കൊല്ലം: ആലപ്പുഴയില്‍ മത്സരിക്കുന്ന എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എംഎ ആരിഫ് വലിയ ഭൂരിപക്ഷത്തില്‍ ജയിക്കുമെന്ന് അവകാശാപ്പെട്ട് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ കഴിഞ്ഞ ദിവസം രംഗത്ത് എത്തിയിരുന്നു. ആരിഫ് ജയിച്ചില്ലെങ്കില്‍ താന്‍ തലമൊട്ടയടിച്ച് കാശിക്കു പോകുമെന്നും വെള്ളാപ്പള്ളി പറഞ്ഞു.
ആനയോട് മത്സരിക്കുന്നത് പേലെയാണ് ആലപ്പുഴയില്‍ ആരിഫിനോട് കോണ്‍ഗ്രസ് മത്സരിക്കുന്നതെന്നും വെള്ളാപ്പള്ളി നടേശന്‍ വ്യക്തമാക്കി. അതേസമയം വെള്ളാപ്പള്ളി നടേശന്‍ പിന്തുണച്ചവരൊക്കെ തോറ്റ ചരിത്രമാണുള്ളതെന്നാണ് രാഷ്ട്രീയ നിരീക്ഷകനായ അഡ്വ. ജയശങ്കര്‍ വ്യക്തമാക്കുന്നത്. ഏഷ്യാനെറ്റ് ന്യൂസ് അവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തുകൊണ്ട് അദ്ദേഹം നടത്തിയ തിരഞ്ഞെടുപ്പ് ചരിത്രം ഇങ്ങനെ..തിരഞ്ഞെടുപ്പില്‍ വെള്ളാപ്പള്ളി പിന്തുണച്ചവരൊക്കെ തോറ്റെന്നാണ് ജയശങ്കര്‍ അഭിപ്രായപ്പെടുന്നത്. സത്യത്തില്‍ എംഎ ആരിഫിനോട് ഒരു തരി സ്നേഹമുണ്ടായിരുന്നെങ്കില്‍ വെള്ളാപ്പള്ളി ഇത് ചെയ്യരുതായിരുന്നു.
2006 ലാണ് എഎ ആരിഫ് ആദ്യമായി അരൂര്‍ മണ്ഡലത്തില്‍ നിന്ന് ജയിച്ചുന്നത് . വിഎസ് തരംഗം ആഞ്ഞടിച്ച് ആ തെരഞ്ഞെടുപ്പിലാണ് ആദ്യമായി കെആര്‍ ഗൗരിയമ്മ തോല്‍ക്കുന്നത്. ആലപ്പുഴയില്‍ അന്ന് വെള്ളാപ്പള്ളി നടേശന്‍ പിന്തുണച്ചവര്‍ ആരൊക്കെയെന്ന് നോക്കാം.
അരൂരില്‍ അന്ന് വെള്ളപ്പള്ളിയുടെ പിന്തുണ ഗൗരിയമ്മക്കായിരുന്നു. തിരഞ്ഞെടുപ്പില്‍ ജയിച്ചതാവട്ടെ എഎ ആരിഫും. ചേര്‍ത്തലയിലും വെള്ളാപ്പള്ളിക്ക് പിഴച്ചു. ചേര്‍ത്തലയില്‍ കോണ്‍ഗ്രസിന്‍റെ ഷാജി മോഹനായിരുന്നു വെള്ളാപ്പള്ളിയുടെ പിന്തുണ.എന്നാല്‍ അന്ന് ചേര്‍ത്തലയില്‍ ജയിച്ചത് ഇന്ന് സിപിഐ മന്ത്രിയായ പി തിലോത്തമനായിരുന്നു. ആലപ്പുഴയില്‍ അന്ന് കെസി വേണുഗോപാലിനെ തോല്‍പ്പിക്കണമെന്ന് പരസ്യമായി നിലപാടെടുത്ത വെള്ളാപ്പള്ളി ടി ജെ ആഞ്ചലോസിന് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ചു.എന്നാല്‍ വേണുഗോപാല്‍ നിഷ്പ്രയാസം ജയിച്ച് നിയമസഭയില്‍ എത്തി. ഹരിപ്പാട് തന്‍റെ അടുപ്പക്കാരനായ ദേവകുമാറിനായിരുന്നു വെള്ളാപ്പള്ളിയുടെ പിന്തുണ. 2001 ല്‍ വിപരീത തരംഗത്തിലും ജയിച്ച ദേവകുമാറിനെ തോല്‍പ്പിച്ച ബാബു പ്രസാദ് അത്തവണ ഹരിപ്പാട് ജയിച്ചെന്ന് ജയശങ്കര്‍ വ്യക്തമാക്കുന്നു.ചെങ്ങന്നൂരില്‍ പിസി വിഷ്ണുനാഥ് തോല്‍ക്കുമെന്നും, വിഷ്ണുനാഥ് ജയിച്ചാല്‍ മീശ വടിക്കുമെന്നും വെള്ളാപ്പള്ളി വെല്ലുവിളിച്ചു. പിസി വിഷ്ണുനാഥ് ജയിച്ചതോടെ വെള്ളാപ്പള്ളിക്ക് മീശ വടിക്കാന്‍ ബ്ലേഡ് അയച്ചു കൊടുത്തുകൊണ്ടായിരുന്നു യൂത്ത് കോണ്‍ഗ്രസുകാര്‍ പ്രതികരിച്ചത്.അന്ന് പിസി വിഷ്ണുനാഥിന് തീരെ ജയസാധ്യതയില്ലാത്ത മണ്ഡലമായിരുന്നു ചെങ്ങന്നൂര്‍. തോല്‍വി ഭയന്നാണ് ശോഭനാ ജോര്‍ജ്ജ് അന്ന് തിരുവനന്തപുരം വെസ്റ്റിലേക്ക് മാറിയത്. ശക്തനായ സജി ചെറിയാനെ മറികടന്ന് പിസി വിഷ്ണുനാഥിന് വിജയമൊരുക്കിയത് യഥാര്‍ത്ഥത്തില്‍ വെള്ളാപ്പള്ളിയുടെ പ്രസ്താവനയായിരുന്നു.എസ്എന്‍ഡിപി യോഗത്തിന്‍റെ പല ജനറല്‍ സെക്രട്ടറിമാരും കോണ്‍ഗ്രസ് നേതാക്കളായിരുന്നെങ്കിലും സമുദായത്തില്‍ പലരും ഇടത് അനുകൂലികളായിരുന്നു. ജനറൽ സെക്രട്ടറിമാർ പറഞ്ഞാൽ പ്രവര്‍ത്തകര്‍ കൊടി പിടിക്കാൻ പോകുമായിരിക്കാം. പക്ഷേ വോട്ട് പലപ്പോഴും ഇടതിനായിരുന്നു.