കത്തിക്കാളുന്ന തീയിലേയ്ക്ക് നടന്നടുക്കവേ സീതാമനം കല്ലു പോലായി.
കണ്ണീരരുത്, സീതയെന്ന രാജപുത്രിയ്ക്ക്, സീതയെന്ന പട്ടമഹിഷീയ്ക്ക് ആ നിമിഷം കരയാനാവുമായിരുന്നില്ല വേണമെന്നു വച്ചാൽപ്പോലും.
മനസ്സിൽ നിറഞ്ഞത് നിർവ്വികാരതയായിരുന്നു.
തന്റെ നേര് കാണാൻ, കാത്തു നിൽക്കുന്നവർ, അവരുടെ സംശയദൃഷ്ടികൾക്കു മുന്നിൽ, പരിഹാസച്ചിരികൾക്കു മുന്നിൽ ചൂളി നിൽക്കേണ്ടി വന്നിരിയ്ക്കുന്നു. ഭർത്താവും, ഭർത്തൃ സഹോദരനും കാഴ്ച്ചക്കാരായി നോക്കി നിൽക്കുന്നു. അപഹരിച്ച രാവണൻ പോലും ഇത്ര കണ്ട് അമാന്യമായി തന്നോടു പെരുമാറിയിട്ടില്ല. ഈ അപഹാസ്യതയ്ക്കു വേണ്ടിയായിരുന്നുവോ അങ്ങെന്നെ വീണ്ടെടുത്തത് പ്രഭോ എന്ന ചോദ്യം സീതയുടെ ഉള്ളിൽ മുഴങ്ങി.
സീത, രാമനെ അചഞ്ചലയായി ഉറ്റുനോക്കി, അദ്ദേഹം മിഴികളിടയാതെ വിദഗ്ദ്ധമായി കണ്ണുകളെ മാറ്റി നട്ടു.
"ഹാ ദേവീ, രാജാവ് എല്ലാ സംശയങ്ങൾക്കും അതീതനായിരിയ്ക്കണം. പ്രജകൾക്ക് രാജാവിനെ ചോദ്യം ചെയ്യാൻ അർഹതയുള്ള രാജ്യമാണ് എന്റെ സ്വപ്നത്തിലെ രാമരാജ്യം"
----------------------------------
ശയ്യാ ഗൃഹത്തിന്റെ മുൻ മുറിയിൽ അങ്ങോട്ടുമിങ്ങോട്ടും ഉലാത്തവേ പുറത്ത് പാദസരം കിലുങ്ങുന്നതു കേട്ട് ഒരു നിമിഷം (രാമൻ) നിന്നു.
വൈദേഹിയാൾ, തന്നെ അനുഗമിച്ചിരുന്ന തോഴിയെ കൈയുയർത്തി തടുത്ത് തിരിച്ചയച്ചു. പാദസരക്കിലുക്കം അകന്നകന്നു പോയി.
ഉറച്ചതും, ശാന്തവുമായ പാദ ചലനങ്ങൾ, അറയിലേയ്ക്കു പ്രവേശിച്ചു. ആദ്യം കണ്ണിൽ പതിഞ്ഞത് തീക്കനലുകൾ ലാളിച്ച 'പൂവിതൾ തോൽക്കും' പാദങ്ങളായിരുന്നു. അവ ചുവന്നു തുടുത്തിരുന്നു. ഉയർത്തിപ്പിടിച്ച ശിരസ്സോടെ, സീത ഭർത്താവിനു മുന്നിൽ നിന്നു. കൽവിളക്കുകൾ പൊഴിച്ച നേർത്ത തിരിനാളങ്ങൾക്കു മുന്നിൽ ചുട്ടെടുത്ത മൺകട്ടപോൽ ചുവന്നും ദൃഢതയാർന്നും സീത തിളങ്ങി. ഭൂമിയിൽ സ്വന്തമായൊരിടം തിരിച്ചറിഞ്ഞവളുടെ, ധൈര്യവും ശാന്തിയും ആ കണ്ണുകളിൽ നിഴലിച്ചിരുന്നു. താരള്യവും വൈവശ്യവുമില്ലാതെ, പരിഭവമോ പരാതിയോ ഇയലാതെ തന്റെ പ്രിയതമന്റെ വിവശമായ കണ്ണുകളിലേക്കുറ്റുനോക്കി തെല്ലു നിന്ന്, ശ്വാസം നിയന്ത്രിച്ച്, അഹന്ത ലവലേശം തീണ്ടാത്ത ആത്മവിശ്വാസത്തോടെ ചൊന്നു
"മഹാരാജൻ അവിടുത്തെ പ്രജയെന്ന നിലയിൽ ഞാനങ്ങേയ്ക്ക് വിധേയ. അങ്ങയുടെ നീതിമത്ബോധത്തെക്കുറിച്ചോ, പാലിയ്ക്കുന്ന നടപടിക്രമങ്ങളെക്കുറിച്ചോ, അങ്ങയുടെ അനിഷേദ്ധ്യമായ നേതൃപാടവത്തെക്കുറിച്ചോ തെല്ലുമില്ല ശങ്ക'.
"ഇതിനപ്പുറവും, വെല്ലുവിളികളേതുമുയർത്താതെ, കാന്താരമദ്ധ്യത്തിലെന്നവണ്ണം, അങ്ങയുടെ കാൽപാദങ്ങളെ പിൻതുടർന്ന് വിദേഹ പുത്രിയുണ്ടാവും."
പിന്നേയും തുടർന്നെന്തോ പറയാനെന്ന പോൽ നോട്ടം പിൻവലിയ്ക്കാതെ സീത നിന്നു. അതു നേരിടാനാവാതെ രാമന്റെ മിഴികൾ തെന്നിമാറി. സീത ഉൾ മുറിയിലേയ്ക്കു നടന്നു, രണ്ടു മുറികളെയും വേർതിരിച്ച പടുത ഝടുതിയിൽ താഴ്ന്നു വീണു.
കാറ്റിൽ ഒന്നുലയാൻ പോലും കൂട്ടാക്കാതെ ആ കനത്ത പടുതകൾ, അവളുടെ ചുട്ടു നീറുന്ന ഉൾത്തടം താണ്ടി വന്ന നിശ്വാസങ്ങൾ രാമനെ പൊള്ളലേൽപ്പിയ്ക്കാതെ കാത്തിരിയ്ക്കണം.
തിരിനാളങ്ങൾ മെല്ലെവേ തളർന്നുറങ്ങി.
എത്തി നോക്കാൻ തുനിഞ്ഞ കുളിർ നിലാവ് പൊള്ളലേറ്റാലെന്നവണ്ണം പിൻ വാങ്ങി. ചന്ദ്രൻ മേഘക്കീറിനു പിന്നിൽ മറഞ്ഞു. അന്ധകാരം പതിയെ കൊട്ടാരത്തെപ്പൊതിഞ്ഞു.
ഒരു പക്ഷെ ആ നീൾമിഴികൾ തുടർന്നു പറയാതെ പറഞ്ഞതിങ്ങനെയായിരിയ്ക്കണം
"........പക്ഷെ, ഭർത്താവെന്ന നിലയിൽ എന്റെ ഉൾത്തടത്തിൽ അങ്ങേൽപ്പിച്ച ആഘാതത്തിന് അങ്ങിവളോട് ഉത്തരമോതേണ്ടിയിരിയ്ക്കുന്നു." എന്നോ
"എന്നിൽ പുകയുന്ന അപമാനം ഒടുങ്ങും വരെ നമുക്കൊന്നിയ്ക്കാനാവില്ല. ഇതു ജനവിധിയ്ക്കു വിട്ടുകൊടുക്കേണ്ട ഒന്നല്ലെന്ന് ദയവായറിഞ്ഞാലും, ദമ്പതികൾക്കിടയിലെ തികച്ചും സ്വകാര്യമായ ജീവിതസ്ഥലിയാണ്. ഇത് നമുക്കിരുവർക്കുമിടയിൽ നിന്നും എങ്ങോട്ടും പടർന്നേറേണ്ടതില്ല" എന്നോ.
ഒരുവൾ ഉൾത്തടത്തിൽ നിരൂപിയ്ക്കുന്നത്, അവൾ അവളോടു മാത്രം ചൊല്ലുന്ന രഹസ്യമാണ്. ആർക്കും പിടികൊടുക്കാതെ അവൾക്കൊപ്പം മാഞ്ഞു പോകുന്ന ഒന്ന്......
രാമതത്വവിചാരാനന്തരം:------------------------------------------
അഭിഷേകാനന്തരം, പരിഭവിച്ച് അകന്നു നിന്ന ആഞ്ജനേയനെ "രാമതത്വ"മെന്ന ന്യായേന കാര്യങ്ങൾ ബോധിപ്പിയ്ക്കാൻ പൊതുസഭയിൽ വച്ചെന്നെ ഭരമേൽപ്പിക്ക വഴി പ്രദർശിപ്പിക്കപ്പെട്ടത്, രാജത്വത്തിലെ കുടുക്കു വഴികൾക്ക് ഏറ്റവും ഉത്തമമായ ഉദാഹരണമല്ലയോ ദേവ?
ആരണ്യകാണ്ഡത്തിൽ അന്നുവരെയുള്ള കഥകളോരോന്നായ് ചൊന്ന്, ഇവയൊന്നും അങ്ങല്ല ചെയ്തത് എന്നും, എല്ലാത്തിനും മൂലാധാരം സംശ്രുതിയെന്ന,അവിദ്യ മൂലപ്രകൃതിയായ ഞാനെന്നും; അവയെല്ലാം ഞാൻ "മൽസാന്നിദ്ധ്യത്താൽ" സൃഷ്ടിച്ചതെന്നും,
അങ്ങ് 'സത്താ മാത്രനത്രെ' എന്നും പറയിപ്പിയ്ക്കുക വഴി, പൊതുജന മദ്ധ്യേ ഞാനേറ്റെടുത്ത് എന്റേതാക്കിത്തീർത്ത കുറ്റങ്ങൾ ഒരിയ്ക്കലും ആർക്കും ഭാവിയിൽ രാജാവിനു മേൽ ചാരാനാവില്ലെന്ന കുടില തന്ത്രമല്ലയോ നാഥാ അങ്ങ് പ്രയോഗിച്ച് വിജയിപ്പിച്ചത്?
പൊതു സദസ്സിൽ അങ്ങയെ അപമാനിയ്ക്കാതിരിയ്ക്കാനും, സ്വയം അപമാനിതയാവാതിരിയ്ക്കാനും ഞാൻ കാണിച്ച ഔചിത്യം പോലും അങ്ങേയ്ക്കുള്ള ബഹുമാനമാക്കി മാറ്റിയെടുക്കാൻ കഴിവുറ്റതാണ് രാജധാനിയുടെ ചുവരുകളുടെ പോലും ഘടനയെന്നറിയാത്തവളുമല്ല ജാനകി.
അതിൽ ലവലേശമില്ല ഖേദമെന്നറിഞ്ഞാലും. ഈ അനാഥയ്ക്കഭയം തന്ന, അയോദ്ധ്യാപുരിയുടെ നാഥനെ നിലനിർത്തേണ്ടത് അവളുടെ കൂടി ധർമ്മമെന്നറിയാത്തവളുമല്ല ഭർതൃ സേവികയായ ജനകപുത്രി. വിദേഹരാജധാനിയിൽ ചൊല്ലിത്തന്നു പഠിപ്പിച്ചതത്രയും അതുതന്നെയായിരുന്നുവല്ലൊ.
ശൂർപ്പണഖയെ വികലാംഗയാക്കിയതു വഴി, അങ്ങയുടെ ഏതൊരു വീരത്വമാണ് തെളിയിക്കപ്പെട്ടത്?
സ്വയരക്ഷോപാധികളില്ലാതെ ചഞ്ചലയും തരളചിത്തയുമായി നിന്നൊരു സ്ത്രീയ്ക്കു മേൽ അക്ഷന്തവ്യമായ അപരാധം പ്രവർത്തിയ്ക്കുക വഴി അങ്ങെന്താണുദ്ദേശിച്ചത്?
അങ്ങയുടെ ഭരണത്തിൻ കീഴിൽ ഏതൊരുതരം സുരക്ഷിതത്വമാണ് അങ്ങ് സ്ത്രീ പ്രജകൾക്ക് വാഗ്ദാനം ചെയ്യുന്നത്?
ഒരു യുവരാജാവിനു വേണ്ട നയതന്ത്രജ്ഞത ഏറ്റവും പരിമിതമായ അളവിൽ പോലും അങ്ങയിലില്ലാതെ പോയതെന്തേ?
നയതന്ത്രവും രാജശിക്ഷണത്തിന്റെ ഭാഗമല്ലയൊ?
ഒരു സ്ത്രീ അവളുടെ ഏറ്റവും പേലവമായ ഭാവത്തെ പ്രകടിപ്പിച്ചതിൽ, അങ്ങവരിലേൽപ്പിച്ച അപമാനമല്ലയോ യഥാർത്ഥത്തിൽ അപഹരണത്തിലേയ്ക്കും യുദ്ധത്തിലേയ്ക്കും നയിച്ചത്?
ആരെങ്കിലും രക്ഷിയ്ക്കാൻ വരുന്നതും കാത്ത്, ഇലയനക്കങ്ങളെപ്പോലും ഭയന്ന് കൂരിരുളിലേയ്ക്കുറ്റു നോക്കി ചകിതയായി എനിയ്ക്കിരിയ്ക്കേണ്ടി വന്നതിന് ആത്യന്തികമായി അങ്ങല്ലയൊ ഭഗവൻ കാരണഭൂതനായത്?
ഒന്നാേർത്താൽ,
മാരീചനും മാരീച വിലാപവും മയാ സൃഷ്ടമെന്ന് കഥ മെനഞ്ഞത്, യഥാർത്ഥത്തിൽ അയോദ്ധ്യാ രാജകുമാരന്റെ പിഴവു മറയ്ക്കുവാനല്ലയോ?
അയോദ്ധ്യാ സൈന്യത്തെ നയിക്കേണ്ട അങ്ങേയ്ക്ക് കേവലമൊരു കാട്ടു മാനിനെ അമ്പെയ്ത് വീഴ്ത്താനായില്ലെന്നത്, പാടിപ്പുകഴ്ത്തപ്പെട്ട രാജകുമാരന്റെ അസ്ത്രശസ്ത്ര പാരംഗതത്വത്തിന്റെ ശോഭ കെടുത്തുമെന്നതിനാലും; അതിലുപരി, അയോദ്ധ്യാപുരി നേരിടുന്ന പരിശീലനപ്പിഴവുകളെ തുറന്നുകാട്ടുമെന്നതിനാലുമല്ലയോ ചപലയായൊരു പെൺകിടാവിന്റെ കാടൻ ഭ്രമത്തിൽ പഴിചാരേണ്ടി വന്നത്?
ഒരു രേഖ, തീർച്ചയായും അകത്തുള്ളവയേയും പുറത്തുള്ളവയേയും തമ്മിൽ തരം തിരിവു നടത്തുന്നുണ്ട്. എന്നെ മാത്രം അകത്താക്കിയ ആ രേഖ, മറ്റെല്ലാവരേയും പുറത്താക്കുകയായിരുന്നില്ലേ ചെയ്തത്?
നാഥാ, അങ്ങിതുകൂടി പറയുക, മറ്റു കാട്ടുമങ്കമാരിൽ നിന്നും എന്നെ തിരിച്ചറിയാനുള്ള മാർഗ്ഗരേഖയായിരുന്നില്ലയോ ലക്ഷ്മണ രേഖ എന്നു പുകഴ് പെറ്റ ആ വൃത്തം?
പട്ടമഹിഷീ പദക്ഷണം:-----------------------------------
ഇതേ കാരണങ്ങളാൽ, അങ്ങയുടെ അപവാദപ്രിയനായ ആ പ്രജ, ഭാര്യയെ വനത്തിലുപേക്ഷിച്ചിരുന്നുവെങ്കിൽ, ഹേ രാജാധിരാജൻ, അങ്ങയുടെ വിധി പ്രസ്താവം ഇനിയൊന്നാകുമായിരുന്നില്ലയോ?
അങ്ങയുടെ രാജ്യത്തെ ഒരു സാധാരണ പ്രജയ്ക്ക് ലഭിക്കുമായിരുന്ന നീതി, എനിയ്ക്കു നിഷേധിയ്ക്കപ്പെട്ടത്, അങ്ങയുടെ ഭാര്യയായിരുന്നതിനാൽ മാത്രമല്ലയോ?
ഇത്രയും കഠിനമായ അപമാനങ്ങൾക്കു ശേഷവും ഞാൻ അങ്ങയുടെ പട്ടമഹിഷീ പദം അഭികാമ്യമായി കരുതുമെന്നും, തിരിച്ചു വരുമെന്നും കരുതിയത് മൗഢ്യമല്ലയോ?
അതും, മഹാരാജൻ അങ്ങേയ്ക്ക് ശോഭയേകുന്ന ഒന്നല്ല.
ഉപസംഹാരം:
അല്ലെങ്കിൽത്തന്നെ, സീത, സീതയ്ക്കു വേണ്ടി എന്നാണ് ജീവിച്ചിട്ടുള്ളത്?
പിറവിയെടുത്തത് - രാമനു വേണ്ടി
കാത്തിരുന്നത് - രാമനു വേണ്ടി
കാടു തീണ്ടിയത് - രാമനു വേണ്ടി
അപഹരിയ്ക്കപ്പെട്ടത് -
രാമജന്മോദ്ദേശ്യ സാഫല്യത്തിനു വേണ്ടി
അഗ്നിപ്രവേശം - രാമനു വേണ്ടി
രാജധാനി വിട്ടത് - രാമനു വേണ്ടി
മക്കളെ പ്രസവിച്ചത് -രാമനു വേണ്ടി....
ജീവിതത്തിൽ ഒരിയ്ക്കലെങ്കിലും തലയുയർത്തിപ്പിടിച്ച്, രഘുവംശത്തിന് തികവുറ്റാെരു പിൻഗാമിയെ നൽകി, അധികാരസ്ഥാനങ്ങളോടും, ജീവിതത്തോടും മുഖം തിരിച്ച് നടന്നകന്ന എന്റെ സീത!
അവളിങ്ങനെയൊക്കെയാവും തന്നോടു തന്നെ ആ നടപ്പിനിടയിൽ പറഞ്ഞിരിയ്ക്കുക എന്നെനിയ്ക്കുറപ്പാണ്.
മനസ്സിലോ ആത്മാവിലോ ശരീരത്തിലോ രാമനൊഴികെ ആരും ആവേശിച്ചിട്ടില്ലാത്ത സീത.
മിഥിലാ പുരിയുടെ അനാഥരാജകുമാരി.
പിറവിയിലും, ജീവിതത്തിലുടനീളവും അനാഥത്വം മാത്രം പേറിയോൾ.
ദാ ഇങ്ങിനെയൊക്കെയാണെന്റെ മൈഥിലി!
അടിവരയിടുന്നു - എന്റെ മൈഥിലി!
(എഴുതിക്കൊണ്ടിരിയ്ക്കുന്ന "എൻ്റെ മൈഥിലി"യിൽ നിന്ന് !)