Image

മാധ്യമപ്രവര്‍ത്തകയ്‌ക്കെതിരെ സദാചാര ഗുണ്ടായിസം; പ്രസ് ക്ലബ്ബ് സെക്രട്ടറി അറസ്റ്റില്‍

Published on 05 December, 2019
മാധ്യമപ്രവര്‍ത്തകയ്‌ക്കെതിരെ സദാചാര ഗുണ്ടായിസം; പ്രസ് ക്ലബ്ബ് സെക്രട്ടറി അറസ്റ്റില്‍


തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകയ്‌ക്കെതിരെ സദാചാര ഗുണ്ടായിസം കാണിച്ച തിരുവനന്തപുരം പ്രസ് ക്ലബ്ബ് സെക്രട്ടറി എം രാധാകൃഷ്ണനെ പോലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ ഇന്ന് വനിതാ മാധ്യമപ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധത്തെ തുടര്‍ന്നായിരുന്നു അറസ്റ്റ്. പേട്ട പോലീസ് പ്രസ് ക്ലബ്ബില്‍ എത്തിയാണ് രാധാകൃഷ്ണനെ അറസ്റ്റ് ചെയ്തത്.

സ്ത്രീത്വത്തെ അപമാനിക്കല്‍, മര്‍ദ്ദനം, തടഞ്ഞുവയ്ക്കല്‍, അതിക്രമിച്ച് കടക്കല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് രാധാകൃഷ്ണനെതിരെ കേസെടുത്തിരിക്കുന്നത്. സദാചാര ഗുണ്ടായിസത്തിനെതിരെ വനിതാ മാധ്യമപ്രവര്‍ത്തകര്‍ സോഷ്യല്‍ മീഡിയയില്‍ ക്യാമ്പെയ്ന്‍ തുടങ്ങിയിരുന്നു. വിഷയത്തില്‍ നീതിപൂര്‍വ്വമായ അന്വേഷണം നടത്തണമെന്ന് വനിതാ മാധ്യമപ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു.  

രാധാകൃഷ്ണന്റെ ക്രിമിനല്‍ സ്വഭാവം മാധ്യമപ്രവര്‍ത്തകരില്‍ അരക്ഷിത ബോധം സൃഷ്ടിക്കുന്നു. രാധാകൃഷ്ണന്റെ അപവാദ പ്രചരണം തങ്ങളെ മാനസികമായി തളര്‍ത്തുന്നതാണെന്നും വനിതാ മാധ്യമപ്രവര്‍ത്തകര്‍ മുഖ്യമന്ത്രിക്ക് എഴുതി ഫെയ്‌സ്ബുക്ക് കുറലപ്പില്‍ പറഞ്ഞു. ഏത് മേഖലയിലെയും അനീതി തുറന്നുകാട്ടി തൊഴില്‍ എടുക്കുന്നവരാണ് തങ്ങളെന്നും ഈ വിഷയത്തിലെ തങ്ങളുടെ ശബ്ദം സമൂഹത്തിലെ മുഴുവന്‍ സ്ത്രീകള്‍ക്കും വേണ്ടിയാണെന്നും പോസ്റ്റില്‍ വ്യക്തമാക്കി.

വനിതാ മാധ്യമപ്രവര്‍ത്തകര്‍ മുഖ്യമന്ത്രിക്ക് എഴുതിയ ഫെയ്‌സ്ബുക്ക് പോസ്റ്റ്
ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി ,
ഞങ്ങള്‍ വനിതാ മാധ്യമ പ്രവര്‍ത്തകര്‍, ഞങ്ങളുടെ സുഹൃത്തിനു നേരിട്ട, അനുഭവത്തിന്റെ ഞെട്ടലില്‍ നിന്ന് മുക്തരായിട്ടില്ല.

ഒരു മാധ്യമ പ്രവര്‍ത്തക, സ്വന്തം കുഞ്ഞുങ്ങളുടെ ( ഏഴും എട്ടും വയസു മാത്രം പ്രായമുള്ള ) മുന്നില്‍ രാത്രി സമയം നേരിട്ട സദാചാര ഗുണ്ടാ ആക്രമണം അങ്ങും അറിഞ്ഞിരിക്കുമല്ലോ.

തിരുവനന്തപുരം പ്രസ് ക്ലബ് സെക്രട്ടറി എം രാധാകൃഷ്ണന്‍ ഈ സംഭവത്തിലൂടെ വെളിവാക്കിയ ക്രിമിനല്‍ സ്വഭാവം ഞങ്ങള്‍ ഓരോരുത്തരിലും അരക്ഷിത ബോധം ഉളവാക്കുന്നു.

എന്നാല്‍ അതിനേക്കാള്‍ നടുക്കം ഉണ്ടാക്കുന്നതാണ് ഞങ്ങളുടെ സുഹൃത്തിനെ മാനസികമായി പൂര്‍ണമായും തകര്‍ക്കുന്ന തരത്തിലുള്ള അയാളുടെ അപവാദ പ്രചാരണങ്ങള്‍. എഫ് ഐ ആര്‍ എടുത്ത ജാമ്യമില്ലാ കേസ് നില നില്‍ക്കുമ്പോള്‍ തന്നെ രാധാകൃഷ്ണന്‍ ഞങ്ങളുടെ സുഹൃത്തിനെയും അവരെ പിന്തുണയ്ക്കുന്നവരെയും അങ്ങേയറ്റം അപഹസിച്ച് നിന്ദ്യമായ കഥകള്‍ ഇറക്കിയിട്ടുണ്ട് ( അയാള്‍ അയച്ച മെയില്‍ പരിശോധിച്ചാല്‍ ഇതു മനസ്സിലാകും 

രാധാകൃഷ്ണന്റെയും സത്യം അറിയാന്‍ ശ്രമിക്കാതെ അയാളെ പിന്തുണയ്ക്കുന്നവരുടെയും വാദങ്ങള്‍ കാണുമ്പോള്‍ പ്രതികരിക്കുന്ന സ്ത്രീകള്‍ക്ക് അനുഭവിക്കേണ്ടി വരുന്ന ദുരവസ്ഥയെ കുറിച്ചു ഞങ്ങള്‍ വീണ്ടും ഉല്‍ക്കണ്ഠപ്പെടുകയാണ് .

ഏതു മേഖലയിലെയും അനീതി തുറന്നു കാട്ടി തൊഴില്‍ എടുക്കുന്നവരാണ് ഞങ്ങള്‍. ഈ വിഷയത്തിലെ ഞങ്ങളുടെ ശബ്ദം സമൂഹത്തിലെ മുഴുവന്‍ സ്ത്രീകള്‍ക്കും വേണ്ടിയാണ്.

ഈ കേസ് ഒട്ടും ദിശ തെറ്റാതെ കൃത്യവും നീതി പൂര്‍വവുമായ അന്വേഷണത്തിലൂടെ, ഏറ്റവും കടുത്ത മാനസിക പീഡനത്തിനും അപമാനത്തിനും ഇരയായ മാധ്യമ പ്രവര്‍ത്തകയ്ക്ക് നീതി ഉറപ്പാക്കപ്പെടണം എന്നു അഭ്യര്‍ത്ഥിക്കുന്നു.
Network of Women in Media, India
മുഖ്യമന്ത്രിപിണറായിവിജയന്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക