Image

വൈറ്റ് ഹൗസും കഴുകനെ തോല്പിച്ച പൂവന്‍ കോഴികളും (ഡോ. മാത്യു ജോയിസ് , ലാസ് വേഗാസ്)

Published on 10 July, 2019
വൈറ്റ് ഹൗസും കഴുകനെ തോല്പിച്ച പൂവന്‍ കോഴികളും  (ഡോ. മാത്യു ജോയിസ് , ലാസ്  വേഗാസ്)

ബെഞ്ചമിന്‍ ഫ്രാന്‍ക്ലിന്‍ അന്നേ പറഞ്ഞിരുന്നതാണ്, അമേരിക്കയല്‍ സാധാരണ കാണാറില്ലാത്ത ''ബാള്‍ഡ് ഈഗിള്‍'' എന്ന കഴുകനെ നമ്മുടെ ദേശീയപക്ഷിയായി അംഗീകരിക്കേണ്ട, പ്രത്യുതാ ദീര്‍ഘവീക്ഷണമുള്ള ഫ്രാന്‍സുകാര്‍ ചെയ്തതുപോലെ പൂവന്കോഴിയോ ടര്‍ക്കിയോ ആയിരുന്നെങ്കില്‍ നമ്മുടെ സാക്ഷാല്‍ പ്രതീകമായിരിക്കുമെന്ന്. വെറുതെ ജാടക്ക് മറ്റാര്‍ക്കുമില്ലാത്ത ഉഗ്രപ്രതാപിയായ കഴുകന്‍ മതിയെന്ന് മറ്റുള്ളവര്‍ വാദിച്ചപ്പോള്‍ അദ്ദേഹം വിട്ടുകൊടുത്തതിന് ഇനി ആരോട് പറയാനാ!

കഴുകന്‍ മേഘങ്ങള്‍ക്കും മേലെ വിഹരിക്കുമ്പോഴും താഴെ ബഹുദൂരത്തിലുള്ള പാമ്പിനെയോ കോഴിക്കുഞ്ഞിനെയോ കൃത്യമായി ലക്ഷ്യമിട്ട് ഊളിയിട്ടു പറന്നിറങ്ങി കൊത്തിപ്പറക്കാന്‍ ബഹുമിടുക്കന്‍. എന്നാല്‍ കൂടിക്കിടക്കുന്ന കരിയിലകള്‍ ചിക്കിമാറ്റി കീടങ്ങളെയും മണ്ണിരകളേയും പ്രദര്‍ശിപ്പിച്ചു വെച്ചിട്ട് തന്റെ കളകൂജനത്താല്‍ മറ്റു പിടക്കോഴികളെ മാടിവിളിക്കും. ആ വിളി കാത്തിരുന്നവയെല്ലാം ഓടിവന്ന് പൂവന്‍ ഒരുക്കി വെച്ച സദ്യ നുകര്‍ന്ന് ആസ്വദിക്കുമ്പോള്‍, മാറിനിന്ന് കടക്കണ്ണാല്‍ ശ്രുംഗാരം ചൊരിയുന്ന പൂവാലന്‍ ഓടിവന്ന്, അവയില്‍ താന്‍ നോട്ടമിട്ടിരുന്ന ഇളം പിടക്കോഴിയുടെ മേല്‍ ചാടിക്കയറി നിമിഷാര്‍ദ്ധത്തില്‍ നിര്‍വഹിക്കുന്ന സാക്ഷാല്‍ കുക്കുടഭോഗം, ഒന്നുമറിയാത്തതു പോലെ ആസ്വദിക്കുമെന്നല്ലാതെ, പില്‍ക്കാലത്ത് തന്റെ സമ്മതമില്ലാതെ അന്ന് തന്നെ പീഡിപ്പിച്ചെന്ന് പറഞ്ഞു പിടക്കോഴികള്‍ കൂകാറില്ല. അങ്ങനെ പൂവാലന്‍ എന്നും മിടുക്കനായി പരിലസിക്കുന്നതിനോടൊപ്പം, ആവുന്നത്ര പിടക്കോഴികളെക്കൊണ്ട് മുടങ്ങാതെ മുട്ടയിടീക്കുകയും ചെയ്യുന്നതിലെ സ്വാരസ്യം ഇനിയെങ്കിലും മനസ്സിലാക്കിയെങ്കില്‍ നന്നായിരുന്നു.

ബുദ്ധിമാനായ മനുഷ്യന്റെ സ്വഭാവം തലതിരിഞ്ഞതാണല്ലോ. പ്രത്യേകിച്ചും സോഷ്യല്‍ മീഡിയായുടെ അതിവേഗ പ്രസരത്തില്‍ ഏതു ദൃശ്യ ശ്രവ്യ വിവരങ്ങളും നൊടിയിടയില്‍ ലോകത്താകമാനം എത്തിക്കുന്ന നമ്മുടെ ഈ യുഗത്തില്‍, ഒന്നും അധികസമയം രഹസ്യമാക്കി സൂക്ഷിക്കാന്‍ പ്രയാസമാണ്.

അമേരിക്കന്‍ പ്രസിഡന്റിന്റെ പരിപാവനമായ ഓവല്‍ ഓഫീസിന്റെ ചുവരുകള്‍ക്ക് പോലും ചരിത്രത്തിലെ നിരവധി രഹസ്യങ്ങളുടെ കലവറകള്‍ നഗ്നസത്യങ്ങളായി തുറന്നു കാട്ടാന്‍ വെമ്പലാണെന്നത് സത്യം തന്നെ. അവയിലൊന്നും കഴുകന്റെ വീരസാഹസികതകള്‍ ആയിരിക്കില്ലെങ്കിലും, കൂടുതലും അന്ന് ബുദ്ധിപൂര്‍വം ഒഴിവാക്കിയ പൂവന്കോഴി കൂകിപ്പറയുന്ന രതിമന്മഥ രഹസ്യങ്ങള്‍ തന്നെയെന്ന് പറയേണ്ടതില്ലല്ലോ. അമേരിക്കന്‍ പ്രസിഡന്റ് രാജ്യത്തിന്റെ സര്‍വാധികാരിയായി ആദരണീയനായതിനാല്‍, ആ മഹാപുരുഷന്മാരുടെ വ്യക്തിപരമായ ലീലാവിലാസങ്ങളും ബലഹീനതകളും മറ്റു രാജ്യക്കാര്‍ക്ക് ഇക്കിളിക്കഥകള്‍ ആയേക്കാമെങ്കിലും, അമേരിക്കന്‍ ജനത അതിനെപ്പറ്റിയൊന്നും അത്ര ''വറീഡ്'' അല്ല ; കാരണം അവര്‍ക്ക് അതൊക്കെ നിത്യസംഭവങ്ങളും ശീലവുമായിപ്പോയിരിക്കയല്ലേ.

സ്റ്റോമി ഡാനിയേല്‍ എന്ന പോണ്‍ സ്റ്റാര്‍ അടുത്ത കാലത്തു ഇന്നത്തെ അമേരിക്കന്‍ പ്രസിഡന്റ് ട്രംപിന് കൂനിന്മേല്‍ കുരുപോലെ പുതിയ ഒരു ലൈംഗീകാപവാദത്തിന്റെ ചുരുളുകള്‍ അഴിച്ചു കൊണ്ടു വന്നിരിക്കയാണല്ലോ.

2006 ല്‍ ലേയ്ക് താഹോയില്‍ നടന്ന ഗോള്‍ഫ് ടൂര്ണമെന്റിനിടയില്‍, ട്രംപ് തന്നെ രതിക്രീഡയ്ക്ക് പ്രേരിപ്പിച്ചുവെന്ന് ഇപ്പോള്‍ സ്റ്റോമി വെളിവാക്കിയിരിക്കുന്നു.

അതിലും ലേറ്റസ്റ്റായി ഏറ്റവും ചൂടന്‍ വാര്‍ത്തയുമായി ജൂണ്‍ 21ന് രംഗത്തു വന്നിരിക്കുന്നത് പ്രശസ്ത എഴുത്തുകാരിയായ ജീന്‍ കരോള്‍ 1990-കളിലെ പുരാണ കഥയുമായിട്ടാണ്. ഒരു ഡിപ്പാര്‍ട്മെന്റ് സ്റ്റോറില്‍വെച്ചു ട്രംപ് തന്നെ ബലാല്‍സംഗം ചെയ്യാന്‍ ശ്രമിച്ചുവെന്ന അവകാശവാദത്തിന് മീഡിയാ ഏറ്റുപിടിച്ചു തുടങ്ങിയിട്ടേയുള്ളൂ.

പ്ളേബോയ് താരം, കാരന്‍ മക്ഡോഗാല്‍ തുടങ്ങി 22 ലധികം സ്ത്രീരത്നങ്ങള്‍, ട്രംപിനെതിരെ ഇതുപോലെ പഴയ മന്മഥ ലീലകള്‍ ആടിയ പൈങ്കിളിക്കഥകള്‍ വര്‍ഷങ്ങള്‍ക്ക് ശേഷം വിളിച്ചു കൂവിയതിന്റെ ഉദ്ദേശങ്ങള്‍ എന്തായിരുന്നാലും, അതെല്ലാം ട്രമ്പ് നിഷേധിച്ചവയുമാണ്. ട്രംപിന് ഇതൊന്നും പുത്തരിയല്ല. അമേരിക്കന്‍ പ്രസിഡന്റന്മാരില്‍ മൂന്നിലൊന്നെങ്കിലും, വിഷയാസക്തിയില്‍ അഗ്രഗണ്ണ്യന്മാരായിരുന്നു എന്ന സത്യം, പൂവന്‍കോഴിയുടെ ശാപമാണോ അതോ കഴുകന്റെ നിര്‍വികാരതയോ?

പറഞ്ഞുവരുമ്പോള്‍ ഓവല്‍ ഓഫീസില്‍ പൂവങ്കോഴികള്‍ വിഹരിക്കാന്‍ തുടങ്ങിയതിനു അമേരിക്കയോളം പഴക്കമുണ്ടെന്ന് പറഞ്ഞാല്‍ അതിശയോക്തിയുമില്ല. 1999 ലെ ന്യൂയോര്‍ക്കു് ടൈംസില്‍ വന്ന ഒരു വെളിപ്പെടുത്തലില്‍, അമേരിക്കയുടെ ആദ്യ പ്രസിഡന്റ് ജോര്‍ജ്ജ് വാഷിംങ്ടണ്‍ തന്റെ വീട്ടിലെ വീനസ് എന്ന അടിമപ്പെണ്‍കുട്ടിയുമായി ശാരീരിക ബന്ധങ്ങള്‍ ഉണ്ടായിരുന്നത് തെളിയിക്കാന്‍, ഡി എന്‍ ഏ ടെസ്റ്റുകളുമായി അവളുടെ പിന്തലമുറക്കാര്‍ മുന്നോട്ടുവന്നിരിക്കുന്നത്രെ.

സാലി ഹെമിങ്സ് എന്നൊരു അടിമവേലക്കാരിയുമായുള്ള ബന്ധത്തില്‍, പ്രസിഡന്റ് തോമസ് ജെഫേഴ്സണ്‍ പിതൃത്വം നല്‍കിയ മക്കളുടെ വംശാവലികള്‍ ഡി എന്‍ ഏ ടെസ്റ്റിലൂടെ വെളിവാക്കി.

വെറും 32 ദിവസ്സം മാത്രം പ്രസിഡന്റ് ആയി ചരിത്രം സൃഷ്ടിച്ച വില്യം ഹെന്റി ഹാരിസണ്‍, തന്റെ അടിമയായിരുന്ന ഡില്‍സിയയെ ദീര്‍ഘകാലം രഹസ്യമായി പ്രാപിച്ചിരുന്ന വകയില്‍ ഒന്നും രണ്ടുമല്ല, ആറു മക്കളുടെ പിതാവായ മറ്റൊരു ചരിത്രം കൂടി സൃഷ്ടിച്ചിട്ടുണ്ട്. ഹാരിസണ്‍ പെട്ടെന്ന് മരിച്ചതിന്റെ പിന്നാലെ പ്രസിഡന്റ് പദവി ഏറ്റെടുത്ത ജോണ്‍ ടൈലര്‍, പാവത്താന്‍ ആയിരുന്നെങ്കിലും തന്റെ വിര്‍ജീനിയ അടിമയില്‍ മക്കളുണ്ടായിരുന്നെന്ന് വാഷിംഗ്ടണ്‍ പോസ്റ്റ് വെളിപ്പെടുത്തിയിട്ടുണ്ട്.

തൊട്ടടുത്ത രണ്ട് കാലയളവല്ലെങ്കിലും, രണ്ടാം തവണയും പ്രസിഡന്റ് പദവി അലങ്കരിച്ച ഗ്രോവര്‍ ക്ളീവ് ലാന്‍ഡ്, പ്രസിഡന്റ് ആകുന്നതിനും 10 വര്‍ഷങ്ങള്‍ക്കുമുമ്പേ മരിയാ ഹാല്‍പ്പിന്‍ എന്നൊരു യുവതിയെ സമ്മതം കൂടാതെ ബന്ധപ്പെട്ട വകയില്‍ ഒരു മകനുണ്ടായിരുന്നെന്ന കഥ 'ദി ബഫലോ ഈവനിംഗ് ടെലഗ്രാഫ്' പ്രസിദ്ധീകരിച്ചിരുന്നു.

പദവിയിലിരിക്കെ നാന്‍ ബ്രിട്ടണ്‍ എന്ന സ്ത്രീയുമായിട്ടുള്ള രഹസ്യ ബന്ധത്തില്‍, അമേരിക്കയുടെ 29 ആമത്തെ പ്രസിഡന്റ് വാറണ്‍ ഹാര്ഡിങ് മറ്റൊരു പുത്രന്റെ പിതാവായതിനു പിന്നാലെ മരണമടഞ്ഞതിന്റെ പിന്നില്‍ സ്വന്തം ഭാര്യ വിഷം കൊടുത്തതാണെന്നു പോലും കഥകള്‍ പറയുന്നു. പ്രസിഡന്റ് ഹാര്ഡിങ് തന്റെ അമിതമായ ലൈംഗീക ആസക്തിയെപ്പറ്റി ഒരു കൂട്ടം റിപ്പോര്‍ട്ടേഴ്സിനോട് പ്രസ്താവിച്ചത് ഇപ്രകാരമെന്ന് പറയപ്പെടുന്നു ''ഞാന്‍ സ്ത്രീയായി ജനിക്കാതിരുന്നത് ഭാഗ്യമായി, അല്ലെങ്കില്‍ ഞാനെന്നും ഗര്‍ഭിണി ആയിരുന്നേനെ!''.

സുന്ദരനായിരുന്ന പ്രസിഡന്റ് ജോണ്‍ എഫ് കെന്നഡിയെപ്പറ്റി നിരവധി ലൈംഗീകാപവാദങ്ങള്‍ പരന്നിരുന്നു. പ്രത്യേകിച്ചും മാദകത്തിടമ്പായിരുന്ന ഹോളിവുഡ് സിനിമാനടി മെര്‍ലിന്‍ മണ്‍റോയുമായുള്ള ബര്‍ത്ത്ഡേ പാര്‍ട്ടി വരെ കുപ്രസിദ്ധമാണ്.

സ്വന്തം ഭാര്യ എലിനോറിന്റെ സെക്രട്ടറി ലൂസി മീര്സാരുമായി രഹസ്യബന്ധങ്ങളും പ്രണയലേഖനങ്ങളും സൂക്ഷിച്ചുകൊണ്ട് വീല്ചെയറിലിരുന്നു സുഗമമായി ഭരിച്ച ഫ്രാന്‍ക്ലിന്‍ റൂസ്വെല്‍റ്റ്,
ജര്‍മ്മന്‍ ചാരവനിതയുമായുള്ള ബന്ധത്തില്‍ കുടുങ്ങിപ്പോയ പ്രസിഡന്റ് ജെറാള്‍ഡ് ഫോര്‍ഡ്, സ്വന്തം ്രൈഡവര്‍ ആയിരുന്ന കേ സമ്മേഴ്സ്ബീയുമായി ദീര്‍ഘകാലം അവിഹിതം ആരോപിച്ച ഐസന്‍ഹോവര്‍, കെന്നഡിയെക്കാള്‍ പരസ്ത്രീ ബന്ധങ്ങള്‍ തനിക്കുണ്ടായിരുന്നെന്ന് അഭിമാനപൂര്‍വം അവകാശവാദം മുഴക്കിയ ലിണ്ടന്‍ ബി ജോണ്‍സണ്‍, സ്റ്റാഫുകളുമായി അവിഹിതം ആരോപിക്കപ്പെട്ട ബുഷ് തുടങ്ങിയവരൊക്കെ അമേരിക്കയുടെ വിഖ്യാതരായ പ്രസിഡന്റുമാര്‍ ആയിരുന്നു.

എന്നാല്‍ പ്രസിഡന്റ്മാരുടെ ചുറ്റിക്കളികള്‍ക്കു പുതിയ പരിവേഷം ലോകം കണ്ടത് മഹാനായ ബില്‍ ക്ലിന്റണ്‍ തന്റെ ഇന്റേണ്‍ ആയ മോണിക്ക ലിവിന്‍സ്‌കിയുമായുള്ള ബന്ധത്തെപ്പറ്റി സത്യം ബോധിപ്പിക്കാന്‍ പരാജയപ്പെട്ടു 1998 ല്‍ ഇഎംപീച്ച്മെന്റ് അഭിമുഖീകരിച്ചപ്പോള്‍ ആയിരുന്നു; അല്ലാതെ തന്റെ രാസലീലകള്‍ക്കു പുതുരീതികള്‍ പരീക്ഷിച്ചതിന് അല്ലായിരുന്നു. ആ ''നീല ഡ്രെസ്സിലെ വെള്ളക്കറകള്‍'' ഇരയുടെ സമ്മതത്തോടെയല്ലായിരുന്നുവെന്നു തെളിയിക്കാന്‍ വീണ്ടും നിരവധി വനിതകള്‍, തങ്ങള്‍ക്ക് 42 മത്തെ പ്രസിഡന്റ് ആയ ക്ലിന്റന്റെ മുന്നേറ്റങ്ങളുടെ ഇക്കിളിക്കഥകള്‍ വിളിച്ചു കൂവേണ്ടി വന്നത് ലോകം സാകൂതം കേട്ടിരുന്നു. ഒരു കാര്യം ശരിയാണ്; ഇവരൊക്കെ എന്ത് ആരോപണങ്ങളില്‍ കുടുങ്ങിയാലും, അവരുടെ പ്രസിഡന്റ് പദവിയിലെ റേറ്റിങ്ങിന് വല്യ കോട്ടമൊന്നും കാണുന്നില്ല.

പക്ഷെ ''ഭരണാധികാരികള്‍ കാട്ടിക്കൂട്ടുന്ന അസാന്മാര്‍ഗ്ഗീകതയും കുത്തഴിഞ്ഞ അവരുടെ അവിഹിതബന്ധങ്ങളും നമ്മുടെ സംസ്‌കാരത്തിന്റെ മനഃസാക്ഷിയെത്തന്നെ താറുമാറാക്കുന്നതിനാല്‍ അവര്‍ കണിശ്ശമായും ദൈവത്തിന്റെ ന്യായവിധിയില്‍ പെട്ടുപോകും'' എന്ന് 1998ലെ സതേണ്‍ ബാപ്ടിസ്റ്റ് കണ്‍വെന്‍ഷനിലെ ഒരു പ്രമേയത്തില്‍ നിശിതമായി വിമര്‍ശിക്കുന്ന തലത്തില്‍ വരെ എത്തിയിരുന്നു.

പ്രത്യേകിച്ചും ക്രിസ്ത്യാനിയെന്ന ലേബലില്‍ മറ്റുള്ളതെല്ലാം മറന്ന് ട്രംപിനെ അധികാരത്തില്‍ ഏറ്റുമ്പോഴെങ്കിലും, കൂകിത്തെളിഞ്ഞ തന്റെ പഴയ സ്വഭാവം കാട്ടില്ലെന്നു പലരും തെറ്റിദ്ധരിച്ചെന്നു തോന്നുന്നു. അമേരിക്കയിലെ വെളുത്ത ഇവാഞ്ചലിക്കരില്‍ ബഹുഭൂരിപക്ഷവും റിപ്പബ്ലിക്കന്‍സ് ആണ്. എന്നാല്‍ പരമ്പരാഗതമായ ക്രിസ്ത്യന്‍ സന്മാര്‍ഗീകതകള്‍ ഇന്ന് ഒത്തുതീര്‍പ്പുകള്‍ക്കു വിധേയമാകുന്നതിന്റെ ഉദാഹരണങ്ങള്‍ ആണ് അബോര്‍ഷന്‍, മര്വാണയുടെ അംഗീകാരം, ഗര്ഭനിരോധന മാര്‍ഗ്ഗങ്ങള്‍, ഇക്വാളിറ്റി ആക്ട് തുടങ്ങിയവയുടെ അടിച്ചേല്‍പ്പിക്കലുകള്‍.

2016 ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പ് കാലത്ത്, ഹിലരി ക്ലിന്റണെ ഇടിച്ചു താഴ്ത്താന്‍, ക്രിസ്ത്യന്‍ എഴുത്തുകാരനായ എറിക് മെറ്റാക്സസ് ഇങ്ങനെ എഴുതി ' ഹില്ലരി ജയിച്ചാല്‍ ഇന്നത്തെ ഭരണഘടനയെ വില മതിക്കുന്ന സുപ്രീം കോടതി ഇനി കാണില്ല; നാലോ എട്ടോ വര്‍ഷത്തേക്കല്ല, എന്നേക്കുമായി.'' എന്നിട്ടോ, ദിവസംപ്രതി മൂല്യച്യുതി വരുത്തി വെയ്ക്കുന്ന ഒരാളെ, തങ്ങളുടെ വിശ്വാസങ്ങളെ സംരക്ഷിക്കുമെന്ന അതിമോഹത്തില്‍ സഹിച്ചുപോരുന്നതുപോലെ തോന്നുന്നു.

പൂവന് കോഴികള്‍ കൂകിക്കൊണ്ട് നമ്മുടെ മുന്‍പാകെ ഇനിയും പാറിപ്പറക്കും, കഷണ്ടിത്തലയന്‍ കഴുകന്‍ 'ഞാനീ നാട്ടുകാരനേ' അല്ലെന്നു പറഞ്ഞു കണ്ണടച്ചിരിക്കുന്നത് തുടരുകയും ചെയ്യും.
ഭര്‍ഗോ ദേവസ്യ ധീമഹീം!
Join WhatsApp News
Anthappan 2019-07-10 22:10:17
"പ്രത്യേകിച്ചും ക്രിസ്ത്യാനിയെന്ന ലേബലില്‍ മറ്റുള്ളതെല്ലാം മറന്ന് ട്രംപിനെ അധികാരത്തില്‍ ഏറ്റുമ്പോഴെങ്കിലും, കൂകിത്തെളിഞ്ഞ തന്റെ പഴയ സ്വഭാവം കാട്ടില്ലെന്നു പലരും തെറ്റിദ്ധരിച്ചെന്നു തോന്നുന്നു. അമേരിക്കയിലെ വെളുത്ത ഇവാഞ്ചലിക്കരില്‍ ബഹുഭൂരിപക്ഷവും റിപ്പബ്ലിക്കന്‍സ് ആണ്. എന്നാല്‍ പരമ്പരാഗതമായ ക്രിസ്ത്യന്‍ സന്മാര്‍ഗീകതകള്‍ ഇന്ന് ഒത്തുതീര്‍പ്പുകള്‍ക്കു വിധേയമാകുന്നതിന്റെ ഉദാഹരണങ്ങള്‍ ആണ് അബോര്‍ഷന്‍, മര്വാണയുടെ അംഗീകാരം, ഗര്ഭനിരോധന മാര്‍ഗ്ഗങ്ങള്‍, ഇക്വാളിറ്റി ആക്ട് തുടങ്ങിയവയുടെ അടിച്ചേല്‍പ്പിക്കലുകള്‍."

There is something wrong with the Christians in America and the fake Christians emigrated from Kerala. They all believe that Trump is the incarnation of Jesus.  And, they (not me) find all the qualities of Jesus in him. Jesus was married three times, he had Martha and Mariam as concubines and Stormy Mary Magdalene to meet his sexual need just like Trump.   Jesus encouraged the Samaritan woman to  abandon her fifth husband and follow him. He promised that he open up the river of joy for her. 

"I would rather be known as a honest sinner than known as a lying hypocrite" (Anonymous) 

josecheripuram 2019-07-11 07:09:26
Women likes men with Power&money,they think why waste time for ordinary guys?This happens every where all over the world,the basic behavior of man to have as many as women may the the way nature planned to multiply.In modern world to have more than one woman is immoral.If men stick around one woman our population will be much lower.A woman in her life can have maximum 20 kids,a man can have countless kids.I'am not justifying those men who have many women.
Tom Tom 2019-07-11 07:48:08

Very good article and vision. Dr. Mathew Joyce, please keep writing!!! There is lot of republican Malayali kozhies in here too! Let them read!

ഖസാക്കിലെ , അള്ളാപ്പിച്ചാമൊല്ലാക്ക 2019-07-11 23:29:49
എന്താപ്പാ ഓസേ ഇങ്ങൾ പറഞ്ഞു കൊണ്ട് ബണത് . ഇങ്ങടെ ഉള്ളിന്റ ഉള്ളിലെ പൂതി മുയുവനും പറഞ്ഞു വച്ചിട്ട് അവസാനം  ഇങ്ങൾ  പറയണ് ഒന്നീകൂടുല് ബീബിമാര് ശരിയല്ല എന്ന്.  ഇങ്ങടെ ചങ്ങാതി എബിടെ ? ആ മൂന്ന് ബീബിയുള്ള അമേരിക്കൻ മൊല്ലാക്ക .  ആ ഇബിലീസ് എബിടെ ? ഇങ്ങള് ആള് ശരിയല്ല . ഇങ്ങള് പറയണത് ഒന്ന് ചീയ്യണത് ബെരോന്ന്‌ .
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക