Image

സീറോ മലബാര്‍ സഭ മീഡിയ കമ്മീഷന്റെ വിശദീകരണം

Published on 20 July, 2019
സീറോ മലബാര്‍ സഭ മീഡിയ കമ്മീഷന്റെ വിശദീകരണം
കാക്കനാട്: എറണാകുളം-അങ്കമാലി അതിരൂപതയിലെ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് ഫാ. ജോസഫ് പാറേക്കാട്ടില്‍ അതിരൂപതാ ആസ്ഥാനത്ത് നടത്തി വന്ന നിരാഹാര സമരം വിശ്വാസികള്‍ക്കും പൊതു സമൂഹത്തിനും ഏറെ ദുഖവും വേദനയും ഉളവാക്കിയ സംഭവമായിരുന്നു. പെര്‍മനന്റ് സിനഡിന്റെ അംഗങ്ങളായ അഭി. പിതാക്കന്മാരുമായി എറണാകുളം-അങ്കമാലി അതിരൂപതയിലെ 9 വൈദികര്‍ സഭാ ആസ്ഥാനമായ മൗണ്ട് സെന്റ് തോമസില്‍ നടത്തിയ ചര്‍ച്ചയെത്തുടര്‍ന്ന് ഈ നിരാഹാര സമരം അവസാനിപ്പിച്ചതില്‍ മീഡിയാ കമ്മീഷന്‍ സന്തോഷം രേഖപ്പെടുത്തുന്നു. തുടര്‍ന്നും സഭാത്മകമായ രീതിയില്‍ മാത്രം പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തുവാന്‍ ബന്ധപ്പെട്ട എല്ലാവരും ശ്രദ്ധിക്കേണ്ടതാണ്.

*നിരാഹാരം അവസാനിപ്പിക്കുന്നതിന് കാരണമായ ജൂലൈ 19 ന് നടത്തിയ ചര്‍ച്ചയില്‍ സംയുക്തമായി രൂപപ്പെടുത്തിയ തീരുമാനങ്ങള്‍ താഴെപ്പറയുന്നവയാണ്.*

1. വ്യാജരേഖ കേസിന്റെ അന്വേഷണം എത്രയും വേ?ഗം പൂര്‍ത്തിയാക്കി സത്യം കണ്ടെത്തണമെന്നും പ്രകോപനപരമായ നടപടികള്‍ ഒഴിവാക്കണമെന്നും ബന്ധപ്പെട്ടവരോട് അഭ്യര്‍ത്ഥിക്കുവാന്‍ യോഗം തീരുമാനിച്ചു.

2. സഹായമെത്രാന്മാരെ സസ്‌പെന്‍ഡ് ചെയ്ത കാര്യത്തില്‍ തങ്ങളുടെ വികാരവും വേദനയും അതിരൂപതയിലെ വൈദിക പ്രതിനിധികള്‍ യോഗത്തില്‍ അറിയിച്ചു. ഈ വികാരം ആഗസ്റ്റ് മാസത്തിലെ സിനഡില്‍ അറിയിക്കുമെന്ന് ചര്‍ച്ചയില്‍ പങ്കെടുത്ത സ്ഥിരം സിനഡിലെ അംഗങ്ങളായ പിതാക്കന്മാര്‍ ഉറപ്പുനല്‍കി.

3. മുന്‍ അപ്പസ്‌തോലിക്ക് അഡ്മിനിട്രേറ്റര്‍ റോമിന് നല്കിയ റിപ്പോര്‍ട്ടുകളുടെ ഉള്ളടക്കം പരസ്യപ്പെടുത്തുവാനുള്ള അഭ്യര്‍ത്ഥന പരി. സിംഹാസനത്തിന് നല്കുവാനുള്ള വൈദിക പ്രതിനിധികളുടെ നിര്‍ദ്ദേശം ചര്‍ച്ച ചെയ്യുവാന്‍ തീരുമാനിച്ചു.

4. അതിരൂപതയുടെ സാധാരണ ഭരണ കാര്യങ്ങള്‍ നിര്‍വ്വഹിക്കുവാന്‍ പ്രത്യേക അധികാരമുള്ള മെത്രാനെ ഉടന്‍ നിയമിക്കുവാന്‍ സിനഡിനോട് ശുപാര്‍ശ ചെയ്യുമെന്ന് അഭി. പിതാക്കന്മാര്‍ ഉറപ്പു നല്കി.

5. മേല്‍പ്പറഞ്ഞ തീരുമാനങ്ങളുടെ വെളിച്ചത്തില്‍ എറണാകുളം മേജര്‍ ആര്‍ച്ചുബിഷപ്പ്‌സ് ഹൗസില്‍ ഫാ. ജോസഫ് പാറേക്കാട്ടില്‍ നടത്തിവരുന്ന ഉപവാസ പ്രാര്‍ത്ഥനാ യജ്ഞം സഭയുടെയും അതിരൂപതയുടെയും പൊതു നന്മയെക്കരുതി എത്രയും വേഗം അവസാനിപ്പിക്കണമെന്ന് അഭി. പിതാക്കന്മാര്‍ വൈദിക പ്രതിനിധികളോട് ആവശ്യപ്പെട്ടു.

പെര്‍മനന്റ് സിനഡിലെ അംഗങ്ങളായ അഭി. പിതാക്കന്മാരും എറണാകുളം-അങ്കമാലി അതിരൂപതയിലെ വൈദിക പ്രതിനിധികളും തമ്മില്‍ ധാരണയായ കാര്യങ്ങളെക്കുറിച്ച് ആശയക്കുഴപ്പങ്ങളും തെറ്റിദ്ധാരണകളും മാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന സാഹചര്യത്തിലാണ് സീറോ മലബാര്‍ സഭയുടെ മീഡിയ കമ്മീഷന്‍ ഈ കുറിപ്പ് നല്കുന്നത്.

ഫാ. ആന്റണി തലച്ചെല്ലൂര്‍.
സെക്രട്ടറി, മീഡിയാ കമ്മീഷന്‍
സീറോ മലബാര്‍ സഭ മീഡിയ കമ്മീഷന്റെ വിശദീകരണം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക