ബര്‍ലിന്‍: ജര്‍മനിയിലെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ കുട്ടികള്‍ കുറയുകയും സ്വകാര്യ സ്‌കൂളുകളോട് താത്പര്യം വര്‍ധിക്കുകയും ചെയ്യുന്നതായി കണക്കുകളില്‍ വ്യക്തമാകുന്നു.
സര്‍ക്കാര്‍ സ്‌കൂളുകളുടെ നിലവാരം കുറയുകയാണെന്നും അതാണ് പല മാതാപിതാക്കളും സ്വകാര്യ സ്‌കൂളുകളില്‍ ചേര്‍ക്കാന്‍ കാരണമെന്നും ഭരണകക്ഷിയായ സിഡിയുവിന്റെ നേതാവ് കാര്‍സ്റ്റന്‍ ലിന്‍മാന്‍ കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരുന്നു. ഇതിനും കുടിയേറ്റക്കാരെയും അഭയാര്‍ഥികളെയുമാണ് ലിന്‍മാന്‍ പഴി ചാരുന്നത്. വിവിധ ഭാഷകള്‍ സംസാരിക്കുന്ന കുട്ടികള്‍ ഒരുമിച്ചിരിക്കുന്നത് പഠന നിലവാരം ഇടിയാന്‍ കാരണമാകുന്നു എന്നാണ് അദ്ദേഹത്തിന്റെ വാദം. ജര്‍മന്‍ ഭാഷയറിയാത്ത കുട്ടികളെ െ്രെപമറി ക്ലാസുകളില്‍ ചേര്‍ക്കരുതെന്ന ’പരിഹാര’ നിര്‍ദേശവും അദ്ദേഹം മുന്നോട്ടു വയ്ക്കുന്നു.
എല്ലാ ജര്‍മന്‍ സ്‌റ്റേറ്റുകളിലും സര്‍ക്കാര്‍ സ്‌കൂളുകളില്‍ കുട്ടികള്‍ കുറയുന്ന പ്രവണത ദൃശ്യമാണ്. എന്നാല്‍, ഇതിനു കാരണം ഓരോ സ്‌റ്റേറ്റിലും വ്യത്യസ്തമാണ്. മതപരമായ കാരണങ്ങള്‍ മുതല്‍ മോണ്ടിസോറി പോലുള്ള പരീക്ഷണാത്മക അധ്യയന പരിപാടികളോടുള്ള താത്പര്യം വരെ ഇതില്‍ ഉള്‍പ്പെടുന്നു.
25 വര്‍ഷത്തിനിടെ സ്വകാര്യ സ്‌കൂളുകളുടെ എണ്ണം ഏകദേശം ഇരട്ടിയായിട്ടുണ്ട്. 3200ല്‍ നിന്ന് 5850. ഇപ്പോള്‍ രാജ്യത്തെ ആകെ സ്‌കൂളുകളില്‍ 14 ശതമാനം സ്വകാര്യ മേഖലയിലാണ്.
പൂര്‍വ മേഖലയിലാണ് ഈ പ്രവണത ഏറ്റവും കൂടുതല്‍ ദൃശ്യമാകുന്നത്. കമ്യൂണിസ്റ്റ് ഭരണകാലത്ത് ഒരു സ്വകാര്യ സ്‌കൂള്‍ പോലും പൂര്‍വ ജര്‍മനിയില്‍ ഉണ്ടായിരുന്നില്ല. സര്‍ക്കാര്‍ സ്‌കൂളുകളിലും സര്‍ക്കാര്‍ അംഗീകരിച്ച അര്‍ദ്ധ സര്‍ക്കാര്‍, മാനേജ്‌മെന്റ് സ്‌കൂളുകളിലും പഠിക്കുന്ന കുട്ടികള്‍ക്ക് ഫീസ് രഹിത വിദ്യാഭ്യാസമാണ് നല്‍കുന്നത്. എന്നാല്‍ സര്‍ക്കാരിന്റെ അംഗീകാരമുള്ള ഇംഗ്ലീഷ് മീഡിയം പോലെയുള്ള സ്‌കൂളുകളിലാണ് നിര്‍ബന്ധമായും ഫീസ് നല്‍കേണ്ടത്. ഇവിടുത്തെ ഫീസ് നിരക്കുകള്‍ സാധാരണക്കാര്‍ക്ക് താങ്ങാനാവുന്നതല്ല എന്നതാണ് സത്യം.
റിപ്പോര്‍ട്ട് : ജോസ് കുന്പിളുവേലില്‍