മരണമെന്ന സനാതന സത്യത്തിലേക്കു വിരല്‍ ചൂണ്ടിക്കൊണ്ടാണ് കഥയുടെ തുടക്കംതന്നെ. ഇതു വായിച്ചപ്പോള്‍ മേരി ജോണ്‍ തോട്ടത്തിന്റെ(സി.ബനീഞ്ഞ) പ്രസിദ്ധമായ 'ലോകമേയാത്ര' എന്ന കവിതയിലെ 'സമര്‍ത്ഥനായ സീസറും പ്രസിദ്ധനായ ഹോമറും സോളമന് തുടങ്ങിയുള്ള വിഞ്ജരും
മറഞ്ഞുപോയി കാലചക്രവിഭ്രമത്തിലെങ്കിലും നമുക്കു പിന്നെയെന്തുശങ്ക? മാറ്റമൊന്നുമില്ലതില്‍' എന്ന വരികള്‍ ഒരിക്കല്‍ക്കൂടി മനോമുകുരത്തില്‍ തെളിഞ്ഞു...
ലോകത്തെ കിടുകിടെ വിറപ്പിച്ച ഹിറ്റ്ലര്‍ യഹൂദവംശത്തോടുള്ള ഒടുങ്ങാത്ത പകയുമായി കുപ്രസിദ്ധമായ കോണ്‍സന്‍ട്രേഷന്‍ ക്യാമ്പില്‍ പ്രതിദിനം പതിനായിരക്കണക്കിനാളുകളുടെ ജീവന് അപഹരിച്ചെങ്കിലും ഈ കഥയിലെ അപ്പന്റെ ജീവന് അപഹരിക്കുന്നതില്‍ പരാജയപ്പെട്ടിടത്താണ് കേവലം ഒരു പനിക്ക് അതു നിഷ്പ്രയാസം സാധിച്ചത്! ഏതു കൊലകൊമ്പനും മൂകയും അന്ധയും ബധിരയുമായ മൃത്യാദേവത(അക്കഥ പിന്നീട്)യുടെ മുന്നില്‍ മുട്ടുമടക്കുമല്ലൊ. ഈ ആത്യന്തിക സത്യം മഹാസമുദ്രം ചിമിഴിലൊതുക്കുന്ന ചെപ്പടിവിദ്യ പോലെ തന്റെ 'നേര്‍വരകള്‍' എന്ന കഥാസമാഹാരത്തിലെ 'പത്താമന്‍' എന്ന കൊച്ചു കഥയില്‍ അതിവിദഗ്ധമായി ഒതുക്കിയിരിക്കുന്നു, അതുമൊരത്ഭുതം!
മരണാനന്തരമുള്ള യഹൂദമതാചാരങ്ങളെക്കുറിച്ചും കഥാകൃത്ത് വായനക്കാര്‍ക്ക് ഒരു ദിങ്മാത്രദര്‍ശനം നല്‍കുന്നുണ്ട്.
പരേതാത്മാവിനു വേണ്ടി ഒരാഴ്ചമുതല്‍ ആയുഷ്ക്കാലം മുഴുവനുമോ വേണമെങ്കില്‍ പ്രാര്‍ത്ഥന നീളാം. അതു നിര്‍വ്വഹിക്കേണ്ട ചുമതല മകനും. കഥയിലെ മകനാകട്ടെ, ഒരവിശ്വാസിയും! എങ്കിലും അമ്മയെ സ്നേഹിക്കുകയും അനുസരിക്കയും ചെയ്യുന്ന പ്രകൃതം! ആകയാല്‍ മൂന്നുമാസക്കാലം കൃത്യം നിര്‍വ്വഹിക്കാമെന്ന് അയാള്‍ ഏല്ക്കുന്നു. പക്ഷേ, അതിനും ചില ആചാരരീതികളുണ്ട്. നിബദ്ധനകള്‍ കര്‍ശനമാണ്. ്പ്രാര്ത്ഥനയ്ക്കു ചുരുങ്ങിയത് പത്ത് ആണ്തലവേണം. എന്നാലോ അതിനുമുണ്ട് വ്യവസ്ഥ! ആണുങ്ങള് പതിമൂന്നു വയസ്സിനുമേല്‍ പ്രായമുള്ളവരായിരിക്കണം പ്രാര്‍ത്ഥനയില്‍ പങ്കെടുക്കേണ്ടത്. സ്ത്രീകള്‍ക്കു പള്ളിയില്‍ പ്രവേശനത്തിനുള്ള വിലക്കിന് പ്രകാരം പെണ്‍കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും സിനഗോഗില്‍ പ്രവേശനമില്ല.
സെയില്‍സ്മാനായ മകന് തന്റെ ജോലി തെറിക്കാതെ സന്ധ്യാ പ്രാര്‍ത്ഥന മുടങ്ങാതിരിക്കാനുള്ള മാര്‍ഗ്ഗം റബൈ ഉപദേശിച്ചുകൊടുക്കുന്നു. യാത്രപോകുന്നിടത്തെ സിനഗോഗുകളിലും പ്രാര്‍ത്ഥന ചൊല്ലാം. അങ്ങനെ പ്രാര്‍ത്ഥന അനുസ്യൂതം നടന്നു വരവെ, ഒരു സ്ഥലത്തെത്തിയത് 'സൂര്യന് മലമടക്കുകളിലക്കു മുഖം മറയ്ക്കാനൊരുങ്ങുന്ന' സമയത്താണ്!(കഥാകൃത്തിന്റെ ഭാവനയ്ക്ക് അന്തഹന്തയ്ക്ക് ഇന്തപ്പെട്ട്' എന്നു പറയാന്‍ തോന്നുന്നു.) ആ താഴ് വാരത്താകട്ടെ, വളരെക്കുറച്ചു വിശ്വാസികളേ ഉള്ളുതാനും! വൈകിയ വേളയില്‍ ഒന്‍പതുപേരെ സംഘടിപ്പിക്കാനുള്ള തന്റെ നിസ്സഹായാവസ്ഥ റബൈ വെളിവാക്കി.
പിന്നീടു നടന്ന അപ്രതീക്ഷിത സംഭവങ്ങള്‍ക്കു നാം സാക്ഷ്യം വഹിക്കയാണ്! അമ്മയ്ക്കു കൊടുത്ത വാക്കുലംഘിക്കേണ്ടി വരുമോയെന്ന ചിന്ത തലയില്‍ തീപ്പന്തമായി നിന്നപ്പോഴും പിതാവിന്റെ ആത്മരക്ഷയേക്കാളേറെ അയാള്‍ വേവലാതി പൂണ്ടത് അമ്മയോടു ചെയ്ത വാഗ്ദാനം പാലിക്കാതെ അവരുടെ മനഃസ്വസ്ഥതയ്ക്കു കോട്ടം തട്ടുമോ എന്ന ആശങ്കയായിരുന്നു.
തുടര്‍ന്ന് അയാള്‍ ഒരു കടയില്‍ കയറുന്നതും റിസപ്ഷനിസ്റ്റ് താന്‍ യഹൂദനാണെന്നു തിരിച്ചറിഞ്ഞ് അയാളോടൊപ്പം അപ്രതീക്ഷിതമായി മരണപ്പെട്ട അവളുടെ റ്റാറ്റിയുടെ സ്നേഹിതന്റെ വീട്ടിലേക്കു പറപറക്കുന്നതും അവിടെ മരിച്ചവര്‍ക്കുവേണ്ടിയുള്ള പ്രാര്‍ത്ഥന ആരംഭിക്കുന്നതും അവിടെ പത്ത് എന്ന നമ്പര്‍ തികഞ്ഞതുമെല്ലാം ഒരു ചലച്ചിത്രത്തിലെന്നപോലെ കഥാകൃത്തു നമ്മെ കാട്ടിത്തരുന്നു.
തികഞ്ഞ അവിശ്വാസിയായ ആ മകന് ഉള്ളുരുകി പ്രാര്‍ത്ഥിക്കുന്ന കാഴ്ച! യാദൃശ്ചികത പലപ്പോഴും മാറ്റങ്ങള്‍ക്കു വഴിതുറക്കുന്നതായി നാം കാണാറുണ്ടല്ലൊ. അമ്മയ്ക്കു താന്‍ കൊടുത്ത വാക്കുപാലിക്കാന്‍ കഴിഞ്ഞതിലുള്ള മകന് ചാരിതാര്‍ത്ഥ്യത്തോടെ, സന്ധ്യാപ്രാര്‍ത്ഥനയ്ക്ക് ഒരുങ്ങുന്ന അമ്മയുടെ പ്രശാന്തസുന്ദരമായ മുഖം മനഃകണ്ണില്‍ തെളിയുന്നതോടെ കഥ സമംഗളം പ്രാപിക്കുന്നു.
ഠശി്യ ശ െയലമൗശേളൗഹ എന്നു വിശേഷിപ്പിക്കാറുണ്ടല്ലൊ. ദൈര്‍ഘ്യത്തില്‍ 'പത്താമന്‍' ഒരു മിനിക്കഥയെന്നുപറയാം. ഇതില്‍ ഒരു ജീവിതമുഹൂര്‍ത്തത്തിന്റെ അഴകും മിഴിവുമാര്‍ന്ന ചിത്രം സി.എം.സി വരച്ചു കാട്ടുന്നു. കഥാകൃത്തിന്റെ പ്രതിഭ ഭാഷയുടെ ലീനധ്വനികള്‍ സംവഹിച്ചുകൊണ്ടു പ്രവഹിക്കുന്നു എന്നൊക്കെ വാഴ്ത്തുക വയ്യ. പക്ഷേ വാമൊഴിയുടെ ലാളിത്യത്തിന്റെ കരുത്ത് അദ്ദേഹത്തിന്റെ വ്യക്തിത്വത്തിന്റെയും അകൃത്രിമ സ്വഭാവത്തിന്റെയും സവിശേഷതകളുടെ സുനിശ്ചിത ചിഹ്നമായി തെളിഞ്ഞു നില്ക്കുന്നു. വാക്കുകളുടെ അളന്നു മുറിച്ചുള്ള പ്രയോഗമാണ് എടുത്തു പറയത്തക്ക ചാരുത. പാണ്ഡിത്യ പ്രകടനത്തിനായുള്ള ശ്രമം ഒരിടത്തുമില്ല. ഋതുവായ ഒരു മനസ്സില്‍ നിന്ന് ലളിത പദങ്ങള്‍ അവശ്യം ഭാവിയായി അങ്ങനെ വാര്‍ന്നു വീഴുകയാണ്! സമര്‍ത്ഥനായ ഒരു ശില്പി അതീവസൂക്ഷ്മതയോടെ തന്റെ ശില്പം ചെത്തിമിനുക്കുന്നത്ര വിദഗ്ദധമായാണ് സി.എം.സി. തന്റെ രചനകളില്‍ പദങ്ങളെ വിന്യസിപ്പിക്കുന്നത്.
സി.എം.സി. കഥകള്‍ ഒന്നുംതന്നെ നിഴലില്‍ നിന്നോ ശൂന്യതയില്‍ നിന്നോ ഇറങ്ങിവരുന്നവയല്ല. അലാവുദ്ദീന്റെ അത്ഭുത വിളക്കിന്റെയൊ ജശറല ജശുലൃ ന്റെ മാന്ത്രികഗീതം പോലെയൊ വന്നുഭവിക്കുന്നതുമല്ല. ഔചിത്യം ദീക്ഷിച്ച് തല്ക്കാലം ഇത്രയില്‍ നിര്‍ത്തട്ടെ! ശേഷം ഇതര കഥകളുടെ ചര്‍ച്ചാവേളയില്‍!
കഥാകൃത്തിന് അഭിനന്ദനത്തിന്റെ വാടാമലരുകള്‍ കൊണ്ടൊരു പൂച്ചെണ്ട്!