ഗംഗയോട് യാത്ര പറഞ്ഞില്ല...
യാത്ര പറയാനായിട്ടില്ല... കാഴ്ചകള്‍ക്കപ്പുറം ചിലതുണ്ട് ,അതു കൊണ്ട് തന്നെ തിരിച്ച് വരുമെന്ന ഉറപ്പില്‍ അവിടുന്ന് നടന്ന് നീങ്ങി.
അതിനു മുമ്പ് കാശീവിശ്വനാഥനെ കാണണം.. പക്ഷേ ശിവരാത്രിയുടെ തലേ ദിവസമാണ്. ദര്‍ശനത്തിനുള്ള ഏര്‍പ്പാടുകള്‍ കാലേക്കൂട്ടി അജിത്തിന്റെ കൂട്ടുകാരന് സൗരഭ് ഏര്‍പ്പാടാക്കിയിരുന്നെങ്കിലും തെരുവിലെ തിരക്ക് കണ്ടപ്പോള്‍ മനസ്സിലെ സംശയക്കുട്ടി മെല്ലെ തല പൊന്തിച്ചു. തെരുവുകള്‍ നിറയെ ജനങ്ങള്‍ ഭക്തി ലഹരിയോടെ വരിയായി നില്‍ക്കുകയാണ് . തിരക്കോ ബഹളമോ ഇല്ലാതെ ക്ഷമയോടെ കാത്തിരിക്കുകയാണ്. തങ്ങളുടെ ഊഴം വരുമെന്നതില്‍ അവര്‍ക്ക് സംശയമൊന്നുമില്ല. ഇതിനിടെ ചെറിയ ചെറിയ ഭജന സംഘങ്ങള്‍ കടന്നു പോവുന്നുണ്ട്. ചുറ്റുപാടുകളെക്കുറിച്ചോ പിന്തുടരുന്നവരെക്കുറിച്ചോ യാതൊരു ബോധവുമില്ലാതെ
അഘോരി സന്യാസിമാരുടെ ഒരു കൂട്ടം ഞങ്ങള്‍ക്ക് മുന്നിലൂടെ കടന്നു പോയി. അവര്‍ക്ക് ചുറ്റും ഹര ഹര മഹാദേവ് എന്ന മന്ത്രവുമായി ജനക്കൂട്ടവുമുണ്ടായിരുന്നു. ഈ പ്രപഞ്ചം തന്നിലൊതുക്കി അഹംബോധമില്ലാതെ അവര്‍
വീശിയെറിഞ്ഞ ഭസ്മസ്പര്ശത്തിലും ഗന്ധത്തിലും ദര്‍ശനത്തിന്റെ പുണ്യം അനുഭവിച്ചുകൊണ്ട് ആള്‍ക്കൂട്ടം അവര്‍ക്കു നേരെ കൈകൂപ്പി .
മുറിയിലെത്തി ഒന്ന് ഫ്രഷായി താഴെക്കിറങ്ങി വരുമ്പോഴേക്കും മുന്‍കൂട്ടി പറഞ്ഞേല്പിച്ച പണ്ഡിറ്റ് ഞങ്ങളെ കാത്തുനില്‍ക്കുന്നുണ്ടായിരുന്നു. കൈയിലുള്ള ബാഗ്, മൊബൈല്‍ ,വാച്ച് മുതലായ എല്ലാം റൂമില്‍ തന്നെ സൂക്ഷിക്കണം. പണപേഴ്സ് മാത്രം പോക്കറ്റില്‍ തിരുകി ഞങ്ങള്‍ അയാള്‍ക്ക് പിറകെ നടന്നു.
കാശി വിശ്വനാഥനെ നേരിട്ട് കാണാന്‍ പോവുകയാണ്. സ്വപ്നം പോലെ തോന്നി എനിക്ക് ഓരോ നിമിഷവും. തീര്‍ത്ഥയാത്രയുടെ അവസാന വാക്കാണ് കാശീശ്വര ദര്‍ശനം. പ്രാരബ്ധങ്ങളൊഴിഞ്ഞ് ഇഹപര കെട്ടുപാടുകളില്ലാതെ കൈകൂപ്പി നിന്ന് മോക്ഷമാര്‍ഗം കാട്ടിത്തരണേയെന്നാവണം പ്രാര്‍ത്ഥന. ഇവിടെ ഞാനിപ്പോഴും പ്രാരബ്ധക്കെട്ടുപാടില് സ്വയമര്‍പ്പിച്ച് കൈകാലിട്ടടിക്കുന്ന ശിശുവും.... അധികമൊന്നുമാലോചിച്ച് വിഷമിച്ചില്ല. വീണ്ടും ഇടുങ്ങിയ പൊളിഞ്ഞ പുരാതനമായ ഇടവഴികളിലൂടെ (വിശ്വനാഥ് ഗല്ലി) പണ്ഡിറ്റിനെ പിന്തുടര്ന്നു. നാളെ ശിവരാത്രിയാണ് ,നല്ല തിരക്കുണ്ടാവും കുംഭമേള കൂടാന്‍ വന്നവര്‍ ഇവിടെ ശിവരാത്രി കൂടാന്‍ വരും.. അയാള്‍ പറഞ്ഞു.
ജ്ഞാനത്തിന്റെയും ആത്മീയതയുടെയും കേന്ദ്രമായ കാശിയിലാണത്രെ ഭൂമി ഉണ്ടായപ്പോള്‍ സൂര്യകിരണങ്ങള്‍ ആദ്യമായി പതിച്ചത്. ചരിത്രാതീതകാലം മുതല്‍ ഹിന്ദുക്കളുടെ ആത്മീയ വഴിയില്‍ കാശി വിശ്വനാഥ ക്ഷേത്രം ഉണ്ടായിരുന്നു. ശിവന് പാര്‍വതി സമേതനായി സകല ദേവന്മാരോടുമൊപ്പം ഇവിടം വസിച്ചിരുന്നു എന്നും സങ്കല്പമുണ്ട്. ശിവനെ ജ്യോതിര്‍ലിംഗ രൂപത്തില്‍ ആരാധിക്കുന്ന പന്ത്രണ്ട് ശിവക്ഷേത്രങ്ങളില്‍ ഏറ്റവും പ്രശസ്തമായതാണ് കാശിയിലെ വിശ്വനാഥ ക്ഷേത്രം. വിശ്വത്തിന്റെ ഈശ്വരനാണ് ,നാഥനാണ് കാശി വിശ്വനാഥന്.
സ്കന്ദപുരാണം മുതലിങ്ങോട്ട് പുരാണങ്ങളില്‍ പരാമര്‍ശമുള്ള ക്ഷേത്രമാണ് ഇത് എന്നതില്‍ ഇതിന്റെ കാലപ്പഴക്കം ഊഹിക്കാവുന്നതാണ്. പക്ഷേ കാലങ്ങളായി നടന്ന ആക്രമണങ്ങളില്‍ ക്ഷേത്രം പല തവണ തകര്‍ക്കപ്പെട്ടു. 1194ല്‍ മുഹമ്മദ് ഗോറിയുടെ പടയോട്ടക്കാലത്താണ് ആദ്യത്തെ ആക്രമണം ഏറ്റ് വാങ്ങേണ്ടി വന്നത്. പിന്നീട് തുടര്‍ന്നിങ്ങോട്ട് 1776 ല്‍ ഇന്‍ഡോറിലെ റാണി അഹല്യ ഭായി ഹോല്‍ക്കര്‍ ക്ഷേത്രം പുനര്‍നിര്‍മ്മിക്കുന്നത് വരെ ക്ഷേത്രം പല തവണ തകര്‍ക്കപ്പെട്ടിട്ടുണ്ട്.
1669 ല്‍ ഔറംഗസേബ് ക്ഷേത്ര മതില്‍ക്കെട്ട് തകര്‍ത്ത് നിര്‍മ്മിച്ച മസ്ജിദ് ഇന്നും അവിടെ കാണാം. പഴയ ക്ഷേത്രത്തിന്റെ തൂണുകള്‍ക്ക് മീതെ കെട്ടിപ്പൊക്കിയ ഗ്യാന്‍വാപി മസ്ജിദ് ശാന്ത ഗംഭീരമായി ശിവരാത്രി തീര്‍ത്ഥാടകരെ അനുഗ്രഹിക്കുന്നുണ്ടായിരുന്നു.
ഞങ്ങള്‍ അധികം തിരക്കില്ലാത്ത ഒരു ക്യുവിലായിരുന്നു നിന്നത്. ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് വന്നവരായിരുന്നു കൂടെ നില്ക്കുന്നവര്. തോളൊപ്പം വളകളണിഞ്ഞ് മുഖത്തേക്ക് സാരി വലിച്ചിട്ട് മുഖം മറച്ച സ്ത്രീകളടങ്ങിയ ഒരു രാജസ്ഥാനി കുടുംബവും, അവര്‍ക്ക് ചേര്‍ന്ന് ചില വിദേശികളുമായിരുന്നു ഞങ്ങള്‍ക്ക് മുന്നിലുണ്ടായിരുന്നത്. 'ഹര ഹര മഹാദേവ് ' എന്ന് ഉറക്കെ വിളിക്കാന്‍ അവര്‍ ഞങ്ങളോടും ആവശ്യപ്പെട്ടു.
പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി തൊട്ടടുത്തുള്ള പഴയ കെട്ടിടങ്ങള്‍ പൊളിച്ചുനീക്കിയിട്ടുണ്ടെങ്കിലും പിന്നെയും ഇടുങ്ങിയ ഇരുണ്ട വഴികളിലൂടെ നടന്നു നീങ്ങി വിശ്വനാഥ ക്ഷേത്രത്തിന് മുന്നിലെത്തി. സ്വര്‍ണ്ണം പൂശിയ ക്ഷേത്രശിരസ്സ് തലയെടുപ്പോടെ ശിവരാത്രി നിലാവില് തിളങ്ങി. ആയിരം കിലോ സ്വര്‍ണ്ണം കൊണ്ട് 1835 ല്‍ പഞ്ചാബിലെ രഞ്ജിത് സിങ്ങ് മഹാദേവാണ് ക്ഷേത്രഗോപുരം സ്വര്‍ണ്ണം പൂശിയത്. അതു കൊണ്ട് സുവര്‍ണ്ണ ക്ഷേത്രമെന്ന് മറ്റൊരു പേരുമുണ്ടിതിന്.
ക്ഷേത്രത്തിനുള്ളില്‍ മാര്‍ബിള്‍ പതിച്ച ഗര്ഭഗൃഹത്തിനുള്ളില് അല്പം താഴ്ന്നിട്ടായിരുന്നു ശിവലിംഗ പ്രതിഷ്ഠ. അറുപത് സെന്റിമീറ്റര്‍ ഉയരവും തൊണ്ണൂറ് സെന്റിമീറ്റര്‍ ചുറ്റളവുമുള്ള ഇത് കറുത്ത ശിലകൊണ്ട് ഉണ്ടാക്കിയതായിരുന്നു. മൂന്നാല് പൂജാരിമാര്‍ മന്ത്രോച്ചാരണത്തോടെ ശിവലിംഗത്തില്‍ ധാരയും പൂക്കളും അര്ച്ചിക്കുന്നുണ്ടായിരുന്നു. തൊഴുത് നീങ്ങു എന്ന ആക്രോശമില്ലാതെ തന്നെ ജനങ്ങള്‍ പൂജാ സാധനങ്ങള്‍ പണ്ഡിറ്റിനെ ഏല്ലിച്ച് പ്രസാദം വാങ്ങി നീങ്ങുന്നുണ്ടായിരുന്നു. ഒന്നും പറയാനുണ്ടായിരുന്നില്ല എനിക്ക്. പരസ്പരമറിയുന്നവര്ക്കിടയിലെ മൗനമത്തോടെ, ഞങ്ങള്‍ തിരിഞ്ഞ് തൊട്ടടുത്തുള്ള ശങ്കര പ്രാണവല്ലഭയും ,സദാപൂര്ണ്ണയുമായ അന്നപൂര്‍ണ്ണയെ കാണാനായി നീങ്ങി. തിരക്കുകളില്ലാതെ സ്വസ്ഥമായി അന്നാര്ത്ഥിയായി കൈകൂപ്പി നിന്നു. ഇവിടെ കുബേരന്, വിഷ്ണു, ഹനുമാന് ,സൂര്യന്, ഗണേശന് എന്നീ ദേവന്മാരുടെ പ്രതിഷ്ഠകളെ തൊഴുതതിനു ശേഷം നൂറ് ശിവലിംഗങ്ങള്‍ നിരന്നിരിക്കുന്ന ഒരു ഇടനാഴിയിലാണ് ഞങ്ങള്‍ എത്തിയത്. പ്രാര്‍ത്ഥനകള്‍ക്കും ചടങ്ങുകള്‍ക്കുമൊടുവില്‍ പൂജാരി പറഞ്ഞു ഇത് നിങ്ങള്‍ക്ക് ദൈവത്തിനോട് സംവദിക്കാനുള്ള സ്ഥലമാണ് ,ആവശ്യങ്ങളും ആഗ്രഹങ്ങളും പറയാം. മരിച്ചു പോയവര്‍ക്ക് മോക്ഷത്തിനു വേണ്ടി അപേക്ഷിക്കാം. ഇതൊരു കോടതിയും കൂടിയാണ് , ചോദ്യങ്ങളും ഉത്തരങ്ങളും
ഉണ്ടാവുന്ന ഇടം എന്നയാള്‍ കൂട്ടിച്ചേര്‍ത്തു...
നിശബ്ദയായി നിന്നെങ്കിലും എനിക്ക് ആവശ്യങ്ങളും അപേക്ഷകളുമുണ്ടായിരുന്നു. എന്റെ പ്രാണന്റെ പകുതിയായ കൂട്ടുകാര്‍ക്ക് വേണ്ടി, വീട്ടുകാര്‍ക്ക് വേണ്ടി. ഓര്‍മ്മകളുടെ മുന്നിലേക്ക് തള്ളിക്കയറി വന്ന ഒരു കുഞ്ഞ് മുഖം എന്നെ വിസ്മയിപ്പിച്ചു. ഒടുവില്‍ പ്രസാദം തരുമ്പോള്‍ വിശ്വനാഥന് എന്ന പേര് കേട്ടതോടെ പൂജാരി സന്തോഷത്തോടെ ഞങ്ങള്‍ രണ്ടു പേരുടെയും നെറ്റിയില്‍ അനുഗ്രഹവര്‍ഷത്തോടെ ചന്ദനം തേച്ചു.
അവിടെ അന്നദാനം വഴിപാടു നടത്തി നിറഞ്ഞ മനസ്സോടെ തിരിച്ചിറങ്ങി. ശിവരാത്രിയുടെ തിരക്ക് കാരണം അന്നപൂര്‍ണ്ണയുടെ ഭക്ഷണം കഴിക്കാന്‍ പറ്റിയില്ല. വളരെ പ്രശസ്തമാണ് അവിടത്തെ രുചികരമായ പ്രസാദ ഊട്ട്.
മുഖ്യ ക്ഷേത്രത്തിന്റെ വടക്ക് ഭാഗത്തായി സ്ഥിതി ചെയ്യുന്ന ജ്ഞാന വാപിയേയും നന്ദിയേയും ഒന്ന് കൂടി തിരിഞ്ഞു നോക്കാതിരിക്കാനായില്ല. ശിവരാത്രിയായത് കൊണ്ട് നാളെ ഇതുപോലെ ദര്‍ശനം സാദ്ധ്യമാവില്ല എന്ന് പറഞ്ഞ് പണ്ഡിറ്റ് ഞങ്ങളെയും കൊണ്ട് വിശ്വനാഥ ഗലിയിലേക്കിറങ്ങി... ഞങ്ങള്‍ക്ക് പിന്നില്‍ ക്ഷേത്രത്തിന്റെ സ്വര്‍ണ്ണഗോപുരങ്ങള്‍ തിളങ്ങി. ഇനിയും തിരിച്ചു വരുമെന്ന് മനസ്സ് വെറുതെ പറഞ്ഞു.
പ്ലാന്‍ ചെയ്തത് പോലെ രാത്രി അജിത്ത് എത്തും. നാളെയാണ് കുഭ സ്നാനം. കുംഭമേളയുടെ അവസാന ദിവസത്തെ ഷാഹി സ്നാനം.
അപ്രതീക്ഷിതങ്ങളില്‍ അപ്രതീക്ഷിതമായ അനുഭവങ്ങളിലേക്കുള്ള യാത്ര തുടരുന്നു.