കോറല്‍ സ്പ്രിംഗ്‌സ്, ഫ്‌ളോറിഡ: കൊല്ലപ്പെട്ട മെറിന്‍ ജോയിയുടെ മ്രുതദേഹം ഞായറാഴ്ച (ഓഗസ്റ്റ്-2) ഡേവിയിലെ ജോസഫ് എ സ്‌കരനൊ ഫ്യൂണറല്‍ ഹോമില്‍ (6970 സ്വ്‌ലിംഗ് റോഡ്, ഡേവി, ഫ്‌ലോറിഡ-33314) ഫ്യൂണറല്‍ ഹോമില്‍ ഉച്ചക്ക് 2 മുതല്‍ 6 വരെ പൊതുദര്‍ശനത്തിനു ശേഷം നാട്ടിലേക്കു കൊണ്ടു പോകും.
ഫ്യൂണറല്‍ ഹോമില്‍ നിബന്ധനനകള്‍ ഉണ്ട്. മാസ്‌ക്ക് ധരിച്ചിരിക്കണം. ഭക്ഷണവും വെള്ളവും കൊണ്ടു വരാന്‍ പാടില്ല എന്നിങ്ങനെ.
ഇതേ സമയം മെറിനു കോവിഡ് ഇല്ലെന്നു പരിശോധനയില്‍ വ്യക്തമായതായി മെറിന്‍ താമസിച്ചിരുന്ന വീട്ടിലെ ഗ്രുഹനാഥയും സഹപ്രവര്‍ത്തകയുമായ മിനിമോൾ മുഖ്യമന്ത്രിയുടെ ഫെയ്‌സ്ബുക്ക് പേജിൽ ലൈവ് വീഡിയോയിൽ പറഞ്ഞു. നാട്ടില്‍ ചെന്നു വീണ്ടും പീഡിപ്പിക്കപ്പെടുന്നത് അങ്ങനെ ഒഴിവായി.
17-ല്‍ കൂടുതല്‍ കുത്തുകള്‍ മെറിന്റെ ശരീരത്തിലുണ്ടായിരുന്നതായി അവര്‍ പറഞ്ഞു. ഫെയ്‌സ്ബുക്ക് ലൈവില്‍ വരാന്‍ പ്രധാന കാരണം അതി നിന്ദ്യമായ രീതിയില്‍ മെറിനെ ചില മാധ്യമങ്ങളില്‍ പരാമര്‍ശിച്ചതു കണ്ടതു കൊണ്ടാണ്. എന്തറിഞ്ഞിട്ടാണു നിങ്ങള്‍ ഇങ്ങനെ പറയുന്നത്? മെറിനു എന്തെങ്കിലും സഹായം ചെയ്തവരാണോ നിങ്ങള്‍? നിങ്ങളുടെ സഹോദരിക്കാണു ഈ ദുര്‍വിധി വന്നതെങ്കില്‍ ഈ രീതിയില്‍ പ്രതികരിക്കുമായിരുന്നോ? ഇക്കാര്യങ്ങള്‍ മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തുവാന്‍ കൂടീയാണു ലൈവില്‍ വന്നത്.
മെറിന്റെ കൊലപാതകത്തിലേക്കു നയിച്ച കാര്യങ്ങള്‍ പോലീസ് റിപ്പോര്‍ട്ടിലും പുറത്തു വിട്ടിട്ടുണ്ട്.
ടാമ്പയിലേക്കു ജോലി മാറുന്നതിനു മുന്‍പ് ബ്രോവാര്‍ഡ് ഹെല്ത്തിലെ ജോലിയുടെ അവസാന ദിവസമായിരുന്നു ജൂലൈ 27. ജോലി കഴിഞ്ഞു മെറിന്‍ എത്തുന്നതും കാത്ത് ഭര്‍ത്താവ് നെവിന്‍ എന്ന ഫിലിപ്പ് മാത്യു (34) നേരത്തെ തന്നെ പാര്‍ക്കിംഗ് ലോട്ടില്‍ കാറിലെത്തിയതായി വീഡിയൊ ദ്രുശ്യങ്ങളില്‍ വ്യക്തമായി. തന്റെ കാര്‍ കൊണ്ട് മെറിന്റെ കാര്‍ ബ്ലോക്ക് ചെയ്ത ശേഷം അയാള്‍ മെറിനെ പിടിച്ചു പുറത്തേക്കിട്ടു. തുടര്‍ന്ന് പലവട്ടം മെറിനെ ആക്രമിക്കുകയും വലിച്ചിഴക്കുകയും ചെയ്യുന്നത് വീഡിയോയില്‍ കാണാം.
ഒരു ദ്രുക്‌സാക്ഷി അയാളുടെ കാറിന്റെ ഫോട്ടോ എടുത്തു. സഹായത്തിനായി കേഴുന്ന മെറിന്റെ ശരീരത്തു കൂടി അക്രമി കാര്‍ കയറ്റിയിറക്കി. അക്രമിയെ തടയാന്‍ ചെന്നയാളെ കത്തി വീശി ഓടിച്ചു.
ആശുപത്രിക്കു മുന്നിലായിരുന്നു സംഭവമെങ്കിലും ഇത്തരം കേസുകള്‍ എടുക്കാനുള്ള സൗകര്യം അവിടെയില്ലെന്നു മിനിമോൾ പറഞ്ഞു. അതിനാല്‍ ഈ ഹോസ്പിറ്റല്‍ സിസ്റ്റത്തിന്റെ ഭാഗമായ ട്രൂമാ സെന്ററിലേക്കു കൊണ്ടു പോയി. ആംബുലന്‍സില്‍ വച്ചും ബോധമുണ്ടായിരുന്ന മെറിന്‍ അക്രമിയുടെ പേരു ആവര്‍ത്തിച്ചു പറഞ്ഞതു പോലീസ് ഒഫീസറുടെ ബോഡി ക്യാമറയിലുണ്ട്. രാവിലെ 8:51-നു മെറിന്‍ വിടപറഞ്ഞു
ഫ്‌ലോറിഡയില്‍ വധ ശിക്ഷ ഇല്ല. പക്ഷെ മുന്‍ കൂട്ടി ആലോചിച്ചുറപ്പിച്ച് ചെയ്യുന്ന കൊലപാതകത്തിനു ജീവിതാന്ത്യം വരെ പരോളില്ലാത്ത തടവാണു ശിക്ഷ.
ന്യു ജേഴ്‌സിയില്‍ പള്ളിയില്‍ കയറി ഭാര്യയെ വെടിവച്ചു കൊന്ന വിദ്വാന്‍ ഇപ്പോള്‍ അത് അനുഭവിക്കുന്നുണ്ട്. ഏതാനും അടി വിസ്തീര്‍ണമുള്ള മുറിയില്‍ പുറം ലോകം കാണാതെ നെവിനും കഴിയാം. നെവിനു കോടതി ജാമ്യം അനുവദിച്ചിട്ടില്ല.
നാട്ടില്‍ നിന്നു ജനുവരിയില്‍ വന്ന ശേഷം മെറിന്‍ തന്റെ വീട്ടിലയിരുന്നു താമസമെന്നു മിനിമോൾ ലൈവില്‍ പറഞ്ഞു. ആശുപത്രിയില്‍ മെറിന്റെ മെന്റോര്‍ കൂടി ആയിരുന്നു താൻ . ഒരിക്കല്‍ പോലും നീരസമുണ്ടാക്കുന്ന ഒരു കാര്യവും മെറിന്റെ ഭാഗത്തു നിന്നുണ്ടായിട്ടില്ലെന്നവര്‍ പറഞ്ഞു.
ത്യാഗങ്ങള്‍ സഹിച്ചും വിവാഹ ബന്ധം നിലര്‍ത്താനാണു എല്ലാവരെയും പോലെ താനും ഉപദേശിച്ചത്. എന്നാല്‍ നെവിന്റെ പ്രവര്‍ത്തികള്‍ ഭാര്യ എന്ന നിലയിലും ഒരു സ്ത്രീ എന്ന നിലയിലും അംഗീകരിക്കാവുന്നതിലപ്പുറമായിരുന്നു. ഇങ്ങനെ പോയാല്‍ തന്റെ മ്രുതദേഹം കാണെണ്ടി വരുമെന്നു പറഞ്ഞപ്പോള്‍ വിവാഹ മോചനമാണു നല്ലതെന്നു താനും പറഞ്ഞു. ഒരു സ്ത്രീയും കുഞ്ഞിന്റെ അപ്പനെ ഉപേക്ഷിക്കാന്‍ ആഗ്രഹിക്കില്ല. പക്ഷെ ജീവനു ഭീഷണി ആണെങ്കില്‍ പിരിയുന്നതു തന്നെയാണ് നല്ലത്.
പല തവണ നെവിന്റെ ഭാഗത്തു നിന്നു ഭീഷണി വന്നു. തുടര്‍ന്ന് ഒരാഴ്ച മുന്‍പ് (ജൂലൈ 19) പോലീസില്‍ പരാതി കൊടുത്തു. വ്യക്തിപരമായ സന്ദേശങ്ങളും ചിത്രങ്ങളും നെവിന്‍ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുന്നതില്‍ മെറിന്‍ ആശങ്ക അറിയിച്ചിരുന്നു. എന്നാല്‍ കുറ്റകൃത്യങ്ങളൊന്നും നടക്കാത്ത സാഹചര്യത്തില്‍ വിവാഹമോചന അറ്റോര്‍ണിയെ സമീപിക്കാനായിരുന്നു പൊലീസ് നിര്‍ദേശിച്ചത്.
2016 ജൂലൈ 30-നാണ് നെവിനും മെറിനും വിവാഹിതരായത്. ഇവര്‍ക്കു രണ്ടു വയസ്സുള്ള മകളുണ്ട്. 2018-ല്‍ മെറിനെ കൊന്ന് സ്വയം ജീവനൊടുക്കുമെന്ന് നെവീന്‍ ഭീഷണി മുഴക്കിയതിനെ തുടര്‍ന്ന് ഇവരുടെ വീട്ടില്‍ കോറല്‍ സ്പ്രിങ്സ് പൊലീസ് എത്തിയിരുന്നു. അന്ന് നെവിനെ പൊലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു. മാനസികപ്രശ്നം മൂലം മറ്റുള്ളവരുടെ ജീവനു ഭീഷണിയാകുന്നതു തടയാനുള്ള ബേക്കര്‍ നിയമപ്രകാരമാണ് കസ്റ്റഡിയില്‍ എടുത്തത്.