Image

നാല് വയസുകാരിയെ ബലാത്സംഗംചെയ്ത് കൊന്ന കേസിലെ പ്രതിക്ക് ഇന്ദോറില്‍ മര്‍ദ്ദനം

Published on 07 December, 2019
നാല് വയസുകാരിയെ ബലാത്സംഗംചെയ്ത് കൊന്ന കേസിലെ പ്രതിക്ക് ഇന്ദോറില്‍ മര്‍ദ്ദനം


ഇന്ദോര്‍ (മധ്യപ്രദേശ്): നാലു വയസുകാരിയെ ബലാത്സംഗംചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതിയായ 28കാരനെ അഭിഭാഷകര്‍ സംഘംചേര്‍ന്ന് മര്‍ദ്ദിച്ചു. മധ്യപ്രദേശിലെ ഇന്ദോര്‍ ജില്ലയിലുള്ള കോടതി പരിസരത്താണ് സംഭവം. തെലങ്കാനയില്‍ വനിതാ വെറ്ററിനറി ഡോക്ടറെ ബലാത്സംഗം ചെയ്തശേഷം കൊന്ന് കത്തിച്ച കേസിലെ പ്രതികളെ പോലീസ് കഴിഞ്ഞ ദിവസം ഏറ്റുമുട്ടലില്‍ വധിച്ചിരുന്നു. പിന്നാലെ വാളയാര്‍ കേസില്‍ കോടതി വെറുതെവിട്ട പ്രതിക്കുനേരെ അട്ടപ്പള്ളത്തുവച്ച് ആക്രമണമുണ്ടായി. അതിനിടെയാണ് മധ്യപ്രദേശിലും സമാനമായ സംഭവം.

മൂന്ന് ദിവസത്തെ റിമാന്‍ഡ് കാലാവധി അവസാനിച്ചതോടെ കോടതിയിലെത്തിയ അങ്കിത് വിജയ്‌വര്‍ജിയ എന്നയാള്‍ക്കാണ് അഭിഭാഷകരുടെ മര്‍ദ്ദനമേറ്റത്. ഇയാള്‍ കോടതി പരിസരത്ത് എത്തിയതോടെ രണ്ട് അഭിഭാഷകരാണ് ആദ്യം മര്‍ദ്ദനം തുടങ്ങിയതെന്ന് ദൃക്‌സാക്ഷികള്‍ മാധ്യമങ്ങളോട് പറഞ്ഞു. തുടര്‍ന്ന് മറ്റ് അഭിഭാഷകരും പ്രതിയെ ആക്രമിക്കാനെത്തി. 

പിന്നീട് പോലീസാണ് ഇയാളെ രക്ഷപ്പെടുത്തിയത്. ആക്രമണത്തില്‍ ഇയാള്‍ക്ക് കാര്യമായ പരിക്കേറ്റിട്ടില്ല. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ പിന്നീട് ജുഡീഷ്യല്‍ കസ്റ്റഡിയില്‍വിട്ടു. സംഭവത്തില്‍ കേസൊന്നും രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്ന് പോലീസ് പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക