Image

രാമായണത്തിലെ രാഷ്ട്രനീതി (ഡോ: ഉമാദേവി എസ്)

Published on 12 August, 2019
രാമായണത്തിലെ രാഷ്ട്രനീതി (ഡോ: ഉമാദേവി എസ്)
ഭാരതീയ ദര്‍ശനങ്ങളിലൂടെ പരാമര്‍ശിക്കപ്പെടാത്ത വിഷയങ്ങള്‍ ഒന്നുംതന്നെയില്ലല്ലോ. സമസ്ത ജീവിതചര്യകളിലേയ്ക്കും വേണ്ടി തലമുറകള്‍ക്ക് കാലാതീതമായി പകര്‍ന്നുകൊടുക്കുന്ന അമൃതബിന്ദുക്കളാണവ. വേദോപനിഷത്തുക്കളിലും ഇതിഹാസങ്ങളിലും പുരാണങ്ങളിലും അവയുടെ ചുവടുപിടിച്ച് പിന്നീട് ഉണ്ടായിട്ടുള്ള മിക്കവാറും സിദ്ധാന്തങ്ങളിലും, നമ്മുടേതായ രാഷ്ട്രഭരണ സങ്കല്‍പങ്ങള്‍ വിശദീകരിക്കുന്നു.

പാശ്ചാത്യര്‍ ‘സ്‌റ്റേറ്റ്’എന്നപദം ഉപയോഗിക്കുമ്പോള്‍, രാഷ്ട്രമെന്ന സങ്കല്‍പംനമുക്കുണ്ട്. പേരിലും അര്‍ത്ഥത്തിലും അജഗജാന്തരമായി, ഈ രണ്ട് സങ്കല്‍പങ്ങള്‍ ആധുനികവിദ്യാഭ്യാസത്തിന്റെ കുത്തൊഴുക്കില്‍ പകരത്തിനുപകരമായി കാണുന്നു. കൂടാതെ പാശ്ചാത്യരെ സംബന്ധിച്ച് ‘സ്‌റ്റേറ്റി’ല്‍ തുടങ്ങി, ‘സ്‌റ്റേറ്റ്‌ലെസ് സൊസൈറ്റി’ എന്ന ആശയത്തില്‍ അവര്‍ എത്തിനില്‍ക്കുന്നു. അത്തരം പ്രത്യയശാസ്തങ്ങളൊക്കെ, വെറും അധരവ്യായാമത്തിനും, ദൈനംദിന ജീവിത സന്ധാരണത്തിനുമായി അധ:പതിച്ചുകഴിഞ്ഞിരിക്കുന്നു. കാരണം പ്രായോഗികജീവിതത്തിന് ഉതകുന്നതല്ല അവയൊന്നും എന്ന് തുടക്കം മുതലേ തെളിയിക്കപ്പെട്ടിരുന്നവയാണ്. അത്തരം പ്രത്യയശാസ്ത്രവക്താക്കള്‍, രാമായണം പോലെയുള്ള ഇതിഹാസങ്ങളെ പരാജയപ്പെട്ട സ്വന്തം ആശയങ്ങള്‍ക്ക് അനുസൃതമായി വ്യാഖ്യാനിച്ച്, സമൂഹമനസ്സുകളില്‍ പൊടിയിടാന്‍ തുടങ്ങിയിരിക്കുന്നു. അവരെ കരുതിയിരിക്കുക.

ആമുഖമായി ഇത്രയും പറയാന്‍ പ്രേരിപ്പിച്ചത്, രാമായണത്തിലെ രാഷ്ട്രഭരണധര്‍മ്മങ്ങളുടെ പ്രതിപാദനം എത്രകണ്ട് പ്രായോഗികതയ്ക്ക് ഉതകുന്നതാണെന്ന് ബോധ്യപ്പെടുത്താനാണ.് വാല്മീകിരാമായണത്തെ അപഗ്രഥിച്ച് മനസ്സിലാക്കുമ്പോള്‍, മുമ്പ് സൂചിപ്പിച്ചതുപോലെ കാലാനുസൃതവും, കാലാതീതവുമായി, ഏവര്‍ക്കും സ്വജീവിതത്തില്‍ പകര്‍ത്താന്‍ വെമ്പല്‍ കൊള്ളിക്കുന്ന ആശയങ്ങളാണെന്ന് കാണേണ്ടതാകുന്നു. ഉത്തരകാണ്ഡം ഉള്‍പ്പെടെയുള്ള ഏഴ് കാണ്ഡങ്ങളില്‍ ഒന്നും രണ്ടും മൂന്നും കാണ്ഡങ്ങളില്‍ (ബാലകാണ്ഡം, അയോദ്ധ്യാകാണ്ഡം, ആരണ്യകാണ്ഡം,) ഭരണകൂടം, ഭരണാധിപന്‍, രാഷ്ട്രം മുതലായവ വ്യക്തമായി വിശദീകരിക്കുന്നുണ്ട്. അവയെല്ലാംതന്നെ ആനുകാലിക പ്രസക്തി ഏറിയവയുമാണ്. പാശ്ചാത്യശാസ്ത്രങ്ങള്‍ പോലെ കാലങ്ങള്‍ക്കനുസരിച്ച് മാറ്റപ്പെട്ടാലേ ശാസ്ത്രസിദ്ധാന്തങ്ങളാകൂ എന്ന വാദത്തിന് മറുപടി കൂടിയാണിത്.

ബാലകാണ്ഡത്തില്‍ ദശരഥമഹാരാജാവിന്റെ കീഴടക്കാന്‍കഴിയാത്ത അയോദ്ധ്യയെക്കുറിച്ച് വര്‍ണ്ണന ഉണ്ട്. അവിടെ രാജാവ്(ദശരഥന്‍) സര്‍വ്വശാസ്ത്രപാരംഗതനും ദീര്‍ഘദര്‍ശിയും അതിതേജസ്വിയുംപൗരജനപ്രിയനും രാജര്‍ഷിയും ധര്‍മ്മകര്‍മ്മങ്ങളില്‍ സുസ്ഥിരനും സത്യസന്ധനും അതിബലവാനുമാണ്. പ്രജകള്‍ ധര്‍മ്മാത്മാക്കളും വേദവിജ്ഞന്മാരും സത്യവാദികളും സ്വാര്‍ജ്ജിത ധനംകൊണ്ട് അതിസന്തുഷ്ടരും നിര്‍ല്ലോഭരും ആകുന്നു. അവര്‍ അല്പസുഖന്മാരല്ല, എന്നാല്‍ വിദ്യാഭ്യാസത്താല്‍ വിനയമാര്‍ന്നവരാണ്. അധാര്‍മ്മികളല്ല, അനാചാരവൃത്തിയുള്ളവരല്ല ആയോധനപടുക്കളായ ഭടന്മാര്‍ അഗ്‌നിസദൃശരായിരുന്നു. മന്ത്രിമാര്‍, നിര്‍മ്മലഹൃദയരും സ്‌നേഹസമ്പന്നരും ജിതേന്ദ്രിയരും അതിശ്രീമാന്‍മാരും തേജസ്സ്, ക്ഷമ, സദാചാരം ഇവ ഒത്തുചേര്‍ന്നവരുമായിരുന്നു.

അയോദ്ധ്യാകാണ്ഡത്തിലെ 100ാം സര്‍ഗ്ഗമാകട്ടെ, സഹോദരന്മാര്‍(രാമന്‍ഭരതന്‍) തമ്മിലുള്ള കുശലാന്വേഷണമാണ്  എന്നാല്‍ അതില്‍ ഏറിനില്‍ക്കുന്നത്, ഭാവിഭരണാധികാരിക്കുള്ള ഉപദേശങ്ങളും! ശയ്യാവലംബിയായ അച്ഛന്റെയും വനവാസം സ്വീകരിച്ച തന്റെയും അഭാവം അയോദ്ധ്യയുടെ വൈഭവപൂര്‍ണ്ണമായ അവസ്ഥയ്ക്ക് ഭംഗം ഉണ്ടാക്കിയോ എന്ന ശങ്കയും ഇവിടെ എടുത്തുകാണിക്കുന്നു. പഴയ നല്ലകാലം, ഇന്നും നിര്‍വിഘ്‌നം തുടര്‍ന്നു പോരുന്നില്ലേ എന്ന് രാമന്‍ ചോദിക്കുന്നുണ്ട്. ഒരു സാമൂഹ്യവ്യക്തിയെന്ന നിലയ്ക്ക്, ഭരണാധിപനും പ്രജകളും സ്വീകരിക്കേണ്ട ധാര്‍മ്മികവും സാന്മാര്‍ഗ്ഗികവുമായ കടമകളെ വരച്ചുകാണിക്കുന്നതാണ്, ഈ സംഭാഷണം മുഴുവനും.

ഭരണാധികാരി ദന്തഗോപുരത്തില്‍ ഇരിക്കേണ്ടവനല്ലെന്നും ദിവസവും തന്റെ പ്രജകള്‍ക്ക് സാമീപ്യം പ്രദാനം ചെയ്യേണ്ടവനാണെന്നും ഓര്‍മ്മിപ്പിക്കുന്നു.രാജ്യസുരക്ഷക്കുള്ള യോദ്ധാക്കള്‍ സ്വന്തം സംരക്ഷണത്തിനായി, അകമ്പടി സേവിക്കണമെന്ന് ശഠിക്കാന്‍ പാടുള്ളതല്ല. ഈ സര്‍ഗ്ഗത്തിലെ 6567 ശ്ലോകങ്ങള്‍ ചൂണ്ടിക്കാണിക്കുന്നത് ഒരു ഭരണാധികാരിക്ക് ഒരിക്കലും ഉണ്ടാകാന്‍ പാടില്ലാത്ത ദുര്‍ഗുണങ്ങളെയാണ്. ഭരണാധികാരി ഒരിക്കലും നുണ പറയരുത്. ശുണ്ഠിക്കാര്‍ (ദേഷ്യം) ആവരുത്, മൂല്യച്യുതിയാല്‍ നാസ്തികരാവരുത്, വിവരദോഷികളാകരുത്, തീരുമാനങ്ങള്‍ എടുക്കുവാനും നടപ്പില്‍വരുത്തുവാനും കാലതാമസം ഉണ്ടാകരുത്, അറിവുള്ളവരുടെ നേര്‍ക്ക് മുഖംതിരിക്കരുത്, പഞ്ചേന്ദ്രിയങ്ങള്‍ക്ക് കീഴ്‌പ്പെട്ടവനാകരുത്, രാജ്യകാര്യങ്ങളെക്കുറിച്ച് ഒറ്റയ്ക്ക് ചിന്തിക്കുന്നവനാകരുത്, ഭരണരഹസ്യങ്ങളെ കാത്തുസൂക്ഷിക്കാതിരിക്കരുത്, വകതിരിവില്ലാത്തവരുടെ ചൊല്‍പടിയിലാവരുത്, ശുഭപ്രവൃത്തികളെ അവഗണിക്കരുത്, ശത്രുക്കളെ ചിന്തിക്കാതെ എതിര്‍ക്കുന്നവനാകരുത് മുതലായ പതിനാല് ദോഷങ്ങളില്‍ നിന്നും ഭരതാ നീ മുക്തനാകണം. ഇപ്പറഞ്ഞ ദോഷങ്ങള്‍, മിക്കവാറും ജന്മനാലോ ശരിയായ പരിശീലനം കൊണ്ടോ ഉണ്ടാവാമെന്നും, മനഃശക്തി, ഇച്ഛാശക്തി ഇവകൊണ്ട് കുറെയൊക്കെ പരിഹരിക്കാമെന്നും പറയുന്നുണ്ട്. അധികാരത്തിന്റെ മത്ത് തലയ്ക്ക് പിടിച്ചവര്‍ക്ക് ഉണ്ടാകാവുന്ന ദോഷങ്ങളെ കുറിച്ച് 68ാമത്തെ ശ്ലോകം വിവരിക്കുന്നുണ്ട്. മദ്യപാനം, വ്യഭിചാരം, നായാട്ട്, ചൂതാട്ടം, പാട്ട,് കൊട്ട്, പരദൂഷണം, പകലുറക്കം, ചുറ്റിക്കറക്കം എന്നിവയാണവ. ഉത്തരവാദിത്വമുള്ള ഭരണാധികാരി ഈവക കാര്യങ്ങളില്‍ രാജ്യഹിതത്തിനെതിരെ പ്രവര്‍ത്തിക്കില്ലല്ലോ. ഇതിനെ തുടര്‍ന്ന് സൂചിപ്പിക്കുന്നത്, രാജ്യാതിര്‍ത്തിസംരക്ഷണവും, ചതുരുപായങ്ങളുടെ (സാമം, ദാനം, ഭേദം, ദണ്ഡം) പ്രായോഗികതയും പ്രസക്തിയുമാണ്.



ഈ സര്‍ഗ്ഗത്തിലെ 303553 ശ്ലോകങ്ങളിലൂടെ പ്രതിപാദിക്കുന്ന വിഷയങ്ങള്‍ മേല്‍പറഞ്ഞവയാണ്. സമര്‍ത്ഥരായ യോദ്ധാക്കളെയും, സാമ്പത്തികവിദഗ്ധരെയും കണ്ടെത്തി അവരുടെ സേവനം രാജ്യനന്മയ്ക്ക് ഉപയോഗപ്പെടുത്തണം. അവരെ ആദരിക്കേണ്ടതിന്റെ പ്രാധാന്യവും എടുത്തുപറയുന്നു. (ഇന്ന് സൈനികരെ അപമാനിച്ചുകൊണ്ടിരിക്കുന്ന പ്രവണതയുണ്ടല്ലോ) സേനാധിപന്മാര്‍ ആത്മവിശ്വാസം, ധൈര്യം, ശൗര്യം, ബുദ്ധി, സ്വഭാവശുദ്ധി, കുലീനത്വം, കൂറ,് മിടുക്ക്, ജാഗ്രത എന്നീ ഗുണങ്ങള്‍ ഉള്ളവരാകണം. വിശേഷപ്പെട്ട സാമര്‍ത്ഥ്യം പ്രകടിപ്പിക്കുന്നവരെ വേണ്ടപോലെ ആദരിക്കുകയും വാഴ്ത്തുകയും വേണം. അവര്‍ക്ക് ശമ്പളം കൃത്യമായി നല്‍കണമെന്നും, എങ്കിലേ രാജ്യത്തോട് കൂറുപുലര്‍ത്തുവാന്‍ താല്പര്യം കാണുകയുള്ളൂവെന്നും ഓര്‍മ്മിപ്പിക്കുന്നു. സേനയുടെ കോട്ടകള്‍ ഭദ്രമായില്ലെങ്കില്‍ കലാപങ്ങളെ പ്രതിരോധിക്കാന്‍ ബുദ്ധിമുട്ടാകും. അത് ക്രമേണ രാജ്യസുരക്ഷയെ ബാധിക്കും. കോട്ടകള്‍ക്കുള്ളില്‍ ആവശ്യത്തിന് ധനം, ധാന്യം, ജലം, യന്ത്രങ്ങള്‍, പണിക്കാര്‍ മുതലായവ ഉണ്ടാവണം. സേനാധിപന്മാരെല്ലാം രാജ്യത്തെയും രാജാവിനെയും സ്‌നേഹിക്കുന്നവരാണെന്ന് ഉറപ്പുവരുത്തണം. വിദേശീയവും ആഭ്യന്തരവുമായ രഹസ്യവകുപ്പുകള്‍ ഭരണവ്യവസ്ഥയില്‍ ഉണ്ടാവണം. വിദേശരാജ്യങ്ങളെയും ഭരണയന്ത്രത്തിലെ ഉദ്യോഗസ്ഥരെയും നിരീക്ഷിക്കാനുള്ളവയാണ് അവ. 36ാമത്തെ ശ്ലോകം ചാരന്മാരെ കുറിച്ച് പ്രതിപാദിക്കുന്നു സ്വരാജ്യത്ത് പതിനഞ്ചുതരത്തിലും ശത്രുരാജ്യത്തിലേയ്ക്ക് 18 തരത്തിലുമുള്ളചാരന്മാരെ നിയമിക്കണമെന്ന് ഉപദേശിക്കുന്നുണ്ട്.

നീതിന്യായനിര്‍വ്വഹണത്തിലെ ശ്രദ്ധയെക്കുറിച്ച്, ശ്രീരാമന്‍ ഭരതനെ ഓര്‍മ്മിപ്പിക്കുന്നുണ്ട്. കുറ്റത്തിനൊത്ത ശിക്ഷ, അബദ്ധവശാല്‍ ശിക്ഷ നടപ്പാക്കാതിരിക്കുക, ദരിദ്രനും ധനികനും തമ്മിലുള്ള വ്യവഹാരത്തില്‍, ന്യായാധിപന്മാര്‍ ധനികനനുകൂലമാകുന്ന അവസ്ഥ ഉണ്ടാവരുത്. വ്യാജ വ്യവഹാരഫലമായി ശിക്ഷിക്കപ്പെടുന്ന നിരപരാധികളുടെ കണ്ണീര്‍ വീഴുന്ന രാജ്യത്തില്‍ രാജാവിന്റെ സന്തതികളും സമ്പത്തും മുടിഞ്ഞുപോകുമെന്നും രാമന്‍ ഓര്‍മ്മപ്പെടുത്തുന്നു. പ്രസ്തുതകാണ്ഡത്തിലെ 4748, 5658 ശ്ലോകങ്ങള്‍ കൃഷിയുടേയും വ്യാപാരത്തിന്റെയും പ്രാധാന്യം പറയുന്നുണ്ട്. അതുവഴി ജനങ്ങള്‍ക്ക് സുഖമേ ഉണ്ടാവൂ. കരം പിരിക്കുന്ന കാര്യത്തില്‍ ഉപേക്ഷ വിചാരിക്കരുത്. അത് കഠോരമാവുകയുമരുത്. അങ്ങനെ വന്നാല്‍ രാജാവിനോടുള്ള എതിര്‍പ്പില്‍ രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥ തകരുമെന്നും രാമന്‍ മുന്നറിയിപ്പു നല്‍കുന്നു.

രാഷ്ട്രത്തിന്റെ ഘടനയെക്കുറിച്ച് വിശദമാക്കുന്ന ഒരു സര്‍ഗ്ഗവും കൂടിയാണിത്. ശ്രീരാമന്റെ അഭിപ്രായത്തില്‍ രാഷ്ട്രത്തിന് ഏഴ് അവയവങ്ങളാണ് ഉള്ളത്. പാശ്ചാത്യസിദ്ധാന്തങ്ങളിലെ സ്‌റ്റേറ്റിന് നാല് ഘടകങ്ങളാണുള്ളത്. വേദങ്ങള്‍ തൊട്ടുള്ള ഭാരതീയ ദര്‍ശനങ്ങളിലെ രാഷ്ട്ര സങ്കല്‍പത്തിന് ഏഴ് അവയവങ്ങളാണുള്ളത്. മനുസ്മൃതിയിലും ചാണക്യദര്‍ശനത്തിലും ഇതേ അഭിപ്രായം പ്രതിഫലിക്കുന്നുണ്ട്. ഏഴ് അവയവങ്ങളെന്നത്, രാജാവ്, മന്ത്രി, ഭൂമി, കോട്ട, ഖജനാവ്, സൈന്യം, മിത്രവര്‍ഗ്ഗം (രാജ്യം) എന്നിവയാണ്. ഇത് സപ്തവര്‍ഗ്ഗമെന്നും ചാണക്യദര്‍ശനത്തില്‍ സപ്താംഗസിദ്ധാന്തം എന്നും അറിയപ്പെടുന്നു.

സ്വഭാവവൈചിത്ര്യം മൂലം ഭരിക്കുന്നവര്‍ക്ക് ഉണ്ടാകാന്‍ സാധ്യതയുള്ള ചില ദോഷങ്ങളെ രാമന്‍ പറയുന്നുണ്ട്. അത്തരം എട്ട് ദോഷങ്ങളെ കുറിച്ച്, ഭരതനെ ബോധവല്‍ക്കരിക്കുന്നുണ്ട്. ഏഷണി, എടുത്തുചാട്ടം, അസൂയ, പരദ്രോഹം, കുറ്റംകാണല്‍, ധാരാളിത്തം. ദുഷ്ടവാക്ക്, അതിരുകടന്ന ശിക്ഷ നടപ്പാക്കല്‍ എന്നിവയാണ് ഈ ദോഷങ്ങള്‍. ഇത്തരം ദോഷസ്വഭാവങ്ങള്‍ സ്വീകരിച്ചാല്‍, ആത്യന്തികമായി ബാധിക്കുന്നത് രാജ്യത്തെയും പിന്നീട് രാജാവിനെത്തന്നെയുമാണെന്ന് രാമന്‍ ഓര്‍മ്മിപ്പിക്കുന്നു. ഒരു ഭരണാധിപന്‍ മുറുകെപിടിക്കേണ്ട മൂന്ന് ശക്തികള്‍ (ത്രിശക്തി: ത്രിവര്‍ഗ്ഗം) ഏതെന്ന് ചൂണ്ടിക്കാണിക്കുന്നുണ്ട്. ഉത്സാഹശക്തി, മന്ത്രശക്തി, പ്രഭുശക്തി ഇവയാണവ.

ഉത്സാഹശക്തിയെന്നാല്‍ ഭരണകര്‍ത്താവ് മറ്റുള്ളവര്‍ക്ക് പ്രചോദനമുണ്ടാകുന്ന നിലയ്ക്ക് ഉത്സാഹിയായി തന്നിലുള്ള ശക്തിയെ ജനങ്ങളിലേയ്ക്ക് പകര്‍ന്ന് അവരേയും ഉത്സാഹശീലരാക്കണം എന്നാണ് (യഥാ രാജാ തഥാ പ്രജാ എന്നാണല്ലോ പറയുന്നത് ). ധിഷണാശാലികളും കുശാഗ്രബുദ്ധി, നിപുണത മുതലായ ഗുണങ്ങളുമുള്ളവരുമായ മന്ത്രിമാര്‍ മന്ത്രശക്തിയെ സൂചിപ്പിക്കുന്നു. പ്രഭുശക്തിയും ഭരണാധികാരിയില്‍ ഉണ്ടാവേണ്ടതാണ്. എല്ലാ ഭാരവും സ്വയം ചുമലിലേറ്റി തീരുമാനമെടുത്ത് നിര്‍വ്വഹിക്കാനുള്ള രാജാവിന്റെ ശക്തിയെയാണ് ഇപ്രകാരം വിളിക്കുന്നത്.

ത്രിവര്‍ഗ്ഗത്തെപ്പോലെ ത്രിവിദ്യയും വേണമെന്ന് രാമന്‍ ഉപദേശിക്കുന്നുണ്ട്(ത്രയീ വാര്‍ത്ത ദണ്ഡനീതി). ത്രയി എന്നത് ഋക്, യജുസ്, സാമം എന്നീ വേദങ്ങളെ അറിയുക. വാര്‍ത്തകൃഷി,ഗോരക്ഷ, വാണിജ്യം എന്നീ തൊഴിലുകളെ പരിചയപ്പെടുത്തുന്നു. ദണ്ഡനീതി നീതിനിര്‍വ്വഹണവും ന്യായപാലനവുമാണ്. മേല്‍പറഞ്ഞ മൂന്നു വിദ്യകളുടെയും പ്രായോഗികതയിലൂടെ, ഒരു സമൂഹത്തിനെ മാനസിക ആത്മീയ തലങ്ങളിലൂടെ ഉയര്‍ത്തുന്നതിനുള്ള ഉത്തരവാദിത്വം ഭരണാധികാരിക്കുണ്ട്. കൂടാതെ സാമ്പത്തിക ഭദ്രത ഉറപ്പുവരുത്തുന്നതിനും സൈ്വര്യവും സമാധാനപരവുമായ സാമൂഹ്യജീവിതം സമ്മാനിക്കുന്നതിനും ഭരണാധികാരിക്ക് ഉത്തരവാദിത്വമുണ്ടെന്ന് തെളിയുന്നു.
നയോപായങ്ങളില്‍ കൂടി ആലോചിച്ച് നടപ്പാക്കേണ്ടവയാണിത്. അതിനു വേണ്ടി ആറു ഗുണങ്ങള്‍ ഉപദേശിക്കുന്നതുകാണാം. സന്ധി, വിഗ്രഹം, യാനം, ആനനം, ദൈതീഭാവം, സമാശ്രയം ഇവയാണ.് സന്ധിയെന്നാല്‍ എതിരാളിയുമായുള്ള ഉടമ്പടി, വിഗ്രഹം എതിരാളിയോടുള്ള കലഹത്തെ അര്‍ത്ഥമാക്കുന്നു. യാനം എതിരാളികളെ കടന്നാക്രമിക്കുക, ആസനംഅവസരം കാത്തിരിക്കലാണ്. ദൈത്വീഭാവം എതിരാളികളെ നേരിടാന്‍ കരുതിക്കൂട്ടിയുള്ള ഇരട്ടത്താപ്പ.് സമാശ്രയംഎതിരാളിയെ നേരിടാന്‍ പങ്കുവെയ്ക്കുകയോ പങ്കുചേര്‍ക്കുകയോചെയ്യുന്നത്. വിജയിക്കാനാഗ്രഹിക്കുന്ന ഭരണാധികാരി ഇവ ആറും തക്കംനോക്കി സ്വീകരിക്കേണ്ടതാണെന്നും രാമന്‍ ഉപദേശിക്കുന്നു.

പ്രകൃതിജന്യവും മനുഷ്യജന്യവുമായ ആക്രമണങ്ങളെ (ദുരന്തങ്ങളെ) കൈകാര്യം ചെയ്യുന്നതിനുള്ള പ്രാധാന്യത്തെയും രാമന്‍ ഓര്‍മ്മിപ്പിക്കുന്നു. മനുഷ്യരാലുള്ള വിപത്തുക്കളാണ് കള്ളന്മാര്‍, ഭരണവര്‍ഗ്ഗ ശിങ്കിടികള്‍, സര്‍ക്കാരുദ്യോഗസ്ഥര്‍, ദുരാഗ്രഹികള്‍ മുതലായവര്‍. ഇവര്‍ വരുത്തിവെയ്ക്കുന്ന കെടുതികളെ ഇല്ലായ്മ ചെയ്യാന്‍ ഭരണാധികാരി ജാഗരൂകനാകണം. ഇതിന് വെള്ളംചേര്‍ക്കാതെയുള്ള വിവരശേഖരണം അനിവാര്യമാണ്.
വേണ്ടവരെ ഉള്‍ക്കൊള്ളുന്നതുപോലെ വേണ്ടാത്തവരെ ഭരണവ്യവസ്ഥയില്‍നിന്ന് അകറ്റിനിര്‍ത്തുന്നതിനുള്ള ജാഗ്രതയും എടുത്തുപറയുന്നുണ്ട്. പ്രത്യേകിച്ച് പ്രായം തികയാത്തവര്‍, വയസ്സ് അതിക്രമിച്ചവര്‍, മാറാവ്യാധിയുള്ളവര്‍, പേടിത്തൊണ്ടന്മാര്‍, പേടിപ്പിക്കുന്നവര്‍, അത്യാര്‍ത്തിക്കാര്‍, പ്രലോഭനങ്ങളിലൂടെ മറ്റുള്ളവരെ വഴിതെറ്റിക്കുന്നവര്‍, മറ്റുള്ളവരെ ദ്വേഷിക്കുന്നവര്‍, അനിയന്ത്രിതവിഷയങ്ങളില്‍ ആസക്തിയുള്ളവര്‍ സൂര്യന് താഴെയുള്ള എല്ലാവിഷയങ്ങളിലും ഉപദേശിക്കുന്നവര്‍, പൂജ്യരെയും പ്രബുദ്ധരെയും അവഹേളിക്കുന്നവര്‍, വിധിവാദത്തിന്റെ പേരില്‍ പൗരുഷം മങ്ങിയവര്‍, കടുത്ത ദുശ്ശീലര്‍, നാട്ടുകാരല്ലാത്തവര്‍, ധാരാളം ശത്രുക്കളുള്ളവര്‍, സത്യധര്‍മ്മങ്ങള്‍ കൈവെടിഞ്ഞവര്‍ എന്നിവരെയാണ് ഭരണതലത്തില്‍ ഒരിക്കലും അടുപ്പിക്കാന്‍ പാടില്ലാത്തവരെന്ന് രാമന്‍ ഓര്‍മ്മിപ്പിക്കുന്നത്. (ശ്ലോകം6871) 75ാം ശ്ലോകത്തില്‍, വിഷപ്രയോഗംപോലെയുള്ള കൂട പ്രയോഗങ്ങളില്‍ വീഴാതെ ശ്രദ്ധിക്കുവാന്‍ ആവശ്യപ്പെടുന്നു. 15,16 ശ്ലോകങ്ങളിലും 2226 ലും മന്ത്രിമാരെ നിയോഗിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളാണ് ഉപദേശിക്കുന്നത്. തന്നേപ്പോലെ ശൂരന്മാരും ബഹുശ്രുതരും ജിതേന്ദ്രിയരും കുലീനരും കാര്യം അറിയിച്ചാല്‍ മനസ്സിലാക്കുന്നവരും, കാര്യാലോചനകള്‍ പരസ്യമാക്കാത്തവരുമാകണം. (ഇന്നത്തെ പാര്‍ലമെന്ററി സമ്പ്രദായത്തില്‍ ഇത്തരം ആശയങ്ങള്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ടല്ലോ).

ബുദ്ധികൂര്‍മ്മത, കാര്യങ്ങള്‍ മനസ്സിലാക്കാനുള്ള കഴിവ,് അഴിമതിക്കാരല്ലാത്ത, കളങ്കവും കാപട്യവുമില്ലാത്ത, ജോലിപാടവം ഉള്ള, അകവും പുറവും സംശുദ്ധരായ, ശ്രേഷ്ഠരില്‍ ശ്രേഷ്ഠരായവര്‍ ആവണം മന്ത്രിമാര്‍. 3839 ശ്ലോകങ്ങളില്‍ ചില മുന്‍കരുതലുകള്‍ പറഞ്ഞിരിക്കുന്ന കാര്യം ശ്രദ്ധേയമാണ.് ശുഷ്കമായ തര്‍ക്കവിതര്‍ക്കങ്ങളില്‍ ഏര്‍പ്പെടുന്ന, പ്രത്യേകം പ്രമാണത്തെ അംഗീകരിക്കുന്ന, തങ്ങള്‍ പണ്ഡിതന്മാരെന്ന് സ്വയം കരുതുന്ന, ബുദ്ധിജീവികളായി ചമയുന്ന വ്യക്തികളൊക്കെ ബുദ്ധിപാളിയവരാണെന്ന് ഓര്‍മ്മിപ്പിക്കുന്നു. ഇങ്ങനെയുള്ളവരെ ഭരണവ്യവസ്ഥിതിയില്‍ അടുപ്പിക്കരുതെന്നും മുന്നറിയിപ്പ് നല്‍കുന്നു.
ഇതേ കാണ്ഡത്തില്‍ 17,71 ശ്ലോകങ്ങള്‍ മുന്നോട്ട് വെയ്ക്കുന്ന കാര്യങ്ങളും പ്രസക്തമാണ്. രാജാവ് എപ്പോഴും മറ്റു മന്ത്രിമാര്‍ക്ക് മാതൃകയാവണം. അസമയത്ത് ഉറങ്ങരുത്, എന്നും കൃത്യസമയത്ത് ഉണര്‍ന്ന് പ്രവൃത്തിനിരതരാകുക, എല്ലാദിവസവും അവസാനത്തില്‍ മന്ത്രിമാരുമായി, അന്നന്നത്തെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുകയും കൂടിയാലോചിക്കുകയും ചെയ്യുക, ഭരണമുഖ്യന്‍ മൂന്ന് നാല് മന്ത്രിമാരുമായോ ഒറ്റയ്ക്കിരുന്നോ വിവിധവകുപ്പുകളെ കുറിച്ച് ആലോചിക്കണം എന്നിവയാണവ. 1821 വരെയുള്ള ശ്ലോകങ്ങളും ഇന്നത്തെ പശ്ചാത്തലവുമായി യോജിക്കുന്നുണ്ട്. ഭരണതീരുമാനങ്ങളും നടപ്പാക്കലും പുറത്ത് പ്രഖ്യാപിക്കുന്നതിനും പ്രഖ്യാപിക്കാതിരിക്കുന്നതിനും ചില ചിട്ടകളെ ഓര്‍മ്മിപ്പിക്കുന്നു. തീരുമാനം എടുക്കുന്നതിനുമുന്‍പ് മറ്റ് മന്ത്രിമാരെ വിശ്വാസത്തിലെടുക്കണം. എന്നാല്‍ വളരെയധികം ആളുകളെ വിളിച്ചു കൂട്ടരുത്. എടുത്ത തീരുമാനങ്ങള്‍ തെറ്റായ സമയത്ത് നാട്ടുകാര്‍ക്കിടയില്‍ ചോര്‍ന്നു പോകാതെ ശ്രദ്ധിക്കണം, ചിലകാര്യങ്ങള്‍ നാട്ടുകാരെ മുന്‍കൂട്ടി അറിയിക്കാതിരിക്കുകയാണ് നല്ലത്, കാര്യം ചെയ്തുകഴിഞ്ഞേ അവര്‍ അറിയാവൂ. അങ്ങിനെ ചെയ്തില്ലെങ്കില്‍ മുന്‍കൂട്ടി കാണാത്ത വിഘ്‌നങ്ങള്‍ ഉയര്‍ന്നു വന്നേയ്ക്കാം. കൂടാതെ, ചെയ്യാനുദ്ദേശിക്കാത്ത കാര്യങ്ങളെ കുറിച്ച് ഊഹാപോഹങ്ങള്‍ നടക്കുന്നു എങ്കില്‍ അതും അതിന്റെ ഉറവിടവും അറിയാന്‍ കഴിയണം.

രാജാവിനെ കുറിച്ചുള്ള ഇത്ര വിശദമായ വിലയിരുത്തലുകളും അതിന്റെ പിന്നിലുള്ള രാജനീതിബോധവും തലമുറകള്‍ക്ക് മാര്‍ഗ്ഗദര്‍ശിയാണെന്നതിന് സംശയമില്ല. രാഷ്ട്രത്തിനെ സംബന്ധിക്കുന്ന, ഭരണാധിപന്‍, മന്ത്രിമാര്‍, ജനങ്ങള്‍, സാമ്പത്തിക ന്യായവ്യസ്ഥകള്‍, സൈനികശക്തി, മറ്റു രാഷ്ട്രങ്ങളുമായുള്ള ബന്ധങ്ങള്‍ മുതലായവ സവിസ്തരം പ്രതിപാദിക്കുന്ന രാമായണം ഭക്തിയുടേയോ ആത്മീയതയുടേയോ മാത്രം ഉറവിടമല്ലതന്നെ.

ശൂര്‍പ്പണഖയുടെ മുന്നറിയിപ്പ്

ആരണ്യകാണ്ഡത്തിലെ 33ാം സര്‍ഗ്ഗം ശൂര്‍പ്പണഖയുടെ രാജനീതി ബോധത്തിനെ വിളിച്ചോതുന്നു. ഇവിടെ പ്രകടമാകുന്ന കാര്യങ്ങള്‍.
1. ശൂര്‍പ്പണഖ വെറുമൊരു രാക്ഷസ സ്ത്രീയല്ല.
2. ശ്രീരാമന്റെ രാജനീതിയുടെ എല്ലാവശങ്ങളും പ്രതിഫലിപ്പിക്കുന്ന വാദങ്ങളാണ് അവര്‍ മുന്നോട്ടുവച്ചത.്
3.ഇന്നത്തെ സ്ത്രീ സ്വാതന്ത്ര്യ സ്ത്രീപക്ഷക്കാര്‍ക്കുള്ള മറുപടിയാണ് ഈ കഥാപാത്രം.
ആധുനിക കാലത്തുപോലും അപ്രാപ്യമായ സദസ്സിലാണ് ശൂര്‍പ്പണഖ, രാജാവിനെ നോക്കി, രാജനീതിയെക്കുറിച്ച് ഉച്ചൈസ്തരം ഘോഷിക്കുന്നത്. രാജപാലന വൈകല്യങ്ങളെയും അതുകൊണ്ട് ഉണ്ടാകാന്‍ പോകുന്ന അനര്‍ത്ഥങ്ങളെയുമാണ് അവള്‍ രാജസദസ്സില്‍ വിളിച്ചുപറഞ്ഞത്. അതിലൂടെയുള്ള ശൂര്‍പ്പണഖയുടെ നിരീക്ഷണങ്ങളും നിര്‍ദ്ദേശങ്ങളും മുന്നറിയിപ്പും ശ്രദ്ധേയമാണ്. താണതരം ഭോഗങ്ങളിലും, താന്തോന്നിത്തരങ്ങളിലും ഇഴുകിച്ചേര്‍ന്ന് ലോഭിയായ രാജാവിനെ ചുടലക്കളത്തിലെ തീപോലെ പ്രജകള്‍ അനാദരിക്കും. തക്കസമയത്ത് ചെയ്യേണ്ട കാര്യങ്ങള്‍ ചെയ്യാത്ത ഭരണാധിപന്‍ രാജ്യത്തോടൊപ്പം നശിക്കുന്നു. രാജ്യാതിര്‍ത്തിയും ഭൂപ്രദേശങ്ങളും കാക്കാത്തവനും, അതിനുവേണ്ടി ചാരന്മാരെ നിയോഗിക്കാത്തവനും, കെടുകാര്യസ്ഥനുമായ രാജാവ് കടലില്‍ മുങ്ങിക്കിടക്കുന്ന മലപോലെയാണ്. രാജ്യം നേരിടുന്ന ഭീഷണി അറിയാത്തവനും, കഠോരമായി പെരുമാറുന്നവനും പൊങ്ങച്ചം പറയുന്നവനും രാജ്യകാര്യങ്ങള്‍ യഥാകാലം യഥേഷ്ടം ചെയ്യാത്തവനും, പീഡിതരെ രക്ഷിക്കാത്തവനുമായ രാജാവ് ചുരുങ്ങിയ കാലത്തില്‍ സ്ഥാനഭ്രഷ്ടനാകും. പിന്നീട് അവന് പുല്ലിന്റെ വിലപോലും ഉണ്ടാകില്ല. ഇതുപോലെ പല ഉദാഹരണങ്ങളെ ചൂണ്ടിക്കാണിച്ചുകൊണ്ട് അവള്‍ രാവണന്റെ ദുര്‍ഗതികളെ വിളിച്ചുപറയുന്നു. അന്യരെ അവഹേളിക്കുന്ന വിഷയങ്ങള്‍ക്കടിമപ്പെട്ട, നാടിന് അകത്തും പുറത്തും ഇന്നും ഇന്നലേയും നടക്കുന്ന സംഭവങ്ങളെ അന്വേഷിച്ചറിയാത്ത, ഗുണദോഷങ്ങള്‍ അളന്ന് തൂക്കി തീരുമാനമെടുക്കാത്ത താങ്കള്‍ക്ക് താമസിയാതെ രാജ്യം നഷ്ടപ്പെടുമെന്നും ഘോരവിപത്തില്‍ ചെന്നുപെടുമെന്നും അവള്‍ മുന്നറിയിപ്പു നല്‍കുന്നു.

ജീവിതത്തിന്റെ സമസ്തമേഖലകളെയും അനുശാസിക്കുകയും കാലാതീതമായി തലമുറകള്‍ക്കുളള ഉപദേശമായും ഏത്കാലത്തേയും ഭരണക്രമങ്ങള്‍ക്കുള്ള കാതലായ മാര്‍ഗ്ഗരേഖയായും രാമായണത്തെ അംഗീകരിക്കേണ്ടിയിരിക്കുന്നു. ഇന്ന് രാമായണത്തെ പലതലങ്ങളില്‍ വ്യാഖ്യാനിക്കാന്‍പുറപ്പെടുന്നവര്‍ക്കും ഈ ഇതിഹാസം വഴികാട്ടിയാകട്ടെ.

അവലംബം: 1.ആര്‍.ഹരി(വാല്മീകിരാമായണം അരുളും പൊരുളും, ബുദ്ധബുക്‌സ്. 2. സി.ജി.വാരിയര്‍ വാല്മീകിരാമായണം മലയാളപരിഭാഷ (ഗദ്യം) കുരുക്ഷേത്രപ്രകാശന്‍ 3. സി.രാജഗോപാലാചാരി രാമായണം (ഇംഗ്ലീഷ്) ഭാവന്‍സ് ബുക്ക് യൂണിവേഴ്‌സിറ്റി

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക