Image

ബിനോയ്‌ കോടിയേരിക്കെതിരെ യുവതി രണ്ടുമാസം മുന്‍പ്‌ സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന്‌ പരാതി നല്‍കിയിരുന്നതായി റിപ്പോര്‍ട്ട്‌

Published on 19 June, 2019
ബിനോയ്‌ കോടിയേരിക്കെതിരെ യുവതി രണ്ടുമാസം മുന്‍പ്‌ സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന്‌ പരാതി നല്‍കിയിരുന്നതായി റിപ്പോര്‍ട്ട്‌


ന്യൂദല്‍ഹി: ബിനോയ്‌ കോടിയേരിക്കെതിരെ യുവതി സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന്‌ പരാതി നല്‍കിയിരുന്നതായി റിപ്പോര്‍ട്ട്‌. പൊലീസില്‍ പരാതി കൊടുക്കുന്നതിനു മുമ്പേ യുവതി കേന്ദ്രനേതൃത്വത്തിന്‌ പരാതി നല്‍കിയിരുന്നു.

വിവാഹവാഗ്‌ദാനം നല്‍കി വഞ്ചിച്ചുവെന്നാണ്‌ കത്തു മുഖേന യുവതി പരാതി നല്‍കിയിരുന്നത്‌. രണ്ടുമാസം മുന്‍പാണ്‌ പരാതി നല്‍കിയത്‌. വിഷയം പാര്‍ട്ടിയുടെ കേന്ദ്ര നേതൃത്വം ചര്‍ച്ച ചെയ്‌തിട്ടുണ്ടെന്നും കേന്ദ്രനേതൃത്വം ഇക്കാര്യം സംസ്ഥാന നേതൃത്വത്തെ അറിയിച്ചിരുന്നെന്നും റിപ്പോര്‍ട്ടുണ്ട്‌.

ജൂണ്‍ പതിമൂന്നിനാണ്‌ യുവതിയുടെ പരാതിയില്‍ മുംബൈ പോലീസ്‌ ബിനോയ്‌ കോടിയേരിക്കെതിരെ എഫ്‌.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്‌തത്‌.

അതേസമയം, യുവതിയുടെ പരാതിയില്‍ പാര്‍ട്ടി ഇടപെടില്ലെന്ന്‌ പോളിറ്റ്‌ ബ്യൂറോ അംഗം ബൃന്ദാ കാരാട്ട്‌ പറഞ്ഞിരുന്നു. കേസ്‌ വ്യക്തിപരമാണെന്നും പ്രത്യാഘാതം വ്യക്തിപരമായി നേരിടണമെന്നും ഒരു തരത്തിലും പാര്‍ട്ടി സംരക്ഷണം ഉണ്ടാവില്ലെന്നും ബൃന്ദ പറഞ്ഞിരുന്നു.

നേരത്തെ ബിനോയിക്കെതിരെ സാമ്പത്തിക തട്ടിപ്പ്‌ ആരോപണം വന്ന സാഹചര്യത്തിലും പാര്‍ട്ടി ജനറല്‍ സെക്രട്ടറിക്ക്‌ പരാതി ലഭിച്ചിരുന്നു. തുടര്‍ന്ന്‌ കേന്ദ്രനേതൃത്വം ഇടപെട്ട്‌ കോടിയേരി ബാലകൃഷ്‌ണനില്‍നിന്ന്‌ വിശദീകരണം ആവശ്യപ്പെടുകയും ചെയ്‌തിരുന്നു.

ദുബൈയില്‍ ഡാന്‍സ്‌ ബാറില്‍ ജോലി ചെയ്‌തിരുന്ന ബിഹാര്‍ സ്വദേശിനിയാണ്‌ സി.പ.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്റെ മകന്‍ ബിനോയിക്കെതിരെ ലൈംഗിക ചൂഷണ പരാതി നല്‍കിയത്‌. വിവാഹവാഗ്‌ദാനം നല്‍കി വര്‍ഷങ്ങളോളം ലൈംഗിക ചൂഷണം നടത്തിയെന്നും ഈ ബന്ധത്തില്‍ എട്ടുവയസ്സുള്ള കുട്ടിയുണ്ടെന്നും യുവതി ആരോപിച്ചിട്ടുണ്ട്‌.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക