Image

പൗരസ്ത്യസഭകളുടെ കാനോന സംഹിതയും മാര്‍തോമാ ക്രിസ്ത്യാനികളുടെ പാരമ്പര്യങ്ങളും ചര്‍ച്ച് ട്രസ്റ്റ് ബില്ലും

ചാക്കോ കളരിക്കല്‍ Published on 11 May, 2019
പൗരസ്ത്യസഭകളുടെ കാനോന സംഹിതയും മാര്‍തോമാ ക്രിസ്ത്യാനികളുടെ പാരമ്പര്യങ്ങളും ചര്‍ച്ച് ട്രസ്റ്റ് ബില്ലും
(കെസിആര്‍എം നോര്‍ത് അമേരിക്കയുടെ 17-മത് ടെലികോണ്‍ഫെറെന്‍സ് മെയ് 08, 2019 നടക്കുകയുണ്ടായി. ആ കോണ്‍ഫെറെന്‍സില്‍ കെസിആര്‍എം നോര്‍ത് അമേരിക്കയുടെ പ്രസിഡണ്ട് ചാക്കോ കളരിക്കല്‍ അവതരിപ്പിച്ച പ്രബന്ധമാണ് ചുവടെ ചേര്‍ക്കുന്നത്)

പ്രാരംഭം

ചര്‍ച്ചാവിഷയം: ''പൗരസ്ത്യസഭകളുടെ കാനോനസംഹിതയും മാര്‍തോമാ ക്രിസ്ത്യാനികളുടെ പാരമ്പര്യങ്ങളും ചര്‍ച്ച് ട്രസ്റ്റ് ബില്ലും''. വളരെ വിപുലവും പ്രാധാന്യം അര്‍ഹിക്കുന്നതുമായ ഒരു വിഷയമാണ് വിശകലനം ചയ്യാന്‍ പോകുന്നത്.

മാര്‍തോമാനസ്രാണിക്രിസ്ത്യാനികളുടെ സഭാജീവിതപാരമ്പര്യങ്ങളെയും പുതുതായി ആ സഭയ്ക്ക് ബാധകമാക്കിയ പൗരസ്ത്യസഭകളുടെ കാനോനകളെയുംപ്പറ്റി ഒരു താരതമ്യപഠനം നടത്തി വിലയിരുത്തുമ്പോഴാണ് ചര്‍ച്ച് ട്രസ്റ്റ് ബില്ലിന്റെ പ്രസക്തിയും പ്രാധാന്യവും നമുക്ക് വ്യക്തമാകുന്നത്. കെസിആര്‍എം നോര്‍ത് അമേരിക്കയുടെ പ്രവര്‍ത്തനലക്ഷ്യവുമായി ഈ ചര്‍ച്ചാവിഷയത്തിന് ഗാഢമായ ബന്ധമുണ്ട്.

ഇഹലോകജീവിതത്തിന്റെ പ്രാരാബ്ധങ്ങളില്‍ മുഴുകിജീവിക്കുന്ന സാധാരണക്കാരായ സഭാംഗങ്ങള്‍ക്ക് സഭാപാരമ്പര്യങ്ങളെ മനസ്സിലാക്കാനോ സഭാനിയമങ്ങളെ വായിച്ചുപഠിക്കാനോ കഴിയാറില്ല. എന്നാല്‍ മാര്‍തോമാക്രിസ്ത്യാനികളുടെ മതജീവിതരംഗത്ത് പുത്തന്‍ നിയമസംഹിത അവരറിയാതെ നടപ്പിലാക്കുമ്പോള്‍ അതിന്റെ ഗുണദോഷങ്ങള്‍ നാം സസൂഷ്മം പഠിക്കേണ്ടിയിരിക്കുന്നു. കാരണം, സഭാനിയമങ്ങള്‍ക്ക് എപ്പോഴും സഭാജീവിതപരമായ ഒരു മാനമുണ്ട്. അതായത്, സഭാനിയമങ്ങള്‍ വിശ്വാസികളുടെ നന്മയ്ക്കും വളര്‍ച്ചയ്ക്കും വേണ്ടിയായിരിക്കണം. ആത്മാക്കളുടെ രക്ഷയാണ് സഭയുടെ സുപ്രധാന നിയമം.

പാശ്ചാത്യ/പൗരസ്ത്യസഭകള്‍, സഭ/റീത്ത്, നസ്രാണിപാരമ്പര്യങ്ങള്‍ തുടങ്ങിയ അടിസ്ഥാനപരമായ ചില വിഷയങ്ങള്‍ ചുരുക്കമായി വിശദീകരിച്ചശേഷം കാനോനകളെയും ചര്‍ച്ച് ട്രസ്റ്റ് ബില്ലിനെയും സംബന്ധിച്ച് സംസാരിക്കാമെന്ന് കരുതുന്നു.

പാശ്ചാത്യസഭയും പൗരസ്ത്യസഭകളും

നമുക്കെല്ലാവര്‍ക്കും അറിയാവുന്നതുപോലെ, ഒരു പാശ്ചാത്യസഭയും, എന്നുവെച്ചാല്‍ ലത്തീന്‍സഭയും, സീറോമലബാര്‍ സഭയും മറ്റ് 22 റോമന്‍ പൗരസ്ത്യസഭകളും കൂടിയതാണ് മാര്‍പാപ്പ തലവനായുള്ള റോമന്‍ കത്തോലിക്കാസഭ. അപ്പോള്‍ കത്തോലിക്കാസഭയില്‍ മൊത്തം 24 സഭകളുണ്ട്, അതല്ലായെങ്കില്‍ 24 റീത്തുകളുണ്ട് എന്നും പറയാം. അതുസംബന്ധമായ കൂടുതല്‍ വിശദീകരണം പിന്നാലെ പറയാം. കത്തോലിക്കാസഭയില്‍ ഒരേ വിശ്വാസ/കൂദാശ പൈത്രുകമാണെങ്കിലും വൈവിധ്യമാര്‍ന്ന രീതിയില്‍ വിവിധ സഭകള്‍വഴി അത് ആവിഷ്‌ക്കരിക്കപ്പെടുന്നു. ആദ്യനൂറ്റാണ്ടിലെ വേദപ്രചാരണം റോമാസാമ്രാജ്യത്തിന്റെ ഭാഗമായിരുന്ന ഇറ്റലി, ടര്‍ക്കി, സിറിയ, ഈജിപ്റ്റ്, പാലസ്‌റ്റൈന്‍ എന്നീ ഭൂപ്രദേശങ്ങളിലായിരുന്നു. മേല്പറഞ്ഞ അഞ്ചു പ്രവിശ്യകളും പിന്‍കാലത്ത് റോമാ, കോണ്‍സ്റ്റാന്റ്റിനോപ്പിള്‍, അന്ത്യോഖ്യ, അലക്സാണ്ഡ്രിയ, ജെറുശലേം എന്നീ പട്ടണങ്ങളെ കേന്ദ്രീകരിച്ച് പാത്രിയാര്‍ക്കല്‍ സഭകളായി. അതില്‍ റോം പാശ്ചാത്യ പാത്രിയാര്‍ക്കല്‍ സഭയും മറ്റ് നാല് പാത്രിയാര്‍ക്കല്‍ സഭകള്‍ റോമന്‍ പൗരസ്ത്യ പാത്രിയാര്‍ക്കല്‍ സഭകളുമായി. പാശ്ചാത്യസഭ, പൗരസ്ത്യസഭകള്‍ എന്ന വേര്‍തിരുവുകളും നാമങ്ങളും റോമാസാമ്രാജ്യവുമായി ബന്ധപ്പെട്ടാണ് കിടക്കുന്നത്. എ ഡി മൂന്നാം നൂറ്റാണ്ടിന്റെ അവസാനത്തില്‍ ഡയോക്‌ളീഷന്‍ ചക്രവര്‍ത്തി റോമാസാമ്രാജ്യത്തെ രണ്ടായി വിഭജിച്ചു, പാശ്ചാത്യവും പൗരസ്ത്യവും. റോമാസാമ്രാജ്യത്തിന്റെ പാശ്ചാത്യ/പൗരസ്ത്യ പ്രദേശങ്ങളുടെ അതിര്‍ത്തി വിഭജനത്തിന്റെ ചുവടുപിടിച്ചാണ് പാശ്ചാത്യ/പൗരസ്ത്യ പാത്രിയാര്‍ക്കല്‍ സഭകള്‍ ഉണ്ടായത്. റോമാസാമ്രാജ്യത്തിലെ നാല് പൗരസ്ത്യ പാത്രിയാര്‍ക്കല്‍ സഭകളും പിന്‍കലങ്ങളില്‍ വിഭജിക്കപ്പെട്ട് ഇന്ന് കത്തോലിക്കാസഭയില്‍ 22 റോമന്‍ പൗരസ്ത്യറീത്തുകളുണ്ട്. പാശ്ചാത്യ റോമന്‍ പാത്രിയാര്‍ക്കല്‍ സഭ വിഭജിക്കപ്പെടാതെ ഇന്നും പാശ്ചാത്യ ലത്തീന്റീത്തായി തുടരുന്നു. ആ സഭയുടെ തലവന്‍ റോമിന്റെ മെത്രാനും പാത്രിയാക്കീസുമായ മാര്‍പാപ്പയാണ്. മാര്‍പാപ്പമാര്‍ക്ക് നിരവധി സ്ഥാനനാമങ്ങളുണ്ട്. റോമന്‍ പേട്രിയാര്‍ക്ക് എന്ന സ്ഥാനനാമം ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ അദ്ദേഹത്തിന്റെ ഭരണകാലത്ത് എടുത്തുകളയുകയുണ്ടായി.

റോമാസാമ്രാജ്യത്തിന്റെ കിഴക്കുസ്ഥിചെയ്യുന്ന ഭാരതത്തില്‍ തോമാശ്ലീഹ സ്ഥാപിച്ച സഭയായ മാര്‍തോമാനസ്രാണിസഭ റോമന്‍ പൗരസ്ത്യസഭകളില്‍പ്പെട്ട സഭയല്ല. അത് തോമാസ്ലീഹ സ്ഥാപിച്ച കേരളത്തിലെ തനതായ അപ്പോസ്തലിക സഭയാണ്. ഏതാനും റോമന്‍ പൗരസ്ത്യസഭകാളിലെ മെത്രാപ്പോലീത്തമാര്‍ മലങ്കരയിലെത്തി, പ്രത്യേകിച്ച് ഉദയമ്പേരൂര്‍ സൂനഹദോസു കാലഘട്ടംവരെ (1599), അവര്‍ നസ്രാണികള്‍ക്ക് ആധ്യാത്മിക ശുശ്രൂഷകള്‍ ചെയ്തിരുന്നെങ്കിലും നസ്രാണിസഭ ഒരു കാലത്തും വിശ്വാസപ്രഖ്യാപനംവഴിയായോ ഭരണപരമായോ റോമാസാമ്രാജ്യത്തിലെ പൗരസ്ത്യസഭകളുടെ ഭാഗമായിരുന്നിട്ടില്ലന്നുള്ളത് ഒരു ചരിത്രസത്യമാണ്. പോര്‍ച്ചുഗീസുകാര്‍ മലങ്കരയിലെത്തി വേദം പ്രസംഗിച്ച് പുതുതായി യേശുമാര്‍ഗത്തില്‍ ചേര്‍ത്ത ക്രിസ്ത്യാനികളുടെ ആരാധനഭാഷ ലത്തീന്‍ ആയിരുന്നതുകൊണ്ട് അവരെ ലത്തീന്‍കാര്‍ എന്നും നാട്ടുക്രിസ്ത്യാനികളായിരുന്ന മാര്‍തോമാനസ്രാണി ക്രിസ്ത്യാനികളുടെ ആരാധനഭാഷ സുറിയാനി ആയിരുന്നതുകൊണ്ട് അവരെ സുറിയാനിക്കാര്‍ എന്നും വിളിച്ചിരുന്നു. സുറിയാനിക്രിസ്ത്യാനികള്‍ എന്ന് പോര്‍ച്ചുഗീസുകാര്‍ നസ്രാണികളെ അധിസംബോധന ചെയ്തതുകൊണ്ട് അവര്‍ കല്‍ദായ പാത്രിയാക്കീസിന്റെ കീഴിലുള്ള ഒരു സഭാകൂട്ടായ്മ ആയിരുന്നൂയെന്ന് അര്‍ത്ഥമാക്കുന്നില്ല. അക്കാര്യം വ്യക്തമായിയെന്ന് കരുതുന്നു. അടുത്തത്,

സഭകളും റീത്തുകളും

സീറോ മലബാര്‍ സഭ, സീറോ മലബാര്‍ റീത്ത് എന്ന വ്യത്യാസപ്പെട്ട പേരുകളെ വേര്‍തിരിച്ചു മനസ്സിലാക്കേണ്ടതാണ്. സഭയും റീത്തും രണ്ടാണെന്ന് പൗരസ്ത്യ സഭകളുടെ കാനോനകളില്‍ വ്യക്തമാക്കുന്നുണ്ട്. പൗരസ്ത്യസഭകളുടെ കാനോന 27 ഉദ്ധരിക്കട്ടെ: 'നിയമാനുസൃതം ഒരു ഹയരാര്‍ക്കിയാല്‍ കൂട്ടിയോജിക്കപ്പെട്ടതും സ്വയാധികാരമുള്ളതെന്ന് പ്രത്യക്ഷമായോ പരോക്ഷമായോ സഭയുടെ പരമാധികാരത്താല്‍ അംഗീകരിക്കപ്പെട്ടിട്ടുള്ളതുമായ ക്രൈസ്തവവിശ്വാസികളുടെ ഒരു സമൂഹത്തെ ഈ നിയമസംഹിതയില്‍ 'സ്വായാധികാര (sui iuris) സഭ' എന്നു വിളിക്കുന്നു.' അപ്പോള്‍ ഒരു സ്വയാധികാരസഭ വിശ്വാസികളുടെ കൂട്ടമായിരിക്കണം, ഉദാഹരണത്തിന് (മാര്‍തോമാക്രിസ്ത്യാനി സമൂഹമായ സീറോമലബാര്‍ സഭ), നിയമാനുസൃതമായ ഹയരാര്‍ക്കിയാല്‍ ഒന്നിപ്പിക്കപ്പെട്ടതായിരിക്കണം (സീറോമലബാര്‍ സഭയുടെ കാര്യത്തില്‍ മേജര്‍ ആര്‍ച്ചുബിഷപ്പ്), നിയമസംഹിതവേണം (കാനോനനിയമസംഹിത), കൂടാതെ കത്തോലിക്കാസഭയുടെ പരമാധികാരത്താല്‍ സ്വായാധികാരസഭയായി അംഗീകരിക്കപ്പെട്ടതുമായിരിക്കണം (മാര്‍പാപ്പയുടെ അംഗീകാരം). അപ്പോള്‍ വ്യക്തികള്‍ക്ക് സഭകളാകാന്‍ സാദ്ധ്യമല്ല. അടുത്തത്,

എന്താണീറീത്തുകള്‍? പൗരസ്ത്യ സഭകളുടെ കാനോന 28: §1- ല്‍ ഇപ്രകാരം വായിക്കുന്നു: 'ആരാധനക്രമം, ദൈവശാസ്ത്രം, ആധ്യാത്മികത, ശിക്ഷണക്രമം ഇവയിലൂടെ രൂപീകൃതമായിട്ടുള്ളതും ജനപദങ്ങളുടെ ചരിത്രപരമായ സാഹചര്യങ്ങളാലും സംസ്‌കാരത്താലും വ്യതിരിക്തമാക്കപ്പെട്ടിട്ടുള്ളതും ഓരോ സ്വയാധികാരസഭയും തങ്ങളുടേതായ രീതിയില്‍ വിശ്വാസം ജീവിച്ചുകൊണ്ട് വെളിവാക്കുന്നതുമായ പൈതൃകമാണ് റീത്ത്'. അപ്പോള്‍ റീത്തെന്ന് നാം പറയുമ്പോള്‍ (Rictual Churches) അത് പൈതൃകത്തെയാണ് ധ്വനിപ്പിക്കുന്നത്. പൈതൃകത്തിലെ പല ഘടകങ്ങളും, ഉദാഹരണത്തിന് ആരാധനക്രമം, ദൈവശാസ്ത്രം, ആധ്യാത്മികത, ശിക്ഷണക്രമം എന്നിവ പല സഭകള്‍ക്കും പൊതുഘടകമാകാം. എന്നാല്‍ ഓരോ ജനപദത്തിനും വ്യത്യസ്ത സംസ്‌കാരവും, സഭാപാരമ്പര്യങ്ങളും ചരിത്രവുമെല്ലാമുണ്ട്. അതുപോലുള്ള ഘടകങ്ങള്‍ മറ്റ് ജനതകളില്‍നിന്നും ഒരു പ്രത്യേക പൈതൃകത്തെ വേര്‍തിരിക്കുന്നു. ഇനി,

നസ്രാണി പാരമ്പര്യങ്ങളും പൈതൃകങ്ങളും

ആധുനിക സീറോ മലബാര്‍ ക്രൈസ്തവ സമൂഹത്തില്‍ പഠനത്തിനും ചര്‍ച്ചകള്‍ക്കും വിധേയമായിക്കൊണ്ടിരിക്കുന്ന ആനുകാലിക വിഷയമാണ് നസ്രാണി പാരമ്പര്യങ്ങളും പൈതൃകങ്ങളും. സഭയില്‍ ആകമാനം ആരാധനക്രമത്തിലും സഭാഭരണരീതിയിലും കുരിശുവണക്കത്തിലും മറ്റ് സഭാ പൈതൃകങ്ങളിലും ധൃതഗതിയിലുള്ള മാറ്റങ്ങള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നതാണ് അതിനു കാരണം. ഈ മാറ്റങ്ങള്‍ സീറോ മലബാര്‍സഭയുടെ അജപാലനദൗത്യനിര്‍വഹണത്തെ സാരമായി ബാധിക്കുമെന്നതിന് സംശയമില്ല.

പേര്‍ഷ്യന്‍ സഭയുടെ, അതായത് ബാഗ്ദാദ് ആസ്ഥാനമായുള്ള കല്‍ദായ സഭയുടെ, ഭാഗമാണ് നസ്രാണി കത്തോലിക്കാ സഭ എന്ന അടുത്തകാലത്തെ കണ്ടുപിടുത്തം യഥാര്‍ത്ഥത്തില്‍ കേരളത്തിലെ നസ്രാണി കത്തോലിക്കരുടെ സഭാ ചരിത്രത്തിലെ വന്‍ അട്ടിമറിയാണ്. സീറോ മലബാര്‍ സഭ കല്ദായസഭയുടെ പുത്രീസഭയാണെന്നുവരെ ചിലരൊക്കെ പറഞ്ഞുവെയ്ക്കാറുണ്ട്. കല്ദായസഭ രണ്ടാംനൂറ്റാണ്ടിലോ മൂന്നാംനൂറ്റാണ്ടിലോ ആണ് സ്ഥാപിതമായത്. അപ്പോള്‍ ഒന്നാംനൂറ്റാണ്ടില്‍ സ്ഥാപിതമായ ഭാരതത്തിലെ മാര്‍തോമാ നസ്രാണിസഭ എങ്ങനെ കല്ദായസഭയുടെ ഭാഗമാകും എന്ന ചോദ്യം ഇവിടെ വളരെ പ്രസക്തമാണ്. ഇന്ദ്രാഗാന്ധിയുടെ പുത്രനാണ് മഹാത്മാഗാന്ധിയെന്ന് പറഞ്ഞാല്‍ അത് ചരിത്രസത്യമല്ലെങ്കിലും മറ്റുള്ളവരെ തെറ്റദ്ധരിക്കാന്‍ ഉപകരിക്കും. റോമിലെ പൗരസ്ത്യതിരുസംഘത്തിന്റെ ഭരണത്തിന്‍കീഴില്‍ നിലനിര്‍ത്താന്‍വേണ്ടി, അവര്‍ മെനഞ്ഞ കെണിയാണ് സീറോമലബാര്‍ സഭയേയും റോമന്‍ പൗരസ്ത്യ സഭകളുടെ ഭാഗമാക്കിയത്. കേരളത്തില്‍നിന്നും ഉപരിപഠനത്തിന് റോമിലെത്തിയ വൈദികരെ ആ യജ്ഞത്തിന് പൗരസ്ത്യതിരുസംഘം വേണ്ടവിധത്തില്‍ പ്രോത്സാഹിപ്പിച്ചു എന്നത് തര്‍ക്കമറ്റ സംഗതിയാണ്. അങ്ങനെയാണ് നസ്രാണിസഭക്കുള്ളില്‍ത്തന്നെ കല്ദായസഭയുമായി എക്കാലവും ഹയരാര്‍ക്കിയല്‍ ബന്ധമുണ്ടെന്ന ഒരു ധാരണ പൊതുവില്‍ സൃഷ്ടിച്ചെടുത്തത്. എങ്കില്‍പ്പിന്നെ കല്ദായസഭയുടെ പാത്രിയാക്കീസിനെ സീറോ മലബാര്‍ സഭയുടെ പരമാധ്യക്ഷനായി അംഗീകരിച്ചാല്‍ പോരായിരുന്നില്ലേ? ഒരു മേജര്‍ ആര്‍ച്ചുബിഷപ്പിന്റെ കീഴില്‍ വേറിട്ട ഒരു സഭയായി നില്‍ക്കേണ്ട ആവശ്യമുണ്ടായിരുന്നോ? അത് ന്യായമായ ചോദ്യങ്ങളാണെന്ന് ഞാന്‍ കരുതുന്നു. നസ്രാണി സഭാചരിത്രത്തെ വക്രീകരിച്ചതിനെ സംബന്ധിച്ച് മാര്‍തോമാ ക്രിസ്ത്യാനികളുടെ ചരിത്ര യാഥാര്‍ഥ്യങ്ങളുടെ അടിസ്ഥാനത്തില്‍ നാം പഠിക്കേണ്ടതാണ്. റോമാസാമ്രാജ്യാതിര്‍ത്തിക്കു വെളിയില്‍ യേശുവിന്റെ ശിഷ്യരിലൊരാളാല്‍ വേദം പ്രസംഗിച്ച് സ്ഥാപിച്ച മാര്‍തോമ നസ്രാണി കത്തോലിക്കാസഭയില്‍ കാലികങ്ങളായ മാറ്റങ്ങള്‍ കൊണ്ടുവരുമ്പോള്‍ അതിന്റെ ചരിത്രത്തെയും പൈതൃകത്തെയും മുറിവേല്‍പ്പിക്കുന്നവ ആയിരിക്കാന്‍ പാടില്ല. സ്വന്തം അധികാരത്തിനും അതിനു സമാനമായി സമ്പത്തിനുംവേണ്ടി പൈതൃകങ്ങളെ എങ്ങനെ വികൃതമാക്കാമെന്നാണ് ചിലര്‍ ചിന്തിക്കുന്നത്.

നസ്രാണിസഭയ്ക്ക് പൈതൃകങ്ങള്‍ പലതുണ്ടെങ്കിലും നമ്മുടെ ചര്‍ച്ചാവിഷയം പ്രധാനമായി പള്ളിസ്വത്തുഭരണമായതിനാല്‍ ആ പാരമ്പര്യത്തിലേക്കുമാത്രം ഞാന്‍ ഒതുങ്ങുകയാണ്. 'ഓരോ പ്രാദേശിക സഭയുടെയും പാരമ്പര്യങ്ങളെ അഭംഗമായും പൂര്‍ണമായും സംരക്ഷിക്കുക എന്നതാണ് തിരുസഭയുടെ ലക്ഷ്യം'' എന്ന രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്റെ നിര്‍ദേശത്തെ സീറോ മലബാര്‍ മെത്രാന്മാര്‍ പരിഗണിച്ചിട്ടില്ലെന്ന് അവരുടെ പ്രവൃത്തികള്‍ തെളിയിക്കുന്നു. അല്മായര്‍ക്ക് സഭാഭരണത്തില്‍ പൂര്‍ണമായ ഭാഗഭാഗിത്വം ഉണ്ടായിരുന്ന പള്ളിപൊതുയോഗങ്ങള്‍ വഴിയുള്ള സഭാഭരണരീതി മാര്‍തോമാക്രിസ്ത്യാനികളുടെ തനിമയാര്‍ന്ന പൈതൃകമായിരുന്നു. ആ പൈതൃകത്തെ അവഗണിച്ച് പാശ്ചാത്യ സഭാഭരണരീതിയിലുള്ള വികാരിയെ ഉപദേശിക്കുന്ന പാരിഷ്‌കൗണ്‍സില്‍ മെത്രാന്മാര്‍ നടപ്പിലാക്കി. അതോടെ പള്ളിഭരണപൈതൃകത്തിലെ സന്തുലിനാവസ്ഥ നഷ്ടപ്പെട്ടു. നസ്രാണികളുടെ എല്ലാമായ പള്ളിപൊതുയോഗ ഭരണസമ്പ്രദായത്തെ തകിടം മറിച്ച് എല്ലാ അധികാരങ്ങളും മെത്രാന്റെ ഭരണത്തിന്‍കീഴിലാക്കി. നിയമപ്രകാരം പാരിഷ്‌കൗണ്‍സിലിനും പൊതുയോഗത്തിനും വികാരിയെ ഉപദേശിക്കാനുള്ള അവകാശമേയുള്ളൂ. തീരുമാനങ്ങള്‍ എടുത്ത് നടപ്പിലാക്കാനുള്ള അധികാരം ആ സമതികള്‍ക്ക് ഇന്നില്ലായെന്ന് ചുരുക്കം. അക്കാരണത്താലാണ് അടുത്തകാലത്തായി പല ഇടവകപള്ളികളിലും രൂപതകളിലും സാമ്പത്തിക വെട്ടിപ്പുകളും തിരിമറികളും നടക്കുന്നത്. നസ്രാണികളുടെ വികേന്ദ്രീകൃത സഭാഘടനയെ പാശ്ചാത്യവല്‍കരിച്ച് അതികേന്ദ്രീകൃതമായ ഹയരാര്‍ക്കിയല്‍ വ്യവസ്ഥയ്ക്കു കീഴിലാക്കി. കൂടാതെ, ഒരുകാലത്തും റോമാസാമ്രാജ്യത്തിലെ പാശ്ചാത്യ/പൗരസ്ത്യ സഭകളില്‍ പെടാത്ത മാര്‍തോമാ അപ്പോസ്തലിക സഭയായ സീറോ മലബാര്‍ സഭയ്ക്കും റോമന്‍ പൗരസ്ത്യസഭകളുടെ കാനോനകള്‍ 1992-ല്‍ ബാധകമാക്കി. തല്‍ഫലമായി സഭാഭരണം മെത്രാന്മാരുടെ പിടിയിലമരുകയും മാര്‍തോമാ ക്രിസ്ത്യാനികളുടെ പള്ളിയോഗപ്രകാരമുള്ള ജനാധിപത്യ ഭരണസമ്പ്രദായം അക്ഷരാര്‍ത്ഥത്തില്‍ നശിച്ചുപോകുകയും ചെയ്തു. സീറോമലബാര്‍സഭയ്ക്ക് ഒരു കാനോന്‍നിയമസംഹിത വേണ്ടായെന്നല്ല ഇവിടെ വിവക്ഷിക്കുന്നത്. മറിച്ച്, മാര്‍തോമാ നസ്രാണി ക്രിസ്ത്യാനികളുടെ പാരമ്പര്യത്തിലധിഷ്ഠിതമായ ഒരു കാനോന്‍നിയമം, പ്രത്യേകിച്ച് പള്ളികളുടെ ഭൗതിക സ്വത്തുഭരണകാര്യത്തിലെങ്കിലും, ഉണ്ടാകണമെന്നാണ് സഭാംഗങ്ങള്‍ ആഗ്രഹിക്കുന്നതും ആവശ്യപ്പെടുന്നതും.

മാര്‍തോമാ ക്രിസ്ത്യാനികളുടെ പാരമ്പര്യത്തെയും പൈതൃകത്തെയും വകവയ്ക്കാതെയും അവഗണിച്ചും കഴിഞ്ഞ ഇരുപത്തഞ്ചു വര്‍ഷംകൊണ്ട് സീറോ മലബാര്‍ മെത്രാന്‍ സിനഡ് മാര്‍തോമാ നസ്രാണി സഭയെ ലത്തീന്‍ സഭയുമായി അനുരൂപപ്പെടുത്തി. ഹൃദയമുള്ള ഒരു നസ്രാണികത്തോലിക്കനും സഹിക്കാന്‍ സാധിക്കുന്ന കാര്യമല്ലത്. എന്തിനുവേണ്ടി? യേശുപഠനത്തിന് കടകവിരുദ്ധമായി അധികാരത്തിനും സമ്പത്തിനും വേണ്ടി. പാശ്ചാത്യര്‍ നമ്മെ പാശ്ചാത്യവല്‍ക്കരിക്കാന്‍ ശ്രമിച്ചെങ്കില്‍ നമുക്കത് മനസ്സിലാക്കാനാവുന്നതേയുള്ളൂ. എന്നാല്‍ ഇന്നാകര്‍മ്മം യുദ്ധകാലാടിസ്ഥാനത്തില്‍ ഏറ്റെടുത്ത് നടപ്പിലാക്കിയ നാട്ടുമെത്രാന്മാരും അവര്‍ക്ക് ഓശാന പാടിനിന്ന ക്ലര്‍ജികളും അക്കാര്യത്തില്‍ കൂട്ടുകുറ്റക്കാരാണ്.



പൗരസ്ത്യ കാനോന്‍ നിയമസംഹിത

സഭയുടെ അന്ധകാരയുഗങ്ങളിലാണ് കാനോന്‍ നിയമസംഹിതയ്ക്ക് രൂപം നല്‍കിയത്. 1140-കളില്‍ ബൊളോഞ്ഞയിലെ (Bologna) ഒരു സന്ന്യാസിയായിരുന്ന ഗ്രേഷ്യനാണ് കാനോനകള്‍ക്ക് അടിസ്ഥാനമിട്ടത്. അതിനായി പല കള്ളപ്രമാണങ്ങളും അദ്ദേഹം ഉപയോഗിച്ചു എന്ന് പറയപ്പെടുന്നു. ഏകദേശം 400 വര്‍ഷങ്ങള്‍കൊണ്ട് അത് വളര്‍ന്ന് 1582-ല്‍ കാനോന്‍ നിയമസംഹിതയുടെ ഒരു പതിപ്പ് പുറത്തിറങ്ങി. അതിനുശേഷം 1918-ലാണ് തികഞ്ഞ ഒരു കാനോന്‍ നിയമപ്പുസ്തകം പുറത്തിറങ്ങുന്നത്. കാലോചിതമായ രീതിയില്‍ കാനോന്‍ നിയമത്തെ പുതുക്കണമെന്ന് രണ്ടാം വത്തിക്കാന്‍ കൗസിലിന്‍ നിര്‍ദേശിക്കുകയുണ്ടായി. എന്നാല്‍, അതിയാഥാസ്ഥിതികനായ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ കൗണ്‍സിലിന്റെ നിര്‍ദേശത്തെ പരിഗണിക്കാതെ ഹയരാര്‍ക്കി ഭരണസമ്പ്രദായത്തെ അരക്കിട്ടുറപ്പിച്ചുകൊണ്ട് ലത്തീന്‍സഭയ്ക്കുവേണ്ടി 1983-ലും പൗരസ്ത്യസഭകള്‍ക്കുവേണ്ടി 1991-ലും കാനോനാസംഹിതകള്‍ പ്രസിദ്ധീകരിച്ചു. പൗരസ്ത്യകാനോന്‍നിയമസംഹിതയില്‍ 1546 കാനോനകളും ആയിരക്കണക്കിന് ഉപകാനോനകളുമുണ്ട്. കര്‍ത്താവിന്റെ കാലത്ത് യഹൂദജനതയ്ക്ക് 613 നിയമങ്ങളെ ഉണ്ടായിരുന്നുള്ളു. ആ നിയമങ്ങളെ തള്ളിപ്പറഞ്ഞ് 'നിങ്ങള്‍ പരസ്പരം സ്‌നേഹിക്കുവിന്‍' എന്ന ഒരു പ്രമാണമാണ് യേശു ശിഷ്യരെ പഠിപ്പിച്ചത്. കത്തോലിക്കാസഭാസമൂഹത്തിന്റെ പൊതുനന്മയ്ക്കും നിലനില്പിനും നിയമങ്ങള്‍ ആവശ്യമാണ് എന്നതില്‍ തര്‍ക്കമില്ല. എങ്കിലും, 'പൗരസ്ത്യസഭകളുടെ കാനോനകള്‍ സഭാജീവിതത്തില്‍' എന്ന പൗരസ്ത്യകാനോനപ്പുസ്തകത്തിന്റെ ആമുഖക്കുറിപ്പില്‍ അതിന്റെ എഡിറ്ററിലൊരാളായ ബിഷപ്പ് സെബാസ്റ്റ്യന്‍ വടക്കേലിന്റെ 'മാനവരാശിക്കു മുഴുവനുംവേണ്ടി മിശിഹാ കാല്‍വരിയില്‍ നേടിയെടുത്ത പാതയുടെ അവിഭാജ്യമായ ഒരു ഘടകമാണ് കാനന്‍നിയമം' എന്ന പരാമര്‍ശ്യവുമായി ചിന്തിക്കുന്ന ഒരു സഭാംഗത്തിന് പൊരുത്തപ്പെടാന്‍ സാധിക്കുമെന്ന് എനിക്ക് അഭിപ്രായമില്ല.

മാര്‍തോമാ ക്രിസ്ത്യാനികളുടെ പാരമ്പര്യങ്ങളെ തെല്ലും പരിഗണിക്കാതെയാണ്, പൗരസ്ത്യതിരുസംഘം പൗരസ്ത്യസഭകള്‍ക്കുള്ള കാനോനസംഹിത സീറോമലബാര്‍ സഭയ്ക്കും 1992- ല്‍ ബാധകമാക്കിയത്. സീറോമലബാര്‍ സഭയുടെ ഭരണപൈതൃകത്തെ അപ്പാടെ നശിപ്പിക്കുന്ന രീതിയിലാണ് കാനോനകള്‍ സംവിധാനം ചെയ്തിരിക്കുന്നത്. അതിലെ പോരായ്മകള്‍ സീറോമലബാര്‍ മെത്രാന്‍സംഘം പൗരസ്ത്യതിരുസംഘത്തെ ധരിപ്പിക്കേണ്ടതായിരുന്നു. അതിനുപകരം, ആ 'പരിശുദ്ധ' കാനോനകള്‍വഴി അവര്‍ ഓരോ നസ്രാണിയേയും പരിശുദ്ധമായി വഞ്ചിക്കുകയും അടിമകളാക്കുകയുമാണ് ചെയ്തത്. കല്‍ദായവാദവുമായി വന്ന ചങ്ങനാശ്ശേരി ഗ്രൂപ്പിനെ എര്‍ണാകുളം/തൃശൂര്‍ ഗ്രൂപ്പുകള്‍ എതിര്‍ത്തെങ്കിലും പള്ളിസ്വത്തുക്കളുടെ ഭരണകാര്യത്തില്‍ എല്ലാവരും ഒറ്റകെട്ടായി നില്‍ക്കുകയാണ് ചെയ്തത്. റോമന്‍ പൗരസ്ത്യസഭകളിലെ പല പ്രമുഖ മെത്രാന്മാരും, പൗരസ്ത്യ കാനോനകള്‍, റോമന്‍ രാഷ്ട്രഭരണ സമ്പ്രദായത്തില്‍ വേരൂന്നി പാശ്ചാത്യ ലത്തീന്‍സഭയ്ക്കുവേണ്ടി വികസിപ്പിച്ചെടുത്ത കാനോനകളെ പൗരസ്ത്യവേഷം കെട്ടിച്ചതാണെന്ന് പരസ്യമായി അഭിപ്രായപ്പെടുകയുണ്ടായി. കൂടാതെ അന്ത്യോഖ്യയില്‍ മല്‍ക്കയിറ്റ് പാത്രിയാക്കീസ് ആയിരുന്ന മാക്‌സിമോസ് അഞ്ചാമന്‍ (Maximos V) പൗരസ്ത്യകാനോനകള്‍ പൗരസ്ത്യരുടെ പാരമ്പര്യത്തിനു വിപരീതമായ പാശ്ചാത്യ പ്രമാണരേഖയാണെന്ന് പ്രസ്താവിച്ച് അതിനെ നിന്ദിക്കുകകൂടി ചെയ്തിട്ടുള്ളതാണ്. പക്ഷെ, പാശ്ചാത്യ അധിനിവേശത്താല്‍ നസ്രാണിസഭ മുഴുവന്‍ ലത്തീനീകരിക്കപ്പെട്ടു എന്ന് വിലപിക്കുന്ന സീറോ മലബാര്‍ മെത്രാന്മാര്‍ പള്ളിസ്വത്തുക്കളുടെ കൈകാര്യകര്‍തൃത്വവും പള്ളിഭരണകാര്യങ്ങളും വന്നപ്പോള്‍ യാതൊരുവക അഭിപ്രായപ്രകടനവും നടത്തിയില്ല.

ചര്‍ച്ച് ട്രസ്റ്റ് ബില്‍

മേല്‍പറഞ്ഞ തിരിമറികളുടെ അടിസ്ഥാനത്തില്‍ വേണം ചര്‍ച്ച് ആക്ടിന്റെ പ്രാധാന്യത്തെപ്പറ്റി നാം വിലയിരുത്തേണ്ടത്. മലങ്കരയിലെ നസ്രാണി കത്തോലിക്കാസഭാ കൂട്ടായ്മയ്ക്ക് സുവിശേഷത്തിലും അപ്പോസ്തല പാരമ്പര്യങ്ങളിലും അധിഷ്ടിതമായ പള്ളിഭരണ സമ്പ്രദായം നിലനിന്നിരുന്നു എന്ന കാര്യം നേരത്തെ വിശദീകരിച്ചിരുന്നല്ലോ. പാശ്ചാത്യ കൊളോണിയല്‍ അധിനിവേശകാലത്താണ് (1599-ലെ ഉദയമ്പേരൂര്‍ സൂനഹദോസ്) കേരള നസ്രാണി സഭയിലെ ആ നല്ല സമ്പ്രദായങ്ങള്‍ക്ക് മാന്ന്യം സംഭവിച്ചത്. എങ്കിലും നമ്മുടെ പൂര്‍വീകര്‍ പൗരസ്ത്യ കാനോന്‍നിയമസംഹിത പ്രാബല്യത്തില്‍ വരുന്നതുവരെ, അതായത് 1992-വരെ, പള്ളികളുടെ സാമ്പത്തികഭരണം ഇടവകയോഗതീരുമാനപ്രകാരമാണ് നടത്തിയിരുന്നത്. എന്നാല്‍ ഇന്നത്തെ പാരീഷ് കൗണ്‍സിലിലെ അംഗങ്ങള്‍ പൊതുയോഗത്താലോ വാര്‍ഡ് യൂണിറ്റ് യോഗത്താലോ തെരെഞ്ഞടുക്കപ്പെടുന്നവരും ഉദ്യോഗവശാല്‍ (ex-offocio) അംഗങ്ങളാകുന്നവരും നാമനിര്‍ദേശം ചെയ്യപ്പെടുന്നവരുമാണ്. ആ സമിതിയ്ക്ക് രൂപതാദ്ധ്യക്ഷന്റെ സംഗീകാരവും വേണം. സീറോ മലബാര്‍ സഭയുടെ മെത്രാന്‍സിനഡ് രൂപം കൊടുത്തിട്ടുള്ള പ്രത്യേക നിയമവ്യവസ്ഥകളും പാലിക്കണം. എന്നുവെച്ചാല്‍, ഹയരാര്‍ക്കിയാല്‍ നിയന്ത്രിതമായ പാരീഷ്‌കൗണ്‍സിലാണ് പള്ളിഭരണം ഇന്ന് നടത്തുന്നത്. പള്ളികളുടെ സാമ്പത്തികഭരണകാര്യത്തില്‍ പരമാധികാരമുണ്ടായിരുന്ന പള്ളിപൊതുയോഗത്തെ മെത്രാന്മാര്‍ നാളിതുവരെ പുനഃസ്ഥാപിച്ചിട്ടില്ല. പകരം പൗരസ്ത്യ കാനോന്‍നിയമംവഴി പള്ളികളുടെ സാമ്പത്തികഭരണം അവര്‍ പിടിച്ചെടുക്കുകയാണ് ചെയ്തത്. അപ്പോള്‍ ഇടവകക്കാര്‍ക്ക് അവരുടെ സ്വത്ത് കാത്തുസൂക്ഷിക്കണമെങ്കില്‍ ചര്‍ച്ച് ആക്ട്‌പോലുള്ള സിവില്‍ നിയമത്തെ ആശ്രയിക്കാതെ മറ്റ് മാര്‍ഗങ്ങള്‍ ഒന്നുമില്ല. മാര്‍തോമാ ക്രിസ്ത്യാനികളുടെ പഴയ പാരമ്പര്യത്തിലധിഷ്ഠിതമായ പല തട്ടിലുള്ള പള്ളിയോഗങ്ങളെ, അതായത് ഇടവകയോഗം, പ്രാദേശികയോഗം, മലങ്കരപ്പള്ളിക്കാരുടെ പള്ളിപ്രതിപുരുഷയോഗം, എന്നുവെച്ചാല്‍, സീറോമലബാര്‍ സഭാ സിനഡ് പുനഃസ്ഥാപിച്ചുകൊണ്ട് പള്ളികളുടെ സ്വത്തുഭരണം സഭയില്‍ നടപ്പിലാക്കിയാല്‍ ചര്‍ച്ച് ട്രസ്റ്റ് ബില്ലിന്റെ ആവശ്യമേയില്ലായെന്നകാര്യം നാം മനസ്സിലാക്കണം. പൗരസ്ത്യസഭകളുടെ കാനോനകളെ അംഗീകരിച്ചുകൊണ്ടുതന്നെ സീറോമലബാര്‍ മെത്രാന്‍സിനഡിന് നടപ്പിലാക്കാന്‍ സാധിക്കുന്ന ഒരു കാര്യമാണത്. പക്ഷെ, 'my way or high way' ചിന്തകരായ മെത്രാന്മാര്‍ അതിന് സമ്മതിക്കുന്നില്ല.

പള്ളി ഭരണത്തിന് സിവില്‍ നിയമം എന്ന ആശയത്തിന്റെ സാഫല്യമാണല്ലോ ജസ്റ്റീസ് വി. ആര്‍. കൃഷ്ണയ്യര്‍ കമ്മീഷന്‍ ശുപാര്‍ശ ചെയ്ത 'ദ കേരള ചര്‍ച്ച് പ്രോപ്പര്‍ട്ടീസ് ആന്റ്റ് ഇന്‍സ്റ്റിട്യൂഷന്‍സ് ട്രസ്റ്റ് ബില്‍ 2009' അഥവാ 'ചര്‍ച്ച് ട്രസ്റ്റ് ബില്‍'. ക്രൈസ്തവസമുദായത്തിലെ ഓരോ വ്യക്തിയുടെയും അവകാശ സംരക്ഷണത്തിനും കൂടിയാണ് ക്രിസ്ത്യന്‍ സഭകള്‍ക്കും അവരുടെ സ്വത്തുഭരിക്കാന്‍ നിയമമുണ്ടാക്കണമെന്ന് സഭാംഗങ്ങള്‍ ഗവണ്‍മെന്റ്റിനോട് ആവശ്യപ്പെടുന്നത്. സീറോ മലബാര്‍ സഭയില്‍ പ്രാബല്യത്തില്‍ വന്ന പൗരസ്ത്യസഭകളുടെ കാനോനകളുടെ അടിസ്ഥാനത്തില്‍ വത്തിക്കാന്‍ രാഷ്ട്രത്തലവനും കൂടിയായ മാര്‍പാപ്പയാല്‍ നിയമിതരായ കുട്ടിരാജാക്കന്മാരായ മെത്രാന്മാരിലാണ് പള്ളികളുടെ സാമ്പത്തിക ഭരണത്തിന്റെ അധികാരം ഇന്ന് നിക്ഷിപ്തമായിരിക്കുന്നത്. തങ്ങളുടെ സ്വത്തുകള്‍ ജനാധിപത്യപരമായും സുതാര്യമായുമാണ് ഭരിക്കപ്പെടുന്നത് എന്ന് ചര്‍ച്ച് ട്രസ്റ്റ് നിയമത്തിലൂടെ ഉറപ്പുവരുത്താന്‍ സഭാംഗങ്ങള്‍ക്ക് സാധിക്കും. അവരുടെ വിയര്‍പ്പിന്റെ ഫലമായി സമ്പാദിച്ച പള്ളിസ്വത്ത് ഇന്ന് മെത്രാന്മാര്‍ തങ്ങളുടെതന്നെ ചെല്ലത്തില്‍ നിന്നെടുത്ത് ആരോടും കണക്കു ബോധിപ്പിക്കാതെ തന്നിഷ്ടപ്രകാരം ചിലവുചെയ്യുകയാണ് ചെയ്യുന്നത്. ഇതിനൊരറുതിയും കൂടിയാണ് 'ചര്‍ച്ച് ട്രസ്റ്റ് ബില്‍'. ഇടവകാംഗങ്ങളുടെ പ്രതിനിധികള്‍ ചേര്‍ന്ന ട്രസ്റ്റായിരിക്കും വരവു-ചിലവു കണക്കുകള്‍ കൈകാര്യം ചെയ്യുന്നത്. മെത്രാന്മാര്‍ക്കും പുരോഹിതര്‍ക്കും അവരുടെ കടമയായ ദൈവജനത്തിന്റെ ആധ്യാത്മീക ശുശ്രൂഷകള്‍ കാര്യക്ഷമമായി നിര്‍വഹിക്കാന്‍ അത് സഹായകമാകും. സഭയില്‍ ഇന്ന് നടമാടുന്ന ഏകാധിപത്യ ഭരണവും സഭയിലെ അംഗങ്ങളെ ഭയപ്പെടുത്തി പള്ളിസ്വത്തു സമ്പാദിക്കുന്ന പ്രവണതയ്ക്കും ഒരു അറുതി ഉണ്ടാകും. ന്യൂനപക്ഷാവകാശത്തിന്റെ പേരില്‍ പൗരോഹിത്യം തട്ടികൊണ്ടുപോയ അവകാശങ്ങള്‍ അതിന്റെ യഥാര്‍ത്ഥ അവകാശികളായ ദൈവജനത്തിന് തിരിച്ചു ലഭിക്കും. അങ്ങനെ ക്രിസ്ത്യന്‍ സഭകളില്‍ സുതാര്യവും സുവിശേഷാധിഷ്ടിതവുമായ പള്ളിസ്വത്തുഭരണം ആ ബില്ലുവഴി നേടിയെടുക്കാന്‍ സാധിക്കും. 'ചര്‍ച്ച് ട്രസ്റ്റ് ബില്‍' ക്രിസ്ത്യന്‍ സമൂഹത്തിന്റെ അടിത്തറയാണ്. അതുകൊണ്ട് ക്രിസ്ത്യന്‍ സഭകളുടെ നല്ല ഭാവിയെ കാംക്ഷിക്കുന്ന വൈദികരും സന്യസ്തരും വിശ്വാസികളും 'ചര്‍ച്ച് ട്രസ്റ്റ് ബില്‍' നിയമമാക്കിയെടുക്കാന്‍ എല്ലാ വിധേനയും പരിശ്രമിക്കേണ്ടതാണ്.

ചര്‍ച്ച് ആക്ടിനെപ്പറ്റി സത്യവിരുദ്ധ പ്രസ്താവനകള്‍

1. 2018 മാര്‍ച്ചുമാസത്തില്‍ പാംപ്ലാനിമെത്രാന്‍ എഴുതി: ''ചര്‍ച്ച് ആക്ട് എലിയെ പേടിച്ച് ഇല്ലം ചുടുന്നപോലെയാണ്. എല്ലാ സ്വത്തും സര്‍ക്കാരിന് കൊണ്ടുപോയി സമര്‍പ്പിക്കലാണ്''.

സത്യത്തെ അറിഞ്ഞുകൊണ്ട് അറുകുലചെയ്യാനും സത്യവിരുദ്ധ പ്രസ്താവനകള്‍ ഇറക്കാനും ഈ പാംപ്ലാനിമെത്രാന്‍ നല്ല മിടുക്കനാണ്.

2. 2019-ലെ മെത്രാന്‍ സിന്‍ഡിനുശേഷം കര്‍ദിനാള്‍ ജോര്‍ജ് ആലച്ചേരിയുടെ സര്‍ക്കുലറില്‍: 'സഭാതനയര്‍ കാലാകാലങ്ങളില്‍ അദ്ധ്വാനിച്ചുണ്ടാക്കിയ സഭയുടെ വസ്തുവകകളും സ്ഥാപനങ്ങളും സര്‍ക്കാരിനെ ഏല്പിക്കണമെന്നു വാദിക്കുന്ന സംഘടനകളെയും സഭയുടെ സുതാര്യതയ്ക്കുവേണ്ടി എന്ന വ്യാജേന സഭാവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന സംഘടനകളെയും സിനഡ് പൂര്‍ണമായും തള്ളിക്കളയുന്നു.'

കരടുബില്ലിലെ ഒരു വകുപ്പിലും സഭാസ്വത്തുക്കള്‍ സര്‍ക്കാരിനെ ഏല്പിക്കണമെന്ന് പറഞ്ഞിട്ടില്ല. സഭാസ്വത്തുക്കള്‍ സുതാര്യമായി ഭരിക്കപ്പെടുന്നതിനുള്ള വകുപ്പുകളെ കരടുബില്ലില്‍ ഉള്ളു. കുഞ്ഞാടുകള്‍ മൊത്തം പൊട്ടന്മാരല്ലെന്ന് ഈ മെത്രാന്മാര്‍ മനസ്സിലാക്കണം

3. ചര്‍ച്ച് ആക്ടിനെപ്പറ്റി കെസിബിസിയുടെ സര്‍ക്കുലറില്‍ കൊടുത്തിരിക്കുന്നത് ഇപ്രകാരമാണ്: 'ക്രൈസ്തവസഭകളെ പൊതുജനമധ്യത്തില്‍ അപമാനിക്കാന്‍ താല്പര്യമുള്ളതുകൊണ്ടോ വ്യക്തിപരമായ കാരണങ്ങളാല്‍ സഭയോടും സഭാധികാരികളോടും വിദ്വേഷം വച്ചുപുലര്‍ത്തുന്നതുകൊണ്ടോ മറ്റു നിക്ഷിപ്ത താല്പര്യങ്ങളുള്ളവരുടെ പ്രേരണയ്ക്കും സമ്മര്‍ദത്തിനും വഴങ്ങിയോ ക്രൈസ്തവ നാമധാരികളായ ചില വ്യക്തികളും അവരുടെ സൃഷ്ടിയായ ചില നാമമാത്ര സംഘടനകളും പ്രകടിപ്പിക്കുന്ന അഭിപ്രായങ്ങള്‍ സഭയിലെ അസംതൃപ്തരും ഒറ്റപ്പെട്ടവരുമായ ചിലരുടെമാത്രം ശബ്ദമാണ്. സഭാവിശ്വാസികളുടെ പൊതു അഭിപ്രായമല്ല.'

ക്രൈസ്തവ നാമധാരികളായ ചില വ്യക്തികളുടെയും അവരുടെ സൃഷ്ടിയായ ചില നാമമാത്ര സംഘടനകളുടെയും അഭിപ്രായണെങ്കില്‍ കെസിബിസി ചര്‍ച്ച് ബില്ലിനെ എന്തുകൊണ്ട് ഭയപ്പെടുന്നു?

4. ഇനി, ഡോ ജോര്‍ജ് തെക്കേക്കരയച്ചന്റെ വിലാപം കേള്‍ക്കുക: 'ക്രൈസ്തവസഭകളുടെ സ്വത്ത് ദേശസാല്ക്കരിച്ച് ഗവണ്‍മെന്റ്റിന്റെ അധീനതയിലാക്കണമെന്ന് ശഠിക്കുന്ന......'

അദ്ദേഹത്തിന് സിവില്‍ ലോയിലും കാനോന്‍ ലോയിലും ഡിഗ്രിയുണ്ടെന്നാണ് അറിവ്. അധികാരത്തിന്റെ തിമിരം പിടിച്ചാല്‍ ഡിഗ്രികൊണ്ടൊക്കെ എന്തു പ്രയോജനം? അത്തരക്കാരുടെ സാമാന്യബുദ്ധിപോലും കെട്ടുപോകും. വാസ്തവത്തില്‍ അദ്ദേഹത്തോട് സഹതാപം തോന്നുന്നു.

5. കേരളത്തിലെ നാമമാത്ര അല്മായ സംഘടന എകെസിസി (ഇന്നത് മെത്രാന്‍സംരക്ഷണസമിതിയാണ്, അമേരിക്കയിലെ എസ്എംസിസിപോലെ), അതിന്റെ വൈസ് ചെയര്‍മാന്‍ ശ്രീ സാജു അലക്‌സ് പള്ളിനിയമം കൊണ്ടുവരുന്നത് സഭയെ അവഹേളിക്കാനുള്ള ലക്ഷ്യത്തോടെ ആണെന്നും പള്ളിയുടെ എല്ലാ കാര്യങ്ങളും നീതിപൂര്‍വവും സുതാര്യവുമായി ആണ് നടക്കുന്നത് എന്നു പ്രസ്താവിക്കുന്നത് കേട്ടു. ഇത്തരം ഉളിപ്പില്ലാപ്രസ്താവനകള്‍ നടത്തുന്ന എകെസിസി ഒരു അല്മായ സംഘടനയാണോ? കഷ്ടമെന്നല്ലാതെ എന്തുപറയാന്‍!

6. സഭാസ്വത്തുക്കള്‍ പിണറായിയെ ഏല്‍പ്പിക്കുന്നതിലും നല്ലത് ബ്രഹ്മചാരികളെ ഏല്പിക്കുന്നതാണ് എന്ന്, കഴിഞ്ഞ ടെലികോണ്‍ഫെറെന്‍സില്‍, അഡ്വ ഇന്ദുലേഖയുടെ അവതരണശേഷം, ഒരു സഹോദരന്‍ അഭിപ്രായപ്പെ ടുന്നത് കേട്ടു. സഭാസ്വത്തുക്കള്‍ സര്‍ക്കാരിനെ ഏല്‍പ്പിക്കുന്നുയെന്ന് കരടുബില്ലിലെ ഏതു വകുപ്പിലാണുള്ളത്? 'ചര്‍ച്ച് ആക്ട്' കരടുബില്‍ വെറും എട്ടരപേജേയുള്ളൂ. നാലക്ഷരം പഠിച്ചിട്ട് അമേരിക്കയിലേയ്ക്ക് കുടിയേറിയെന്ന് കരുതുന്നവര്‍ ഇത്തരം പ്രസ്താവനകള്‍ നടത്തുന്നത് ഖേദകരമാണ്.

ഉപസംഹാരം

പ്രിയരേ, സഭയിലെ ഏറിയ ശതമാനം അംഗങ്ങളും യുക്തിഭദ്രമായി ചിന്തിക്കാത്തവരാണ്. അവര്‍ സഭയിലെ ആചാരാനുഷ്ഠാനങ്ങള്‍കൊണ്ട് തൃപ്തിപ്പെടുന്നു; അത് അവരുടെ ആത്മാക്കളെ രക്ഷിക്കുമെന്ന് അവര്‍ വിശ്വസിക്കുന്നു. യേശുവിന്റെ ജീവിതവഴികളെ സംബന്ധിച്ച് പഠിക്കാന്‍ അവര്‍ക്ക് ഉത്സാഹമില്ല. എങ്കിലും ചര്‍ച്ച് ബില്ലിന്റെ വിഷയത്തില്‍ അവരെ ബോധവല്‍ക്കരിക്കണ്ട ചുമതല നമ്മുടേതാണ്. എല്ലാവര്‍ക്കും പ്രത്യേകം നന്ദി.
Join WhatsApp News
Catholic 2019-05-12 10:56:39
ആശാന് ഇന്ന് പള്ളിയിൽ പോയോ? പോയിട്ട് എത്ര നാളായി. കമ്പസാരിക്കാറുണ്ടോ ? ഇല്ലെങ്കിൽ പിന്നെ എന്ത് കത്തോലിക്കനാണ്? സഭയുടെ സ്വത്തിനെ പറ്റി പറയാൻ എന്തവകാശമാണ്? കുർബാനയും കുമ്പസാരവും പട്ടക്കാരും ഒക്കെയുള്ള വിശ്വാസികൾ തീരുമാനിച്ചോളും ആ സ്വത്ത്  ആര് കൈകാര്യം ചെയ്യണമെന്ന്. ക്രിസ്ത്യാനിയുടെ പേരുണ്ടെന്ന്  കരുതി ചൊറിയാൻ വരണ്ട.
പിന്നെ അമേരിക്കൻ പൗരനല്ല? ഇവിടത്തെ കത്തോലിക്കാ സ്വത്തുക്കൾ സർക്കാരിനെ ഏല്പിക്കുന്നതിനെ പറ്റി  ചിന്തിക്ക്. കേരളത്തിലെ ജനത്തെ വെറുതെ വിടുക.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക