Image

ആരിഫ്‌ തോറ്റാല്‍ തലമൊട്ടയടിക്കുമെന്ന്‌ പറഞ്ഞത്‌ രസത്തിനെന്ന്‌ വെള്ളാപ്പള്ളി ; ഷാനിമോളെ കോണ്‍ഗ്രസ്‌ ചതിച്ചെന്നും വിമര്‍ശനം

Published on 20 March, 2019
ആരിഫ്‌ തോറ്റാല്‍ തലമൊട്ടയടിക്കുമെന്ന്‌ പറഞ്ഞത്‌ രസത്തിനെന്ന്‌  വെള്ളാപ്പള്ളി ; ഷാനിമോളെ കോണ്‍ഗ്രസ്‌ ചതിച്ചെന്നും വിമര്‍ശനം


ആലപ്പുഴ: ആലപ്പുഴയില്‍ ആരിഫ്‌ തോറ്റാല്‍ തല മൊട്ടയടിക്കുമെന്ന്‌ പറഞ്ഞത്‌ രസത്തിനെന്ന്‌ വെള്ളാപ്പള്ളി നടേശന്‍. മൊട്ടയടിക്കാന്‍ തന്റെ തലയില്‍ എന്തെങ്കിലും വേണ്ടേയെന്നും വെള്ളാപ്പള്ളി ചോദിച്ചു.

''ആലപ്പുഴയില്‍ ആരിഫ്‌ തോറ്റാല്‍ തല മൊട്ടയടിക്കുമെന്ന്‌ പറഞ്ഞത്‌ രസത്തിനാണ്‌. ഒന്നാമതേ എന്റെ തലയില്‍ മൊട്ടയടിക്കാന്‍ ഒന്നുമില്ല. ആ ധൈര്യത്തിലാണ്‌ ഞാന്‍ പറഞ്ഞത്‌. നിങ്ങള്‍ അത്‌ വാര്‍ത്തയാക്കി. അതൊരു രസത്തിന്‌ പറഞ്ഞെന്നേയുള്ളൂ. അതിന്റെ അപ്പുറത്ത്‌ ഒന്നും ഇല്ല.- വെള്ളാപ്പള്ളി പറഞ്ഞു.

ഷാനിമോള്‍ ഉസ്‌മാന്‌ കൊടുത്തത്‌ തോല്‍ക്കുന്ന സീറ്റെന്നും വെള്ളാപ്പള്ളി നടേശന്‍ ആരോപിച്ചു. ഷാനിമോളെ കോണ്‍ഗ്രസ്‌ ചതിക്കുകയായിരുന്നുവെന്നും വെള്ളാപ്പള്ളി ആലപ്പുഴയില്‍ പറഞ്ഞു.

'' ആലപ്പുഴയില്‍ ഇപ്പോള്‍ എതിരായി വന്നത്‌ ആരാണ്‌ ? ഷാനിമോള്‍ ഉസ്‌മാന്‍. നല്ലതല്ലേ ആ പെണ്ണ്‌ ആ പെണ്ണിനെ കെട്ടിക്കാന്‍ പോയപ്പോള്‍ ഞാന്‍ ഉണ്ട്‌. ആ പെണ്ണിന്റെ മകളെ കെട്ടിക്കാന്‍ പോയപ്പോഴും ഞാന്‍ ഉണ്ട്‌. ആ പെണ്ണിന്റെ ഭര്‍ത്താവ്‌ ആരാണ്‌ ഉസ്‌മാന്‍. ഉസ്‌മാന്റെ അപ്പന്‍ ആരാണ്‌, ഒരു പാവപ്പെട്ട വീട്ടിലെ, ഞാന്‍ കോണ്‍ടാക്ടര്‍ ആയി നടക്കണ കാലത്ത്‌ പി.ഡബ്ല്യു.ഡി ഇറിഗേഷനിലെ ഒരു ജീപ്പ്‌ ഡ്രൈവാണ്‌.

അയാളുടെ മൂത്തവനാണ്‌ ഇസ്‌മയില്‍ ആ ഇസ്‌മയിലിനെ എന്റെ വളര്‍ത്തുപുത്രനെ പോലെ ഞാന്‍ കൊണ്ടുനടന്നതാണ്‌. എന്നോടും അങ്ങനെ തന്നെയായിരുന്നു. ആ ഇസ്‌മയിലിന്റെ അനിയനാണ്‌ ഉസ്‌മാന്‍. ആ ഉസ്‌മാന്റെ കല്യാണം വന്നപ്പോള്‍, അന്ന്‌ എന്റെ അടുത്ത്‌ വലിയ കാറൊക്കെ ഉണ്ടായിരുന്നു. എന്റെ കാറിലാണ്‌ ഇവര്‌ രണ്ട്‌ പേരും പോയത്‌.


ഈ കോണ്‍ഗ്രസില്‍ വനിതാ സംഘത്തിന്റെ അഖിലേന്ത്യാ നേതാവായുള്ള ആ കൊച്ചിനെ കൊണ്ടുപോയി തോല്‍ക്കണ സീറ്റില്‍ ഇട്ടത്‌ ശരിയായോ? ജയിക്കുന്ന സീറ്റ്‌ കൊടുക്കണമായിരുന്നു. യഥാര്‍ത്ഥത്തില്‍ വയനാടാണ്‌ കൊടുക്കേണ്ടിയിരുന്നത്‌. നല്ല പെരുമാറ്റവും ആരോടും ഒന്ന്‌ കയര്‍ത്ത്‌ സംസാരിക്കുക പോലും ചെയ്യാത്ത ഒരാളാണ്‌ ഷാനിമോള്‍ ഉസ്‌മാന്‍.ആ കൊച്ച്‌ എത്രനാളായി കോണ്‍ഗ്രസിന്റെ ഖദറും ഇട്ട്‌ നടക്കാന്‍ തുടങ്ങിയിട്ട്‌.

അവര്‍ അഖിലേന്ത്യാ നേതാവല്ലേ, നല്ലൊരു സീറ്റ്‌ കൊടുക്കേണ്ടതല്ലായിരുന്നോ? വനിതകളെന്നും സംവരണമെന്നും പറഞ്ഞ്‌ അവര്‍ക്ക്‌ സീറ്റ്‌ കൊടുക്കണമെന്ന്‌ വാദിക്കുന്ന ഈ കോണ്‍ഗ്രസുകാര്‍ എന്തുകൊണ്ട്‌ ഷാനിമോള്‍ക്ക്‌ ജയിക്കുന്ന സീറ്റ്‌ കൊടുത്തില്ല.''- വെള്ളാപ്പള്ളി പറഞ്ഞു.

ഷാനിമോള്‍ ആലപ്പുഴയിലെ നേര്‍ച്ചകോഴിയാണോ എന്ന ചോദ്യത്തിന്‌ അങ്ങനെ നിങ്ങള്‍ക്ക്‌ വേണമെങ്കില്‍ വ്യാഖ്യാനിക്കാമെന്നും ഒരു നാട്ടില്‍ രണ്ട്‌ പുലി വേണ്ടെന്ന്‌ ചിലരൊക്കെ ധരിച്ചിട്ടുണ്ട്‌ എന്നായിരുന്നു വെള്ളാപ്പള്ളിയുടെ മറുപടി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക