ഭൂഖണ്ഡങ്ങളെ കുറിച്ചുള്ള ഗവേഷണത്തിനായി ഗ്രന്ഥശാലയില്‍ നിന്നെടുത്ത പുസ്തകത്തിലൂടെ യാത്ര ചെയ്യുകയായിരുന്നു ഞാന്‍. പാന്‍ജിയ എന്ന ഒരു ഭൂഖണ്ഡവും അതിനെ ചുറ്റിയൊഴുകിയ പാന്തലാസ്സ എന്ന സമുദ്രവും പിന്നീടുലഞ്ഞുടഞ്ഞ് പല ഭൂഖണ്ഡങ്ങളായി മാറിയ ഭൂമിശാസ്ത്രപഠനം എന്നെയാകര്‍ഷിച്ചു. ഗ്വോണ്ടമാന എന്നറിയപ്പെട്ടിരുന്ന പഴയകാല ഭൂമിയെ കുറിച്ച് വായിച്ചുകൊണ്ടിരുന്നപ്പോഴാണ് അച്ഛന്‍ വിളിച്ചത്. സായാഹ്നമഴയിലൂടെ തണുപ്പ് അറപ്പുരയും കടന്ന് ഞാനിരുന്ന ചായ്പുമുറിയില്‍ നിറഞ്ഞിരുന്നു. അച്ഛന്‍ എന്നോട് സ്‌റ്റോര്‍മുറിയില്‍ നിന്നും പണിയായുധങ്ങള്‍ സൂക്ഷിച്ചിരുന്ന ചെറിയ പെട്ടി ആവശ്യപ്പെട്ടു.
പഴയ കാല്‍പ്പെട്ടികളും, തടിയലമാരകളും നിറഞ്ഞ സ്‌റ്റോര്‍ റൂമില്‍ നിന്നും ഞാന്‍ അച്ഛന്റെ പണിയായുധങ്ങളുടെ പെട്ടി മെല്ലെ കൈയിലെടുത്തു. മുത്തശ്ശിയുടെ വെറ്റിലച്ചെല്ലങ്ങളുടെ ശേഖരത്തിനരികിലൂടെ മെല്ലെ ഞാന്‍ പുറത്തേയ്ക്കിറങ്ങി. സ്‌റ്റോര്‍ മുറിയിലെ പഴമയുടെ ഗന്ധം എന്നെയും പണിയായുധചെപ്പിനെയും പൊതിയുന്നത് പോല്‍ എനിയ്ക്ക് തോന്നി. അച്ഛന്‍ പണിയായുധപ്പെട്ടിയില്‍ നിന്നു, ചുറ്റികയും സ്കൂഡ്രവറും കൈയിലെടുത്ത് അകത്തളത്തില്‍ സൂക്ഷിച്ചിരുന്ന അമ്മയുടെ അടുക്കളസാമാനങ്ങള്‍ സൂക്ഷിച്ചിരുന്ന അലമാരയ്ക്കടുത്തേയ്ക്ക് നടന്നു.
അച്ഛന്‍ പണിയായുധപ്പെട്ടിയില്‍ നിന്നും സ്ക്രൂ െ്രെഡവര്‍ കൈയിലെടുത്തു. അലമാരിയിയുടെയുള്ളില്‍ ഒരു ചെറിയ തടിക്കഷണം സ്ക്രൂ ചെയ്തുവച്ചിരിക്കുന്നത് എനിയ്ക്ക് കാണാനായി.
അടുക്കളയുടെയടുത്തുള്ള നടുത്തളത്തിലെ തടിയലമാരയില്‍ എന്റെ ബാല്യം പലപ്പോഴും തിരഞ്ഞിരുന്നത് കല്പക സൂപ്പര്‍മാര്‍ക്കില്‍ നിന്നും അമ്മ കൊണ്ടുവന്നിരുന്ന ബ്രിട്ടാനിയ ബിസ്ക്കറ്റുകളായിരുന്നു. ഇത്രയേറെ വര്‍ഷങ്ങളായിട്ടും ഇതേവരെയും ആ ചെറിയ തടിക്കഷണം ശ്രദ്ധിക്കാതെ പോയെതെന്തുകൊണ്ടെന്ന് ഞാനാലോചിച്ചു. അച്ഛന്‍ ഒരോ സ്ക്രൂവും മെല്ലെ അടര്‍ത്തി മാറ്റി ആ തടിക്കഷണത്തെ അലമാരയുടെ സുരക്ഷിതത്വത്തില്‍ നിന്നും മെല്ലെ കൈയിലേയ്‌ക്കെടുത്തു.
അച്ഛനെ ഹോസ്പിറ്റലില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തിട്ട് രണ്ട് നാളേ ആയുള്ളൂ.
രണ്ട് മാസമായി അച്ഛന് സുഖമില്ല.
എന്തിനാ അച്ഛാ സുഖമില്ലാത്തപ്പോള്‍ ഇതെല്ലാം ചെയ്യുന്നത്
ഞാന്‍ ചോദിച്ചു.
അച്ഛന്‍ ഒന്നും സംസാരിച്ചില്ല. അച്ഛന്റെ അമ്മ അപ്പോള്‍ അവിടേയ്ക്ക് വന്നു.
നീയെന്തായിക്കാട്ടുന്നത്…..
ഒരു നേരം അടങ്ങിയിരിക്കില്ല..
മുത്തശ്ശിക്കിന്നും മകന്‍ ചെല്ലക്കുട്ടിയാണ്..
മിഥുനത്തില്‍ അറുപതാകും കുട്ടിയ്ക്ക്..
ഇന്ന് ഭഗോതി സേവയും മൃത്യുഞ്ജയഹോമവുമുണ്ട് തറവാട്ടില്‍. എല്ലാവരും നേരത്തെ അങ്ങോടെത്തുക.
അതിനെന്താ മുത്തശ്ശി, ഞങ്ങളെല്ലാവരും വന്നേയ്ക്കാം
അച്ഛന്റെ അസുഖം ആദ്യം അല്പം കടുത്തതായിരുന്നു.
പിന്നീട് കുറഞ്ഞു.
നീരു വന്ന് നിറഞ്ഞ ശരീരവുമായ് അച്ഛനെ ഒരാഴ്ച്ച മെഡിക്കല്‍ കോളേജില്‍ അഡ്മിറ്റ് ചെയ്തിരുന്നു.
കുടിക്കുമായിരുന്നു അല്ലേ?
ഒരു ഡോക്ടര്‍ ചോദിച്ചു
ഇല്ല..
അച്ഛനെന്തുപറ്റി എന്നാലോചിക്കാനുള്ള വ്യാപ്തമായ അറിവ് ഡോക്ടറുടെ നിഗമനങ്ങളില്‍ തട്ടിയുടഞ്ഞ് ഇടനാഴിയിലൂടെ പഞ്ഞിതുണ്ടുകളായി പറന്ന് നീങ്ങുന്നത്‌പോല്‍ എനിയ്ക്ക് തോന്നി. ഒന്നും ശരിയായി മനസ്സിലായില്ല.
പിന്നീട് അമ്മയുടെ തറവാട്ടിലെ ഡോക്ടര്‍ പറഞ്ഞ കാര്യങ്ങള്‍ ചേര്‍ത്തടുക്കിയപ്പോള്‍ എനിക്ക് അച്ഛന്റെ അസുഖത്തെ പറ്റി ഏകദേശധാരണയുണ്ടായി.
കുടുംബത്തിലെ ഒരു കല്യാണത്തിന് അമ്പല ഊട്ടുപുരയിലെ കിണര്‍ വൃത്തിയാക്കാന്‍ അച്ഛന്‍ മുന്‍ കൈയെടുത്തിരുന്നു. ഉപയോഗിക്കാതിരുന്ന ആ കിണറ്റില്‍ നിറയെ കൂത്താടികളുണ്ടായിരുന്നു. ആ വെള്ളത്തില്‍ നിന്നാവും അച്ഛന് ജോണ്ടിസ് വന്നത്. കല്യാണത്തിനോടിനടന്ന അച്ഛന്‍ ആരോഗ്യം ശ്രദ്ധിച്ചേയില്ല. അങ്ങനെയാവും അറിയാതെ പോയ ജോണ്ടിസ് അച്ഛന്റെ ലിവറിനെ മുഴുവനും ഉലച്ചുകളഞ്ഞത്.
മുത്തശ്ശി പറഞ്ഞത് അത്രയൊന്നും ശ്രദ്ധിക്കാതെ അച്ഛന്‍ ആ തടിക്കഷണത്തിലെ അവസാന ആണിയും അടര്‍ത്തിമാറ്റി. ആ തടിക്കഷണം രണ്ടായി അച്ഛന്‍ തുറന്നു. അതിനുള്ളിലെ അതിശയം അച്ഛനെന്റെ കൈയിലേയ്ക്ക് വച്ചു തന്നു.
ഒരു ചെറിയ നാണയം...
1958ലെ ഒരു പത്ത് പൈസ
എന്താ അച്ഛാ ഇത്?
ഞാന്‍ ചോദിച്ചു.
അതിന്റെ വിലയെന്തെന്ന് നിനക്കറിയോ?
ഇല്ല..
ഇന്നത്തെ കാലത്തെ കുട്ടികള്‍… അവര്‍ക്കിങ്ങനെയൊന്നും സങ്കല്പിക്കാനേ ആവില്ല..
എനിക്കൊന്നും മനസ്സിലായില്ല..
അച്ഛനോട് ബാക്കി കഥ ചോദിക്കണമെന്നുണ്ടായിരുന്നു. അപ്പോഴേയ്ക്കും കുറെ അയല്‍ക്കാര്‍ അച്ഛനെ കാണാന്‍ വന്നു. ഈയിടെയായി വീട് നിറയെ ആള്‍ക്കാരാണ്.
അസുഖ വിവരമറിയാനെത്തുന്നവര്‍, സുഹൃത്തുക്കള്‍, ബന്ധുക്കള്‍..
അച്ഛന്റെ അമൂല്യനിധി ഞാനെന്റെ പഠനമുറിയിലെ മേശയ്ക്കുള്ളിലെ വിശേഷപ്പെട്ട സാധനങ്ങള്‍ വയ്ക്കും വെങ്കലചിത്രപ്പണികളുള്ള മുത്തശ്ശി തന്ന ആഭരണപ്പെട്ടിയില്‍ ഭദ്രമായി വച്ചു. അതിലുള്ള മറ്റ് വിശേഷപ്പെട്ട വസ്തുക്കള്‍ ഗുരുവായൂരപ്പന്റെ ചിത്രമുള്ള പഴയകാല പ്ലാസ്റ്റിക് മോതിരങ്ങളും, മുത്തശ്ശി തന്ന പദ്മനാഭന്റെ ചക്രക്കാശും ആയിരുന്നു.
പൂമുഖത്ത് തിരക്കേറിയപ്പോള്‍ ഞാന്‍ വീണ്ടും ഭൂഖണ്ഡങ്ങളുടെ തിരിവുകളിലേയ്ക്ക് നടന്നു. ലോകത്തിലെ എല്ലാ ഭൂഖണ്ഡങ്ങളിലും ഒരു ദിവസമെങ്കിലും പോകണമെന്ന് എനിയ്ക്ക് തോന്നി. ഭൂപടം നീര്‍ത്തിയിട്ട് അതിനരികിലെ തപാല്‍ സ്റ്റാമ്പ് പോലെയുള്ള ചെറിയ ഏഷ്യന്‍ രാജ്യങ്ങളെ കാണുമ്പോള്‍ എന്റെ മനസ്സില്‍ ഭാരതവര്‍ഷം എന്ന ബൃഹത് ഭൂഖണ്ഡം ഇതിഹാസചിത്രം പോലെ വളര്‍ന്നുയര്‍ന്നു. മാഹേന്ദ്രം, മലയം, സഹ്യന്‍, ശുക്തിമാന്‍, ഋഷന്‍, വിസ്വന്‍, പാരിയാത്ര എന്നീ ഭാരതവര്‍ഷകുലപര്‍വതങ്ങള്‍ ഭൂഖണ്ഡങ്ങളുടെ തിരിവുകളിലൂടെ എന്റെയരികിലുയരുന്നത് ഞാനറിഞ്ഞു,
പൂമുഖത്ത് വലിയ തിരുമേനിയുടെ ശബ്ദം. തിരുമേനിയുടെ ശബ്ദത്തിനൊപ്പം അച്ഛന്റെ ഏങ്ങലടിയും..
എന്തിനാണച്ഛന്‍ കരയുന്നത്. സത്യത്തില്‍ വലിയ തിരുമേനി അങ്ങനെയൊന്നും ആരുടെയും വീടുകളില്‍ പോകാറില്ല. അതായിരിക്കാം അച്ഛന്‍ കരയുന്നത്.
അമ്പലത്തിലെ ദീപാരാധന കഴിഞ്ഞപ്പോള്‍ എല്ലാവരും തറവാട്ടിലെത്തി. അവിടെ മുത്തശ്ശിയും വല്യ ചിറ്റയും പൂജയ്ക്കായുള്ള ഒരുക്കങ്ങളിലാണ്. കുളിച്ച് വെളുത്തേടം അലക്കിയിസ്തിരിയിട്ട ശുഭ്രവസ്ത്രത്തില്‍ മുത്തശ്ശിയ്‌ക്കൊരു പ്രത്യേക സൗന്ദര്യം ഉണ്ടെന്ന് എനിയ്ക്ക് തോന്നി.
ഭൂഖണ്ഡങ്ങളുടെ തിരിവുകളില്‍ ഞാനിപ്പോള്‍ ഈ ചെറിയ ഗ്രാമത്തില്‍, പൂജാമന്ത്രങ്ങളുടെയിടയില്‍. നഗരത്തിലെ സ്റ്റുഡന്റ്‌സ് ഹോസ്റ്റലില്‍ യാതൊരു തത്വശാസ്ത്രങ്ങളുമില്ലാതെ ഭൂഖണ്ഡങ്ങളുടെ വ്യാപ്തി തേടുന്ന മറ്റൊരു ഞാന്‍. മനസ്സില്‍ ആശയങ്ങളും, ആധുനികതയും, പൗരാണികതയും പ്രത്യേകം പ്രത്യേകം വേദികള്‍ പണിത് വാദപ്രതിവാദം നടത്തുന്നത് പോല്‍ എനിയ്ക്ക് തോന്നി.
പൂജയും തിരക്കും കഴിഞ്ഞ് തിരികെ വീട്ടിലെത്തിയപ്പോള്‍ എല്ലാവരും ക്ഷീണിച്ചിരുന്നു. ഭൂഖണ്ഡങ്ങളുടെ തിരിവിലൊരുപദ്വീപില്‍ ചെറിയ ഗ്രാമത്തിലെ പഴയ നാലുകെട്ടില്‍ ഭൂമിയുടെ കാന്തികശക്തിയറിയാതെ, ഭൂഖണ്ഡങ്ങളുടെ അടയാളരേഖകളെയോര്‍മ്മിക്കാതെ ഞാന്‍ ഉറങ്ങിപ്പോയി.
പിറ്റേന്ന് അച്ഛന് ചെക്കപ്പ് ഉണ്ടായിരുന്നു. സ്റ്റുഡന്റ്‌സ് ഹോസ്റ്റലില്‍ നിന്നും ഭൂഖണ്ഡങ്ങളുടെ തിരിവുകളുടെ ഗ്രന്ഥങ്ങളുമായി ഞാന്‍ വീട്ടിലേയ്ക്ക് വന്നത് അച്ഛന് സുഖമില്ലാത്തതിനാലാണ്.
പതിയെ പതിയെ ഭൂഖണ്ഡങ്ങളുടെ തിരിവുകളെക്കാള്‍ പ്രാധാന്യം ആസ്പത്രിക്കുണ്ടായി.
മെഡിക്കല്‍ കോളേജ് ഹോസ്പിറ്റല്‍ എന്ന മറ്റൊരു ഭൂഖണ്ഡം എന്റെ മുന്നിലുയര്‍ന്നുവന്നു. വാതില്‍ക്കലെ സെക്യൂരിറ്റി, ബ്ലഡ് ബാങ്കിലെ തിരക്ക്, ഡറ്റോളിന്റെ ഗന്ധം, വൃത്തി കുറഞ്ഞ ജനറല്‍ വാര്‍ഡുകള്‍, ദൈന്യം നിറയും മുഖവുമായ് നീങ്ങും രോഗികളും അവരുടെ ബന്ധുക്കളും, ദൈന്യത്തിന്റെയും, പ്രത്യാശയുടെയും മുഖരൂപമുള്ള ഭൂഖണ്ഡം
അച്ഛനെ കിടത്തി ചികല്‍സിച്ച വാര്‍ഡില്‍ കുറെയേറെ ആളുകളുണ്ടായിരുന്നു. ഡ്യൂട്ടി ഡോക്ടേര്‍സ് വാര്‍ഡിനോട് ചേര്‍ന്ന ഒരു ഗ്ലാസ് മുറിയില്‍ ഉണ്ടാകും. ഒരാഴ്ച്ചക്കുള്ളില്‍ മൂന്ന് മരണം ഞാന്‍ കണ്ടു. മരണത്തെ നിര്‍വികാരതയോടെ കണ്ട് നടന്ന് നീങ്ങും ഡോക്ടേഴ്‌സ്. ഒന്നോ രണ്ടോ ഓക്‌സിജന്‍ സിലിണ്ഡര്‍ മാത്രമായിരുന്നു ആ വാര്‍ഡിലുണ്ടായിരുന്നത്. ഒരു ദിവസം ഒരു രോഗിയില്‍ നിന്ന് ഓക്‌സിജന്‍ സിലിണ്ടര്‍ മാറ്റി വേറൊരു ഹൃദയാഘാതരോഗിയ്ക്ക് ഘടിപ്പിച്ചു. അതിനെ ചൊല്ലി വാര്‍ഡില്‍ വലിയ ശബ്ദകോലാഹലം നടന്നു. ഹൃദയാഘാതം വന്ന യുവാവിന്റെ ഒരു ബന്ധു സഹോദരി ആസ്പത്രിയിലെ നേഴ്‌സ് ആയിരുന്നു.
സ്പിരിറ്റ് ലാമ്പിലും ചൂടുവെള്ളത്തിലും താഴ്ത്തി അണുവിമുക്തമാക്കിയ ഒരേയൊരു സിറിഞ്ച് കൊണ്ടായിരുന്നു എല്ലാവര്‍ക്കും കുത്തിവയ്പ് നടത്തിയിരുന്നത്. 1987 ല്‍ അത്രയൊക്കെ പുരോഗതിയെ മെഡിക്കല്‍ കോളേജ് ആസ്പത്രിക്കുണ്ടായിരുന്നുള്ളൂ.
അച്ഛന്റെ ഒരാഴ്ച ആസ്പത്രിവാസത്തിനിടയിലായിരുന്നു മലയാളത്തിലെ പ്രശസ്തനായ ഒരു സംഗീതജ്ഞന്‍ മരിച്ചത് മരിച്ചത്. ആ സായാഹ്നത്തില്‍ കുറെയേറെ ആളുകള്‍ വാര്‍ഡിലേയ്ക്ക് ആകെയസ്വസ്ഥതയോടെ കയറിവന്നു. ബോട്ടിലുകളില്‍ രക്തവും, മരുന്നുകളുമായി ഡ്യൂട്ടി ഡോക്ടേര്‍സ്സും, മാലാഖമാരും അങ്ങോട്ടുമിങ്ങോട്ടും ഓടി. മരണം പതിയിരിക്കും ഇടനാഴികളിലൂടെ നടന്ന് ഇരട്ടക്കൂടില്‍ നിന്നും ഒരു സഹോദരന്‍ യാത്രയായി.
അച്ഛന്റെ അസുഖം ഭേദമായി, മരുന്നുകള്‍ അച്ഛന്റെ ശരീരത്തിലെ നീരൂറ്റിയെടുത്തു. അച്ഛന്‍ പഴയപടിയായി. പക്ഷെ മരുന്നിന്റെ പാര്‍ശ്വഫലങ്ങള്‍ അച്ഛനെ വശം കെടുത്തി. ആരുമറിയാതെ അച്ഛന്‍ മരുന്ന് കഴിക്കാതിരുന്നു .
അന്നുച്ചയ്ക്ക് അച്ഛന്‍ എന്നോട് വീണ്ടും ആ തടിക്കഷണത്തേക്കുറിച്ച് പറഞ്ഞു.
പഠനമുറിയിലെ മേശയ്ക്കുള്ളില്‍ നിന്നും പഴയ തടിപ്പെട്ടിയിലെ അച്ഛന്റെ നിധി ഞാന്‍ അച്ഛന്റെ കൈയിലേയ്ക്ക് വച്ചുകൊടുത്തു. അച്ഛന്‍ അത് വീണ്ടും എന്റെ കൈയിലേയ്ക്ക് വച്ചു.
അതിലെ വര്‍ഷമൊന്ന് വായിക്ക്
ഞാന്‍ സൂക്ഷ്മതയോടെ അതില്‍ നോക്കി
1958
1958ന്റെ പ്രത്യേകതയെന്തെന്ന് അറിയുമോ?
ഭൂഖണ്ഡങ്ങളുടെ തിരിവില്‍ 1958 ന്റെ പ്രത്യേകതയെപ്പറ്റി എന്തെങ്കിലുമുണ്ടായിരുന്നോ?..
എനിക്കോര്‍മ്മ വരുന്നില്ലല്ലോ.
മോളേ ആ വര്‍ഷമാണ് എന്റെ വിവാഹം നടന്നത്….
ഈശ്വരാ..
ഞാനെന്തേ ഇതൊന്നും ഇത്ര ഞാള്‍ ചോദിക്കാതിരുന്നത്
ഭൂഖണ്ഡങ്ങളുടെ തിരിവിലെ ചെറിയ ഗ്രാമങ്ങളില്‍ ഇതേപോലെയുള്ള വിശിഷ്ടസംഭവങ്ങള്‍ ഉണ്ടാകുന്നതും ശ്രദ്ധിക്കേണ്ടതുണ്ട്.
അച്ഛന്റെയും അമ്മയുടെയും വിവാഹം നാലുദിവസത്തെ ചടങ്ങായിരുന്നുവെന്നും അതൊരു വലിയ സംഭവമായിരുന്നുവെന്നും അമ്മ പറയാറുണ്ടായിരുന്നു..
കന്യാകുമാരിക്കടുത്തായിരുന്നു അമ്മയുടെ വീട്. ടിപ്പുവിന്റെ പടയോട്ടക്കാലത്ത് അവിടേയ്ക്ക് കുടിയേറ്റം നടത്തിയ ഒരു കുടുംബത്തിലായിരുന്നു അമ്മ വളര്‍ന്നത്. അമ്മയുടെ കല്യാണത്തിന് മധ്യതിരുവതാം കൂറില്‍ നിന്നും കന്യാകുമാരിയിലേയ്ക്ക് പോയി നാലു ദിവസം നീണ്ട കല്യാണാഘോഷവും കഴിഞ്ഞ് തിരികെ വന്നപ്പോഴേയ്ക്കും പെരുമഴയില്‍ പാതയും പാലവും മുങ്ങിപ്പോയെന്നും വഴി കാണിക്കാന്‍ മുന്നോട്ട് നടന്ന ഒരു വലിയമ്മാമന്‍ ഒഴുകിപ്പോയെന്നും, അച്ഛന്‍ വെള്ളത്തിലേയ്ക്കിറങ്ങി അമ്മാമനെ രക്ഷിച്ചുവെന്നും മുത്തശ്ശി പറയുന്നത് കേട്ടിട്ടുണ്ട്. പക്ഷെ നടുത്തളത്തിലെ തടിയലമാരിയില്‍ അച്ഛന്റെയുമമ്മയുടെയും വിവാഹത്തിന്റെ ഒരു മുദ്ര ഭദ്രമായിരിക്കുന്നു എന്ന വിശിഷ്ടമായ മഹാസംഭവം അമ്മയ്ക്ക് പോലും അറിയില്ലായിരുന്നു.
ഇതെന്താന്ന് നിനക്കറിയുമോ?
ഇല്ല..
ഇതാണ് കന്യാദാനസമയത്ത് കിട്ടിയ വരദക്ഷിണ…
വിവാഹത്തിന്റെ ഒരു ശാസ്ത്രചടങ്ങ്……
കിഴി കെട്ടി വിവാഹസമയത്ത് കൈയില്‍ കിട്ടിയ അമൂല്യനിധി…
എനിക്കച്ഛനോട് വളരെ ബഹുമാനം തോന്നി..
ദശാബ്ദങ്ങളോളം അച്ഛനത് ഭദ്രമായി സൂക്ഷിച്ചുവച്ചിരിക്കുന്നു..
വീണ്ടും അതെന്റെ കൈയിലേയ്ക്ക് വച്ച് തന്ന് അച്ഛന്‍ പറഞ്ഞു
നീയിത് സൂക്ഷിച്ച് വച്ചോണം..
ശരി..
ഞാന്‍ സൂക്ഷിക്കുന്ന ചെറിയ അത്ഭുത ലോകം അച്ഛന്‍ ശ്രദ്ധിച്ചിരിക്കുന്നു
എനിക്ക് ഭൂമിശാസ്ത്രത്തോടും, ഭൂഖണ്ഡത്തിന്റെ തിരിവുകളോടുമുള്ള ഇഷ്ടം അച്ഛന്‍ മനസ്സിലാക്കിയിരിക്കുന്നു.
അച്ഛന്റെ അമൂല്യനിധി ഞാന്‍ വീണ്ടും എന്റെ മേശയിലെ ചെറിയ വെങ്കലപ്പെട്ടിയിലേയ്ക്ക് വച്ചു.
മൂന്ന് പതിറ്റാണ്ടുകള്‍ ആരും കാണാതിരുന്ന അച്ഛന്റെ സ്വകാര്യ സന്തോഷം എന്തിനാണ് അച്ഛന്‍ പുറത്തെടുത്തതെന്ന് എനിക്ക് പിന്നീട് മനസ്സിലായി.
മിഥുനത്തിലെ അറുപതാം പിറന്നാളുണ്ണാന്‍ അച്ഛനുണ്ടായില്ല.
ആസ്പത്രിയും, ഡോക്ടര്‍മാരും, മരുന്നുകളും ഭൂഖണ്ഡങ്ങളെ ചുറ്റിയോടിയപ്പോള്‍ നാരായണജ്യോല്‍സ്യന്‍ അച്ഛനോട് പറഞ്ഞുവത്രെ.
ആയുസ്സെത്തിയിരിക്കുന്നു..
തിരിയെ പോകാനൊരു കാരണം… അത്രെ്യയുള്ളൂ ഈ രോഗം
ചികില്‍സിച്ചാലും, ചിന്തിച്ചിരുന്നാലും ആയുസ്സെത്തിയാലൊന്നും ചെയ്യാനാവില്ല..
ദൈവം കണ്ണുപൊട്ടനാണെന്ന് പറഞ്ഞ് മുത്തശ്ശി ഉറക്കെ കരഞ്ഞു.
എന്നും കണ്ടുകൊണ്ടിരുന്ന മകന്‍ പെട്ടെന്നൊരു ദിവസം ഇല്ലാതാവുന്നതിന്റെ തീവ്രത, ദു:ഖം അന്ന് എനിയ്ക്ക് മനസ്സിലായി.
ഭൂഖണ്ഡങ്ങളുടെ തിരിവിലൂടെ ജീവന്‍ മെല്ലെ മണ്‍തരികളില്‍ മഴത്തുള്ളികളുമായി അലിഞ്ഞില്ലാതായിരിക്കുന്നു.
തിരിയെ വീട്ടിലെത്തി ഞാന്‍ പഠനമേശ തുറന്നു. ഗുരുവായൂരപ്പന്റെ ചിത്രമുള്ള പ്ലാസ്റ്റിക് മോതിരങ്ങള്‍ക്കും, മുത്തശ്ശിയുടെ പദ്മനാഭന്റെ ചക്രക്കാശിനുമരികില്‍ അച്ഛന്റെ അമൂല്യ നിധി……
ഭൂഖണ്ഡങ്ങളുടെ തിരിവുകള്‍ ഗ്രാമതീര്‍ഥക്കുളത്തില്‍ മുങ്ങി ധ്യാനം ചെയ്യുന്നത് പോല്‍ എനിക്ക് തോന്നി
ഞാനത് കൈയിലെടുത്തു,
പിത്തളയും, ചെമ്പും ചേര്‍ന്ന നിറമുള്ള ഭംഗിയുള്ള ഒരു പത്ത് പൈസ....