Image

ഭാര്യയെ കൊലപ്പെടുത്തിയത് പെട്ടെന്നുണ്ടായ പ്രകോപനത്തിന്റെ പേരിലെന്ന് പ്രതി

Published on 14 November, 2019
ഭാര്യയെ കൊലപ്പെടുത്തിയത് പെട്ടെന്നുണ്ടായ പ്രകോപനത്തിന്റെ പേരിലെന്ന് പ്രതി
കുണ്ടറ: ഒന്‍പത് മാസം മുമ്പ് വിവാഹം കഴിച്ച ഭാര്യയെ കിടപ്പുമുറിയില്‍ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയത് കുടുംബപ്രശ്‌നങ്ങളെ തുടര്‍ന്ന് പെട്ടെന്നുണ്ടായ പ്രകോപനത്തിന്റെ പേരിലെന്ന് പ്രതി പൊലീസിന് മൊഴി നല്‍കി. തിങ്കളാഴ്ച വൈകിട്ട് 7 ഓടെ മുളവന ചരുവിള പുത്തന്‍ വീട്ടില്‍ കൃതിയുടെ (25) വീട്ടിലെത്തിയ കൊല്ലം കോളേജ് ജംഗ്ഷന്‍ ദേവിപ്രിയയില്‍ വൈശാഖ് ബൈജു (28) കിടപ്പുമുറിയില്‍ ഭാര്യയുമായി സംസാരിച്ചു പിണങ്ങി. ദേഷ്യം വന്നതോടെ കട്ടിലില്‍ ഇരുന്ന കൃതിയെ തലയ്ക്ക് പിടിച്ച് തലയിണയില്‍ അമര്‍ത്തിപ്പിടിച്ചു. പിന്നീട് പിടിവിട്ടപ്പോള്‍ ചലനമറ്റ നിലയിലായിരുന്നു. കൊലപ്പെടുത്താനായി ചെയ്തതല്ലെന്നും അപ്പോഴത്തെ ദേഷ്യത്തില്‍ ചെയ്തതാണെന്നുമാണ് വൈശാഖ് പറയുന്നത്.

മാനസികമായി തകര്‍ന്ന താന്‍ എങ്ങനെ രക്ഷപ്പെടാമെന്ന് മാത്രമാണ് ആലോചിച്ചത്. 10.45 ഓടെ ഊണ് കഴിക്കാന്‍ കൃതിയുടെ അമ്മ കതകില്‍ തട്ടി വിളിച്ചു. ഈ സമയം കൃതി അനക്കമില്ലാതെ കിടക്കുകയായിരുന്നു. ബോധക്ഷയം ഉണ്ടായതാണെന്നും വാഹനത്തില്‍ ആശുപത്രിയില്‍ കൊണ്ടുപോകാമെന്നും പറഞ്ഞ് വൈശാഖ് പുറത്തേക്കിറങ്ങി കാറോടിച്ച് രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്ന് കൊല്ലത്തെ വീട്ടില്‍ വിളിച്ച് വിവരം പറഞ്ഞെങ്കിലും അനുകൂല മറുപടി ലഭിച്ചില്ല. പിന്നീട് സുഹൃത്തു വഴി പൊലീസില്‍ കീഴടങ്ങുകയായിരുന്നു.

വൈശാഖിനെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. രണ്ടു ദിവസം കഴിഞ്ഞ് കസ്റ്റഡിയില്‍ വാങ്ങി കൂടുതല്‍ തെളിവെടുപ്പ് നടത്തുമെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ പറഞ്ഞു. കൃതിയുടെ ഡയറിക്കുറിപ്പില്‍ ഇവരുടെ ദാമ്പത്യ ജീവിതം അത്ര സുഖകരമല്ലെന്നും സാമ്പത്തിക താത്പര്യം മാത്രമാണ് വൈശാഖിന്റെ ലക്ഷ്യമെന്നും എഴുതിയിരുന്നതായി പറയുന്നു.

നാലു വര്‍ഷം മുന്‍പ് കൃതി തലച്ചിറ സ്വദേശിയെ വിവാഹം കഴിച്ച് കുഞ്ഞിന് നാലു മാസം പ്രായമുള്ളപ്പോള്‍ ബന്ധം വേര്‍പെടുത്തിയിരുന്നു. ഇതിന് ശേഷമാണ് വൈശാഖുമായി ഫേസ്ബുക്ക് വഴി പരിചയപ്പെട്ടത്. കൂടുതല്‍ അടുപ്പത്തിലായതോടെ കുഞ്ഞിന്റെ പിറന്നാള്‍ ആഘോഷത്തിന് പോലും വൈശാഖ് മുളവനയിലെ വീട്ടിലെത്തിയിരുന്നു.
പിന്നീട് 2018ല്‍ രജിസ്റ്റര്‍ വിവാഹം നടത്തി. എന്നാല്‍ കൃതിയെ രണ്ടാം വിവാഹം ചെയ്യുന്നതിന് വൈശാഖിന്റെ വീട്ടുകാര്‍ എതിര്‍പ്പ് പറഞ്ഞെങ്കിലും കല്യാണമായി നടത്താമെന്ന് പറഞ്ഞ് അവരെ സമ്മതിപ്പിക്കുകയായിരുന്നു. അങ്ങിനെയാണ് മാസങ്ങള്‍ക്ക് മുന്‍പ് കൊല്ലത്തെ പ്രധാന ഓഡിറ്റോറിയത്തില്‍ വച്ച് വിവാഹം നടത്തിയത്. വിവാഹ ശേഷം ഗള്‍ഫില്‍ പോയ വൈശാഖ് ഒരു മാസത്തിനുള്ളില്‍ തിരിച്ചെത്തി. നാട്ടിലെത്തിയ വൈശാഖ് എഡ്യൂക്കേഷനല്‍ കണ്‍സള്‍ട്ടന്റായി പ്രവര്‍ത്തിക്കുകയായിരുന്നു. ബിസിനസ് ആവശ്യമെന്ന് പറഞ്ഞ് കൃതിയുടെ അക്കൗണ്ടില്‍ നിന്നും അമ്മയുടെ അക്കൗണ്ടില്‍ നിന്നും ലക്ഷങ്ങള്‍ പിന്‍വലിച്ചിരുന്നു. കൂടാതെ വസ്തു പണയപ്പെടുത്തിയും ലക്ഷങ്ങള്‍ കൈപ്പറ്റിയതായി കൃതിയുടെ വീട്ടുകാര്‍ പറയുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക