പോലും മാറിയില്ല. അതായിരുന്നു ജോയിച്ചന്‍.
അടിച്ചു പൊളിച്ചു ജീവിക്കണമെന്നാണു ജോയിച്ചന്‍ പറഞ്ഞിട്ടുള്ളതെന്നുപീറ്റര്‍ കുളങ്ങര പറഞ്ഞു. നാം ദുഖിക്കുന്നതായിരിക്കില്ല ജോയിച്ചന്‍ ഇഷ്ടപ്പെടുന്നത്. ജോയിച്ചന്‍ തനിയെ സംഘടിപ്പിച്ച ഗ്ലോബല്‍ കണ്‍ വന്‍ഷനെപറ്റിയും പീറ്റര്‍ കുളങ്ങര ചൂണ്ടിക്കാട്ടി. മറ്റൊരാള്‍ക്കും തനിയെ അങ്ങനെയൊന്നു സംഘടിപ്പിക്കാന്‍ കഴിഞ്ഞിട്ടില്ല. ജോയിച്ചന്‍ ഗുരുതരാവസ്ഥയിലായിരിക്കുമ്പോള്‍ മുതല്‍ എല്ലാ കാര്യത്തിലും പീറ്റര്‍ മുന്നിലുണ്ടായിരുന്നു
സമ്പന്നതയോടെയാണു ജോയിച്ചന്‍ വിട പറഞ്ഞതെന്നുഒരു വൈദികന്‍ ചൂണ്ടിക്കാട്ടി. നന്മകളുടെ അനേക സമ്പത്തുമായാണു അധേഹം ദൈവസന്നിധിയില്‍ എത്തിയിരിക്കുന്നത്. എല്ലാവരും നല്ലതു മാത്രം പറയുകയും എപ്പോഴും പുഞ്ചിരിയൊടെ മാത്രം എല്ലാവരോടും ഇടപഴകുകയും ചെയ്ത അപൂര്‍വ വ്യക്തിത്വമായിരുന്നു ജോയി ചെമ്മാച്ചേല്‍.
സി.എം.എസ്. കോളജ് പൂര്‍വവിദ്യാര്‍ഥിയായ ജോയി കോളജിനോടു കാട്ടിയ സ്‌നേഹത്തിനു സി.എസ്.ഐ. സഭയുടെ നന്ദി റവ. മത്തായി അറിയിച്ചു.
സ്റ്റേറ്റ് അസംബ്ലിമാന്‍ റാം വില്ലിവലം, ജോയിച്ചന്‍ നാട്ടിലും ഇവിടെയും ചെയ്ത സേവനങ്ങള്‍ അനുസ്മരിച്ചു
കെ.എം. ഈപ്പന്‍ (കേരള എക്‌സ്പ്രസ്), മാര്‍ത്തോമ്മാ ചര്‍ച്ച് വികാരി ഫാ. ഷിബു വര്‍ഗീസ്, ഫൊക്കാന റീജിയനല്‍ പ്രസിഡന്റ് ഫ്രന്‍സിസ് കിഴക്കേക്കുറ്റ്, ബിജി എടാട്ട്, അനില്‍ മറ്റത്തിക്കുന്നേല്‍, തോമസ് കോട്ടൂര്‍, സണ്ണി വള്ളിക്കളം, തുടങ്ങി ഒട്ടേറെ പേര്‍ അനുസ്മരണ പ്രസംഗങ്ങള്‍ നടത്തി.
കെ.എം. മാണി വീഡിയോ സന്ദേശത്തില്‍ ജോയി ചെമ്മാച്ചേലിനെപറ്റി അനുസ്മരിച്ചു. തന്റെ ഉറ്റമിത്രമായിരുന്നു. മികച്ച കര്‍ഷകനുമായിരുന്നു. മുന്‍ മന്ത്രി ബിനോയി വിശ്വവും അനുശോചനവുമായി എത്തി. ജോസ് കെ മാണി, മോന്‍സ് ജോസഫ്, ദില്ലിയിലെ പത്രപ്രവര്‍ത്തകരായ ജോര്‍ജ് കള്ളിവയല്‍, പ്രശാന്ത് തുടങ്ങിയവരുടെ അനുസ്മരണവും റെക്കോര്‍ഡ് ചെയ്തതു പ്രദര്‍ശിപ്പിച്ചു.
സംസ്‌കാരം ഇന്ന് (വെള്ളി) നടക്കും