കശ്മീര്‍ ഒരു ഉണങ്ങാത്ത മുറിവാണ് എന്നത് യഥാര്‍ഥ്യം തന്നെയാണ്. വിഭജനകാലത്ത് തുടങ്ങിയ ഉണങ്ങാത്ത മുറിവ്. കാശ്മീരിന് സ്വയം ഭരണം വേണമെന്ന് വാശി പിടിക്കുന്നവര്‍. കാശ്മീര്‍ പാകിസ്ഥാനോട് ചേരണമെന്ന് വാദിക്കുന്നവര്‍. വിഘടനവാദികള്‍ എന്ന് വിളിക്കുന്ന ഇവരോട് അനുഭാവ പൂര്‍വ്വം രാഷ്ട്രീയം പറയുന്നവര്‍ നിരവധിയാണ്. അരുദ്ധതി റോയിയും ആനന്ദ് പട്വര്‍ധനും അടക്കമുള്ള ബുദ്ധി ജീവികള്‍ കാശ്മീരികളുടെ ഹിതപരിശോധനയെ അനുകൂലിക്കുന്നവരാണ്. ഇവിടെ സുകുമാര്‍ അഴിക്കോടിന്‍റെ പഴിയൊരു ലേഖനം ഓര്‍മ്മിക്കാന്‍ ആഗ്രഹിക്കുന്നു. കാശ്മീരില്‍ ഹിതപരിശോധന നടത്തി, ഹിതപരിശോധനയില്‍ കശ്മീര്‍ സ്വതന്ത്ര്യ രാഷ്ട്രമാക്കണം എന്ന വന്നുവെന്നിരിക്കട്ടെ. ഇപ്പോള്‍ കശ്മീരിന്‍റെ അതിര്‍ത്തിയില്‍ വരെ വരുന്ന പാകിസ്ഥാന്‍റെ പീരങ്കിപ്പട നാളെ ജമ്മുവിന്‍റെ അതിര്‍ത്തിയില്‍ അതായത് അടുത്ത ഇന്ത്യന്‍ ബോര്‍ഡറില്‍ എത്തുമെന്നതാണ് സംഭവിക്കുക. പാകിസ്ഥാനെപ്പോലെ പരിപൂര്‍ണ്ണമായി ഒരു ടെററിസ്റ്റ് ഹബ്ബ് എന്ന നിലയിലേക്ക് കശ്മീരും മാറ്റപ്പെടും. അത്ര തന്നെ.
ഇനി കശ്മീര്‍ പാകിസ്ഥാനിലേക്ക് ലയിച്ചു എന്നിരിക്കട്ടെ, അതായത് നിഷ്കളങ്കര്‍ പറയുന്നത് പോലെ, ആ കശ്മീരങ്ങ് കൊടുത്ത് യുദ്ധം ഒഴിവാക്കിക്കൂടേ എന്നതാണ് സ്ഥിതിയെങ്കില്‍, പിന്നെ പറയുകയും വേണ്ട പാകിസ്ഥാനോട് ചേരാന്‍ ആഗ്രഹിച്ച കശ്മീരികള്‍ അടക്കം ഇന്ത്യയിലേക്ക് പലായനം ചെയ്ത് വരേണ്ട സ്ഥിതി വിശേഷം ഉണ്ടാകും.
യഥാര്‍ഥത്തില്‍ പ്രശ്നം കാശ്മീരാകുന്നില്ല. യഥാര്‍ഥ പ്രശ്നം ജയ്ഷെ മുഹമ്മദും അല്‍ക്വയ്ദയും പാക് സൈന്യവും ചാരസംഘടനയും ആകുന്നില്ല. അതിനും അപ്പുറം യഥാര്‍ഥ മൗദൂദിസമാണ്. അബ്ദുല്‍ അല മൗദൂദിയുടെ ദൈവീക ഭരണമെന്ന പൊളിറ്റിക്കല്‍ ഇസ്ലാം. ലോകമെമ്പാടുമായി ഐ.എസ് അടക്കമുള്ള തീവ്രവാദ സംഘടനകളെ സ്വാധീനിക്കുന്നത് മൗദൂദിയുടെ ജിഹാദാണ്. ജമാത്തെ ഇസ്ലാമിയുടെ സ്ഥാപകനാണ് മൗദൂദി. ബ്രിട്ടീഷ് ഇന്ത്യയില്‍ ഹൈദരാബാദില്‍ ജനിച്ച മൗദൂദി ഉയര്‍ത്തിയ ഇസ്ലാമിക രാഷ്ട്രമെന്ന സങ്കല്പത്തില്‍ നിന്ന് ഊര്‍ജ്ജം വലിച്ചെടുത്താണ് ജിന്നയുടെ പാകിസ്ഥാന്‍ ആശയം രൂപം കൊള്ളുന്നത്.
അടിസ്ഥാനപരമായി പാകിസ്ഥാന്‍ രൂപപ്പെടുന്നത് ഇന്ത്യാവിരോധമെന്ന ആശയത്തിലാണ്. ആ ആശയത്തിന്‍റെ ധാര കടന്നു പോകാത്ത ഒരു മുഖ്യധാര രാഷ്ട്രീയ പ്രസ്ഥാനവും പാകിസ്ഥാനിലില്ല. ഇന്ത്യാ വിരോധത്തിന്‍റെ ആണിക്കല്ല് ഇരിക്കുന്നത് കശ്മീരിലും. പാകിസ്ഥാന്‍ ഇന്നൊരു പരാജിത രാഷ്ട്രം മാത്രമായിപ്പോയതിന്‍റെ കാരണവും ഇതു തന്നെ.
എന്നാല്‍ ഇസ്ലാമിക തീവ്രവാദം പാകിസ്ഥാനിലെപ്പോലെ തന്നെ തീവ്രമായ ബംഗ്ലാദേശ് ഇന്ന് മാറുകയാണ്. താലിബാന്‍ കാലത്തിന് ശേഷം അഫ്ഗാനിസ്ഥാനും മാറ്റത്തിന്‍റെ പാതയിലാണ്. എന്നാല്‍ പാകിസ്ഥാന്‍ ഇപ്പോഴും മാറ്റമില്ലാതെ തുടരുന്നത് അതിന്‍റെ രാഷ്ട്രീയ അടിത്തറയിലെ യുക്തിയെന്നത് ഇന്ത്യാവിരോധമാണ് എന്നുള്ളതാണ്. അതിനു പിന്നിലെ രാസത്വരകമെന്നത് മൗദൂദിസവുമാണ്.
ഈ യഥാര്‍ഥ്യത്തെ അഡ്രസ് ചെയ്യാതെ ഒരിക്കലും ഇന്ത്യാ പാകിസ്ഥാന്‍ പ്രശ്നത്തിന് ഒരു പരിഹാരം ഉണ്ടാകുന്നില്ല.
പോയ ദിവസം വലിയ സമാധാനവാദിയായി രംഗത്ത് വന്ന ഇമ്രാന്‍ ഖാന്‍ തന്‍റെ രാഷ്ട്രീയ പ്രസ്ഥാനത്തെ കെട്ടിപ്പെടുത്തപ്പോള്‍ പാകിസ്ഥാന്‍ തെരുവുകളില്‍ എത്രയോ തീവ്രപ്രസംഗങ്ങള്‍ അഴിച്ചുവിട്ടു എന്ന് മനസിലാക്കുന്നത് നന്നായിരിക്കും. ഇമ്രാന്‍റെ പാര്‍ട്ടി വളര്‍ന്നു വരുമ്പോള്‍ അന്നത്തെ ഭരണകൂടങ്ങളുടെ കാശ്മീര്‍ നയങ്ങള്‍ക്ക് തീവ്രത പോര എന്ന് പറഞ്ഞു നടന്നയാളാണ് ഇമ്രാന്‍. അതിന് കാരണം അത് പറഞ്ഞാല്‍ മാത്രമേ പാകിസ്ഥാന്‍ ജമാത്തെ ഇസ്ലാമിയുടെ അനുഗ്രഹ ആശിസുകള്‍ അയാള്‍ക്ക് ലഭിക്കുകയുള്ളു.
ഇന്ന് സമാധാനത്തിനുള്ള നോബല്‍ സമ്മാനം ഇമ്രാന്‍ ഖാന് ലഭിക്കണമെന്ന് പാകിസ്ഥാന്‍ പാര്‍ലമെന്‍റില്‍ പ്രമേയം പാസാക്കിയിരിക്കുകയാണ്. പാകിസ്ഥാന്‍ കസ്റ്റഡിയിലായ ഇന്ത്യന്‍ വ്യോമസേന ഉദ്യോഗസ്ഥന്‍ അഭിനന്ദന്‍ വര്‍ധമാനെ വിട്ടയച്ചത് ഇമ്രാന്‍റെ സമാധാന ദൂതാണത്രേ. സമാധാന ദൂത് നല്‍കി മിനിറ്റുകള്‍ക്കുള്ളില്‍ പാക് പട്ടാളം മൂന്ന് ഇന്ത്യന്‍ സിവിലിയന്‍സിനെ കൊന്ന് തള്ളി. ആ പാകിസ്ഥാനാണ് സമാധാനം പറയുന്നത്.
ലോകരാഷ്ട്രങ്ങള്‍ ഒറ്റപ്പെടുത്തിയപ്പോള്‍ അന്തരാഷ്ട സമര്‍ദ്ദം കനത്തപ്പോള്‍ സ്വയം പട്ടിണിയിലേക്ക് രാജ്യം കടന്നു പോകുമെന്ന് ഉറപ്പായപ്പോള്‍ നാട്ടില്‍ കലാപം ഉണ്ടാകുമെന്ന സ്ഥിതി വന്നപ്പോള്‍ ഇമ്രാന്‍ ഖാന്‍റെ ഗെയിം മാത്രമായിരുന്നു ഇന്ത്യന്‍ സൈനീകനെ തിരിച്ചയക്കുക എന്നത്. ഒപ്പം തെളിവ് തന്നാല്‍ നടപടിയെടുക്കാം എന്ന പതിവ് പല്ലവിയും.
ജയ്ഷെ മുഹമ്മദ് പാകിസ്ഥാനിലില്ല എന്നാണ് ഇത്രയും കാലം പാകിസ്ഥാന്‍ പറഞ്ഞിരുന്നത്. എന്നാല്‍ ഇന്നൊരു പാക് മന്ത്രി അന്താരാഷ്ട്ര ചാനലില്‍ അഭിമുഖത്തില്‍ പറഞ്ഞത് ജയ്ഷെയ്ക്ക് പുല്‍വാമ അക്രമത്തില്‍ പങ്കില്ല എന്നാണ്.
ഉടനെ മാധ്യമപ്രവര്‍ത്തകന്‍ ചോദിച്ചു അതെങ്ങനെ ഉറപ്പിച്ച് പറയാന്‍ കഴിയുമെന്ന്.
ഒരു സെക്കന്‍റ് താമസിക്കാതെ പാക് മന്ത്രിയുടെ മറുപടി വന്നു.
ഞങ്ങള്‍ ജയ്ഷെ നേതാക്കളോട് ചോദിച്ചു. നിങ്ങള്‍ക്കിതില്‍ പങ്കുണ്ടോ എന്ന്. അവര്‍ പറഞ്ഞു യാതൊരു പങ്കുമില്ല എന്ന്.
ധര്‍മ്മജന്‍ ബോള്‍ഗാട്ടി പോലും ഇത്രയും വലിയ കോമഡി പറഞ്ഞിട്ടുണ്ടാവില്ല. ജയ്ഷെ നേതാക്കളും പാക് മന്ത്രിമാരും കുശലം പറയുന്നത് പോലെ സംസാരിക്കുന്ന ആളുകളാണ് എന്നതാണ് അയാളുടെ മറുപടികളിലെ അര്‍ഥം. അതൊരു കളവല്ല. പാകിസ്ഥാനില്‍ അത് സത്യമാണ്. തീവ്രവാദികളും സര്‍ക്കാരും തമ്മില്‍ വലിയ വിത്യാസമൊന്നുമില്ല അവിടെ. ജയ്ഷെ തലവന്‍ മസൂര്‍ അസ്ഹറിനൊക്കെ ഒരു മന്ത്രിയുടെ പ്രിവിലേജ് കിട്ടും പാകിസ്ഥാന്‍റെ മണ്ണില്‍.
പാകിസ്ഥാനിലെ ജനത ലോകത്തിലെ ഏറ്റവും നിരാശരായ ജനതകളില്‍ ഒന്നായിരിക്കുമെന്നാണ് മനസിലാക്കേണ്ടത്. അത്രയേറെ മൗദൂദിസത്തിനെ വെറുത്തിരിക്കുന്നു അവര്‍. പ്രത്യക്ഷത്തില്‍ മത്സരിക്കാന്‍ ഇറങ്ങിയ മൗദൂദി പാര്‍ട്ടിക്ക് കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഒരു ലക്ഷം വോട്ട് തികച്ച് കിട്ടിയില്ല. പക്ഷെ പാര്‍്ട്ടിക്കപ്പുറം മൗദൂദിസമാണ് പാകിസ്ഥാനില്‍ നടക്കുക. തമ്മില്‍ ഭേദം തൊമ്മനെന്ന നിലയില്‍ ആരെ തിരഞ്ഞെടുത്താലും അവസാനം തീവ്രവാദികള്‍ തന്നെയാവും വിജയിക്കുക. അല്ലെങ്കില്‍ പട്ടാളം ആ റോള്‍ എറ്റെടുക്കും. അതുകൊണ്ടു തന്നെ സമാധാനത്തിനുള്ള ആഹ്വാനം പാകിസ്ഥാനില്‍ നിന്ന് കേള്‍ക്കുകയാണെങ്കില്‍ ഉറപ്പായും പാകിസ്ഥാന്‍ ജനതയില്‍ നിന്ന് കേള്‍ക്കണം. പാകിസ്ഥാന്‍ രാഷ്ട്രീയം അങ്ങനെയൊന്നും സമാധാന ദൂത് അയക്കാന്‍ പോകുന്നില്ല.