Image

ആദിയിലേക്ക്.. ! (കഥ: ശ്യാം സുന്ദര്‍ പി ഹരിദാസ്)

Published on 04 November, 2019
ആദിയിലേക്ക്.. ! (കഥ: ശ്യാം സുന്ദര്‍ പി ഹരിദാസ്)
 വിരലു വെച്ചാല്‍ മുറിഞ്ഞുപോകുന്ന കൊടും മഴയുടെ പകലുകളും രാത്രികളുമായിരുന്നു അത്..
ആമ്പലിന്  വിശ്വസിക്കാന്‍ കഴിഞ്ഞില്ല. അങ്ങനെയൊരു മഴ, അവളോ അവളുടെ അമ്മയോ അതുവരെയ്ക്കും  കണ്ടിട്ടില്ലായിരുന്നു. വല്യച്ചാച്ചന്‍ കണ്ടിരിക്കും.. ഒരു മഹാവെള്ളപ്പൊക്കത്തിന്റെ കഥ വല്യച്ചാച്ചന്‍ ഇടയ്ക്കിടെ ആമ്പലിനു പറഞ്ഞു കൊടുക്കാറുണ്ടായിരുന്നല്ലോ.. ലോകം അവസാനിക്കുകയാണെന്നാണ് ആമ്പല്‍ കരുതിയത്. മുണ്ടൂര്‍ക്കരയിലെ താഴ്ന്ന പ്രദേശങ്ങള്‍  ഒരോന്നോരോന്നായി മുങ്ങിക്കൊണ്ടിരുന്നു . മുണ്ടൂര്‍പ്പുഴയാകട്ടെ മുന്‍പെങ്ങും കണ്ടിട്ടില്ലാത്തവിധം ഭീതിതമായി കരകവിഞ്ഞൊഴുകി. എന്നിട്ടും പുഴ കുറവക്കോളനിയോട് ദയ കാണിച്ചു. കോളനിയെ മുക്കികളയാന്‍ മടിച്ചു. പിന്നെയൊഴുകി വന്ന മലവെള്ളത്തില്‍ ഒരു തരിപോലും അവശേഷിപ്പിക്കാതെ, ആമ്പലിന്റെതടക്കമുള്ള കുറവക്കോളനിയിലെ വീടുകളെയെല്ലാം അവള്‍ ഒഴുക്കി കളഞ്ഞു... അതിവേഗം വളര്‍ന്നുകൊണ്ടിരുന്ന  'നഗരമെന്ന പ്രതിഭാസം' ഒരിക്കല്‍ ആട്ടിയിറക്കിയ  കുറവക്കോളനിയിലെ ഓടുമേഞ്ഞ ആ രണ്ടുമുറി വീട്  നിലംപൊത്തും മുന്‍പ് മരണതുല്യമായ  മൂകഭാവത്തോടെ വലിയൊരു നെടുവീര്‍പ്പതിന്റെ മുകപ്പില്‍ അവശേഷിപ്പിച്ചുകൊണ്ട് മുണ്ടൂര്‍പ്പുഴയിലെ കറുത്ത ജലത്തിലേക്ക് മൂക്കുകുത്തി വീഴുന്ന മഴരേഖകളെ നിര്‍വികാരമായി നോക്കി നിന്നിരുന്നു ഏറെ നേരം.. ആദ്യം ചായ്പ്പ് വീണു. പിന്നെ  കുതിര്‍ന്ന ഭിത്തികള്‍ വെള്ളത്തിലേക്കിരുന്നു. പതുക്കെ പതുക്കെ വെള്ളത്തിന്നടിയിലേക്ക്.. ആമ്പലിന്റെ വീട് മുങ്ങിയതിനോടൊപ്പം മുണ്ടൂര്‍ക്കരയെയാകെ വിറപ്പിക്കുന്ന ശബ്ദത്തില്‍ മറ്റൊന്ന് കൂടി വെള്ളത്തിലേക്ക് തകര്‍ന്നു വീണു നാഷണല്‍ റയോണ്‍സ് എന്ന ഫാക്ടറി. ഭൂമിയുടെ അനുവാദമില്ലാതെ കെട്ടിപ്പൊക്കിയതിനെയെല്ലാം പുഴയെടുത്തു. ഭൂമി സ്വതന്ത്രയായി. അവളുടെ ഭാരങ്ങള്‍ അഴിഞ്ഞു വീണു. 'ചത്തതും ജീവനുള്ളതുമായ ജന്തു ജാലങ്ങള്‍' മുണ്ടൂര്‍ക്കരയെയാകെ മുക്കിക്കളഞ്ഞ വെള്ളത്തില്‍ വട്ടം കറങ്ങി പിന്നെയൊന്ന് നിന്ന് വീണ്ടും വട്ടംകറങ്ങി  ഒഴുകി നടന്നു.. മഹാപ്രളയം!

രാവും പകലും തിരിച്ചറിയാനാവാത്ത  വിധം മഴ കൊടുമ്പിരികൊള്ളും മുന്‍പ്
"വല്യച്ചാച്ചന്‍" എന്നൊരാന്തല്‍ ആമ്പലിന്റെ  അടിവയറ്റിലെങ്ങാണ്ടൊരിടത്ത് നിന്ന് പുറപ്പെട്ട് തൊണ്ടക്കുഴിയില്‍ വന്ന് തങ്ങി നിന്നിരുന്നു. . ഒന്നു രണ്ടു ദിവസമായി 'അകന്നതും അടുത്തതുമായ' ബന്ധുക്കളൊക്കെ വല്യച്ചാച്ചനെ വന്നു കണ്ടുപോകുന്നുണ്ടായിരുന്നു. "തന്തപ്പിടി വാവ് കടക്കൂലന്നാണ് തോന്നണേ ട്ടാ " എന്നും പറഞ്ഞ് വല്യച്ചാച്ചനെ കാണാന്‍ വരുന്നവരൊക്കെ  സഹതാപത്തിന്റെ  ഒരു നെടുവീര്‍പ്പിനെ  ആ വീട്ടില്‍  ഉപേക്ഷിച്ചിട്ടായിരുന്നു തിരിച്ചു പോയ് ക്കൊണ്ടിരുന്നത്. വല്ല്യച്ചാച്ചനാകട്ടെ ആരെയും, ഒന്നിനെയും കാണേണ്ടെന്ന് വാശിയുള്ളത് പോലെ കണ്ണടച്ച്,  വെള്ളം സ്പൂണില്‍ കോരി ചുണ്ടില്‍ മുട്ടിച്ചു കൊടുത്താല്‍ നിസ്സഹായമായ ഒരു ഞെരക്കത്തോടെ നേര്‍ത്ത് നേര്‍ത്ത് ദുര്‍ബലമായൊരു നിലവിളിയാണത്  പാതി ചുണ്ടിന്റെ വിടവിലൂടെ പുറത്തേക്കൊലിപ്പിച്ചും പാതി തൊണ്ടയിലേക്കിറക്കിയും ഒരേ കിടപ്പായിരുന്നു. വല്യച്ചാച്ചന്റെ മുറിയിലെ ജനല്‍ മഴയിലേക്ക് തുറന്നു വെച്ച് ആമ്പല്‍ വല്യച്ചാച്ചനെ വിളിച്ചിരുന്നു 'ദേ ..വല്യച്ചാച്ചാ.. നോക്ക്യേ.. പൊഴ വര്ണൂ..
വെള്ളം.. ചുറ്റിലും വെള്ളം.. "
വല്യച്ചാച്ചന്‍ കണ്ണു തുറന്നില്ല.. ജനലഴികളില്‍ വെള്ളം വന്നലച്ചു കൊണ്ടിരുന്ന മണിക്കൂറുകള്‍ക്കൊടുവില്‍ ഒരു ഫൈബര്‍ വെള്ളത്തില്‍ ആരൊക്കെയോ ചേര്‍ന്നാണ് വല്യച്ചാച്ചനെയും ആമ്പലിനെയും അവളുടെ അമ്മയെയും ദുരിതാശ്വാസ ക്യാമ്പില്‍ എത്തിച്ചത്.. വല്യച്ചാച്ചനെ കയറ്റി കൊണ്ടുപോകുമ്പോള്‍ മഴ നനയാതിരിക്കാന്‍ ഒരു ടാര്‍പോളിന്‍ ഷീറ്റ് ആരെല്ലാമോ ചേര്‍ന്ന് വള്ളത്തിനു മുകളില്‍ നിവര്‍ത്തിപ്പിടിച്ചിരുന്നു.. ഉടുതുണിക്ക് മറുതുണിയില്ലാതെ വീടുപേക്ഷിച്ചു പോകുമ്പോള്‍ ആമ്പലിന് വല്യച്ചാച്ചന്‍ ഇടയ്ക്കിടെ പറയാറുണ്ടായിരുന്ന ആ വാക്യങ്ങള്‍ ഓര്‍മ്മ വന്നു. " ഒന്നും നേടിയെടുത്ത ചരിത്രം നമുക്കില്ല കുഞ്ഞേ.. നഷ്ടങ്ങളുടെയും ഉപേക്ഷിക്കപ്പെടലിന്റെയും ചരിത്രമേ നമുക്കുള്ളൂ.."..

നഗരവും കോളനിയും,ധനികരും , ദരിദ്രരും, സവര്‍ണ്ണനും അവര്‍ണ്ണനും  എന്നൊന്നും വ്യത്യാസമില്ലാതെ തിങ്ങി നിറഞ്ഞ ദുരിതാശ്വാസ ക്യാമ്പില്‍  വായുവും വെട്ടവും കിട്ടുന്നൊരിടത്ത്, ഒരു കോണില്‍, എവിടെനിന്നോ സംഘടിപ്പിച്ച മടക്കിവെക്കാവുന്ന ഒരു കട്ടിലില്‍, നിസ്സഹായതയോടെയും അങ്ങേയറ്റം സഹതാപത്തോടെയും കൂട്ടം കൂടി നോക്കി  നിന്ന ആള്‍ക്കൂട്ടത്തിനു നടുവില്‍, പറയാന്‍ വന്നതെന്തോ പൊടുന്നനെ മറന്നുപോയെന്നോണം വായ് തുറന്നു പിടിച്ച് നിശ്ചലനായി വല്യച്ചാച്ചന്‍ കിടക്കുന്നത് ആമ്പലിനു സഹിക്കാനാവുന്ന കാഴ്ചയായിരുന്നില്ല. അവള്‍  നരച്ച രോമങ്ങള്‍ എഴുന്നു നില്‍ക്കുന്ന വല്യച്ചാച്ചന്റെ ശോഷിച്ചെല്ലുന്തിയ  നെഞ്ചില്‍ ചെവി ചേര്‍ത്തു. ഏറെക്കാലമായി അടഞ്ഞു കിടന്ന ഒരു വാതില്‍ തുറക്കും പോലെ ഒരു നീണ്ട ഞെരക്കം അവള്‍ കേട്ടു. വല്യച്ചാച്ചന്‍ വാതില്‍ തുറന്ന് മറ്റേതോ ലോകത്തേക്ക് പോവുകയാണോ??..

വല്യച്ചാച്ചന്‍ അവള്‍ക്കൊരു കളിപ്പാട്ടമായിരുന്നു. ഒരിക്കലും കൈവിട്ടുപോകാതെ ഒരു കുഞ്ഞ് അതിനേറെ പ്രിയപ്പെട്ട കളിപ്പാവയെ തന്നോട് ചേര്‍ത്തുപിടിക്കും പോലെ ആമ്പല്‍ അവളുടെ വല്യച്ചാച്ചനെ ആത്മാവിനോട് ചേര്‍ത്തു പിടിച്ചിരുന്നു. അവള്‍ക്ക് കളിക്കാന്‍, കഥകള്‍ പറഞ്ഞു കൊടുക്കാന്‍, പിണങ്ങാന്‍, എന്തിനും അവള്‍ക്കൊരു വല്യച്ചാച്ചന്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ.അച്ഛനെ കണ്ട ഓര്‍മ്മയുണ്ടായിരുന്നില്ല അവള്‍ക്ക്.  ഓര്‍മ്മകളുടെ തുരുത്തില്‍ ഒരു ചെറിയ നിഴല്‍ തുണ്ടായിപ്പോലും  അച്ഛന്‍ അവശേഷിച്ചിരുന്നില്ല ആമ്പലിനുള്ളില്‍. അമ്മയുടെ ഗര്‍ഭപാത്രത്തിന്റെ നനുനനപ്പില്‍ നിന്ന് അവള്‍ ഈ ലോകത്തേക്ക് വന്നു വീണത് വല്യച്ചാച്ചന്റെ രേഖകള്‍ മാഞ്ഞു തുടങ്ങിയ ചുളിവുവീണ പരുപരുത്ത കൈകളിലേക്കായിരുന്നു. "പെറ്റു വീണയുടനെ പെണ്ണേ.. നീ നോക്കിയ നോട്ടം " എന്ന് വല്യച്ചാച്ചന്‍  അവളെ നെഞ്ചില്‍ കിടത്തി പറഞ്ഞിരുന്നപ്പോഴെല്ലാം ആമ്പല്‍ വല്യച്ചാച്ചന്റെ നരച്ച നെഞ്ചുരോമങ്ങളില്‍ മുഖമമര്‍ത്തി വെച്ചിരുന്ന്  ചിരിക്കാറുണ്ടായിരുന്നു. അങ്ങനേ കിടക്കുമ്പോഴായിരുന്നു വല്യച്ചാച്ചന്‍ അവള്‍ക്ക് കഥകള്‍ പറഞ്ഞു കൊടുക്കാറുണ്ടായിരുന്നത്
മഞ്ഞപാപ്പാത്തികളുടെയും  പുള്ളിച്ചാടന്‍മാരുടെയും കഥ,  മുണ്ടൂര്‍ക്കരയുടെയും കുറവക്കോളനിയുടെയും ചരിത്രം. തൊട്ടപ്പുറത്ത് ഒരു മഹാനഗരം വളര്‍ന്നു പന്തലിച്ചപ്പോള്‍ നിര്‍ദ്ദയം അവിടെ നിന്നും ആട്ടിയിറക്കപ്പെടുകയും പില്‍ക്കാലത്ത് നഗരമാലിന്യങ്ങള്‍ നിക്ഷേപിക്കാനുള്ള തുരുത്തായി മാറുകയും ചെയ്ത  കുറവക്കോളനിയുടെ ചരിത്രം കേള്‍ക്കുമ്പോഴെല്ലാം ആമ്പലിനു കരച്ചില്‍ വരുമായിരുന്നു. 'ഒന്നും നേടിയെടുത്ത  ചരിത്രം നമുക്കില്ല കുഞ്ഞേ.. നഷ്ടങ്ങളുടെയും  ആട്ടിയിറക്കപ്പെടലിന്റെയും  ചരിത്രമേ നമുക്കുള്ളൂ ' എന്ന, ഒരായുഷ്കാലം മുഴുവനായും പുസ്തകങ്ങള്‍ വായിച്ചു കൂട്ടിയതിന്റെ  പ്രതിഫലമായി കിട്ടിയ തന്റെ അച്ചടി ഭാഷയില്‍ ഒരു നാടകത്തിന്റെ അവസാന ദൃശ്യത്തിലേത് പോലെ വിദൂരതയിലേക്ക് നോക്കി    ഇടറിയ ശബ്ദത്തോടെ കഥ പറയുമ്പോള്‍ വല്യച്ചാച്ചന്റെ നെഞ്ചില്‍ നിന്നും ആമ്പല്‍ ഒരു അടക്കിപ്പിടിച്ച നിലവിളി കേള്‍ക്കാറുണ്ടായിരുന്നു..അവള്‍ക്കാ കഥ കേള്‍ക്കാന്‍ ഇഷ്ടമായിരുന്നില്ല.വല്യച്ചാച്ചന്റെ നിലവിളിക്കൊപ്പം ആമ്പലിന്റെ ചുണ്ടുകള്‍ വിതുമ്പി തുടങ്ങുന്നത് കാണുമ്പോള്‍ കുഴിനഖം കുത്തി കറുത്തുപോയ വിരലുകളോടെ അവളുടെ നീണ്ടമുടിയില്‍ തലോടി ഒരു കാലത്തെ മുഴുവന്‍ നെഞ്ചില്‍ ദഹിക്കാന്‍ വിട്ട് ആ വൃദ്ധന്‍ അവള്‍ക്ക്  'ആട്ടക്കാരി ശലഭത്തിന്റെ' കഥപറഞ്ഞു കൊടുക്കാറുണ്ടായിരുന്നു.
തേന്‍കുടിച്ചുറങ്ങിപ്പോയ 'ആട്ടക്കാരി ശലഭം'  ഉറക്കമുണര്‍ന്നപ്പോള്‍ ആമ്പലായി  മാറിയ കഥ കേള്‍ക്കുമ്പോള്‍ സങ്കടമെല്ലാം മറന്ന് ആമ്പല്‍ ചിരിക്കുമായിരുന്നു. "ആട്ടക്കാരി ആമ്പലിനെ പോലെ ഒരിടത്ത് ഉറച്ചു നില്‍ക്കില്ല. പറന്നു പറന്നു പറന്നു ചെന്ന് ഒരിലയിലിരിക്കേണ്ട താമസം, ഇരിപ്പുറക്കാതെ അവള്‍ അവിടെ നിന്നും പറന്നുയരും.. "തണലാണ് ആട്ടക്കാരിക്കിഷ്ടം. ഒരു തണല്‍ തേടിയാണ് അവളങ്ങനെ പറന്നു കൊണ്ടിരിക്കുന്നതെന്ന്" വല്യച്ചാച്ചന്‍ പറഞ്ഞു കൊടുത്തിരുന്നു അവള്‍ക്ക്. കണ്ണു തുറക്കാതെ, വായ് അടയ്ക്കാതെ, ആമ്പലിനെ പോലും തിരിച്ചറിയാതെ ദുരിതാശ്വാസ ക്യാമ്പിലെ ആള്‍ക്കൂട്ടനെടുവീര്‍പ്പുകളുടെ ആവിയില്‍  ഒരു നേര്‍ത്ത ശ്വാസം അകത്തേക്കെടുക്കുകയും പുറത്തേക്ക് വിടുകയും ചെയ്ത് കൊണ്ടിരുന്ന  വല്യച്ചാച്ചനെ നോക്കി ആട്ടക്കാരി ശലഭത്തിന്റെ കഥയോര്‍ത്തപ്പോള്‍ ആമ്പലിനു അവള്‍ പൊള്ളുന്ന ഒരു മരുഭൂമിയില്‍ അകപ്പെട്ടത് പോലെയാണ് അനുഭവപ്പെട്ടത്.  വല്യച്ചാച്ചന്‍ മരിച്ചു പോവുകയാണോ ?  'ഒന്നിനുമല്ലെങ്കില്‍ പോലും ചിലരെയൊക്കെ കണ്മുന്നില്‍ കണ്ടുകൊണ്ടിരിക്കുന്നതിനോളം വലിയ മറ്റേത് തണലുണ്ട് ' എന്നൊന്നും ചിന്തിക്കാനുള്ള  ബുദ്ധിയില്ലായിരുന്നിട്ടും  'വല്യച്ചാച്ചനില്ലായ്മ' വരും കാലങ്ങളില്‍ അവളുടെ ജീവിതത്തില്‍  പേരറിയാത്തൊരു ശൂന്യത സൃഷ്ടിക്കുമെന്ന് ആമ്പല്‍ ആ നിമിഷം തിരിച്ചറിഞ്ഞിരുന്നു. അവള്‍ക്ക് വല്യച്ചാച്ചനെ വിളിച്ചെഴുനേല്‍പ്പിക്കണമെന്ന് തോന്നി. ചില 'പകല്‍നേര' ഉറക്കങ്ങളില്‍  ചുണ്ടില്‍ ഉപ്പ് മുട്ടിച്ച് വല്യച്ചാച്ചനെ ഉണര്‍ത്താറുണ്ടായിരുന്നു അവള്‍. അവള്‍ക്ക് ചുണ്ടില്‍ ഉപ്പ് മുട്ടിക്കാനെന്നോണം ചിലദിവസങ്ങളില്‍  ഉറക്കം നടിച്ചു കിടക്കാറുമുണ്ടായിരുന്നു വല്യച്ചാച്ചന്‍. ഒരു കളിപ്പാട്ടത്തിനോടെന്ന  പോലെ വല്ല്യച്ചാച്ചനുമൊത്ത് കളിച്ചു കളിച്ച് വല്യച്ചാച്ചനും ആമ്പലും ഒരുമിച്ചുറക്കമാവുന്നത്   എത്തി നോക്കി ആമ്പലിന്റെ അമ്മ അടുക്കളയെന്നോ ഊണുമുറിയെന്നോ വേര്‍തിരിച്ചു പറയാനാവാത്ത  ആ ഇരുണ്ട ചുവരുകളുള്ള മുറിയില്‍ നിന്ന് ചിരിക്കാറുണ്ടായിരുന്നു അപ്പോഴെല്ലാം..

എല്ലാ പകലുറക്കങ്ങളിലും ആമ്പല്‍ ഒരേ സ്വപ്നമാണ് കണ്ടുകൊണ്ടിരുന്നത്. സ്വപ്നത്തില്‍ നീല പളുങ്കു പോലെ വെട്ടിത്തിളങ്ങുന്ന ജലമൊഴുകുന്ന മുണ്ടൂര്‍പ്പുഴയില്‍ ഒരു തോണിയുടെ തുഞ്ചത്ത് ആകാശദേഹം നോക്കി കിടക്കുകയായിരുന്നു അവള്‍. കാറ്റും വെളിച്ചവും പക്ഷികളുടെ കലപിലകളും.. ഓളം വെട്ടി മറിയുന്ന മീനുകള്‍. അവയെ കൊത്തിപ്പെറുക്കാന്‍ ഊളിയിടുന്ന നീര്‍കാക്കകള്‍. സ്വപ്നത്തില്‍ മുണ്ടൂര്‍ക്കരയുടെ പോയകാല മുഖമാണ് അവള്‍ കണ്ടു കൊണ്ടിരുന്നത്. ഒരിക്കലും കാണുകയേ ഉണ്ടായിട്ടില്ലാത്ത ആ കാലത്തെ,  അവളുടെ ഓര്‍മ്മകളുടെ വെള്ളിയരങ്ങിലേക്ക് പകര്‍ത്തിയത് വല്യച്ചാച്ചന്‍ പറഞ്ഞു കൊടുത്ത കഥകളായിരുന്നു. സ്വപ്നത്തില്‍ കടവിലെ പടിക്കെട്ടിനോട് ചേര്‍ന്ന് താമരയിതളുകളില്‍ മുട്ടിയുരുമ്മി പറക്കുന്ന ശലഭങ്ങളെ കാണുമ്പോള്‍ ഉറക്കത്തില്‍  അവള്‍ വിളിച്ചു പറഞ്ഞു 'രത്‌നനീലി.. രത്‌നനീലികള്‍ വല്യച്ചാച്ചാ.. '.! ആമ്പലിനു ധാരാളം ശലഭങ്ങളുടെ പേരുകളറിയാം.രത്‌നനീലി,  മഞ്ഞപാപ്പാത്തി, ഇലമുങ്ങി, ഇരുതലച്ചി, വേലിത്തുള്ളന്‍, ആട്ടക്കാരി അങ്ങനേ നിരവധി ശലഭങ്ങളുണ്ട്. വല്യച്ചാച്ചനാണ് അവള്‍ക്കവയുടെ പേരുകള്‍ പഠിപ്പിച്ചു കൊടുത്തിരുന്നത്.  ഉറക്കം ഞെട്ടി കണ്ണുതുറക്കുന്ന  തന്നെ നോക്കി ചിരിക്കുന്ന വല്യച്ചാച്ചനോടവള്‍  ചോദിക്കാറുണ്ട്   'ഈ പൂമ്പാറ്റോളൊക്കെ എവിട്ക്ക്യാ  വല്യച്ചാച്ചാ പോയെ '?...
'മഞ്ഞപാപ്പാത്തികള്‍ കൂട്ടത്തോടെ  മരിച്ചു കിടക്കുന്നത് കണ്ടിട്ടുണ്ട് വല്യച്ചാച്ചന്‍.. അതില്‍ പിന്നെ അവ ഇവിടേക്ക് വന്നിട്ടില്ല..ഇവിടെ മണ്ണുണ്ടോ?കാറ്റുണ്ടോ?  പൂക്കളുണ്ടോ? ഒന്നുമില്ല. കറുത്ത വിഷമല്ലേ ചുറ്റും. ഇത് നമ്മുടെ വിധിയാണ് കുഞ്ഞേ.. നിന്നോട് ഞങ്ങള്‍ ചെയ്ത കൊടിയ പാപം. മാപ്പില്ലാത്ത തെറ്റ് ..' എന്ന് പറഞ്ഞ് നെഞ്ചുകീറുന്ന വ്യസനത്താല്‍ കനത്ത മുഖവുമായി
വല്യച്ചാച്ചന്‍ അവളെ 'ഉപ്പുചാക്കുപോലെ' ചുമലിലെടുത്ത് പുറത്തേക്ക് നടക്കാറുണ്ടായിരുന്നു . വല്യച്ചാച്ചന്റെ മുതുകിലങ്ങനെ ഒരു മുയല്‍ക്കുഞ്ഞിനെ പോലെ പതുങ്ങിയിരിക്കാന്‍ അവള്‍ക്കേറെയിഷ്ടമായിരുന്നു.  പുറത്തേക്കിറങ്ങി വല്യച്ചാച്ചന്‍ ദൂരേക്ക് ചൂണ്ടി കാണിക്കുമ്പോള്‍ കറുത്ത വിഷപ്പുകയുയരുന്ന ഒരു പുകക്കുഴല്‍ കണ്ടിരുന്നു  ആമ്പല്‍.റയോണ്‍സ് ഫാക്ടറിയുടെ ആ പുകക്കുഴല്‍ ഉഗ്രവിഷം തുപ്പുന്ന ഒരു സര്‍പ്പത്തെ പോലെ മുണ്ടൂര്‍ക്കരയുടെ മേലെ പത്തിവിടര്‍ത്തി നില്‍ക്കുകയാണെന്നാണ് ആമ്പലിനു തോന്നിയത് .അതിന്റെ വിഷമേറ്റാണ് അവള്‍ പരിസരദിനത്തില്‍ സ്കൂളില്‍ നിന്ന് കൊണ്ട് വന്നു നട്ട വേപ്പുമരം ഉണങ്ങിപോയത്  . ജൂണ്‍ 5, പരിസര ദിനത്തില്‍  സ്കൂളില്‍ നിന്ന്
ഒരു കുട്ടിക്ക് ഒരു മരമെന്ന കണക്കില്‍ ഓരോ തവണ കിട്ടുന്ന വൃക്ഷത്തൈയും  അവള്‍ വീട്ടുമുറ്റത്ത് കൊണ്ട് വന്നു നട്ടു.  ചിരട്ടകൊണ്ട് മണ്ണ് കോരി, ചെടി നട്ട്, പുഴയില്‍ നിന്ന് കോരി വെള്ളമൊഴിച്ചു.

മണ്ണ് കോരുമ്പോള്‍ അമ്മ വിളിച്ചു പറയും 'മണ്ണില്‍ കളിക്കല്ലേട്ടാ.. . മുണ്ടൂര്‍ക്കരേലെ  മണ്ണാ..  ഇല്ലാത്ത രോഗങ്ങളൊക്കെ വരു'മെന്ന്.  അത് സത്യമാണ്, അവിടുത്തെ  മണ്ണ് രോഗാണുക്കളുടെ ഈറ്റില്ലമാണ്.  ചെരിപ്പിടാതെ നടന്നാല്‍ കാലില്‍ ചൊറിച്ചിലും വ്രണങ്ങളും വരും. തൊലി ഉരിഞ്ഞു പോകും.
റയോണ്‍സ്  ഫാക്ടറി പ്രവര്‍ത്തിച്ചു തുടങ്ങിയതില്‍  പിന്നെയാണ്  മുണ്ടൂര്‍ക്കരയിലെ  മണ്ണിന്റെ നിറവും മണവും മാറിയത്. മണ്ണിന്  മഞ്ഞ നിറവും രാസവസ്തുക്കളുടെ മണവുമാണ്.  മണ്ണൊന്ന് കൈകൊണ്ട് തൊട്ട് നോക്കാന്‍ കൊതിക്കുകയായിരുന്നു മുണ്ടൂര്‍ക്കരയിലെ  കുട്ടികള്‍. അവരുടെ നിറഞ്ഞ ചിരികള്‍ക്കു മേലെ വിഷാദത്തിന്റെ ഇരുട്ട് പടര്‍ത്തി ഫാക്ടറിയില്‍  നിന്നുള്ള  വിഷം വമിക്കുന്ന കറുത്ത പുക ഉയര്‍ന്നുപൊങ്ങിക്കൊണ്ടിരുന്നു.  നട്ട് നനച്ചു പിടിപ്പിക്കുന്ന ചെടികള്‍ ഓരോന്നും ദിവസങ്ങള്‍ക്കുള്ളില്‍ വാടിതളര്‍ന്നു  കരിഞ്ഞു വീഴുന്നത് സങ്കടത്തോടെ നോക്കി നില്‍ക്കുന്ന ആമ്പലിനെ വല്യച്ചാച്ചന്‍ ചേര്‍ത്തു പിടിക്കുമ്പോള്‍ അവള്‍ ചോദിക്കാറുണ്ട്  'വല്യച്ചാച്ചാ.. . നമ്മ്‌ടെ നാട്ടിലിനി മരങ്ങളൊന്നും വളരില്ലേ?  .. ഇവ്‌ടെ ഇനി ചെടികളൊന്നും പിടിക്കില്ലേ ? ' അപ്പോള്‍ അവളുടെ മണ്ണുപുരണ്ട നിര്‍മലമായ കുഞ്ഞിക്കൈകള്‍ ഒരു പൂവിനെയെന്നപോലെ തന്റെ കൈക്കുള്ളിലൊതുക്കി അവളെയും കൊണ്ട് വല്ല്യച്ചാച്ചന്‍ പുഴവക്കിലേക്ക് നടക്കും.കൈയേറ്റത്താലും മാലിന്യങ്ങളുടെ നിക്ഷേപത്താലും ഞെരുങ്ങി ശ്വാസം മുട്ടി അങ്ങിങ്ങ് മണല്‍ത്തിട്ടകള്‍ക്കിടയില്‍ ഒളിച്ചിരിക്കുന്ന പാവം പാവം മുണ്ടൂര്‍ പുഴയിലേക്ക് നോക്കി അപ്പോള്‍  വല്ല്യച്ചാച്ചന്‍ പറയാറുണ്ട്
"വരും .. നഷ്ടപ്പെട്ടവയെല്ലാം  ഒരിക്കല്‍ തിരിച്ചു വരും.. പൂക്കളും ശലഭങ്ങളും തണലുകളും തിരിച്ചു വരും.. പുഴ തിരിച്ചു വരും.. അവള്‍ വെള്ളമാണ്.. അവള്‍ക്കെവിടെയും തങ്ങി നിന്ന് ശീലമില്ല.. ഇളകി മറിഞ്ഞൊരുനാള്‍ തിരിച്ചുവരും.  തിരിച്ചു വിളിച്ചുകൊണ്ട് ഒരു  കുഞ്ഞുഹൃദയമെങ്കിലും ഇവിടെ മിടിച്ചു കൊണ്ടിരിക്കുമ്പോള്‍ എങ്ങനെയാണ് അവള്‍ക്ക്  മടങ്ങി വരാതിരിക്കാനാവുക?"..
അതുകേട്ട് 'നക്ഷത്രമിന്നല്‍ക്കണ്ണുകളോടെ' ആമ്പല്‍ മണ്ണുപുരണ്ട കൈ അവളുടെ നെഞ്ചില്‍ ചേര്‍ത്ത് പിടിക്കാറുണ്ട്.. മണ്ണ്.. 

അതമ്മയാണെന്നവള്‍ക്കറിയാം..അമ്മയോളം അലിവാര്‍ക്കാണുള്ളത്..ഓരോ തവണയും അവള്‍ നട്ട് പിടിപ്പിക്കുന്ന ചെടികള്‍ കരിഞ്ഞു പോകുമ്പോഴും  മുണ്ടൂര്‍ക്കരയുടെ വിധിക്കു മുന്നില്‍ തോറ്റു കൊടുക്കാന്‍ തയ്യാറാവാതെ പിന്നെയും പിന്നെയും ആമ്പല്‍  ചെടികള്‍ വെച്ചു പിടിപ്പിച്ചു  മണ്ണിന്റെ മാറില്‍.!

മണ്ണിന്റെ മാറില്‍ കിടക്കുന്നത് പോലെയാണ് വല്യച്ചാച്ചന്റെ നെഞ്ചില്‍ കിടക്കുന്നതെന്ന് അവള്‍ക്ക് തോന്നിയിരുന്നു. പൊടുന്നനെ, ഉണങ്ങിയ പയറുവിത്തുപോലെ ചുരുണ്ടുപോയ ആ വൃദ്ധന്റെ മാറില്‍ ഒരു പിടച്ചില്‍ അനുഭവപ്പെട്ടു അവള്‍ക്ക്. ആമ്പല്‍ വല്യച്ചാച്ചന്റെ നെഞ്ചിലും  അമ്മ വല്യച്ചാച്ചന്റെ തണുത്തുറഞ്ഞ  കാലടികളിലും  തിരുമ്മിക്കൊണ്ടിരുന്നു.അടഞ്ഞു കിടന്ന കണ്ണുകള്‍ തള്ളി തുറന്ന് അതുവരെയ്ക്കും പറയാതെ പോയ കഥകളും ചരിത്രവും വാക്കുകളും വലിയൊരു ശ്വാസത്തോടെ,  ഇരമ്പുന്ന ഒരു കാറ്റുപോലെ ഉള്ളിലേക്കിറക്കി  ഏറ്റവുമവസാനമായി തന്റെ നെഞ്ചില്‍ തലോടിക്കൊണ്ടിരുന്ന ആമ്പലിന്റെയും കാല്‍ക്കലിരിക്കുന്ന  തന്റെ മകളുടെയും വിതുമ്പുന്ന ചിത്രം  ഒപ്പിയെടുത്ത് വല്യച്ചാച്ചന്‍ എന്നെന്നേക്കുമായി കണ്ണുകളടച്ചു.
'ചാച്ചാ.. പോവേണ് ല്ലേ..ഈ മഴേത്ത്.. വല്ലോട്ത്തും കെടന്ന് കണ്ണടക്കാനാവും വിധി.. പോക്കോട്ടാ ' എന്ന് വിതുമ്പി ആമ്പലിന്റെ അമ്മ വല്യച്ചാച്ചന്റെ കാല്‍ക്കലേക്ക് മുഖമമര്‍ത്തി. ആമ്പലപ്പോഴും വല്യച്ചാച്ചന്റെ നെഞ്ചില്‍ തഴുകുകയായിരുന്നു.  തിരിച്ചു വിളിച്ചുകൊണ്ട് ഒരു കുഞ്ഞ് ഹൃദയമെങ്കിലും മിടിക്കുന്നുണ്ടെങ്കില്‍ നഷ്ടപ്പെട്ടവയെല്ലാം ഒരിക്കല്‍ മടങ്ങി വരുമെന്ന് അവള്‍ക്ക്  വല്യച്ചാച്ചന്‍ തന്നെയാണ് അന്നൊരിക്കല്‍ പറഞ്ഞ് കൊടുത്തത്. അവള്‍ വിളിച്ചു. വല്യച്ചാച്ചന്‍  കേട്ടില്ല. മരണത്തിന്റെ തണുപ്പ് വല്യച്ചാച്ചന്റെ ഉന്തിയ നെഞ്ചിന്‍ കൂടിനുള്ളില്‍ നിന്ന് പതുക്കെ തന്റെ കൈകളിലേക്ക് അരിച്ചു കയറുന്നതവളറിഞ്ഞു.. "ഇനിയെന്ത്? " എന്നൊരു ചോദ്യം ആ ക്യാമ്പിലാകെ അലയടിച്ചു. വൈകാതെ ഒരു ഡോക്ടര്‍ വന്നു. മരണം സ്ഥിതീകരിച്ച ഡോക്ടര്‍  വെളുത്ത തുണികീറി വല്യച്ചാച്ചന്റെ താടി കൂട്ടിക്കെട്ടി.. ഒരിക്കല്‍ കൂടി ആമ്പല്‍ പ്രതീക്ഷയോടെ വല്യച്ചാച്ചന്റെ വിരലുകളിലേക്ക് നോക്കി. ചിലപ്പോഴെല്ലാം അഗാധമായ ഓര്‍മ്മകളുടെ കയത്തിലേക്ക് ഇറങ്ങി പോകുമ്പോള്‍ വല്യച്ചാച്ചന്‍ വലതു കൈയിലെ തള്ളവിരലും ചൂണ്ടുവിരലും പരസ്പരം തിരുമ്മിക്കൊണ്ടിരിക്കുന്നത് അവള്‍ കണ്ടിട്ടുണ്ട്. നിത്യമായ ഓര്‍മ്മയിലേക്കാണ് ഇപ്പോള്‍ വല്യച്ചാച്ചന്‍ പോകുന്നത്. അവള്‍ നോക്കി വിരലുകള്‍ ചലിക്കുന്നുണ്ടോ.?  ഇല്ല..

വിശുദ്ധിയുടെ ജലത്താല്‍ സ്‌നാനം ചെയ്യപ്പെട്ട്, സ്വന്തംമണ്ണില്‍ കിടന്ന്, അവിടെ തന്നെ കത്തി  തീര്‍ന്ന്, വായുവില്‍ അലിഞ്ഞു ചേരാന്‍ വല്യച്ചാച്ചന് കഴിഞ്ഞില്ല. പ്രളയജലം മൂടിയ മുണ്ടൂര്‍ക്കരയില്‍ ഇനിയൊരു തുണ്ട് കരഭൂമിയില്ല. വെള്ളമിറങ്ങുന്നത് വരെ കാത്തിരുന്നാല്‍ ഏറെനാളായി കിടപ്പിലായി വൃണങ്ങള്‍ പൊട്ടിയ ദേഹം ദുര്‍ഗന്ധം പരത്തും . വല്യച്ചാച്ചന്റെ ദേഹം ദൂരെ ഇലക്ട്രിക് ശ്മാശാനത്തിലേക്ക് കൊണ്ട് പോകുമ്പോള്‍ കൂടെ പോകണമെന്ന് ആമ്പല്‍ വാശിപിടിച്ചു.അമ്മയും അവള്‍ക്ക് പേരറിയാത്ത മറ്റാരൊക്കെയോ ചേര്‍ന്ന് അവളെ പൊതിഞ്ഞു പിടിച്ചു. മഴയുടെ തണുപ്പിലും അവളുടെ ദേഹത്ത് തീയുടെ പൊള്ളല്‍. ചൂട്.. ആമ്പലിന്റെ ബോധം മറഞ്ഞു.. വല്യച്ചാച്ചനെ കയറ്റിയ ആംബുലന്‍സിന്റെ  അടഞ്ഞു തുടങ്ങുന്ന വാതിലുകളാണ് വല്യച്ചാച്ചനെ കുറിച്ചുള്ള അവളുടെ കണ്ണിലെ അവസാനത്തെ ചിത്രം.. ഒരു വാതില്‍ അടയുകയാണ്.. കഥകളുടെ ലോകത്തേക്കുള്ള അവളുടെ ഒരേയൊരു വാതില്‍.. ഒരു തണല്‍, അത് നഷ്ടപ്പെടുകയാണ്. വാര്‍ദ്ധക്യത്തിന്റെ അവശതയിലും വാത്സല്യത്തിന്റെ കുളിരുമായി കാത്തു നിന്ന തണല്‍.. ഒരു ജലാശയം വരണ്ടു പോവുകയാണ്.. പൊള്ളുന്ന വേനലിലും വരള്‍ച്ചയിലും തേവി തേവി വറ്റാറായെങ്കിലും തെളിനീര്‍ കിനിയുന്നൊരു ജലാശയം...  ഒരു കാലമിതാ, അവളുടെ കണ്മുന്നില്‍ നിന്ന് മറഞ്ഞു പോകുന്നു.. ഒരു മണ്‍കുടുക്കയില്‍ ചാരമായാണ് വല്യച്ചാച്ചന്‍  എന്ന കാലം പിന്നെ മടങ്ങി വന്നത്..  പകലുറക്കങ്ങളില്‍ കഥ പറഞ്ഞു കൊടുക്കാന്‍ ആമ്പലിനെ വല്യച്ചാച്ചന്‍ നെഞ്ചില്‍ കിടത്താറുണ്ടായിരുന്നത് പോലെ ദുരിതാശ്വാസക്കാമ്പിലെ ഇടക്കാലവാസം തീരും വരേയ്ക്കും അവള്‍ മണ്‍കുടുക്കയിലെ വല്യച്ചാച്ചനെ തന്റെ നെഞ്ചോട് ചേര്‍ത്തു പിടിച്ചിരുന്നു..

പിന്നെയും ദിവസങ്ങള്‍ നീണ്ടു നിന്നു മഴ. വീട് വിട്ട് തെരുവിലേക്കിറങ്ങിയവരെല്ലാം ആകാശത്തിനു കീഴെ  സ്വയം ഒരു  വീടായിത്തീര്‍ന്നു. അഭയം, കരുതല്‍ നല്കുന്നതെന്തോ അത് വീട്  ഒരാള്‍ മറ്റൊരാള്‍ക്ക് കരുതല്‍,ഒരാള്‍ മറ്റൊരാള്‍ക്ക് അഭയം..
പ്രകൃതി മനുഷ്യനെ പുതിയ പാഠങ്ങള്‍ പഠിപ്പിക്കുകയായിരുന്നു..ഒരാള്‍ മറ്റൊരാള്‍ക്ക് നല്‍കേണ്ടത് കരുണ.. സ്‌നേഹത്തേക്കാള്‍ ഭംഗി കരുണയ്ക്ക്..
അങ്ങനേ മഴ തോര്‍ന്നു..
പുഴ മടങ്ങി..
വെള്ളമിറങ്ങി..
വെയിലുദിച്ചു..
മുണ്ടൂര്‍ക്കര ആദിയിലേക്ക് മടങ്ങി.. ക്യാമ്പിലെ അവസാന ദിനം, അത്രയും ദിവസത്തെ സഹവാസം കൊണ്ടൊന്നായി മാറിയ പലകുടുമ്പങ്ങള്‍, രാത്രി തപ്പും തകിലുമായി ഒരു പാക്കനാര്‍ പാട്ടിന്റെ ഈണത്തിനു ചുറ്റുമിരുന്നു. കൂട്ടത്തിലെ ഒരു പാട്ടുകാരന്‍ പാടുന്ന വരികള്‍, കൂടി നിന്നവര്‍ ഏറ്റുപാടി..
"മഞ്ഞണിഞ്ഞ മാമലയില്‍
വാഴും മുകില്‍ ഭഗവാന്റെ
തിരുമകളായവളെ,
നല്ല പൊന്നുമലവാരത്തമ്മേ.... "എന്ന് ആ  ഈണമങ്ങനേ തുടരുമ്പോഴും ആമ്പല്‍  തന്റെ വല്യച്ചാച്ചനെ നെഞ്ചോട് ചേര്‍ത്തു പിടിച്ചിരുന്നു..അവളുടെ ഹൃദയത്തിനപ്പോള്‍ പ്രകൃതിയുടെ താളമായിരുന്നു. വല്യച്ചാച്ചന് മാത്രം കേള്‍ക്കാവുന്ന താളം... !

പോര്‍ക്കളം പോലെ ശൂന്യമായിടത്തേക്ക്,  മുണ്ടൂര്‍ക്കരയുടെ ആദിയിലേക്ക് ഇനി  അവര്‍ ഇറങ്ങി ചെല്ലും.  മുണ്ടൂര്‍ക്കരക്ക് മേലെ ഫണം വിരിച്ചു വിഷം തുപ്പി നിന്നിരുന്ന റയോണ്‍സ് ഫാക്ടറിയുടെ ഒരവശേഷിപ്പും അവിടെ കാണില്ല. ..മനുഷ്യന്‍ കൈയേറിയതെല്ലാം പുഴ  തിരിച്ചെടുക്കും. അവള്‍ പുതിയ വഴി കണ്ടെത്തിയിരിക്കും. രൗദ്രഭാവം വെടിഞ്ഞവള്‍   മെലിഞ്ഞ്, മലവെള്ളം ഒഴുക്കി കൊണ്ടുവന്ന വെള്ളാരന്‍ കല്ലുകള്‍ക്കിടയിലൂടെ നേര്‍ത്ത ഒരു താളത്തോടെ ഒഴുകിക്കൊണ്ടിരിക്കും.  അവള്‍ വെയിലേറ്റ് വെട്ടി തിളങ്ങും..

ഒന്നില്‍ നിന്ന് തുടങ്ങുകയാണ് .. രണ്ടാമൂഴമാണ്.
വല്യച്ചാച്ചന് മീതെ ആമ്പല്‍ ഒരു രാജമല്ലിത്തൈ നടും..അത് വളരും.. പച്ചക്കുട നിവര്‍ത്തി തണല്‍ വിരിക്കും.. അപ്പോള്‍ അതില്‍ വിരിയുന്ന ആദ്യത്തെ മഞ്ഞ പൂങ്കുലയില്‍ തേന്‍ നുകരാന്‍ അവ പറന്നെത്തും.. മഞ്ഞപാപ്പാത്തികള്‍.. അവ തിരിച്ചു വരികയാണ്.. ഇലകള്‍ക്ക് കീഴെ ഇത്തിരിത്തണല്‍ വട്ടത്ത് ഇരിപ്പുറക്കാത്ത ആട്ടക്കാരികളെയും അവള്‍ കാണും.. നഷ്ടപ്പെട്ടവയെല്ലാം തിരിച്ചു വരും.. നല്ല നാളുകള്‍ ! മുണ്ടൂര്‍ക്കരയുടെ ആദിനാളുകള്‍... ആദിയില്‍ ഒരു തണല്‍ വഴിയോരത്ത്, വല്യച്ചാച്ചനുണ്ടാകും..
കഥകളുമായി.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക