Image

നീലച്ചിറകുള്ള മൂക്കുത്തികൾ-നോവൽ-2 : സന റബ്സ്

Published on 10 March, 2020
നീലച്ചിറകുള്ള മൂക്കുത്തികൾ-നോവൽ-2 : സന റബ്സ്
നീലച്ചിറകുള്ള മൂക്കുത്തികൾ -  2

വിദേതിന്റെ ബാഗുംകൂടി മിലാന്‍ പായ്ക്ക് ചെയ്ത് എടുത്തുവെച്ചു.

“കൊല്‍ക്കത്തയില്‍ വരില്ലേ വിദേത്? ഞാന്‍ എന്തെല്ലാം നുണകള്‍ പറഞ്ഞിട്ടാണ് യൂണിവേഴ്സിറ്റിയില്‍ നിന്നും വീട്ടില്‍നിന്നും രക്ഷപ്പെട്ടത് എന്നറിയാമോ. മുംബയിലെ മോഡലിംഗ് കാര്യം പറഞ്ഞാണ്, അതിന്‍റെ റിഹേര്‍സലും തിരക്കും പറഞ്ഞാണ് അമ്മയെ ഒളിച്ചു പോന്നത്. അമ്മയെ വിശ്വസിപ്പിക്കാന്‍ എളുപ്പമല്ല വിദേത്. ഇപ്പോള്‍ അവരെല്ലാം അറിഞ്ഞിരിക്കും ഞാനെവിടെയാണെന്ന്...”

 “ഇനിയിങ്ങനെ നുണ പറഞ്ഞു പാറിനടക്കേണ്ടല്ലോ..പ്രധാനപ്പെട്ട ചില മീറ്റിംഗുകള്‍ വരും ദിവസങ്ങളില്‍ ഡല്‍ഹിയില്‍ ഉണ്ട്. അത് കഴിഞ്ഞാലുടനെ നമ്മുടെ വിവാഹക്കാര്യം ഞാന്‍ പുറത്തുവിടും. എനിക്കും അമ്മയെ കാണാന്‍ പോണം....” അയാളൊന്നു നിറുത്തി.

“എന്‍റെ അമ്മയെയോ?” മിലാന്‍ അയാളെ നോക്കി.

“അല്ല: എന്‍റെ അമ്മയെ, ഡല്‍ഹിയില്‍.. എന്താ വേണ്ടേ?”

“അമ്മ എന്താണ് പറയുക എന്ന് ഊഹമുണ്ടോ?” അല്പം സംശയത്തോടെയുള്ള ആ ചോദ്യം കേട്ടപ്പോഴും ദാസ് ചിരിച്ചു.

രണ്ട് വിവാഹങ്ങള്‍ വേണ്ടെന്ന് വെച്ച മകനോട്‌ എന്താണ് ആ അമ്മ പറയുകയെന്ന് തീര്‍ച്ചയായും മിലാന് ആശങ്കയുണ്ടായിരുന്നു. എങ്കിലും അയാളുടെ ചിരിക്കുന്ന മുഖത്ത് എന്തെങ്കിലും നിഴലുകള്‍ പരത്തിയിടാന്‍ ആ  നിമിഷത്തില്‍  അവള്‍ ആഗ്രഹിച്ചില്ല.

“ഡിവോര്‍സില്‍ ഒപ്പിടാന്‍ വന്നപ്പോള്‍  നിങ്ങള്‍ സംസാരിച്ചിരുന്നോ?”മിലാന്‍ അയാളുടെ മുഖത്തേക്കൊന്നു നോക്കി മടിച്ചു മടിച്ചാണ് ഈ ചോദ്യം ചോദിച്ചത്.

“ആര്...? റോസ്‌ലിന്‍..?

“യെസ്...”

“നോ....പ്രത്യേകിച്ചു ഒന്നും പറഞ്ഞില്ല..വീണ്ടും വിവാഹജീവിതത്തിന് ആശംസ പറഞ്ഞു. ഐ തിങ്ക്‌ ഷി ആള്‍സോ ഗോയിംഗ് ടൂ ഗെറ്റ് മാരീ...” അയാള്‍ തന്‍റെ കവിളൊന്നു തുടച്ചു.

അയാളുപയോഗിച്ച പെര്‍ഫ്യൂമിന്‍റെയും ആഫ്റ്റര്‍ ഷേവ് ലോഷന്‍റെയും മദിപ്പിക്കുന്നൊരു മണം അവളിലേക്ക്‌ പടര്‍ന്നു.

“ആക്‌ചൊലി എന്താരുന്നു നിങ്ങള്‍ തമ്മിലുള്ള പ്രശ്നം...?ഏഴുവര്‍ഷം

ഒരുമിച്ചു ജീവിച്ചതിന് ശേഷം...? പിരിയാനെടുത്ത തീരുമാനത്തിന് കാരണം...?” പെട്ടെന്നവള്‍ നിറുത്തി. “അല്ല..ഞാന്‍ ..ചോദിക്കാന്‍ പാടില്ലേ?...ഇഫ്‌ യു നെവെര്‍ മൈന്‍ഡ് ...”

“ഏയ്‌...എന്തായാലും നീ അതറിയണം, നാളെ ഒരുമിച്ചു ജീവിക്കാനുള്ളതല്ലേ..മാത്രല്ല പത്രക്കാര്‍ എഴുതി വിടുന്നും ഉണ്ടല്ലോ..”

“നോ വിദേത്..സംശയമായിട്ട് ചോദിച്ചതല്ല....അവിടെ ഞാന്‍ പഠിക്കുന്ന യൂണിവേഴ്സിറ്റിയും ഒരു ചെറിയ ‘വലിയ’ ലോകമാണ്. മാത്രമല്ല  സിനിമാലോകത്തും പലരും പലതും പറഞ്ഞു. വിദേതിന്റെ പാരമ്പര്യവും ബിസിനസ്സ്....”

മിലാനെ മുഴുമിപ്പിക്കാന്‍ അനുവദിക്കാതെ പെട്ടെന്നയാള്‍ തിരിഞ്ഞു. ചുവന്ന കണ്ണുകള്‍ അവളുടെ മുഖത്ത് തറഞ്ഞു നിന്നു.

“നീ നിന്നോട്തന്നെ  സംസാരിച്ചിരിക്കുമല്ലോ മിലാന്‍, നിന്‍റെ മനസ്സും നിന്നോട് ചോദ്യങ്ങള്‍ ചോദിച്ചിരിക്കില്ലേ? തന്നേക്കാള്‍ വയസ്സിനു വളരെ മുതിര്‍ന്ന ഒരാളെ വിവാഹം കഴിക്കേണ്ട ഗതികേട് ഉണ്ടോ എന്ന്? അല്ലെങ്കില്‍ അയാളുമായുള്ള ഡേറ്റിംഗ്, വളരെ അപകടം പിടിച്ചതാണ് എന്ന്.., അല്ലേ...നിനക്ക് മോഡലിങ്ങിലും സിനിമയിലും കിട്ടികൊണ്ടിരിക്കുന്ന അവസരങ്ങളും കിട്ടാവുന്ന അവസരങ്ങളും കരിയറും കളഞ്ഞു കുളിക്കാന്‍ ഭ്രാന്തുണ്ടോ എന്ന ചോദ്യത്തിനും  ചുറ്റുമുള്ളവരോട് ഉത്തരം കൊടുത്തു നീ മടുത്തു കാണും...”

“ചിന്തിക്കാന്‍ ഇനിയും സമയമുണ്ട് മിലാന്‍...” അയാളൊന്നു നിറുത്തി.

“വിണ്ണില്‍ ഉദിച്ചുയര്‍ന്നു വരുന്ന താരകം കുതിച്ചോടി  അസ്തമിക്കാന്‍ പോകുന്ന താരകത്തെ പുണരണോ എന്ന്.....”

അയാളുടെ  സ്നേഹഭാവം അലിഞ്ഞുചേര്‍ന്ന കണ്ണുകളില്‍ കടുത്ത വജ്രഭാവം മുറുകുന്നത് പിടയുന്ന മിഴികളോടെ  മിലാന്‍ നോക്കിനിന്നു.

“മിലാന്‍..” അയാള്‍ അവളുടെ നേരെനോക്കി വാക്കുകളിലെ സൗമ്യത തിരികെ കൊണ്ടുവന്നു. “ഞാന്‍ ശാരീരികാവശ്യത്തിനായി ആരെയെങ്കിലും തേടിയിരിക്കാം. അവള്‍ക്കും അങ്ങനെ തോന്നിയെങ്കില്‍ ഐ ഹാവ് നോ ഒബ്ജഷന്‍..ബട്ട്‌ അതെല്ലാം അഫയര്‍ എന്ന തലത്തിലേക്ക് ഉയരുമ്പോള്‍ അവിടെ പിന്നീട് സ്പേസ് ഉണ്ടാക്കാന്‍ ശ്രമിക്കരുത്. ഒഴിയുകയാണ് വിവേകമുള്ളവര്‍ ചെയ്യേണ്ടത്.”

മിലാന്‍ ഉദ്വേഗത്തോടെ അതിലുപരി വല്ലായ്മയോടെ അയാളെ നോക്കി. “അപ്പോള്‍ ശാരീരികാവശ്യം ഇനിയും തോന്നിയാല്‍....എങ്ങനെയാണ് മനസ്സ് ഉള്‍പ്പെടാതെ ശരീരം ഉപയോഗിക്കുന്നത്...? ഉപയോഗിക്കപ്പെടാന്‍ കൊടുക്കുന്നത്?”

“ഇറ്റ്‌ ഈസ്‌ ജസ്റ്റ്‌ ഫിസിക്കല്‍ ബേബി...ജസ്റ്റ്‌ ഫിസിക്കല്‍” അയാളൊന്നു കൈമലര്‍ത്തി വളരെ ഈസി ആയ ഒരാഗ്യം കാണിച്ചു.

അവളല്‍പ്പനേരം മിണ്ടാതെ നിന്നു. “നിങ്ങള്‍ ആണുങ്ങള്‍ക്ക് മനസ്സ് മാത്രം ഒരു സ്ത്രീക്ക് കൊടുക്കാനും പിന്നെ ശരീരം മറ്റൊരാള്‍ക്ക് കൊടുക്കാനും എങ്ങനെയാണു എളുപ്പത്തില്‍ സാധിക്കുന്നത്. സ്നേഹമില്ലാതെ ശരീരം പങ്കിടാന്‍ കഴിയുന്ന സൈക്കോളജി എന്താണ്?”

“ശരീരം പുരുഷന് എന്നും കൌതുകമാണ്. പുരുഷസൃഷ്ടി തന്നെ അങ്ങനെയല്ലേ. അവന്‍ കണ്ണിനു ആനന്ദം തരുന്നത് എന്തായാലും നോക്കും. സാധാരണക്കാര്‍ക്ക് പ്രാപ്യമായത് അവര്‍ സ്വന്തമാക്കും. അതിനും മുകളില്‍  ആഗ്രഹിക്കുന്നത് കഴിവുള്ളവര്‍ നേടും. ദാറ്റ്‌സ് ദി സൈക്കോളജി. ജസ്റ്റ്‌ കൌതുകം..നിങ്ങള്‍ ഒരു ഷോപ്പില്‍ എന്തെങ്കിലും കണ്ടാല്‍ നേടണമെന്ന് ആഗ്രഹിക്കുംപ്പോലെ തന്നെ...ഒരുപാട് എക്സ്പന്‍സീവ് ആയതു ഒഴിവാക്കും. ഇല്ലേ...?”

അവള്‍ അയാളുടെ  മുഖത്ത്തന്നെ മിഴികള്‍ ഉറപ്പിച്ചു നിറുത്തിയിരിക്കയായിരുന്നു.

“ഞാന്‍ അങ്ങനെയല്ല വിദേത്. ഷോപ്പിംഗ്‌മാളില്‍ നിന്നും കിട്ടുന്ന വിലകൊടുത്തു വാങ്ങുന്ന ഒരു “വെറും കൌതുകം” അല്ല എനിക്ക് ബന്ധങ്ങള്‍...ശരീരം..മനസ്സ്...” മിലാന്‍റെ വാക്കുകള്‍ കനത്തിരുന്നു.

“ബന്ധങ്ങള്‍ എന്ന് നീ വ്യാഖ്യാനിക്കേണ്ട...ഇഷ്ടം തോന്നുന്ന വസ്തുക്കളോടുള്ള ക്യൂരിയോസിറ്റിയെക്കുറിച്ചാണ് ഞാന്‍ പറഞ്ഞത്...അത് മാനസികമല്ല. ഞാന്‍ നുണ പറയുന്നില്ല.ഈ ക്യൂരിയോസിറ്റി സ്ത്രീകളോടും തോന്നാം.എന്നാല്‍ റിലേഷനില്‍ അങ്ങനെയല്ല. മാനസികമായി ഇന്‍വോള്‍വ്മെന്‍റ് ആന്‍ഡ്‌ ഇന്റിമസി ഉണ്ടാകുമ്പോള്‍ പിക്ചര്‍ വേറെയാണ്.” ആ കണ്ണുകളില്‍ പ്രത്യേക തരത്തിലുള്ള ഒരു ഗൗരവം വന്നൂളിയിട്ടു. അയാള്‍ കൂട്ടിച്ചേര്‍ത്തു. “സംശയം വരുമ്പോഴും പിക്ചര്‍ വേറെയാണ് .”

മിലാന്‍ ആ കണ്ണുകളിലേക്കു തന്നെ സൂക്ഷിച്ചുനോക്കി.

“അതല്ല ഞാന്‍ കേട്ടുകൊണ്ടിരിക്കുന്ന കാര്യമെങ്കില്‍....എന്‍റെ സംശയം എന്‍റെ പ്രധാനപ്പെട്ട ചോദ്യമാണെങ്കില്‍..? എങ്കില്‍ ഈ ദേഷ്യത്തിന് എന്തടിസ്ഥാനം....?”

“പിന്നെ...? വാട്ട്‌ ഈസ് യുവര്‍ ഹോണ്ടിംഗ് ക്വസ്റ്റ്യന്‍?”  കൊളുത്തിവലിച്ച ആലോചനാഭാവത്തില്‍ അയാളുടെ നെറ്റിയില്‍ ചുളിവുകള്‍ കലര്‍ന്നു.

“വിദേത് അംബാസിഡര്‍കൂടിയായ ഐപിഎല്‍ കളിയുടെ മേജര്‍ ഷെയര്‍ വാങ്ങിയ പ്രശസ്ത ഹിന്ദി നടി തനൂജാതിവാരിയുമായി എന്താണ് ബന്ധമെന്ന് ഞാന്‍ ചോദിച്ചാല്‍....?

“ഓഹ്..റിയലി...? ഇത് നിന്‍റെ മാത്രം സംശയമോ അതോ..?

“അതേ...എനിക്കുമുണ്ട്...വിദേത് എന്നെ കഴിഞ്ഞ വീക്കില്‍ വിളിച്ചപ്പോള്‍ പ്രധാനപ്പെട്ട മീറ്റിംഗുകളെക്കുറിച്ചെല്ലാം പറഞ്ഞു. മുംബയില്‍ വെച്ച് തനൂജയെ ഒരു പാര്‍ട്ടിയില്‍ മീറ്റ്‌ ചെയ്തതും സംസാരിച്ചതും പറഞ്ഞില്ല.ഞാന്‍ കാക്കുകയായിരുന്നു....ഇന്നലെയും ഇന്നും ഈ നിമിഷം വരേയും..”

“ഞാനൊരു ബിസിനസ്സ്മാന്‍ ആണെന്ന് നിനക്കറിയാമെന്നായിരുന്നു എന്‍റെ ധാരണ. അത് തിരുത്തേണ്ടിവരുമോ..? കുറച്ചു ഗൌരവമേറിയ സ്വരത്തിലാണ് ദാസ്‌ അത് ചോദിച്ചത്

“അതൊന്നും അറിയാഞ്ഞിട്ടല്ല....പലപ്പോഴും നിങ്ങള്‍ തമ്മില്‍ കാണുന്നുണ്ട്. പക്ഷെ എന്നോട് പറഞ്ഞിട്ടും ഇല്ല......അതോണ്ട്..ഇതും മേല്‍പ്പറഞ്ഞ കൗതുകം ആണോ?”

“മനുഷ്യരുടെ നടുവിലാണ് ഞാന്‍..എപ്പോഴും...അല്ലാതെ ആരേം വിളിച്ചു റൂമില്‍ കയറ്റുന്നില്ല.” അയാള്‍ മുഷിഞ്ഞെന്നു മിലാന് മനസ്സിലായി.

അവള്‍ മുന്നോട്ട് നടന്ന് രണ്ട് ബാഗുകളുമെടുത്ത് വാതിലിനിരകിലേക്ക് നീക്കിവെച്ചു.

“പോട്ടെ...എനിക്കങ്ങനെ സംശയമൊന്നുമില്ല...കേള്‍ക്കുന്നത് ചോദിച്ചതാണ്...അങ്ങനെയെങ്കില്‍ ഞാന്‍ വരില്ലായിരുന്നല്ലോ ഇവിടെ...” അവള്‍ പെട്ടെന്ന് പറഞ്ഞു.

“യാ..ഐ നോ ....” അയാളും തയ്യാറാവാന്‍ എഴുന്നേറ്റു.

“ബിസിനസ്സ് കാര്യങ്ങളില്‍ ഇന്‍വോള്‍വു ചെയ്യുന്ന സ്ത്രീകളുമായി പാര്‍ട്ടിയിലും ക്ലബ്ബിലും പങ്കെടുക്കേണ്ടി വരും.അതിനര്‍ത്ഥം ഞാനൊരു വുമനൈസര്‍ ആണെന്നല്ല...!”  വിദേത് അവളെ നോക്കാതെ പറഞ്ഞു.

“അങ്ങനെയെങ്കില്‍ എന്തെല്ലാം ആകാം. വിവാഹം കഴിക്കാതെ നടക്കാം. ആരെയും പിരിയാന്‍ വിടാതെ ഇതെല്ലം കൊണ്ട്നടക്കാനും നിഷ്പ്രയാസം കഴിയും.” വീണ്ടുമയാള്‍ പറഞ്ഞുകൊണ്ടിരുന്നു.

“പ്ലീസ് വിദേത്..ഞാന്‍ പറഞ്ഞല്ലോ...എന്നോട് പറയാത്തത്കൊണ്ട് ഞാന്‍ ചോദിച്ചു........അത്രേയുള്ളൂ..ലീവ് ഇറ്റ്‌..” മിലാനും അല്പം ഗൌരവത്തില്‍ ആയി.

തിരിച്ചിറങ്ങിയപ്പോള്‍ രണ്ടുപേരും ഒന്നും പറഞ്ഞില്ല. തന്‍റെ ഫെരാരിയുടെ ബട്ടര്‍ഫ്ലൈഡോര്‍ തുറന്ന് മിലാനെ കയറ്റി തൊട്ടരികിലേക്ക് അയാളും കയറിയിരുന്നു. പുറകില്‍ അയാളുടെ സെക്യൂരിറ്റി വ്യൂഹത്തിന്റെ കാറുകളും പിന്‍തുടര്‍ന്നു.

“നമ്മുടെ ഈ ഒന്നര ദിവസത്തെ മധുരം ഈ നിമിഷംതന്നെ കളയാന്‍ നീ  ഉദ്ദേശിക്കുന്നുണ്ടോ..” അവളുടെ തിളങ്ങുന്ന മൂക്കുത്തിയിലേക്ക് അയാളുടെ  വിരലുകള്‍ നീണ്ടു. ആ മൂക്കുത്തിയില്‍ വിരലുകള്‍ പതുക്കെ താളമിടാന്‍ തുടങ്ങി.

ആ കൈകളെടുത്തു  സ്വന്തം കൈകളില്‍ ചേര്‍ത്തവള്‍ ചോദിച്ചു. “എന്നാണ്  വിദേതിന്റെ അമ്മയെ കാണുന്നത്...?”

“ഉടനെ...”

റായ് വിദേതന്‍ ദാസും പ്രശസ്ത മോഡല്‍ മിലാന്‍ പ്രണോതിയും എത്തുന്നുണ്ടെന്നറിഞ്ഞു ടിവി,പത്ര റിപ്പോര്‍ട്ടുകാരെല്ലാവരും എയര്‍പോര്‍ട്ടില്‍ മുന്‍പേ സ്ഥാനം പിടിച്ചിരുന്നു.

ദാസും പ്രണോതിയും പ്രണയത്തിലാണെന്നും ഉടനെ വിവാഹമുണ്ടെന്നും അഭ്യുഹങ്ങളും പരന്നിരുന്നു. രണ്ടുപേരും കാറില്‍ നിന്നിറങ്ങുംമുന്‍പേ ചോദ്യശരങ്ങളുമായി പത്രക്കാര്‍ വളഞ്ഞു.

ദാസ്‌ എന്നത്തേയും പോലെ തന്റെ മനോഹരമായ പാല്‍പ്പുഞ്ചിരി അവര്‍ക്ക് സമ്മാനിച്ചു.

“എത്രകാലമായി നിങ്ങള്‍ സ്നേഹത്തിലാണ് സര്‍? മേം...എത്ര കാലമായി നിങ്ങള്‍ക്കറിയാം പരസ്പരം? രണ്ടു വര്‍ഷം മുന്‍പ്  ഡല്‍ഹിയിലെ മിസ്സ്‌ ഇന്ത്യമത്സരത്തില്‍ വെച്ചല്ലേ നിങ്ങള്‍ ആദ്യമായി കണ്ടത്?

“ദാസ്‌ സാറിന്‍റെ മൂന്നാംവിവാഹമണ്ഡപത്തിലേക്ക് ആനയിക്കപ്പെടുമ്പോള്‍ എന്താണ് മേമിന്റെ പ്രതീക്ഷകള്‍ ? ഓര്‍ ആന്‍ക്സൈറ്റീസ്............?”

ഒന്നിനും മറുപടി പറയാതെ ചെറുചിരിയോടെ മിന്നുന്ന ഫ്ലാഷുകള്‍ക്കിടയിലൂടെ  മിലാനെ ചേര്‍ത്ത്പിടിച്ചു ബോര്‍ഡിഗാര്‍ഡുകളുടെ വലയത്തില്‍ ദാസ്‌ ഉള്ളിലേക്ക് കയറിപ്പോയി.

ബോര്‍ഡിംഗ്പാസ്‌ കൈപ്പറ്റി തന്‍റെ വഴിയിലേക്ക് തിരിയും മുന്‍പ് അയാള്‍ അവളെ ഒന്നൂടെ നോക്കി.

“ഇനി കാണും വരെ ഓര്‍ക്കില്ലേ...?”

കൊച്ചുകുട്ടിയെപോലെ പെട്ടെന്നയാള്‍ ചോദിച്ചപ്പോള്‍ താന്‍ വളരെ മുതിര്‍ന്ന ഒരാളായോ എന്ന് ഒരു നിമിഷം മിലാന്‍ സംശയിച്ചു.

കാരണം ഇത്തരം സന്ദര്‍ഭങ്ങളില്‍ ഒരു ഇരുപതുക്കാരന് മാത്രം തോന്നുന്ന ഹൃദയമിടിപ്പാണ്‌ എപ്പോഴും അവള്‍ ദാസ്സില്‍ കണ്ടിരുന്നത്‌.

പ്രണയം പൂത്തുലഞ്ഞു നില്‍ക്കുന്ന ആ മിഴികളില്‍ നോക്കുമ്പോള്‍ തന്നെ ഏതൊരു സ്ത്രീയുടെയും നെഞ്ചിടിപ്പ് കൂടും!

പ്രത്യേകിച്ച് കീഴടങ്ങിനിന്ന് അയാള്‍ ലാളിക്കുമ്പോള്‍! ലാളിക്കപ്പെടുമ്പോള്‍!!

അയാള്‍ തന്‍റെ മെറൂണ്‍ സില്‍ക്ക് ജുബ്ബയിലെ പോക്കെറ്റില്‍നിന്ന് മനോഹരമായി കവര്‍ ചെയ്ത ഒരു ഗിഫ്റ്റ് പാക്കെറ്റെടുത്തു അവള്‍ക്കു നേരെ നീട്ടി.

“ഇനി കാണുംവരെ നിമിഷങ്ങള്‍ എണ്ണാന്‍ എന്‍റെ കൊച്ചു മാലാഖകുട്ടിക്ക്...”

ആ പാക്കറ്റിന് മുകളില്‍ അയാളുടെ സ്വന്തം കൈപ്പടയിലെ അക്ഷരങ്ങള്‍ നൃത്തം ചെയ്യുന്നുണ്ടാരുന്നു. മിലാന് ആ നിമിഷത്തില്‍ അയാളെ ആലിംഗനം ചെയ്യാന്‍ തോന്നി.

അയാളുടെ കണ്ണുകളില്‍ അതേ ആഗ്രഹം ജ്വലിച്ചുനിന്നിരുന്നു!

പക്ഷേ...ആളുകള്‍....

“അമേരിക്കയില്‍ ആയിരുന്നെങ്കില്‍.....” അയാള്‍ വളരെ സ്വരംതാഴ്ത്തി വിരലുകള്‍ കൊണ്ട്  കോര്‍ത്ത്‌കെട്ടുംപോലെ ഒരാംഗ്യം കാട്ടി.

ഒരു നിമിഷം കൂടിനിന്ന് കൃഷ്ണമണികള്‍കൊണ്ട് പരസ്പരം യാത്ര പറഞ്ഞവര്‍ നടന്നു.

ബിസിനസ്സ്ക്ലാസ്സ്‌ ടിക്കെറ്റില്‍ തന്‍റെ സീറ്റില്‍ അമര്‍ന്നിരിക്കുമ്പോള്‍ ഉള്ളിലെ ഞരമ്പുകള്‍ തുള്ളി പുറത്തേക്കു ചാടാന്‍ വെമ്പുന്നതറിഞ്ഞു മിലാന്‍ പ്രണോതി കണ്ണുകള്‍ ഇറുക്കിയടച്ചിരുന്നു.

ആ ഗിഫ്റ്റ് പേക്കറ്റില്‍ വിരലുകള്‍ അതിദ്രുതം ഓടിക്കൊണ്ടിരുന്നു. പക്ഷെ അവളത് തുറന്നു നോക്കിയില്ല.

ടേക്ക്ഓഫ്‌ ചെയ്യാനായി വിമാനത്തില്‍ നിന്ന് അനൌണ്‍സ്മെന്‍റ് ഉണ്ടായി.

പെട്ടെന്നാ കാള്‍ വന്നു.

“ഹലോ....” ചുണ്ടുകള്‍ ചേര്‍ന്നുരഞ്ഞു ശബ്ദിച്ചപ്പോള്‍ എന്തിനോ മിലാന്‍റെ സ്വരം  വിറച്ചു.

“എന്താ....കണ്ണ് നിറഞ്ഞോ...?” മുഴങ്ങുന്ന ശബ്ദത്തില്‍ ദാസിന്റെ അന്വേഷണം ഒഴുകി വന്നപ്പോള്‍ വീണ്ടും കണ്ഠമിടറി.

“ഏയ്‌....”

“എന്നാല്‍ എന്‍റെ കുട്ടി കരയേണ്ട...പോയി വാ, പ്രാക്ടീസ് ആന്‍ഡ്‌ വിന്‍ ടുമാറോ.....സീ യു ..സൂണ്‍...” അല്പം മുന്‍പ് കണ്ട ലോലനായ കാമുകനില്‍ നിന്ന് പെട്ടെന്ന് അയാള്‍ വളര്‍ന്നത്‌ അവള്‍ കണ്ടു.

“യെസ് ഡിയര്‍...”

“ഓക്കേ....മൈ ഡാര്‍ലിംഗ്...” പറഞ്ഞിട്ട് അയാളൊരു ഉമ്മ കൊടുത്തു ഫോണില്‍.

മറ്റൊരു വിമാനത്തില്‍ നിന്ന് അയാളിരുന്ന ഗ്ലാസ്‌ ഷീല്‍ഡ് പൊളിച്ചു പറന്നു വന്ന ആ ചുംബനം ഈ വിമാനവും കടന്നു  മിലാന്‍ പ്രണോതിയുടെ ചെവിയുടെ ഡയഫ്രം തുളച്ചു പാഞ്ഞുകയറി.

ചക്രങ്ങളിലൂടെ പാഞ്ഞുകൊണ്ടിരുന്ന വിമാനം  അടിവയറ്റില്‍ ചെറിയൊരു നോവുണ്ടാക്കി ഒരു പക്ഷിയെപോലെ മുകളിലേക്ക് കുതിച്ചപ്പോഴും മിലാന്‍ കണ്ണ് തുറക്കാതെ തന്‍റെ ചെവി പൊത്തിപ്പിടിച്ചുകൊണ്ടു അയാളുടെ ചുണ്ടുകളെ തേടിക്കൊണ്ടിരുന്നു.       
 
 sana rubs ph: 91 751 025 6742



                                           (തുടരും)


നീലച്ചിറകുള്ള മൂക്കുത്തികൾ-നോവൽ-2 : സന റബ്സ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക