Image

പാടുന്നു പാഴ്മുളം തണ്ടു പോലെ! (അനുഭവക്കുറിപ്പുകള്‍- 71: ജയന്‍ വര്‍ഗീസ്)

Published on 25 February, 2020
പാടുന്നു പാഴ്മുളം തണ്ടു പോലെ! (അനുഭവക്കുറിപ്പുകള്‍- 71: ജയന്‍ വര്‍ഗീസ്)
പാസ്റ്ററും കുടുംബവും താമസം  മാറിപ്പോയ ബേസ്‌മെന്റില്‍ ചെറിയ നിലയില്‍ ബിസിനസ് നടത്തുന്നതിനാവശ്യമായ ധാരാളം ഇടം ഉണ്ടായിരുന്നു.  അവരുടെ സാധനങ്ങള്‍ മകന്റെ വീട്ടിലേക്ക് എത്തിക്കുന്ന കാര്യങ്ങളില്‍ ഒക്കെ എനിക്കാവും വിധം സഹകരിച്ചു. വൃദ്ധരായ ആ തമിഴ് ദന്പതികളില്‍ നിന്ന് ഒരു ചീത്ത വാക്ക് പോലും എനിക്ക് കേള്‍ക്കേണ്ടി വന്നിരുന്നില്ല. അവരുടെ മകളാണെന്ന് സ്വയം പരിചയപ്പെടുത്തുന്ന ആ സ്ത്രീ മാത്രാണ് ഞങ്ങള്‍ക്കിടയില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചത്. ( പാസ്റ്റര്‍ ദന്പതികളുടെ സ്വഭാവത്തിലെ ശാന്തതയും, മകളുടെ സ്വഭാവത്തിലെ രൗദ്രവും കൂട്ടി വായിക്കുന്‌പോള്‍ ആ സ്ത്രീ അവരുടെ മകളായിരുന്നുവോ എന്ന സംശയം ബാക്കി നില്‍ക്കുന്നു. )

ഹോം ഡിപ്പോയില്‍ നിന്ന് മെറ്റീരിയല്‍ വാങ്ങിച്ച് ഞാന്‍ തന്നെ എന്റെ ഡിസൈനില്‍ ഒരു ചെറു ഷോറൂം പണിതെടുത്തു. ജോലി സ്ഥലത്തു നിന്നും വായ്പയായി കൊണ്ട് വന്ന ടൂളുകള്‍ ഉപയോഗിക്കാന്‍ സാധിച്ചത് കൊണ്ട് ടൂളുകള്‍ക്കു വേണ്ടി പണം മുടക്കേണ്ടി വന്നില്ല. വുഡന്‍ ഷീറ്റുകളും, മറ്റ് ഹെവി സാധനങ്ങളും പിക് ചെയ്യുവാനും, വീട്ടില്‍ ഇറക്കി തരുവാനും ഒക്കെ എന്റെ സഹ ജോലിക്കാരനായ സെറാഫിന്‍ ബൊനീജയാണ് എന്നും എന്നെ സഹായിച്ചിരുന്നത്. പോര്‍ട്ടോറിക്കക്കാരിയായ അമ്മക്ക് ഷിക്കാഗോയില്‍ വച്ച് ജനിച്ച മകനായ ബൊനീജാ എന്റെ ആത്മ മിത്രങ്ങളില്‍ ഒരാളായിരുന്നു. കറുത്ത വര്‍ഗ്ഗക്കാരന്‍ ആണെന്ന് തോന്നുമായിരുന്നു എങ്കിലും അയാള്‍ സ്പാനിഷ് വംശജനായ സുന്ദരന്‍ ആയിരുന്നു. മുപ്പത്തി രണ്ടു വയസ്സിനിടയില്‍ നാല് തവണ വിവാഹം കഴിച്ചിരുന്നതായി സമ്മതിക്കുന്നുണ്ട്. ഗേള്‍ ഫ്രണ്ടുമാര്‍ എത്ര ഉണ്ടായിരുന്നു എന്നതിന് പ്രത്യേക കണക്കില്ല. ഇപ്പോള്‍ സ്റ്റാറ്റന്‍ ഐലന്‍ഡ് കെയര്‍ സെന്ററില്‍ ജോലി ചെയ്യുന്ന ' താമി ' എന്ന സുന്ദരിയായ യുവതിയുമായി ഒന്നിച്ചാണ് താമസം. അവള്‍ ഒരു കാന്‍സര്‍ പേഷ്യന്റ് ആണെന്നും, ഇനി അധിക കാലം ഇല്ലാത്തതിനാല്‍ ഉള്ള കാലം അവള്‍ക്ക് വേണ്ടി അടിച്ചു പൊളിച്ചു ജീവിച്ചു കൊണ്ട് അവളെ സഹായിക്കുക മാത്രമേ താന്‍ ചെയ്യുന്നുള്ളു എന്നുമാണ്  ബൊനീജയുടെ ന്യായീകരണം.

രണ്ട് മുന്‍ വിവാഹങ്ങളിലായി ബൊനീജാക്ക് മൂന്നു കുട്ടികള്‍ എവിടെയൊക്കെയോ ഉണ്ട്. അവരുടെ അമ്മമാര്‍ ബോനീജയില്‍ നിന്നും നിയമ പ്രകാരമുള്ള ചൈല്‍ഡ് സപ്പോര്‍ട്ട് ഈടാക്കുന്നുണ്ട്. നാനൂറു ഡോളറിന്റെ ചെക്ക് കിട്ടുന്ന ബൊനീജക്ക് ഈ പിടുത്തവും, വലിയും എല്ലാം കഴിച്ച് നൂറു ഡോളറാണ് കയ്യില്‍ കിട്ടുക. അത് കൊണ്ട് കൂടി ഒരു കൂട്ടില്ലാതെ ഒറ്റക്ക് കഴിയുവാന്‍ ബൊനീജക്ക് സാധിക്കുകയില്ല. ഇനി മേലില്‍ വിവാഹം എന്ന പരിപാടി ഇല്ലെന്നും, ഗേള്‍ ഫ്രണ്ട് ആണെങ്കില്‍ ബാധ്യത ഉണ്ടാവുകയില്ലെന്നും ബൊനീജയിലെ എക്കോണമിസ്റ്റ് കണ്ടേത്തിയിരിക്കുന്നു. മനോഹരനായ മാലാഖ എന്നര്‍ത്ഥം വരുന്ന സെറാഫിന്‍ ബൊനീജ എന്ന ഈ കറുത്ത സുന്ദരന്റെ ഗേള്‍ ഫ്രണ്ട് ആവാനുള്ള അവസരം തേടി  നീലക്കണ്ണുകളുള്ള  ഒത്തിരി സുന്ദരികള്‍ ക്യൂവില്‍ വെയിറ്റ് ചെയ്യുന്നുണ്ടെന്നാണ് ബൊനീജയുടെ അവകാശ വാദം.

എന്നെ ഏറെ സ്‌നേഹിച്ചിരുന്ന ഒരു നല്ല സ്‌നേഹിതന്‍ ആയിരുന്നു ബൊനീജാ. ജോലിയില്‍ ഞാന്‍ ബൊനീജയുടെ സീനിയര്‍ ആയിരുന്നത് കൊണ്ടും, ജോലിയില്‍ എന്റേതായ പുത്തന്‍ ആശയങ്ങള്‍ നടപ്പിലാക്കാന്‍ എനിക്ക് സാധിച്ചിരുന്നു എന്നത് കൊണ്ടും എന്നോട് ഒരു പ്രത്യേക ബഹുമാനവും അടുപ്പവും അയാള്‍ സൂക്ഷിച്ചിരുന്നു. എനിക്ക് വേണ്ടി ചെയ്യുന്ന കായിക സഹായങ്ങള്‍ക്ക് ബൊനീജാ പ്രതിഫലം സ്വീകരിച്ചിരുന്നില്ല ;  ഞങ്ങള്‍ ഒരുമിച്ച് ചിലയിടങ്ങളില്‍ നിന്ന് ആഹാരം കഴിച്ചിരുന്നു എന്നതൊഴിച്ചാല്‍. ന്യൂ യോര്‍ക്കിലെ ഫ്‌ളഷിങ്ങില്‍ ഹിന്ദു ടെന്പിള്‍ ആഡിറ്റോറിയത്തില്‍ എന്റെ ' ജ്യോതിര്‍ഗമയ ' എന്ന നാടകം അവതരിപ്പിച്ചപ്പോള്‍ സന്തോഷത്തോടെ അതില്‍ ഒരു റോള്‍ ചെയ്തത് ബൊനീജയായിരുന്നു. ആ സാഹചര്യം പിന്നാലെ വിശദീകരിക്കുന്നതാണ്.

മകളുടെ മൂന്നാമത്തെ കുട്ടി സച്ചിന്‍ ജനിച്ചതോടെ ബേബിസിറ്റിങ് ഏറ്റെടുത്ത് ഭാര്യക്ക് അവളേറെ ഇഷ്ടപ്പെട്ടിരുന്ന ജോലി ഉപേക്ഷിക്കേണ്ടി വന്നു. ഇതിനകം പാസ്റ്റര്‍ ഫാമിലി ഒഴിഞ്ഞു പോയ ബേസ്‌മെന്റു ഫ്‌ലോറിലേക്ക്  മാറ്റി സ്ഥാപിച്ച ബിസിനസ്സ് കാര്യങ്ങളുമായി മുഴുവന്‍ സമയവും അവള്‍  വീട്ടില്‍ തന്നെ കൂടി. സാരികള്‍ വാങ്ങാനെത്തുന്നവര്‍ മറ്റു വസ്തങ്ങള്‍ കൂടി ചോദിച്ചിരുന്നെങ്കിലും, സ്ത്രീകളുടെയും, കുട്ടികളുടെയും വസ്ത്രങ്ങള്‍ മാത്രം വിറ്റാല്‍ മതിയെന്ന് ഞങ്ങള്‍ മുന്നമേ തീരുമാനിച്ചിരുന്നു.

റെഡിമേഡ് ഗാര്‍മെന്‍റ്‌സിന് ഡിമാന്‍ഡ് ഏറി വരുന്ന ഒരു കാലഘട്ടമായിരുന്നു അത്. ചുരിദാറുകളും, ലങ്കാ ചോളികളുമൊക്കെ പലരും ആവശ്യപ്പെടാന്‍ തുടങ്ങിയതോടെ അത്തരം ഐറ്റങ്ങള്‍ കൂടി ഉള്‍ക്കൊള്ളിച്ചു കൊണ്ട് ബിസിനസ് അല്‍പ്പം കൂടി  വിപുലീകരിക്കുവാനുമുള്ള ശ്രമങ്ങള്‍ ആരംഭിച്ചു.

റെഡിമേഡ് ഗാര്‍മെന്‍സിന് ബാംഗഌരിലേക്കാള്‍ ഗുണ മേന്മയും,വിലക്കുറവും ഡല്‍ഹിയില്‍ ആണെന്ന് അറിയാമായിരുന്നത് കൊണ്ട് അവകളുടെ പര്‍ച്ചേസിംഗിനായി അന്ന് ഡല്‍ഹി പോലീസില്‍ ജോലി ചെയ്‌യുകയായിരുന്ന എന്റെ അനുജന്‍ റോയിയെ ചുമതലപ്പെടുത്തിക്കൊണ്ട് അയാളുടെ അക്കൗണ്ടിലേക്ക് അഞ്ചു ലക്ഷം ഇന്ത്യന്‍ രൂപാ ട്രാന്‍സ്ഫര്‍ ചെയ്തു കൊടുത്തു. 

ഡല്‍ഹിയില്‍ വര്‍ഷങ്ങളുടെ ജീവിത പരിചയം ഉണ്ടായിരുന്ന റോയി അവിടുത്തെ വസ്ത്ര വ്യാപാര ഗലികളിലെ മൊത്ത വ്യാപാരികളില്‍ നിന്ന് വില പേശി സാധനങ്ങള്‍ ശേഖരിക്കുവാന്‍ ആരംഭിച്ചു. ജോലി കഴിഞ്ഞുള്ള മുഴുവന്‍ സമയവും ആഴ്ചകളോളം അലഞ്ഞാണ് റോയി ഇത് സാധിച്ചെടുത്തത്. വീട്ടില്‍ ശേഖരിച്ചു വച്ച സാധനങ്ങള്‍ ഒരു അംഗീകൃത കാര്‍ഗോ ഏജന്റ് വഴി സിംഗപ്പൂര്‍ എയര്‍ ലൈന്‍സിന്റെ എയര്‍ കാര്‍ഗോ വഴി കയറ്റി അയച്ചു.

അമേരിക്കയിലേക്ക് ഇറക്കുമതി ചെയ്‌യുന്ന സാധനങ്ങള്‍ ഇവിടുത്തെ കസ്റ്റംസ് ഡിപ്പാര്‍ട്ടുമെന്റിന്റെ കര്‍ശന പരിശോധനകള്‍ക്ക് ശേഷം മാത്രമേ നമുക്ക് ലഭ്യമാവുകയുള്ളു എന്ന് നിയമമുണ്ട്. ഇതിന്റെ നിയമ പരമായ പ്രൊസീജറുകള്‍ മറികടക്കുവാന്‍ സാധാരണക്കാര്‍ക്ക് അത്ര എളുപ്പമല്ല. അത് കൊണ്ട് തന്നെ അതിനു വേണ്ടി പ്രവര്‍ത്തിക്കുന്ന അംഗീകൃത ഏജന്‍സികളുണ്ട്. അവര്‍ക്കുള്ള അല്‍പ്പം കനത്ത ഫീസ്  കൊടുത്ത് കഴിഞ്ഞാല്‍ ആവശ്യമായ പേപ്പര്‍ വര്‍ക്കുകള്‍ നടത്തി അവര്‍ ചരക്കു റിലീസ് ചെയ്തു തരും. ' ബ്യൂട്ടി സ്‌പോട്ടിനു ' വേണ്ടി കസ്റ്റംസ് ക്ലിയറന്‍സ് വാങ്ങിത്തന്നിരുന്നത് മധ്യവയസ്ക്കയായ ഒരു തടിച്ച ചൈനാക്കാരി ആയിരുന്നു.

സാധാരണ ഗതിയില്‍ ഒന്നോ, രണ്ടോ ആഴ്ചകള്‍ക്കുള്ളില്‍ ചൈനാക്കാരിയുടെ വിളി വരാറുണ്ട്. അപ്പോള്‍ അവരുടെ ഓഫിസിലെത്തി അവരുടെ ഫീസ് അടച്ചാല്‍ റിലീസിംഗ് ഡോക്കുമെന്റ്‌സ് നമ്മുടെ കയ്യില്‍ തന്നെ തന്നുവിടും. അതുമായി നമ്മുടെ ചരക്കു എത്തിച്ച കാര്‍ഗോ കന്പനിയുടെ ഓഫിസിലെത്തി ചരക്കു  ഏറ്റു വാങ്ങാം. ഇതാണ് രീതി. ഡല്‍ഹിയില്‍ നിന്നുള്ള ഷിപ്പ്‌മെന്റു എത്തി മൂന്നാഴ്ച കഴിഞ്ഞിട്ടും ചൈനാക്കാരി വിളിക്കുന്നില്ല. രണ്ടുമൂന്നു വട്ടം അങ്ങോട്ട് വിളിച്ചു നോക്കി. ഫോണ്‍ എടുക്കുന്നേയില്ല. സഹികെട്ട് അവരുടെ ഓഫിസിലെത്തിയപ്പോള്‍ തുറന്ന ചിരിയുമായിട്ടാണ് നമ്മളെ എതിരേല്‍ക്കുന്നത്. ' നിന്നെ ഞാന്‍ കാത്തിരിക്കുകയായിരുന്നു ' എന്ന പച്ചക്കള്ളം ഉളുപ്പില്ലാതെ മുഖത്തു നോക്കി തന്നെ പറഞ്ഞു. ഫോണ്‍ എടുക്കാത്തതിന് കുറെ ' റിയലി സോറി ' കളും പറഞ്ഞു കൊണ്ടാണ് തന്റെ കസ്റ്റമറായ എന്നെ പൊഴിഞ്ഞു പോകാതെ ചൈനാക്കാരി ചേര്‍ത്തു നിര്‍ത്തുന്നത്.

( തങ്ങള്‍ക്ക് ഗുണം കിട്ടാത്ത ഒരു കാര്യത്തിനും ചൈനാക്കാര്‍ അവരുടെ സമയമോ, സംസാരമോ, ഒന്നും ചെലവഴിക്കാറില്ല എന്നത് എന്റെ ആദ്യ അനുഭവമല്ല. ഒരു ഫോണ്‍ കോള്‍ അറ്റന്‍ഡ് ചെയ്താല്‍ പോലും അവര്‍ക്ക് അതിനുള്ള മണി കിട്ടണം. ഇവിടെ ഞാന്‍ നേരിട്ടെത്തിക്കൊള്ളും എന്ന് അവര്‍ക്ക് ഉറപ്പുണ്ടായിരുന്നത്  കൊണ്ടാണ് അവര്‍ എന്റെ വിളി അവഗണിച്ചത്.എന്ന് എനിക്ക് മനസ്സിലായി. )

സമയം ഒട്ടും കളയാതെ അവര്‍ കാര്യത്തിലേക്കു കടന്നു. " നിങ്ങളുടെ ചരക്ക് തടഞ്ഞു വച്ചിരിക്കുകയാണ്. റെഡിമേഡ് വസ്ത്രങ്ങളില്‍ ഉപയോഗിച്ചിട്ടുള്ള ഹുക്കുകളും, സിപ്പറുകളുമെല്ലാം ഹസാര്‍ഡ് മെറ്റേറിയല്‍ ഉപയോഗിച്ചല്ല നിര്‍മ്മിച്ചിട്ടുള്ളതെന്ന് ഉറപ്പു വരുത്തിയ ശേഷമേ ചരക്ക് റിലീസ് ചെയ്യുകയുള്ളൂ. അത് വരെ കാര്‍ഗോ കന്പനിയുടെ പ്രത്യേക ഗോഡൗണില്‍ ദിവസവും ഇരട്ടിക്കുന്ന സൂക്ഷിപ്പ് കൂലി ചുമത്തി സൂക്ഷിച്ചിരിക്കുകയാണ്.എത്രയും പെട്ടെന്ന് ചരക്ക് ഏറ്റു വാങ്ങിയില്ലെങ്കില്‍ ഭീമമായ സൂക്ഷിപ്പ് കൂലി ചരക്കിന്റെ വിലയേക്കാള്‍ കൂടുതലാവാന്‍ നല്ല സാധ്യതയുണ്ട്. ഇനി ചരക്കു ഉപേക്ഷിക്കാം എന്ന് വച്ചാലും രക്ഷയില്ല. ഹസാര്‍ഡ് മെറ്റിരിയല്‍സ് ഇറക്കുമതി ചെയ്ത് ഉപേക്ഷിച്ച കുറ്റത്തിന് ഇറക്കുമതിക്കാരന്‍ അകത്തു പോകാനും ഇടയുണ്ട് "

ചൈനാക്കാരിയുടെ വിശദീകരണം ശ്രദ്ധിച്ചിരുന്ന ഞാന്‍ ശരിക്കും ഞെട്ടിപ്പോയി. എത്ര പെട്ടെന്നാണ് അപ്രതീക്ഷിതമായ നിയമക്കുരുക്കില്‍ അകപ്പെട്ടു പോയത് എന്ന് വേദനയോടെ ഓര്‍ത്തു. മുന്‍പൊക്കെ ആയിരുന്നെങ്കില്‍ തല കറങ്ങി താഴെ വീഴാനും ഇത് മതി. പണ്ട് മണ്ണൂരില്‍ വച്ച് നാടക വണ്ടി കേടായപ്പോള്‍ മരിച്ചവനെപ്പോലെ ആയിപ്പോയ എന്നെ മൂക്കന്‍ ശകാരിച്ച് ഉണര്‍ത്തിയ സംഭവത്തിന് ശേഷം പ്രതിസന്ധികളോടുള്ള എന്റെ സമീപനത്തില്‍ കാര്യമായ മാറ്റം വന്നിരുന്നു. " തൊമ്മന് പോയാല്‍ തൊപ്പിപ്പാള " എന്നും, നഷ്ടപ്പെടുവാന്‍ വിലങ്ങുകള്‍ മാത്രം " എന്നുമൊക്കെ പറഞ്ഞ്  മനസ്സിനെ ആശ്വസിപ്പിക്കാന്‍ ശ്രമിച്ചുവെങ്കിലും, അകാരണമായ ഒരു ഭയം അവിടെ കത്തി നിന്നിരുന്നു.

രക്ഷപ്പെടുവാനുള്ള മാര്‍ഗ്ഗവും ചൈനാക്കാരി തന്നെ പറഞ്ഞു തന്നു : വസ്ത്രങ്ങളുടെ ഇന്ത്യന്‍ ഉല്‍പ്പാദകരില്‍ നിന്ന് ഇതില്‍ ഉപയോഗിച്ചിട്ടുള്ളത് അംഗീകൃത മെറ്റിരിയല്‍ തന്നെ ആണെന്നുള്ളതിന് ഒരു നോട്ടറി അറ്റസ്റ്റിഡ് സ്‌റ്റേറ്റുമെന്റും, മെറ്റേറിയല്‍സിനെ സംബന്ധിക്കുന്ന വിശദശാംശങ്ങളും ഹാജരാക്കണം. തൃപ്തികരം ആണെന്ന് അമേരിക്കന്‍ കസ്റ്റംസിന് ബോധ്യപ്പെട്ടാല്‍ ചരക്കു റിലീസ്  ചെയ്‌യും.

ഒട്ടൊരാശ്വാസത്തോടെ തിരിച്ചു പൊന്നു. വന്ന വഴിയേ റോയിയെ വിളിച്ചു വിശദമായി സംസാരിച്ചു. എങ്ങിനെയും പേപ്പറുകള്‍ ശരിയാക്കിത്തരാം എന്ന റോയിയുടെ വാക്കുകളില്‍ തല വച്ച് സമാധാനത്തോടെ കിടന്നുറങ്ങി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക