കാട്ടിലെ കുരങ്ങച്ചന്, വനവാസം മടുത്തു
നാട്ടില്‍പ്പോയ് കുറേക്കാലം വസിക്കാനുറപ്പിച്ചു!
"എന്തിനു പോകുന്നെന്ന് കൂട്ടുകാരാരാഞ്ഞപ്പോള്",
"എങ്ങിനെ ജീവിക്കും നാം, ഭയന്നീ പെരും കാട്ടില്‍?
ഇവിടെ പുലിയുണ്ട്, സിംഹവും, കടുവയും
ഇരവു പകലിവര്, മൊത്തമേ, പേടിസ്വപ്നം!
കഴിഞ്ഞുപോകുന്നൂ നാം മുജ്ജന്മ സുകൃതത്താല്"
മൊഴിഞ്ഞൂ കുരങ്ങച്ചന്, ഏറെ ഭീതിയോടുടന്!
"പട്ടാ പ്പകലയ്ക്കാട്ടെ, പാതിരാനേരത്താട്ടെ,
പാടെത്ര പെടുന്നെന്നു, നാമല്ലേയറിയുന്നൂ?
മരണം സുനിശ്ചിതം, ആത്മമിത്രമായ് സദാ
ചരിപ്പൂ പിമ്പേയെന്നു, മൂത്തവര്‍ ചൊല്ലാറില്ലേ?
എങ്കിലും ദുര്‍മ്മരണം, എന്തിനു വരിയ്ക്കണം
എപ്പോഴെങ്കിലുമാട്ടേ, മാന്യമായ് മരിക്കണം!
ഭീരുവായ്, ജീവിപ്പവന്‍, മരിക്കുന്നനു ദിനം
ധീരനായ് പൊരുതുന്നോന്, മരിപ്പതൊരു വട്ടം!"
ചങ്ങാതിമാരോടെല്ലാം, യാത്രചൊന്നൊരു ദിനം
അങ്ങനെ കുരങ്ങച്ചന്, തുടങ്ങിപുരവാസം!
പട്ടണമാദ്യം കണ്ട വേളയിലവനാകെ,
പന്തം കണ്ടൊരു പെരുച്ചാഴിപോലിരുന്നുപോയ്!
കഴിഞ്ഞൂ കുറേക്കാലം നമ്മുടെ കഥാപാത്രം,
കഴിച്ചൂ, നാനാവിധ ഭോജനം, ഫലാദികള്‍!
പെട്ടെന്നൊരു ദിവസം, ആരാരു മറിയാതെ
പട്ടണവാസം നിര്‍ത്തി, മടങ്ങിയെത്തീ കാട്ടില്‍!
കൂട്ടുകാരെല്ലാവരും, തടിച്ചു കൂടീയവര്
ക്കുടനെയറിയണം, കാര്യകാരണമെല്ലാം!
"പട്ടിണി മൂലമാണോ, പാര്പ്പിടമില്ലാഞ്ഞിട്ടോ
പട്ടണ വാസം മതിയാക്കി നീ തിരിച്ചെത്തി?"
"ചങ്ങാതിമാരേ, ചൊല്ലാം, കേള്‍ക്കുവിന്‍ ശ്രദ്ധാപൂര്‍വ്വം
നിങ്ങള്‍ക്കതെല്ലാം കേട്ടാല്‍, സംഭ്രമം തോന്നാമേലും,
നിങ്ങളേവരുമറി, ഞ്ഞിരിക്കേണ്ടതാണെല്ലാം
നിങ്ങളേവര്‍ക്കും ഗുണ, പാഠമായിരിക്കട്ടെ!
വാലുള്ള നരര്‍ നാമേല്, വാലില്ലാ നരരവര്‍
വ്യത്യാസം വെറും തുച്ഛം, വാലില്ലെന്നതു മാത്രം!
വസ്ത്രങ്ങള്‍ ധരിച്ചവര്‍, വിദ്യയഭ്യസിച്ചവര്
ശാസ്ത്രങ്ങള്‍ പഠിച്ചവര്‍, സംസ്കാര സമ്പന്നരും!
അക്രമ, മനീതികള്‍ പെരുകുന്നവിടെല്ലാം
അവിടെ സ്ത്രീകള്‍ക്കില്ല, രക്ഷയോ, സുരക്ഷയോ!
ശ്രീലജമാമീ ഭൂവില്‍, നിത്യവും നടപ്പതു
സ്ത്രീ പീഡനം, ബലാല് സംഗവും, കയ്യേറ്റവും!
വാര്‍ദ്ധക്യമൊരു മഹാ, ശാപമാണവര്ക്കെല്ലാം
വൃദ്ധരെ സദനത്തി, ലാക്കുന്നു , സ്വന്തം മക്കള്‍!
കൂട്ടു കുടുംബമിന്നു, നാമമാത്രമായ്, അണു
കുടുംബം യുവാക്കള്‍ക്കു, നാള്‍ക്കുനാള്‍ പ്രിയങ്കരം!
നമ്മുടെ സാന്മാര്ഗ്ഗിക ചിന്തകളവര്ക്കില്ല,
ധര്‍മ്മമോ, സദാചാര ബോധമോ , സദ്ബുദ്ധിയോ!
മൃഗങ്ങള്‍ നമ്മളെത്ര, മെച്ചമാണവരാട്ടേ,
തൃണവല്‍ ഗണിക്കുന്നു, മാനവും, മര്യാദയും!"
(മുത്തച്ഛനൊരിക്കല് പറഞ്ഞ അനുഭവ കഥ ഇവിടെ ഉദ്ധരിക്കുന്നു)
"ഗര്ജ്ജിച്ചൊരിക്കല് സിംഹം, പാഞ്ഞു വന്നപ്പോള്‍ പണ്ടു
ഗത്യന്തര മില്ലാതെ, കെഞ്ചിയ മനുഷ്യനു്,
അഭയം നല്കീയെന്റെ, മുതു മുത്തച്ഛന് പിന്നെ,
അവനുറങ്ങും നേരം, കാവലുമിരുന്നിട്ടും,
മുത്തച്ഛനുറങ്ങുമ്പോള്, സിംഹത്തിന്നാജ്ഞ കേട്ടു
മുന്നിലേക്കുന്തിയിട്ടാ, മനുഷ്യന് മുത്തച്ഛനെ!
മുത്തച്ഛന് രക്ഷ പെട്ടു, അന്നേരം ചൊന്നാന്‍ സിംഹം
"മര്‍ത്ത്യരെ മാത്രം നിങ്ങള്‍ നമ്പരുതൊരിക്കലും!"
"കാട്ടിലെ പുലി, സിംഹം, കടുവാ, നരിയെല്ലാം
കണ്ട മാത്രയില്‍ത്തന്നെ, തിരിച്ചറിയാം, പക്ഷെ,
ഒളിഞ്ഞിരിക്കുന്നിവ യെല്ലാമേ മനുഷ്യനില്‍
എളുതല്ലിതിലേതു, ണ്ടാരിലെന്നറിയുവാന്!"
മർത്ത്യനും മനുഷ്യനും തമ്മിലുള്ള അന്തരം ആഴത്തിലുള്ളതാണ്.അതറിയാതെയാണ് പലരും പലപ്പോഴും പ്രായേണ മനുഷ്യന്റെ പര്യായപദമായി ‘മർത്ത്യൻ’എന്ന ശബ്ദം ഉപയോഗിച്ചു വരുന്നത് .സംസ്ക്കാരത്തിന്റെ നൈരന്തര്യം ഇച്ഛിക്കുന്ന സാഹിത്യക്കാരന്മാർ സദാചാരങ്ങളെ അനുക്രമമായി സമൂഹത്തിൽ സംക്രമിപ്പിക്കുന്നതിനു പകരം,പുരോഗതിയുടെ ഉന്നതിയിലേക്ക് നയിക്കുന്ന സമൂഹത്തെ ഗതിയിൽ നിന്നും വിഗതിയിലേക്ക് നയിക്കാൻ ശ്രമിക്കുന്നു.നല്ല അദ്ധ്യാപനത്തിന് നല്ല അദ്ധ്യായനമുണ്ടാകണം.കുരങ്ങന് കാര്യത്തിൽ നിന്നും കാരണത്തെ കണ്ടുപിടിക്കാനുള്ള വിശേഷബുദ്ധിയില്ല.അതുകൊണ്ടാണ് കുരങ്ങൻ അവന്റെ നാടായ കാട് വിട്ട് മനുഷ്യന്റെ നാട്ടിലേക്ക് പോയത് .എന്നാൽ മനുഷ്യന് കാര്യത്തിൽ നിന്നും കാരണത്തെ കണ്ടുപിടിക്കാനുള്ള വിശേഷ ബുദ്ധിയുണ്ട് .ഒരു തേർഡ് ഗ്രേഡ്പ്രീഡിഗ്രി കോളേജ് മാഗസിനിൽ പോലും വെളിച്ചം കാണാനുള്ള യോഗ്യതയില്ല ഈ കവിതക്ക്.സമൂഹത്തിൽ ദുരാചാരങ്ങൾ ഇല്ലാതാക്കാൻ ആർക്കും സാധ്യമല്ല.എന്നിരുന്നാലും സദാചാരങ്ങൾ എല്ലാവരും ആചരിക്കുമ്പോൾ ,അനുഷ്ഠിക്കുമ്പോൾ ദുരാചാരം ഇല്ലാതാകുന്നു.
(ഡോ.ശശിധരൻ)
ആത്മഗാനത്തിൽ എന്ത് വിലാപം?കവികൾ ഓരോന്നു ആലോചിക്കാതെ എഴുതുന്നു.നമ്മൾ അത് വായിച്ചു ആലോചിച്ചു മറുപടി എഴുതുന്നു.ആധികാരികതയില്ലാത്ത എഴുത്തുകാരെ ഒരിക്കലും ഉദ്ധരിക്കരുതേ വിദ്യാധരാ.എല്ലാ എഴുത്തും വ്യക്തി ബാഹ്യമായികാണണം . ശ്രീകണ്ടേശ്വരത്തിനപ്പുറത്തൊരു ലോകമുണ്ട്. എന്തിനും ഏതിനും നിഘണ്ടുവിനെ സമീപിക്കേണ്ടവരല്ല നമ്മൾ.അങ്ങേയറ്റത്തെ തിതിക്ഷയോട് ഗവേഷണം ചെയ്യാൻ നല്ലൊരു മനസ്സുള്ള വ്യക്തിയാണ് താങ്കൾ എന്ന് നല്ലവിചാരമുണ്ട് .
(ഡോ.ശശിധരൻ)
തിതിക്ഷ=ക്ഷമ
വായനക്കാരൻ(ഇരയ്ക്കും )എഴുതിയതാണ് ശരി !
(ഡോ.ശശിധരൻ)
ജീവിത മൂല്യങ്ങൾക്ക് ഊന്നൽ നൽകി സാരോപദേശ പ്രധാനമായ കവിതകൾ എഴുതുന്ന ശ്രീ തൊടുപുഴ ശങ്കർ തന്റെ "കാട്ടുകുരങ്ങിന്റെ നഗരയാത്ര” എന്ന കവിതയിലൂടെ ഒരു വ്യത്യസ്ത വായനാ അനുഭവം നൽകുകയാണ്. നർമവും മര്‍മവും സമഞ്ജസമായി സമന്വയിപ്പിച്ചിരിക്കുന്നു ഈ കവിതയിൽ. ഒൻപതാമത്തെ stanza യിൽ "സംസ്കാരം" ഉദ്ധരണിയിൽ കൊടുത്താൽ പരിഹാസത്തിനു ആക്കം കൂടും. ആശംസകൾ.