Image

അമേരിക്കന്‍ മലയാളികളുടെയും ഉറ്റ സുഹ്രുത്ത് ഡോ. ബാബു പോള്‍ (78) അന്തരിച്ചു

Published on 12 April, 2019
അമേരിക്കന്‍ മലയാളികളുടെയും ഉറ്റ സുഹ്രുത്ത്  ഡോ. ബാബു പോള്‍  (78) അന്തരിച്ചു
ഇ-മലയാളിയുടെയും അമേരിക്കന്‍ മലയാളികളുടെയും ഉറ്റ സുഹ്രുത്തും വഴികാട്ടിയുമായിരുന്ന ഡോ. ബാബു പോള്‍ ഐ.എ.എസ്. (78) അന്തരിച്ചു.

ഹൃദ്രോഗത്തെ തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ശനിയാഴ്ച പുലര്‍ച്ചെയായിരുന്നു അന്ത്യം. സംസ്‌കാരം പിന്നീട്. അഡീഷനല്‍ ചീഫ് സെക്രട്ടറിയായി വിരമിച്ച അദ്ദേഹം തദ്ദേശസ്വയംഭരണ വകുപ്പ് ഓംബുഡ്‌സ്മാനായും സേവനമനുഷ്ഠിച്ചു. 

ഭാര്യ: പരേതയായ അന്ന ബാബു പോള്‍ (നിര്‍മല). മക്കള്‍: മറിയം ജോസഫ് (നീബ), ചെറിയാന്‍ സി.പോള്‍ (നിബു). മരുമക്കള്‍: മുന്‍ ഡിജിപി എം.കെ.ജോസഫിന്റെ മകന്‍ സതീഷ് ജോസഫ്, മുന്‍ ഡിജിപി സി.എ.ചാലിയുടെ മകള്‍ ദീപ. 

മുന്‍ കേന്ദ്ര ഗവ. സെക്രട്ടറിയും യുപിഎസ്സി അംഗവും ആയിരുന്ന കെ.റോയ് പോള്‍ സഹോദരനാണ്.

എറണാകുളം കുറുപ്പുംപടി ചീരത്തോട്ടത്തില്‍ പി.എ.പൗലോസ് കോറെപ്പിസ്‌കോപ്പയുടെയും മേരി പോളിന്റേയും മകനായി 1941ല്‍ ജനനം. ഹൈസ്‌കൂളില്‍ തിരുവിതാംകൂര്‍ മഹാരാജാവിന്റെയും സര്‍വകലാശാലയില്‍ കേന്ദ്ര സര്‍ക്കാരിന്റെയും സ്‌കോളര്‍ഷിപ്പ്, ഇഎസ്എല്‍സിക്കു മൂന്നാം റാങ്കും എംഎയ്ക്ക് ഒന്നാം റാങ്കും ഐഎഎസ്സിന് ഏഴാം റാങ്കും നേടി. സിവില്‍ എന്‍ജിനീയറിങ്ങില്‍ ബിരുദം. പ്രതിരോധശാസ്ത്രത്തിലും വേദശാസ്ത്രത്തിലും മലയാള സാഹിത്യത്തിലും ഉപരിപഠനം.

ജൂനിയര്‍ എന്‍ജിനീയര്‍ ആയി സര്‍ക്കാര്‍ സര്‍വീസില്‍ പ്രവേശിച്ചു. തുടര്‍ന്ന് സിവില്‍ സര്‍വീസ് നേടി. ഇടുക്കി കലക്ടര്‍ പദവിയിലിരുന്ന് ഏഷ്യയിലെ ഏറ്റവും വലിയ ആര്‍ച്ച് ഡാമായ ഇടുക്കി ജല വൈദ്യുത പദ്ധതി പൂര്‍ത്തിയാക്കിയതാണ് ഏറ്റവും വലിയ ഭരണനേട്ടങ്ങളിലൊന്ന്.

കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റ് ചെയര്‍മാന്‍ എന്ന നിലയിലും ധനം, പൊതുവിദ്യാഭ്യാസം, ടൂറിസം, സാംസ്‌കാരിക വകുപ്പുകളുടെ സെക്രട്ടറിയായും പ്രവര്‍ത്തിച്ചു.സാംസ്‌കാരിക സെക്രട്ടറി ആയിരിക്കുമ്പോഴാണ് എഴുത്തച്ഛന്‍ പുരസ്‌കാരം ഏര്‍പ്പെടുത്തുന്നത്. കേരള സര്‍വകലാശാല വൈസ് ചാന്‍സലറും, കെഎസ്ആര്‍ടിസി എംഡിയും ആയിരുന്നു.

21ാം വയസ്സില്‍ സര്‍ക്കാര്‍ സര്‍വീസില്‍ പ്രവേശിച്ച ബാബുപോള്‍ 59ാം വയസ്സില്‍ ഐഎഎസില്‍നിന്നു സ്വമേധയാ വിരമിച്ച് ഓംബുഡ്‌സ്മാന്‍ സ്ഥാനം സ്വീകരിച്ചു. 2001 സെപ്റ്റംബറില്‍ റിട്ടയര്‍ ചെയ്തു. കേരള സിവില്‍ സര്‍വീസ് അക്കാദമിയുടെ 'മെന്റര്‍ എമിരറ്റസ്' ആയിരുന്നു.

4000 ടൈറ്റിലുകളും ആറുലക്ഷം വാക്കുകളും ഉള്‍ക്കൊള്ളുന്ന 'വേദശബ്ദ രത്‌നാകര'മെന്ന ബൈബിള്‍ നിഘണ്ടു ഉള്‍പ്പെടെ നിരവധി ഗ്രന്ഥങ്ങള്‍ രചിച്ചു. മാനേജ്‌മെന്റ് സ്റ്റഡീസിലാണു പിഎച്ച്ഡി. 'വിലാസിനിയുടെ സ്ത്രീ സങ്കല്‍പം' എന്ന വിഷയത്തില്‍ ഗവേഷണം നടത്തി. ഇടുക്കി അണക്കെട്ട് പദ്ധതി പൂര്‍ത്തീകരിക്കാന്‍ നേതൃത്വം നല്‍കിയതിന് അച്യുതമേനോന്‍ മന്ത്രിസഭ പ്രത്യേക പുരസ്‌കാരം നല്‍കി.

2000ല്‍ കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചു. 1946ല്‍ ആദ്യത്തെ പ്രസംഗം നടത്തിയ ബാബു പോള്‍ 1949ല്‍ ആദ്യത്തെ ലേഖനം പ്രസിദ്ധീകരിച്ചു. 1961ല്‍ ആണ് ആദ്യ പുസ്തകം പ്രകാശിതമായത്. 1962ല്‍ 'മലയാള മനോരമ' വാരാന്തപ്പതിപ്പില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിനാണ് ആദ്യ പ്രതിഫലം ലഭിച്ചത്. 'കഥ ഇതുവരെ' ആത്മകഥയാണ്.

തന്റെ ഏറ്റവും വലിയ സ്വാധീനം അച്ഛനാണെന്നു ബാബു പോള്‍ പറഞ്ഞിട്ടുണ്ട്. ശമ്പളത്തിന്റെ 10 ശതമാനം നിരാലംബര്‍ക്കും അശരണര്‍ക്കുമായി നീക്കിവയ്ക്കണമെന്നു പഠിപ്പിച്ചു. പരമാവധി അച്ഛനെ അനുസരിക്കാന്‍ ശ്രമിച്ചിട്ടുണ്ട്.

ഇ-മലയാളിയില്‍ പ്രസിദ്ധീകരിച്ച അദ്ധേഹത്തിന്റെ ചില ലേഖനങ്ങള്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക