Image

സൂര്യനസ്തമിക്കാത്ത കവിതകള്‍ (രമ്യ പ്രസന്ന പിഷാരടി)

രമ്യ പ്രസന്ന പിഷാരടി Published on 13 February, 2020
സൂര്യനസ്തമിക്കാത്ത കവിതകള്‍ (രമ്യ പ്രസന്ന പിഷാരടി)
2013 ലെ ജൂണ്‍ മഴക്കാലത്താണ്  മഹാകവി ഓ എന്‍ വിയെ ആദ്യമായി കാണാന്‍ എനിയ്ക്ക്  ഭാഗ്യമുണ്ടായത്..

പ്രാചീന കവിത്രയങ്ങളായ ചെറുശ്ശേരി, തുഞ്ചത്തെഴുത്തച്ഛന്‍, കുഞ്ചന്‍ നമ്പ്യാര്‍ പിന്നീട് ആധുനിക കവിത്രയങ്ങളായ ഉള്ളൂര്‍, ആശാന്‍, വള്ളത്തോള്‍ എന്നിവരുടെ കവിതകളും മലയാള ഭാഷയിലെ പ്രാമുഖ്യമേറിയ കവിയിടങ്ങളില്‍ നിറഞ്ഞൊഴുകിയിരുന്ന നാളുകളിലൊന്നാണ് ശ്രീ ഓ എന്‍ വിയുടെ 'ഇത്തിരിപ്പൂവ്' എന്ന കവിത ഞാന്‍  വായിയ്ക്കാനിടയായത്. കുഗ്രാമഭൂമിയുടെ സീമന്തരേഖയിലെ മംഗല്യകുങ്കമമായ്, കവിള്‍ ചോപ്പില്‍ വിരിയും നുണക്കുഴിയിയായ്, ഉഷ സന്ധ്യയുടെ ചുംബനമുദ്രയായ് വിടരുന്ന ഇത്തിരിപ്പൂവ് എന്നെ അതിശയപ്പെടുത്തി..

എന്റെ  കാവ്യപ്രിയങ്ങളിലേയ്ക്ക് ഇത്തിരിപ്പൂവിനെ മെല്ലെ ഞാനെടുത്തുവച്ചു. ദശാബ്ദങ്ങള്‍ക്ക് മുന്‍പേ മനപ്പാഠമാക്കിയ  ആ കവിത ഇന്നും എന്റെ  മനസ്സിന്റെ സ്മൃതിനിധിശേഖരങ്ങളില്‍ നിലനില്‍ക്കുന്നു ശ്രീ ഓ എന്‍ വിയുടെ കാവ്യപ്രഞ്ചത്തിന്റെ ഉല്‍കൃഷ്ടമായ പ്രത്യേകതയാവാം ആ സ്മൃതി ചിമിഴുകള്‍. 'അക്ഷരങ്ങളിലെ ഫീനിക്‌സ്' യവനകഥയില്‍ നിന്നെന്റെ മനസ്സിനെ ചിതയില്‍ നിന്നുയര്‍ത്തുമ്പോള്‍ 'ഇത്തിരിപ്പൂവ്'  നിഗൂഢസ്പന്ദനങ്ങളുമായ് ഹൃദയത്തെ തന്നെ കൈയിലേറ്റിയിരിക്കുന്നു.

പിന്നീട് ഞാന്‍ ശ്രീ ഓ എന്‍ വിയുടെ അനേകം കവിതകള്‍ വായിച്ചു. അതിലെ മനോഹരമായ സങ്കല്പങ്ങള്‍ എന്നെ കവിതയിലേയ്ക്ക് കൈയേറ്റി നടത്തി.  സാധാരണത്വത്തിലെ അസാധാരണത്വമാര്‍ന്ന സഞ്ചാരമാണ് ഓ എന്‍ വി കവിതകളുടെ പ്ര്യത്യേകത. അതിന്റെ വ്യാപ്തി വാക്കുകളിലൊതുക്കാനാവില്ല. കടലുകളും, ചക്രവാളങ്ങളും കാവല്‍ നില്‍ക്കുന്ന അതിബൃഹുത്തായ ഒരു ഭൂഖണ്ഡത്തിലേയ്ക്ക് നടന്നുകയറും അവസ്ഥയാണ് ഓ എന്‍ വിയുടെ കവിതകളിലൂടെ സഞ്ചരിയ്കുമ്പോള്‍ ഉണ്ടാവുക. ആ ബൃഹദ് ലോകത്തെ കുറിച്ചെഴുതുവാന്‍ എന്റെ അറിവ് അപര്യാപത്യമെന്ന് പറയേണ്ടിയിരിക്കുന്നു.

2013ലെ ജൂണ്‍ മഴക്കാലത്ത് മഹാകവി ഓ എന്‍ വിയെ കാണാന്‍ കൈനിറയെ എഴുതിക്കൂട്ടിയ കവിതയുമായ് തലസ്ഥാനനഗരിയിലെ കവിയുടെ വീടിലെത്തിയപ്പോള്‍,  വാതില്‍പ്പടിയില്‍  അല്പം ഗൗരവം കലര്‍ന്ന മുഖവുമായി നിന്ന മഹാകവിയെ കണ്ടപ്പോള്‍ പലരും പറഞ്ഞ  നിരുത്സാഹപ്പെടുത്തും കഥകളോര്‍മ്മിച്ചു.  കവിതയാണു കൈയിലെന്നറിഞ്ഞപ്പോള്‍ അകത്തേയ്ക്ക് ക്ഷണിയ്ക്കുകയും അപ്പോള്‍ തന്നെ  കവിതകള്‍ മറിച്ചു നോക്കുകയും ഒന്നു രണ്ട് വരികള്‍ ചൊല്ലുകയും ചെയ്തു. ആകാശ ഭംഗി എന്ന് ഞാനെഴുതിയ വരി ആകാശശോഭ എന്നെഴുതിയാല്‍ കൂടുതല്‍ യുക്തമായിരിയ്ക്കും എന്നഭിപ്രായപ്പെട്ടു.  

ശാര്‍ങകപ്പക്ഷികള്‍ എന്ന കവിതാ സമാഹാരം എനിയ്ക്ക് വായിയ്ക്കുവാനായി സാര്‍ തരികയുണ്ടായി. അന്ന് പത്ത് മണിയ്ക്ക് ഹോസ്പിറ്റലില്‍ പോകാനുണ്ടെന്നും കവിത വായിച്ചതിനു ശേഷം അഭിപ്രായം എഴുതിത്തരാം എന്ന് പറയുകയും ചെയ്തു.  ആസ്പത്രിയില്‍ നിന്നും വന്നതിനു ശേഷം അല്പം സുഖമില്ലാതിരുന്നിട്ടും എന്റെ കവിത മൂന്നു പ്രാവശ്യം വായിയ്ക്കുകയും അതിലെ തെറ്റുകുറ്റങ്ങളൊന്നും അവതാരികയില്‍ രേഖപ്പെടുത്താതെ എന്നോട് നേരിട്ടു പറയുകയും എന്റെ കവിതയ്ക്ക് 'ഭാവശുദ്ധിയുള്ള കവിത'  എന്ന ശീര്‍ഷകത്തില്‍ അവതാരിക എഴുതിത്തരികയും ചെയ്തു.  ബാല്യകാലം മുതലേ വായിച്ചറിഞ്ഞ് ബഹുമാനിച്ചിരുന്ന മഹാകവിയുടെ കൈയൊപ്പ്; എന്റെ കവിതയിലെ ദൈവമുദ്ര അതായിരുന്നു എനിയ്ക്ക്    ഓ എന്‍ വിയുടെ അവതാരിക.. സാറിന്റെ കവിതകളുടെ ആയിരത്തിലേറെ പേജുകളുള്ള രണ്ട് കവിതാസമാഹാരങ്ങള്‍ എനിയ്ക്കായി തരികയുണ്ടായി. ടാഗോര്‍ എനിയ്ക്കിഷ്ടപ്പെട്ട കവിയെന്ന് പറഞ്ഞപ്പോള്‍ ടാഗോറിന്റെ 'വര്‍ഷാമംഗള്‍' എന്ന ആല്‍ബം കേള്‍ക്കണമെന്ന് പറയുകയുണ്ടായി.

ഓ എന്‍ വി സാറിനെ കാണാന്‍ വീണ്ടും ഞാന്‍ 2015ലെ ഫെബ്രുവരിയില്‍ പോയിരുന്നു. കവിതയെ സ്‌നേഹിക്കുന്നവരെ എത്രമാത്രം സാര്‍ പ്രോല്‍സാഹിപ്പിക്കുന്നു എന്നെനിയ്ക്കറിയാനായി. സാറിനെക്കുറിച്ചെഴുതുമ്പോള്‍ സാറിന്റെ ഭാര്യയെയും ഓര്‍മ്മിക്കേണ്ടതുണ്ട്. ആദ്യം കാണുന്നവരോടു പോലും സ്‌നേഹത്തോടെ പെരുമാറുന്ന ആ അമ്മയെ കാണാനായതും എന്റെ ഭാഗ്യമെന്നേ കരുതുന്നുള്ളൂ.

സാറിന്റെ ലോകജ്ഞാനം എന്നെ അത്ഭുതപ്പെടുത്തിയിരുന്നു. സാറിന്റെ കവിതാ സമാഹാരങ്ങള്‍ വായിയ്ക്കുമ്പോള്‍ അറിയാനാകുന്ന അക്ഷരലോകം സൂര്യന്റെ അക്ഷയപാത്രം പോലെയാണ്. ഒരോന്നും പകര്‍ന്നെടുക്കുമ്പോള്‍ വീണ്ടും നിറയുന്ന അമൂല്യശേഖരങ്ങള്‍.  

'യാസ്‌നായ പൊല്യാന നീയെന്റെ ജീവനെ തീര്‍ഥയാത്രയാക്കുന്നു..'' 

എന്ന്  ടോള്‍സ്‌റ്റോയിയുടെ തപോവനമായിരുന്ന തറവാടിനെക്കുറിച്ചെഴുതിയ മഹാകവി തന്നെ

കൃഷ്ണ നിന്‍ നിറം കൃഷ്ണക്രാന്തിതന്‍ സ്‌നിഗ്ദശ്യാമം

കൃഷ്ണ ഞാനാ വര്‍ണ്ണത്തെയെത്ര മേല്‍ സ്‌നേഹിക്കുന്നു

എന്നെഴുതിയത് വായിക്കുമ്പോള്‍ പ്രകൃതിയെ സ്‌നേഹിക്കുന്ന, പ്രകൃതിവര്‍ണ്ണങ്ങളിലെ ഈശ്വരഭാവത്തെ സ്‌നേഹിക്കുന്ന കവിയെ കാണാനാകുന്നു..

ഹുസൈന്‍ സാഗര്‍ തടാകത്തിന്റെ നടുവിലെ പാറക്കെട്ടില്‍ സ്ഥാപിക്കാനായ് കൊണ്ടുവന്ന ബുദ്ധപ്രതിമ തടാകത്തിലേയ്ക്ക് താണുപോയപ്പോള്‍

'' താഴുവതെന്തേ തഥാഗത! ഈ തടാകത്തിന്‍...

ആഴത്തില്‍ ജലകന്ദരങ്ങളിലുണ്ടോ ശാന്തി'' എന്നു ചോദിച്ചു പോകുന്നു കവി..

തീരെച്ചെറിയ ശബ്ദങ്ങള്‍ എന്ന കവിതയില്‍ എനിയ്ക്കിഷ്ടം  മുകില്‍പ്പെരുമ്പറ കൊട്ടിത്തിമിര്‍ത്തു പെയ്യുന്ന മഴയുടെ ശബ്ദം

ഇവയെല്ലാമെന്നും എനിയ്ക്കിഷ്ടം പക്ഷെ

പ്രിയതരം തീരെ ചെറിയ ശബ്ദങ്ങള്‍...


കൃഷ്ണനെ കാണാന്‍ കല്ലും മുള്ളും നിറഞ്ഞ അവിലുമായ് പോയ കുചേലനെ പോലെ അസംസ്‌കൃത വസ്തുക്കള്‍ നിറഞ്ഞ  കവിതയുമായ് പോയ എനിയ്ക്കും കുചേലനെ പോലെയുള്ള അനുഭവമാണുണ്ടായത്. ആ അനുഭവം സ്മൃതിയില്‍ നിന്നടര്‍ത്തിയെഴുതിയ കുചേലഹൃദയം എന്ന കവിതയ്ക്ക് കവി അയ്യപ്പന്‍ പുരസ്‌ക്കാരം ലഭിയ്ക്കാനുള്ള ഭാഗ്യമുണ്ടായി. ആ പുരസ്‌കാരം വാങ്ങാനായി തിരുവനത്തപുരത്ത്  പോയപ്പോള്‍ കഴിഞ്ഞ ഒക്ടോബറില്‍ സാറിനെ കാണാനായി. ഒരു ചെറിയ വീഴ്ച്ചയില്‍ കൈയ്ക്ക് അല്പം വേദനയുണ്ടായിരുന്നു. ചെറിയ അസുഖങ്ങളുടെ അസ്വസ്ഥതയും സാറിനുണ്ടായിരുന്നു അന്നാണ് സാര്‍ പുതിയ സമാഹാരമായ 'സൂര്യന്റെ മരണം' എന്ന കൃതി തന്നത്. മനസ്സിലും ഹൃദയത്തിലും നിറഞ്ഞു തുളുമ്പിയ കവിതയെ എഴുതിയൊഴുക്കാനാവാത്ത വ്യസനം ആ വരികളിലുണ്ടെന്ന് എനിയ്ക്ക് . മനസ്സിലാക്കാനായി 'നിന്റെ സൂര്യന്‍ മരിച്ചു പോയി' എന്ന് കവി പറഞ്ഞു പോകുന്നു. 

സംഗീതഗാനലോകത്തിന്റെ പഴയകാല സ്മരണകളുണരുന്ന'' അരികില്‍ നീയുണ്ടായിരുന്നെങ്കില്‍'' എന്ന പുസ്ത്കം പ്രസിദ്ധികരിച്ചതിനു ശേഷം കോപ്പി അയച്ചു തരാം എന്ന് സാര്‍ പറയുകയുണ്ടായി. 'സൂര്യന്റെ മരണം' എന്ന കവിതാ സമാഹാരമാണ് സാര്‍ എനിയ്ക്ക് വായിയ്ക്കാനാറ്റയി അവസാനമായ് തന്നത്..

 

'സൂര്യന്റെ മരണം' (ഓ എന്‍ വി )

സഹപഥികരെല്ലാ

    മൊഴിഞ്ഞുപോയേകാന്ത

സഹനസത്രത്തില്‍ ഞാ

     നൊറ്റൊയ്ക്കിരിക്കുന്നു

മണ്ണിന്‍ സുഗന്ധങ്ങ

   ളാകെയുമേറ്റി വ

ന്നെന്‍ ജാലകത്തിലൂ

   ടുള്ളിലേയ്ക്കിട്ടു പോം

കാറ്റും വെറും കൈയു

   മായ് വന്നു പ്പൊയ്; ഒരു

രാക്കുയിലിന്‍ തേങ്ങല്‍

   കേള്‍ക്കൂ ഞാന്‍, ഉള്ളിലോ

കാലുറയ്ക്കുന്നീല

  യീ ജാലകത്തിര

ശ്ശീലപോല്‍ നെടുകെ

   നിലം പതിയ്ക്കുന്നു ഞാന്‍

നെഞ്ചിലെ ചോര

   ക്കിളി നൊന്തു മൂളുന്നു

നിന്റെ സൂര്യന്‍  നിന്റെ

  സൂര്യന്‍ മരിച്ചു പോയ്..

ഒക്ടോബറിലെ അവസാന കൂടിക്കാഴ്ച്ചയില്‍ സാര്‍ റഷ്യന്‍ പര്യടനത്തെക്കുറിച്ച് പറഞ്ഞു. റഷ്യന്‍ കവിയായ അലക്‌സാണ്ടര്‍ പുഷ്‌കിന്റെ സംഭാവനകളെക്കുറിച്ചുള്ള    ഓ എന്‍ വിയുടെ  പഠനം അടിസ്ഥാനമാക്കി റഷ്യന്‍ ഗവര്‍ണ്മെന്റ് അദ്ദേഹത്തെ ആദരിച്ചിരുന്നു, റഷ്യന്‍ പാര്‍ലമെന്റില്‍ ഒരു പെണ്‍കുട്ടി ഓ എന്‍ വിയുടെ റഷ്യയിലേയ്ക്ക് മൊഴിമാറ്റം ചെയ്ത കവിത ചൊല്ലുകയും അതിലെ തീവ്രഭാവങ്ങളുടെ ശക്തിയാല്‍                        ആ പെണ്‍കുട്ടി ആ കരയാനാരംഭിക്കുകയും ചെയ്തു.  അക്ഷരങ്ങള്‍ അതിരുകള്‍ക്കതീതമായി നിലകൊള്ളുന്നു എന്ന സത്യം ഇവിടെ പ്രസക്തം..

ഭൂമിയുടെ അറ്റം എവിടെയെന്ന് ചോദിക്കുന്ന കുട്ടിയോട് ഭൂമി ചുരുങ്ങി ചുരുങ്ങിയൊരാറടിയായ് വരും എന്ന് അച്ഛനെക്കൊണ്ട് നമ്മോട് പറയും മഹാകവി ജീവിതത്തിന്റെ ക്ഷണികതയെ ഓര്‍മ്മിപ്പിക്കുമ്പോള്‍ ആറടി മണ്ണിനപ്പുറം വളരേണ്ടതെങ്ങെനെയെന്ന് അനശ്വരകാവ്യങ്ങളിലെ ഉപ്പുതരിയിലൂടെ നമ്മോട് പറയുന്നു

അക്ഷരങ്ങളാലൊരു മാസ്മരലോകം സൃഷ്ടിച്ച് പ്രിയ കവി യാത്രയായിരിക്കുന്നു. ഓര്‍മ്മിയ്ക്കുവാന്‍  അക്ഷരവും, അഗ്‌നിശലഭങ്ങളും, ഉപ്പും, ശാര്‍ങകപ്പക്ഷികളും, സ്വയംവരവും, ഭൂമിയ്‌ക്കൊരു ചരമഗീതവും,  നിലാവിന്റെ ഗീതവും, പിന്നെയനേകം ഗാനങ്ങളും ഇനി വരും തലമുറയ്ക്കായി, ഭൂമിയ്‌ക്കേകി കവി താരാപഥങ്ങളിലൂടെ ഇനിയുമാരും കണ്ടിട്ടില്ലാത്ത വേറൊരു കവിയരങ്ങിലേയ്ക്ക് യാത്രയായിരിയ്ക്കുന്നു.

പ്രണാമം പ്രിയ മഹാകവേ!!



സൂര്യസാക്ഷ്യം (രമ്യ പ്രസന്ന പിഷാരടി)

മഹാകവി ഓ എന്‍ വിയുടെ കാവ്യസമാഹാരങ്ങള്‍ ചേര്‍ത്തെഴുതിയ ഒരു അനുസ്മരണം

 

അഗ്‌നിനക്ഷത്രങ്ങളേ!  ചില്ലുകൂടിനുള്ളിലാ

യിന്നലെ കണ്ടു ശാന്തമുറങ്ങും സൂര്യാഗ്‌നിയെ..

അവിടെയൊരേ കടലിരമ്പി, മഴ പെയ്തു;

മഴയ്‌ക്കെന്തൊരു ഭംഗിയെന്നാരോ പറഞ്ഞുപോ യ്!

അരളിപ്പൂക്കള്‍ നിറഞ്ഞെങ്കിലുമാമ്പല്‍പ്പൂവിന്‍

കവിതയ്ക്കുള്ളില്‍ നിന്നും പെണ്‍കുട്ടി കരഞ്ഞുപോയ്.

നിലാച്ചോലകള്‍ ബീഥോവന്റെ സിംഫണി പാടി

ചെറിയ ശബ്ദങ്ങളെ പ്രണയിയ്ക്കാനായ് വന്നു

രോഷത്തിന്നുടവാളില്‍ തേനരുവികളേറ്റി

യാത്രയാവുന്നു വസന്തത്തിലെ കുയിലുക ള്‍

ഭൂമി തന്നറ്റം തേടിയൊരു പാഥേയത്തിന്റെ

പാതകള്‍ കടന്നാദിസത്യമായ് സമുദ്രങ്ങള്‍

മയില്‍പ്പീലിയില്‍, വെളിച്ചത്തിന്റെ തിളക്കത്തില്‍

മധുരം തൂവും അക്ഷരത്തിന്റെ  ആഗ്‌നേയങ്ങള്‍

കറുത്ത പക്ഷീ നീയും പാടുന്നു, ഉപ്പില്‍ തൊട്ടു

പുനര്‍ജനിയ്ക്കും നൂറ്റാണ്ടരികില്‍ സ്പന്ദിക്കുന്നു

ലോലമാം ഗാനങ്ങളില്‍ ആതുരമാകും സ്‌നേഹവീടുകള്‍

യാത്രാമൊഴിയാരോട് ചൊല്ലീടേണ്ടു?

ശാര്‍ങകപ്പക്ഷി, അപരാഹ്നമായ് കാണാമൊരു

കാളിദാസനെ , ഉജ്ജയിനിയെ , കല്‍ഹാരത്തെ

ഗാലവര്‍ നീങ്ങും ലോകനീതിതന്‍ പീഠങ്ങളില്‍

കാനനം തേടിപ്പോയ കണ്ണുനീരുറവകള്‍

മാധവി മുന്നില്‍ നിന്നും നടന്നു മറയവെ

സാഗരമിരമ്പുന്നു ഹൃദയം ത്രസിക്കുന്നു

ഈ പുരാതനമായ കിന്നരം പാടീടുമ്പോള്‍

ഞാനഗ്‌നി തന്നെയെന്നു പറയുന്നുവോ സൂര്യന്‍!

ഭൈരവന്‍ തുടിയിട്ട് പാടുമ്പോള്‍, വളപ്പൊട്ടിലിന്നു

ബാല്യത്തിന്‍ വെള്ളിക്കൊലുസിന്‍ ചിരിപ്പൂക്കള്‍

ക്ഷണികം എല്ലാം പക്ഷെ സ്‌നേഹിച്ചുതീരാത്തവര്‍

ഇവടെ നീങ്ങീടുമ്പോള്‍ മധുരം ദിനാന്ത്യങ്ങള്‍

അന്യ ദു:ഖങ്ങള്‍ മഹാസാഗരങ്ങളാകുമ്പോള്‍

നിന്റെ ദു:ഖങ്ങള്‍ വെറും കടല്‍ ശംഖുകള്‍ മാത്രം

സ്വസ്തി ഹേ സൂര്യ! കാവ്യപ്രപഞ്ചം തുടുക്കുന്ന

നിത്യവിസ്മയങ്ങളിലെന്നുമേ ജീവിക്കുക...

മരിയ്‌ക്കേണ്ട സൂര്യ നീ,  അമരത്വത്തിന്‍  ശ്രേഷ്ട

പഥത്തിലിരുന്നക്ഷരങ്ങളെ സ്‌നേഹിക്കുക….
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക