Image

പശ്ചാത്തലസൗകര്യങ്ങള്‍ ഒരുക്കാന്‍ മാനേജ്‌മെന്റിന് കഴിയില്ലെങ്കില്‍, ദമ്മാം ഇന്ത്യന്‍ സ്‌ക്കൂളിന് വേനലവധി നേരത്തെ നല്‍കുക : നവയുഗം.

Published on 10 June, 2019
പശ്ചാത്തലസൗകര്യങ്ങള്‍ ഒരുക്കാന്‍ മാനേജ്‌മെന്റിന് കഴിയില്ലെങ്കില്‍, ദമ്മാം ഇന്ത്യന്‍ സ്‌ക്കൂളിന് വേനലവധി നേരത്തെ നല്‍കുക : നവയുഗം.
ദമ്മാം: ഈ കടുത്ത വേനല്‍ക്കാലത്ത്, ദമ്മാം ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌ക്കൂള്‍ ക്ലാസ്സ് മുറികളില്‍ എയര്‍കണ്ടീഷന്‍ പ്രവര്‍ത്തിയ്ക്കാത്തത് കാരണം,  വിദ്യാര്‍ത്ഥികളെ വരാന്തകളില്‍ ഇരുത്തി പഠിപ്പിയ്‌ക്കേണ്ട അവസ്ഥ ഉണ്ടായതില്‍, നവയുഗം സാംസ്‌ക്കാരികവേദി കേന്ദ്രകമ്മിറ്റി ശക്തമായി പ്രതിഷേധിച്ചു.

സ്‌ക്കൂളില്‍ കുട്ടികള്‍ക്കും അദ്ധ്യാപകര്‍ക്കും പഠനത്തിനായി വേണ്ട പശ്ചാത്തലസൗകര്യങ്ങള്‍ ഒരുക്കാന്‍ സ്‌ക്കൂള്‍ മാനേജ്‌മെന്റ് പരാജയപ്പെട്ടിരിയ്ക്കുകയാണ്. തെരെഞ്ഞെടുക്കപ്പെട്ട അംഗങ്ങള്‍ അടങ്ങിയ സ്‌ക്കൂള്‍ മാനേജ്‌മെന്റ് കമ്മിറ്റിയുടെ അധികാരങ്ങള്‍ വെട്ടിക്കുറച്ച്, ഹയ്യര്‍ ബോര്‍ഡിനെ ഉപയോഗിച്ച് സ്‌ക്കൂളിന്റെ ഭരണം നിയന്ത്രിയ്ക്കാനുള്ള ചില സ്ഥാപിതതാത്പര്യ ലോബികളുടെ കളികളാണ്, സ്‌കൂളിനെ ഈ ദയനീയമായ അവസ്ഥയില്‍ കൊണ്ട് എത്തിച്ചതെന്ന് നവയുഗം കുറ്റപ്പെടുത്തി.

കൊച്ചുകുട്ടികളെ ഇങ്ങനെ പീഢിപ്പിയ്ക്കുന്നത് മനുഷ്യത്വലംഘനമാണ്. ആവശ്യമായ അടിസ്ഥാന പശ്ചാത്തലസൗകര്യങ്ങള്‍ ഒരുക്കാന്‍  ദമ്മാം ഇന്ത്യന്‍ സ്‌ക്കൂള്‍  മാനേജ്‌മെന്റിന് കഴിയില്ലെങ്കില്‍, സ്‌ക്കൂള്‍ അടച്ച് വിദ്യാര്‍ത്ഥികള്‍ക്ക് വേനലവധി നേരത്തെ നല്‍കണമെന്ന് നവയുഗം ആവശ്യപ്പെട്ടു.

മുടന്തന്‍ ന്യായങ്ങള്‍ പറഞ്ഞു, രക്ഷിതാക്കള്‍ വോട്ടു ചെയ്തു തെരഞ്ഞെടുത്ത സ്‌ക്കൂള്‍ മാനേജ്‌മെന്റ് കമ്മിറ്റി ചെയര്‍മാനെ പുറത്താക്കിയ ഹയ്യര്‍ബോര്‍ഡ്, പകരം ചുമതലയ്ക്കായി ആരെയും ഇതുവരെ തെരെഞ്ഞെടുത്തിട്ടില്ല. പ്രിന്‍സിപ്പല്‍ ഒരു വാഹനാപകടത്തെത്തുടര്‍ന്ന് ഇന്ത്യയില്‍ ചികിത്സയിലാണ്. അതിനാല്‍ ഇപ്പോള്‍ സ്‌ക്കൂളിന്റെ കാര്യങ്ങള്‍ ശരിയായി നോക്കിനടത്താന്‍ ആളില്ലാത്ത അവസ്ഥയാണ്.


എ.സി മെയിന്റനന്‌സിന് പോലുള്ള ദൈനംദിനകാര്യങ്ങള്‍ നടത്തുന്നതിന് പോലും മാനേജ്‌മെന്റ് കമ്മിറ്റി എടുക്കുന്ന തീരുമാനങ്ങള്‍ക്ക്, നോമിനേറ്റഡ് മെമ്പര്‍മാരെ ഉപയോഗിച്ച് ഹയ്യര്‍ ബോര്‍ഡ് നിരന്തരം ഇടങ്കോലിടുന്ന പ്രവണതയാണ് കഴിഞ്ഞ ഒരു വര്‍ഷമായി കാണുന്നത്. തെരെഞ്ഞെടുക്കപ്പെട്ട മാനേജ്‌മെന്റ് കമ്മിറ്റിയെ നോക്കുകുത്തിയാക്കി, സ്‌ക്കൂളിന്റെ നിയന്ത്രണം ഹയര്‍കമ്മിറ്റി നോക്കി നടത്തുന്ന അവസ്ഥയാണ് ഇപ്പോള്‍ ഉണ്ടായിരിയ്ക്കുന്നത്.  അതിന്റെ പരിണിതഫലമാണ് ഇപ്പോള്‍ ഉണ്ടായ ഈ പ്രശ്‌നവും.

വെറുമൊരു എ.സി മെയിന്റനന്‍സില്‍ ഒതുങ്ങുന്നതല്ല സ്‌ക്കൂളിലെ യഥാര്‍ത്ഥ പ്രശ്‌നങ്ങള്‍. 
 ഇന്ത്യയിലെ സ്‌ക്കൂളുകളെപ്പോലെ സൗദിയിലെ ഇന്ത്യന്‍ സ്‌ക്കൂളുകളിലും രക്ഷിതാക്കള്‍ക്ക് പ്രാതിനിധ്യം ഉള്ള പി.ടി.എ രൂപീകരിയ്ക്കുക, ഹയ്യര്‍ ബോര്‍ഡിലും സ്‌ക്കൂള്‍ മാനേജ്‌മെന്റ് കമ്മിറ്റിയിലും നോമിനേറ്റ് ചെയ്യപ്പെടുന്ന അംഗങ്ങളുടെ എണ്ണം ഒന്നായി വെട്ടിച്ചുരുക്കുക, മാനേജ്‌മെന്റ് കമ്മിറ്റിയുടെ സ്വതന്ത്രഅധികാരങ്ങള്‍ പുനഃസ്ഥാപിയ്ക്കുക, സ്‌ക്കൂളിലെ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിയ്ക്കുക, പഠന, പഠ്യേതര പ്രവര്‍ത്തനങ്ങളില്‍ ഗുണനിലവാരം ഉറപ്പു വരുത്തുക  തുടങ്ങിയ നിരവധി നടപടികള്‍ ഉണ്ടാകേണ്ടിയിരിയ്ക്കുന്നു. ഇല്ലാത്തപക്ഷം ഇതിലും ദയനീയമായ അവസ്ഥയില്‍ സ്‌ക്കൂള്‍ എത്തിച്ചേരും. 

ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി ഇന്ത്യന്‍ സ്ഥാനപതിയ്ക്കും,  കേന്ദ്രവിദേശകാര്യവകുപ്പ് മന്ത്രിയ്ക്കും പരാതി നല്‍കി, ഈ പ്രശ്‌നങ്ങള്‍  ഇന്ത്യന്‍ എംബസ്സിയുടെയും, കേന്ദ്രസര്‍ക്കാരിന്റെയും ശ്രദ്ധയില്‍ കൊണ്ടുവരാന്‍   ശ്രമിയ്ക്കുമെന്ന്, നവയുഗം കേന്ദ്രകമ്മിറ്റി പ്രസിഡന്റ് ജി. ബെന്‍സിമോഹനും, ജനറല്‍ സെക്രെട്ടറി എം.എ.വാഹിദ് കാര്യറയും പത്രപ്രസ്താവനയിലൂടെ അറിയിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക