Image

പൊരുത്തക്കേടുകള്‍ അവസാനിച്ചതു കൊലപാതകത്തില്‍, വിവാഹമോചനത്തിന് ശ്രമിച്ചിരുന്നതായി പിതാവ്

Published on 29 July, 2020
പൊരുത്തക്കേടുകള്‍ അവസാനിച്ചതു കൊലപാതകത്തില്‍, വിവാഹമോചനത്തിന് ശ്രമിച്ചിരുന്നതായി പിതാവ്
കുറവിലങ്ങാട്: ദാമ്പത്യജീവിതത്തിലെ കല്ലുകടികള്‍ ഒടുവില്‍ കൊലപാതകത്തിലെത്തി. അതും ഭാര്യയുടെ ജീവന്‍ ഭര്‍ത്താവിന്‍റെ കൈകളാല്‍ ഇല്ലാതാക്കപ്പെട്ടു. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 20ന് മെറിനും ഭര്‍ത്താവ് നെവിനും മകളും ഒരുമിച്ചാണ് നാട്ടിലെത്തിയതെങ്കിലും അമേരിക്കയിലേക്കുള്ള മടക്കം ഒരുമിച്ചായിരുന്നില്ല.

നെവിന്‍റെ ചങ്ങനാശേരിയിലെ വീട്ടിലേക്കാണ് വിദേശത്തുനിന്ന് മെറിന്‍ ഭര്‍ത്താവിനൊപ്പമെത്തിയതെങ്കിലും ജനുവരിയില്‍ നെവിന്‍ തനിയേ അമേരിക്കയിലേക്ക് മടങ്ങുകയായിരുന്നു. നെവിന് പിന്നാലെ മെറിന്‍ ജനുവരി 29ന് തനിയെ അമേരിക്കയിലേക്ക് മടങ്ങി. തൊടുപുഴ മുട്ടം സ്വദേശിനിയുടെ കുടുബത്തോടൊപ്പമായിരുന്നു മെറിന്‍ താമസിച്ചിരുന്നത്. ഈ വീട്ടില്‍ നിന്നാണ് ജോലിക്കു പോയിരുന്നത്.

കഴിഞ്ഞ ഡിസംബറില്‍ നാട്ടിലെത്തിയ മെറിനും നെവിനുമായി ദാന്പത്യപ്രശ്‌നങ്ങള്‍ ഉണ്ടായതോടെ വിവാഹബന്ധത്തില്‍ നിന്ന് വേര്‍പിരിയാനുള്ള നിയമനടപടികളിലായിരുന്നു ഇവരെന്നു മെറിന്‍റെ പിതാവ് ജോയി പറയുന്നു. വീട്ടില്‍വച്ച് ഉപദ്രവിച്ചതിനെ തുടര്‍ന്ന് ചങ്ങനാശേരി പോലീസില്‍ വീട്ടുകാര്‍ പരാതി നല്‍കിയിരുന്നു. ഇത് രമ്യതയിലെത്തിയെങ്കിലും തുടര്‍ന്നു വിവാഹമോചനത്തിനായി കോടതിയെ സമീപിച്ചിരുന്നതായും നടപടികള്‍ പുരോഗമിക്കുകയായിരുന്നുവെന്നും ജോയി പറയുന്നു.

മകളുടെ രണ്ടാംപിറന്നാളിലെങ്കിലും അവളെ വാരിപ്പുണരണമെന്നത് മെറിന്‍റെ ആഗ്രഹമായിരുന്നു. അതിനായി മകളെയും കൂട്ടി അമേരിക്കയിലെത്താന്‍ മെറിന്‍ അമ്മ മേഴ്‌സിയെ ഏര്‍പ്പാടാക്കിയിരുന്നു. കഴിഞ്ഞ ജൂണ്‍ മൂന്നിനായിരുന്നു നോറയുടെ രണ്ടാം പിറന്നാള്‍. ഈ പിറന്നാളില്‍ മകള്‍ അടുത്തുണ്ടാകണമെന്നു മെറിന്‍ കൊതിച്ചിരുന്നു.

മേയ് 28ന് അമേരിക്കയില്‍ എത്താനായി അമ്മ മേഴ്‌സിക്കും മകള്‍ നോറയ്ക്കുമായി മെറിന്‍ ടിക്കറ്റ് അയച്ചുനല്‍കിയിരുന്നു. കോവിഡ് പശ്ചാത്തലത്തില്‍ ഈ യാത്ര ജനുവരിയിലേക്ക് മാറ്റുകയായിരുന്നു.

എല്ലാദിവസവും വീഡിയോ കോളില്‍ എത്തുന്ന അമ്മയെ കാണാന്‍ നോറയെന്ന മുത്തുമണിക്ക് ആവേശമായിരുന്നു. ഡ്യൂട്ടികഴിഞ്ഞ് വീട്ടിലേക്കുള്ള യാത്രയില്‍ മുത്തുമണിയെ തേടി മെറിന്‍റെ കോളെത്തിയിരിക്കും. അവധി ദിനത്തില്‍ രണ്ടുതവണ വിളിക്കും. ഫോണില്‍ കാണുന്‌പോഴൊക്കെ അവളെ വാരിപ്പുണരാനുമുള്ള അമ്മയുടെ ആഗ്രഹം മെറിന്‍ ബാക്കിവച്ചിരുന്നു.


പൊരുത്തക്കേടുകള്‍ അവസാനിച്ചതു കൊലപാതകത്തില്‍, വിവാഹമോചനത്തിന് ശ്രമിച്ചിരുന്നതായി പിതാവ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക