Image

കാമകിങ്കരർ ചെയ്യുന്ന കടുംകൈകൾ (എഴുതാപ്പുറങ്ങൾ - 70:ജ്യോതിലക്ഷ്മി നമ്പ്യാർ, മുംബൈ)

Published on 11 September, 2020
കാമകിങ്കരർ ചെയ്യുന്ന കടുംകൈകൾ (എഴുതാപ്പുറങ്ങൾ - 70:ജ്യോതിലക്ഷ്മി നമ്പ്യാർ, മുംബൈ)
കുമാരനാശാന്റെ കരുണ എന്ന ഖണ്ഡകാവ്യത്തിലെ "പ്രേമമേ  നിൻ പേരുകേട്ടാൽ പേടിയാം വഴിപിഴച്ച കാമകിങ്കരർ ചെയ്യുന്ന കടുംകൈകളാൽ” എന്ന വരി ഓർത്ത് ഈ ലേഖനത്തിന് ഒരു ശീർഷകം നൽകികൊണ്ട് ഞാൻ തുടരുകയാണ്. 
മദ്യത്തിന്റെയും, മയക്കുമരുന്നിന്റെയും ലഹരിയാണോ അതോ അനിയന്ത്രിതമായ കാമമാണോ മനുഷ്യത്വം തൊട്ടുതീണ്ടിയിട്ടില്ലാത്ത  പല  നിഷ്ടൂര പ്രവർത്തികൾ ചെയ്യാൻ ചില പുരുഷന്മാരെ നിര്ബന്ധിതരാക്കുന്നത്?
എതിർലിംഗത്തോടുള്ള ആകർഷണം ലോകത്തിന്റെ നിലനിൽപ്പിനായി മനുഷ്യനിലെന്നല്ല സർവ്വ ജീവജാലങ്ങൾക്കും പ്രകൃതി നൽകിയ ഒരു നിയമമാണ്. എന്നാൽ അത് എവിടെ എപ്പോൾ ഉപയോഗപ്പെടുത്തണമെന്ന സാമാന്യ ബുദ്ധിയും,   വിവേകവും ചിന്തിക്കുവാനുള്ള കഴിവും  മനുഷ്യന് അതോടൊപ്പം നൽകിയിട്ടുണ്ട്.

പണ്ടുകാലം മുതൽക്കേ സ്ത്രീ സൗന്ദര്യത്തെ കവികളും കലാകാരന്മാരും ആരാധിച്ചിരുന്നു. അത് ഒരുപക്ഷെ പ്രകൃതിയോടെന്നപോൽ  ഒരു
പൂവിനോടെന്നപോൽ തോന്നുന്ന ഒരു ലാളന ആയിരുന്നിരിയ്ക്കാം.  ചില ആരാധന പല വിശ്വവിഖ്യാത  വ്യക്തികളുടെയും സർഗ്ഗാത്മകതയെ തൊട്ടുണർത്തിയിട്ടുണ്ട് എന്ന് വേണമെങ്കിൽ അവകാശപ്പെടാം. പല കലാകാരന്മാരിലും മഹത്തായ കൃതികളായും,  ചിത്രരചനകളായും ഈ ആരാധന രൂപംപ്രാപിച്ചിട്ടുണ്ട്. പഴയകാലത്തെ പല സ്മാരകങ്ങളും ശില്പങ്ങളും സ്ത്രീ സൗന്ദര്യ ആരാധനയിൽ രൂപം പ്രാപിച്ചതാണെന്നു പറയാം. ഇതിനൊരു ഉത്തമ ഉദാഹരണമാണ്  താജ്മഹൽ. പ്രണയത്തിന്റെ ആ വെണ്ണക്കൽ സ്മാരകം മനുഷ്യമനസ്സുകളെ വശീകരിക്കുന്ന.  പുരുഷന് സ്ത്രീയോടുള്ള സ്നേഹത്തിന്റെ ആരാധനയുടെ പ്രതീകമാണ്.  

സൗന്ദര്യ ആരാധന മുനിമാരിൽപോലും കാമരസത്തെ തൊട്ടുണർത്തിയിട്ടുണ്ട്.  ആ കാലഘട്ടത്തിൽ അതിനു വഴങ്ങേണ്ടി വന്നിരുന്നത് അന്നത്തെ സ്ത്രീ,പുരുഷാധിപത്യത്തിന്റെ കൈപ്പിടിയിൽ ആയിരുന്നതുകൊണ്ടാകാം. എന്നാൽ ഇന്നത്തെ സ്ത്രീ ആ സാഹചര്യത്തെ ഒരു പരിധിവരെ തരണം ചെയ്തു കഴിഞ്ഞു എന്ന് പറയാം. എന്നിട്ടും സ്‌ത്രീസുരക്ഷ കൂടുതൽ ഭീഷണി നേരിട്ടുകൊണ്ടിരിയ്ക്കുന്നത് എന്തുകൊണ്ടെന്നാണ് ഇന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു.

മുംബൈയിൽ കൊറെന്റയിൻ സെന്ററിൽ പാർപ്പിച്ച കൊറോണ ബാധിച്ച  ഒരു യുവതിയെ പീഡിപ്പിച്ച വാർത്ത കുറച്ച് ദിവസങ്ങൾക്കുമുൻപ്  മാധ്യമങ്ങളിൽ വായിക്കാൻ ഇടയായി. അതുപോലെത്തന്നെ കഴിഞ്ഞ ദിവസം കേരളത്തിൽ, കൊറോണ ബാധിച്ച 19  വയസ്സുകാരിയെ ആശുപത്രിയിലേയ്ക്ക് കൊണ്ടുപോകുന്ന വഴിയിൽ ആംബുലൻസിന്റെ ഡ്രൈവർ   പീഢിപ്പിച്ചതായും, അതെ തുടർന്ന്   പ്രതിഷേധങ്ങൾ നടന്നതായുമുള്ള  സംഭവങ്ങൾ നമ്മുടെ സാക്ഷര കേരളത്തിൽ അരങ്ങേറി എന്ന വാർത്ത  വളരെ അപമാനമായി തോന്നി.  രോഗാതുരയായ ഒരു പെൺകുട്ടിയെ ആശുപത്രിയിലേയ്ക്ക് കൊണ്ടുപോകാൻ നിയുക്തനായ ആൾ തന്നെ അവളെ    പീഢിപ്പിച്ചു എന്നത് ഒരു മൃഗീയമായ പ്രവൃത്തി തന്നെയാണ്. ഈ പീഡനം, ലോകം ഭയക്കുന്ന കൊറോണ എന്ന അസുഖം ബാധിച്ച സ്ത്രീയുടെ ഉഭയസമ്മതത്തോടെത്തന്നെ നടന്നതാണെന്നുള്ള, കുറ്റക്കാരനെ മാനഹാനിയിൽനിന്നും രക്ഷപ്പെടുത്താൻ സോഷ്യൽ മീഡിയകളിലൂടെ ചിലർ നടത്തിയ ന്യായീകരണം അതിലേറെ തമാശയും അതോടൊപ്പം ലജ്‌ജാവാഹമായി തോന്നി.

സ്ത്രീയെ പുരുഷൻ പല സാഹചര്യത്തിലും വെറുമൊരു
ഭോഗവസ്തുവായി കാണുകയും, അവളുടെ ജീവൻപോലും
അപായപ്പെടുത്തുന്നതുമായ സംഭവങ്ങൾ ഇന്ന് സർവ്വസാധാരണമായിരിക്കുന്നു. മനുഷ്യൻ മനുഷ്യനടുത്തുവരാൻപോലും ഭയക്കുന്ന കൊറോണ എന്ന
മഹാമാരിയുടെ കാലഘട്ടത്തിൽപോലും ഇത്തരം സംഭവങ്ങൾ
മാധ്യമങ്ങളിൽ കാണാൻ കഴിയുന്നു എന്നത് എത്രയോ നിന്ദ്യവും ശോചനീയവുമായ ഒരു അവസ്ഥയെയാണ് കാണിക്കുന്നത്. സ്ത്രീയെ ഒരു ഭോഗവസ്തുവായി ചിലർ കാണുന്നു എന്നതിന്റെ ഉത്തരവാദിത്വം തലമുറകളായി സമൂഹത്തിന്റെ തന്നെയാണെന്ന് കുറ്റപ്പെടുത്താം. കാരണം പണ്ടുകാലങ്ങളിൽ നടന്നിരുന്ന ശൈശവവിവാഹം എന്ന ഒരു ചടങ്ങുമുതൽ ഇന്ന് നിലനിൽക്കുന്ന വിവാഹം വരെ പെൺകുട്ടിയെ വിവാഹം ചെയ്തു കൊടുക്കുക എന്നാണ് പറയപ്പെടുന്നത്. അതായത് കൊടുക്കുക എന്നതുകൊണ്ട് സ്ത്രീയെ എന്തും ചെയ്യുവാനുള്ള അവകാശം പുരുഷന് പതിച്ചുകൊടുക്കുക എന്ന് വേണമെങ്കിൽ വ്യാഖ്യാനിക്കാം.  പെണ്മക്കളോട് സ്ത്രീ സങ്കൽപ്പത്തിന്റെ മാതൃകയാണെന്ന് പറയുന്ന സീതയാകണം എന്ന് ഉപദേശിയ്ക്കുമ്പോൾ ആൺകുട്ടികളോട് നിങ്ങൾ രാമനെപ്പോലെയാകണം എന്ന് മാതാപിതാക്കൾ പറഞ്ഞു മനസ്സിലാക്കാറില്ല. കുടുംബവും, സമൂഹവും പലപ്പോഴും പെൺകുട്ടികൾക്ക് മുന്നിൽ പാടില്ലായ്മകളുടെ ലക്ഷ്മണരേഖകൾ പലപ്പോഴും വരയ്ക്കാറുണ്ട്.   അതേസമയം അവൻ ഒരു ആൺകുട്ടിയല്ലേ എന്ന ഒരു ഒത്താശയും,  പ്രോത്സാഹനവും  എപ്പോഴും ആൺകുട്ടികൾക്ക്  നൽകാറുണ്ട് എന്നുള്ളത് സ്വാഭാവികമാണ്.  ഒരു പുരുഷന്റെ ജീവിതത്തിൽ  'അമ്മ, ഭാര്യ തുടങ്ങി സ്ത്രീകൾക്ക് ഉള്ള വ്യത്യസ്തമായ ഭാവങ്ങളെക്കുറിച്ച്  ആൺകുട്ടികൾക്ക്  തിരിച്ചറിവ് ലഭിയ്‌ക്കേണ്ടത് ആദ്യമായി സ്വന്തം കുടുംബത്തിൽ നിന്നും തന്നെയാണ്. ഇത് അവന്റെ സ്വഭാവത്തിനുവേണ്ട ഒരു അടിസ്ഥാന ഘടകം കൂടിയാണ്.

 ഈ കാലഘട്ടത്തിലെ പല സംഭവങ്ങളും ഒന്ന് വിലയിരുത്തിയാൽ
സ്വതന്ത്രയായ സ്ത്രീ, സ്വയം പര്യാപ്തത നേടിയെടുത്ത സ്ത്രീ ഇന്നും
സുരക്ഷിതയാണോ എന്ന ചോദ്യം നമ്മുടെ മുന്നിൽ ഉയരുന്നു.?  വിദ്യാഭ്യാസംകൊണ്ടും, സ്ഥാനമാനങ്ങളെക്കൊണ്ടും
പുരുഷനൊപ്പം തന്നെ ചങ്കൂറ്റത്തോടെ നിൽക്കുന്ന സ്ത്രീയെ പല
സാഹചര്യങ്ങളിലും ഒരു ഭോഗവസ്തുവാക്കി മാത്രം കാണുന്ന ചില
പുരുഷന്മാരുടെ  മനോഗതത്തെ മാറ്റിയെടുക്കലാണ് ഇനി
സ്ത്രീയ്ക്കുവേണ്ടി ചെയ്യാൻ കഴിയുന്ന മറ്റൊരു ദൗത്യം.   സ്ത്രീപീഡനങ്ങൾക്കെതിരെ മത രാഷ്ട്രീയ വർഗ്ഗീയ ശക്തികൾക്കൊന്നും പിടികൊടുക്കാത്ത കര്ശനമായ നിയമ നടപടികൾ തീർച്ചയായും എടുക്കേണ്ടതുണ്ട്. അപമാനം എന്ന ഭീതിയെ ഉപേക്ഷിച്ച്   ഇത്തരം സാഹചര്യങ്ങളെ തുറന്ന് പ്രതികരിയ്ക്കാൻ സ്ത്രീകൾ ശക്തിയാർജ്ജിക്കണം എന്നതും അത്യാവശ്യമാണ്. 


കാമം അന്ധമാണെന്നൊക്കെ പറയുന്നത് അക്ഷരാർത്ഥത്തിൽ എടുത്ത് രക്ഷപ്പെടാൻ ശ്രമിക്കുന്നത് എത്രയോ ലജ്‌ജാകരം.  കാമാഗ്നി കെടുത്താൻ കഴിയില്ലെന്ന് വാദിക്കുന്നവരുമുണ്ട്. പുരുഷന് തോന്നുന്ന കാമം എന്ന വികാരത്തെ പലപ്പോഴും ന്യായീകരിയ്ക്കുന്നതായി കാണപ്പെടുന്നു. പുരുഷൻ ഒരു സ്ത്രീയോട് തെറ്റായ  ഒരു സമീപനം നടത്തിയാൽ കുറ്റപ്പെടുത്താൻ ആകില്ല 'ആണുങ്ങളല്ലേ' എന്ന ന്യായീകരണം പലയിടത്തും പുരുഷന്റെ തെറ്റിനെ ഇല്ലാതാക്കാൻ ഉപയോഗിയ്ക്കാറുണ്ട്. എന്നാൽ സ്ത്രീയിൽ വികാരവിചാരങ്ങൾ ഇല്ലേ!   മനുഷ്യന്റെ ഈ വികാരങ്ങൾക്കെല്ലാം അതിന്റേതായ തലങ്ങൾ നിർവ്വചിച്ചിട്ടുണ്ട്. അതായത് ഹിന്ദുമതത്തിലെ പുരുഷാർത്ഥം ജീവിതത്തിലെ നാല് ലക്ഷ്യങ്ങളെ വിശദീകരിക്കുന്നു. അവ ധർമ്മം ,  അർത്ഥം , കാമം, മോക്ഷം എന്നിവയാണ്.. ആദ്യമായി അവൻ സ്വയം ഉത്തരവാദിത്വങ്ങൾ നിറവേറ്റണം, ധർമ്മത്തിൽ വിശ്വസിക്കണം, നന്മകൾ ചെയ്യണം. അതിനുശേഷം ജീവിതത്തിലേക്കുള്ള അർത്ഥം അല്ലെങ്കിൽ സാമ്പത്തിക കെട്ടുറപ്പ് ഉണ്ടാക്കണം അതിനുശേഷം കുടുംബജീവിതം, കാമം അതായത് ഗാർഹസ്ഥ്യ ജീവിതത്തിലൂടെ നേടുന്ന സുഖത്തിനുള്ള പ്രയാണം.   ഇതിലൂടെ സമൂഹം നിലനിർത്തുക, പുതിയൊരു തലമുറയെ വാർത്തെടുക്കുക എന്നതാണ് ഉദ്ദേശിയ്ക്കുന്നത്. ഇതിൽ സ്ത്രീയ്ക്ക് തുല്യ പങ്കുണ്ട്. ഇവിടെ സ്ത്രീ ബഹുമാനിക്കപ്പെടുന്നു എങ്കിൽ മാത്രമേ മോക്ഷം അല്ലെങ്കിൽ പരിപൂർണ്ണത ഒരു പുരുഷന്റെ ജീവിതത്തിൽ ഉണ്ടാകു എന്നതാണ്.   അവിടെ മറ്റു മൂന്നു ഘടകങ്ങൾക്കും പ്രാധാന്യം നൽകാതെ കാമത്തിന് മാത്രം അല്ലെങ്കിൽ സുഖത്തിനു മാത്രം മുൻ‌തൂക്കം നൽകുമ്പോഴാണ് സമൂഹത്തിൽ അസന്തുലനാവസ്ഥാ സംഭവിയ്ക്കുന്നത് എന്ന് പറയാം. പണ്ട് ഗുരുകുല സമ്പ്രദായങ്ങൾ നിലനിന്നിരുന്ന കാലഘട്ടത്തിൽ കുട്ടികൾക്ക് ഇത്തരം ജീവിത സന്മാർഗ്ഗ പാഠങ്ങളും ഗുരുക്കന്മാർ ഉപദേശിച്ചിരുന്നു. ഗുരുകുല സമ്പ്രദായം ഇല്ലാത്ത ഈ കാലഘട്ടത്തിൽ ഇത്തരം ജീവിത മൂല്യങ്ങളെ കുട്ടികൾക്ക് പകർന്നുകൊടുക്കേണ്ടത്  പാഠ്യവിഷയത്തിന്റെ ഭാഗമായാണ്.

ഇന്നത്തെ കാലഘട്ടത്തിൽ സ്ത്രീകളുടെ സുരക്ഷിതത്വത്തിന് കോട്ടം സംഭവിയ്ക്കുവാനുള്ള പ്രധാന കാരണം വേഷവിധാനത്തിൽ സ്ത്രീകൾ പാശ്ചാത്യ പരിഷ്കാരത്തിനു പുറകെ പോകുന്നത് കൊണ്ടാണെന്നുള്ളത് പലപ്പോഴും ചർച്ചാവിഷയമാകാറുണ്ട് . എന്നാൽ ഇത് ഒരു തെറ്റായ കാഴ്ചപ്പാടാണ് എന്ന് പറയാം. കാരണം നമ്മുടെ ഭാരതം വിട്ട് പലരും പാശ്ചാത്യ സംസ്കാരത്തിന്റെ ഭാഗമാകാറുണ്ട്. ഒരുപക്ഷെ അവിടെ അവർക്ക് കാണാൻ കഴിയുന്നത്  മുഴുവനായും പാശ്ചാത്യ വേഷവിധാനത്തോട് കൂടിയുള്ള, വളരെ തുറന്ന ഒരു സമീപനത്തോടുകൂടിയുള്ള സ്ത്രീ സമൂഹത്തെയാണ്. എന്നിട്ടും അവരോട് മോശമായി പെരുമാറാൻ ഒരു ഭാരതീയനും മുതിരാറില്ല. ഇതിൽ നിന്നും മനസ്സിലാക്കേണ്ടത് സ്ത്രീകളെ  പുരുഷൻ ഒരു ഉന്മാദാവസ്തുവായി കാണുന്നത് വേഷവിധാനത്തിന്റെയോ, സ്വഭാവത്തിന്റെയോ  പ്രത്യാഘാതമല്ല തിരിച്ച് പണത്തിനു പുറകെ പായുന്ന മനുഷ്യന് അവനറിയാതെ നഷ്ടപ്പെടുന്ന ബന്ധങ്ങളുടെ   മൂല്യച്ച്യുതിയാണ്. സ്ത്രീയെ അപലയെന്നും, ദുർബ്ബലയെന്നും പലസ്ഥലങ്ങളിലും വ്യാഖ്യാനിക്കാറുണ്ട്. അതും പുരുഷമേധാവിത്വത്തിന്റെ ഒരു തെറ്റായ വിശദീകരണമാണ്. സമൂഹത്തിൽ പുരുഷനു തത്തുല്യമായ ശക്തിയാണ് സ്ത്രീയും. ലോക നിലനിൽപ്പിനുവേണ്ടി സ്ത്രീയിലും പുരുഷനിലും പ്രകൃതി നിക്ഷിപ്തമാക്കിയ കർത്തവ്യങ്ങൾ വ്യത്യസ്തമാണെന്നു മാത്രം.   

പീഢനങ്ങളെ ചെറുത്തുനിൽക്കാൻ സ്ത്രീകൾ കൂടുതൽ ശക്തരാകുമ്പോൾ, സ്ത്രീകളോട് മൃഗീയമായ സമീപനം കാഴ്ചവയ്ക്കുന്ന പുരുഷൻ വെറും മൃഗതുല്യനായി തരംതാഴ്ന്ന് പുരുഷസമൂഹത്തിനുതന്നെ അപമാനമായി മാറുന്ന ഒരു സ്ഥിതിവിശേഷമാണ് സംജാതമാകുന്നത് എന്ന തിരിച്ചറിവ് ഇനിയെങ്കിലും ഉണ്ടാകട്ടെ എന്ന് പ്രത്യാശിക്കാം.
Join WhatsApp News
prg 2020-09-11 04:53:54
ആനുകാലിക വിഷയങ്ങളെക്കുറിച്ച് ശ്രീമതി ജ്യോതിലക്ഷ്മി നമ്പ്യാരുടെ വീക്ഷണങ്ങൾ ശ്രദ്ധേയങ്ങളാണ്. ഈ ലേഖനം ഇന്നത്തെ കാലഘട്ടത്തിന് അനിവാര്യമായ ഒന്നാണ്. ഒരുപക്ഷെ സ്ത്രീകളുടെ പ്രശ്നങ്ങളെക്കുറിച്ച് എഴുതി ജീവിതം അവസാനിക്കുമായിരിക്കും..... പാമരരും മത പണ്ഡിതരും ദൈവങ്ങക്ക്‌വേണ്ടി മുറവിളികൂട്ടുന്ന നമ്മുടെ ഭാരതത്തിൽ ജന്മം തന്ന അമ്മമാർക്കും സഹോദരിമാർക്കും അവരുടെ രക്ഷക്കായി ഇവർ ഒന്നും ചെയ്യുന്നില്ല എന്നതാണ് വസ്തുത. മയക്കുമരുന്നിന്റെയും, കൊലപാതകങ്ങങ്ങളുടെയും, രാഷ്ട്രീയ കൊള്ളക്കാരുടെയും നാടായ കേരളത്തിന് ഇതൊന്നും പുത്തരിയല്ല. മാധ്യമ പ്രവർത്തകരും ചാനലുകാരും മറ്റൊരുവിഷയം കിട്ടുന്നതുവരെ ഈവിഷയം ആഘോഷമായി മാറ്റും. മനുഷ്യസമൂഹത്തെ താളം തെറ്റിച്ചു കൊണ്ടിരിക്കുന്ന ഒരു പ്രധാനഘടകമാണ് കാമം. പലപ്പോഴും നമ്മളുടെ ഇത്തരം പ്രവർത്തികൾക്ക് അധാരാമായി നിൽക്കുന്നത് അജ്ഞതയാണ് . അറിവ് തേടുക എന്ന ഒറ്റ മാർഗ്ഗമേയുള്ളു അജ്ഞത അകറ്റാൻ. അറിവ് നേടിയാൽ അജ്ഞത അകലുകയും സ്വതന്ത്രമായി ചിന്തിക്കാനുള്ള കഴിവ് ലഭിക്കുകയും ചെയ്യുന്നു. ഇത്തരം വിഷയങ്ങൾ വീടുകളിലും, സ്കൂളുകളിലും സാഹിത്യ സദസ്സുകളിലും ചർച്ച ചെയ്യാൻ തുടങ്ങുമ്പോൾ അത് സമൂഹത്തെ സംസ്കരിക്കാൻ ഉതകുന്നു.
Das 2020-09-11 12:50:13
Current affairs 👍 Yes, it is most unfortunate that even in a civilized society we witness such atrocities against womens & children. However, there are many steps that can be taken to make it easier for victims of violence to come forward and participate in the judicial process though its bit time consuming. As you rightly said that administrative mechanism must race the bar by giving orientation of gender-biased power relations & discriminations that shapes our laws, structural governance and collective & individual attitudes thereby limiting it, if not fully eradicated. Sexual education is a large component of the battle to end gender-based violence. Keep writing !
Sudhir Panikkaveetil 2020-09-11 13:52:49
കാമകിങ്കരന്മാർ ചെയ്യുന്ന കടുംകൈകൾ ആശാൻ എഴുതിയ കാലത്ത് നിന്നും വളരെ വർധിച്ചിരിക്കുന്നു. വര്ധിച്ചുകൊണ്ടിരിക്കുന്നു. എഴുത്തുകാർ ഇത്തരം വിഷയങ്ങൾ ജനശ്രദ്ധയിലേക്ക് കൊണ്ടുവരുന്നതിലൂടെ അവർ അവരുടെ സാമൂഹ്യപ്രതിബദ്ധത പ്രകടമാക്കുന്നു. ആനുകാലിക വിഷയങ്ങളെക്കുറിച്ച് ശ്രീമതി ജ്യോതിലക്ഷ്മി നമ്പ്യാർ ഇ-മലയാളിയിൽ എഴുതുന്ന ലേഖനങ്ങൾ ചിത്താകര്ഷകങ്ങളും ചിന്തോദ്ദീപകങ്ങളുമാണ്.
Sunanda Jayakumar,-Gynocologist 2020-09-11 14:40:41
യഥാർത്ഥത്തിൽ പുരുഷന്മാർക്ക് സ്ത്രീകളെ പേടിയാണ്. കാരണം പുരുഷന്മാർ വീമ്പടിക്കുന്ന ലൈംഗിക കാര്യങ്ങളിൽ പുരുഷന്മാരെ മലർത്തിയടിക്കാൻ പ്രകൃതി കഴിവ് നല്കിയിട്ടുള്ളവരാണ് സ്ത്രീകൾ. ഒരു ചെറിയ ഉദാഹരണം ക്ലിറ്റോറിസിൽ ഉള്ള നെർവ് എൻഡിങിങ്സിന്റെ എണ്ണം പുരുഷ ലിംഗത്തിൽ ഉള്ളതിന്റെ ഏതാണ്ട് ഇരട്ടിയാണ് ( ~ 8000). ഇനി ഒരു രതി മൂർച്ച ഉണ്ടായ ശേഷം തിരിഞ്ഞു കിടന്നു കൂർക്കം വലിച്ചുറങ്ങാനേ ആണുങ്ങൾക്ക് കഴിയൂ , എന്നാൽ സ്ത്രീകൾക്ക് ഒരേ സമയം പല തവണ രതിമൂർച്ഛ അനുഭവിക്കാൻ സാധിക്കും ( വിവാഹം കഴിച്ചവർ വൈബ്രേറ്റർ വാങ്ങുന്നത് എന്തിനാണ് എന്ന് ചില വിവരം കേട്ടവർ ചോദിക്കുന്നത് ഇക്കാര്യം അറിയാത്തത് കൊണ്ടാണ്). ഇതിന്റെ പിറകിൽ പരിണാമ കാരണങ്ങൾ ഉണ്ട്. ഇത് നന്നായി മനസിലാക്കിയത് കൊണ്ടാണ് പുരുഷന്മാരും പുരുഷന്മാർ ഉണ്ടാക്കി കൊണ്ടുവന്ന മതങ്ങളും സാമൂഹിക സമ്പ്രദായങ്ങളും ലൈംഗിക കാര്യത്തിൽ സ്ത്രീകളെ തളച്ചിടാൻ നോക്കുന്നത്, അവരെ ബോഡി ഷെയിം ചെയ്യാൻ നോക്കുന്നത്. ഒരു പുരുഷനും ആയി ബന്ധപെട്ടു കഴിഞ്ഞ ഒരു സ്ത്രീയെ രണ്ടാം കിടയായി കാണാൻ സമൂഹത്തെ പഠിപ്പിക്കുന്നത്. കന്യകാത്വം എന്ന അസംബന്ധത്തെ പ്രചരിപ്പിക്കുന്നത്. സമൂഹത്തിന്റെ ഈ മനോഭാവമാണ് ഒരാളെ സ്നേഹിച്ചു, അയാളുടെ കൂടെ ബന്ധപെട്ടു, അയാൾ വിവാഹത്തിന് സമ്മതിച്ചില്ല എന്ന ഒരേ കാരണം കൊണ്ട് മിടുക്കിയായ ഒരു യുവതി ആത്മഹത്യാ ചെയ്തത്. ഒരു പെണ്ണ് ഇതുപോലെ ബന്ധപെട്ടിട്ട ഇട്ടിട്ടു പോയാൽ കൊണ്ട് എന്താണ് ആണുങ്ങൾ ആത്മഹത്യാ ചെയ്യാത്തത്? അവർ അക്കാര്യം വീമ്പിളക്കി നടക്കും. (സ്വകാര്യ കാരണങ്ങളാൽ ആത്മഹത്യകൾ ഉണ്ടാവാം, സമൂഹത്തിന്റെ കളിയാക്കലുകൾ കൊണ്ട് ഇതുപോലെ ആണുങ്ങൾ ചെയ്യില്ല എന്നാണ് ഞാൻ ഉദേശിക്കുന്നത്) ഈ പ്രശ്നത്തിന്റെ അടിസ്ഥാന കാരണം മനുഷ്യൻ പരിണമിച്ച് വന്നത് ഒരു പങ്കാളിയും ആയി കുംടുംബം നടത്താൻ അല്ല എന്നതാണ്. രതി, പ്രേമം ,കല്യാണം എന്നീ മൂന്നു കാര്യങ്ങൾ കൂട്ടിക്കുഴച്ച് അവിയൽ പരുവം ആക്കി നമ്മൾ നമ്മളെ തന്നെ പറ്റിക്കുന്ന ഒരു സമ്പ്രദായമാണ് ഇന്ന് നമ്മുടെ സമൂഹത്തിൽ നിലവിലുള്ളത്. പ്രേമിക്കുന്ന ആളെ തന്നെ വിവാഹം കഴിക്കണം, അയാളോട് മാത്രം രതിയിൽ ഏർപ്പെടണം എന്നതൊക്കെ മനുഷ്യൻ കൃഷി തുടങ്ങിയതിനു ശേഷം മാത്രം ഉണ്ടായി വന്നതാണ്. രതി ഒരു ശാരീരിക ആവശ്യം ആണ്, പ്രണയം എന്നാൽ അങ്ങിനെയല്ല. മതങ്ങളുടെയും സമൂഹങ്ങളുടെയും സോഷ്യൽ കണ്ടിഷനിംഗ് ആണ് പലപ്പോഴും നമ്മുടെ പ്രണയത്തെയും രതിയെയും വിവാഹത്തെയും ഇപ്പോൾ നിയന്ത്രിക്കുന്നത്, സ്വാഭാവിക പ്രകൃതിയല്ല. മനുഷ്യൻ നായാടി നടന്നത് രണ്ടു ലക്ഷം വർഷത്തോളമാണ് , നമ്മൾ കൃഷി ചെയാൻ തുടങ്ങിയിട്ട് വെറും പതിനായിരം വർഷങ്ങൾ മാത്രമേ ആയിട്ടുള്ളൂ. നായാടി നടക്കുന്ന സമയത്ത് നമ്മൾ എല്ലാം പങ്കു വയ്ക്കുന്ന കൂട്ടമായിരുന്നു, പങ്കാളികളും കുട്ടികളും ഉൾപ്പെടെ. ഒരു ആണിന് ഒരു പെണ്ണെന്നോ, ഒരു പെണ്ണിന് ഒരാണെന്നോ ഉള്ള സാമൂഹിക ക്രമം ഈയടുത്ത് മാത്രം ഉണ്ടായി വന്ന ഒന്നാണ്. നമ്മുടെ സ്പീഷിസിനു വളരെ അടുത്ത് നിൽക്കുന്ന ബോണോബോ കുരങ്ങുകൾ നമ്മളെ പോലെ തന്നെ പ്രതിൽപ്പാദനത്തിന് വേണ്ടിയല്ലാതെ ലൈംഗിക കേളിയിൽ ഏർപ്പെടുന്നവയും, പോളിഗമി പ്രാക്ടീസ് ചെയ്യുന്നവരും ആണ്. പറഞ്ഞു വന്നാൽ സസ്തനികളിൽ വവ്വാൽ, ചില അരയന്നങ്ങൾ എന്നിവ പോലെ വേര് അഞ്ച് ശതമാനം ജീവികൾ മാത്രമാണ് ജീവിതകാലം മുഴുവൻ ഒരു പങ്കാളിയും ആയി ജീവിക്കുന്നത്. ഇതിന്റെ ജീവശാസ്ത്രപരമായ കാരണം വളരെ ലളിതമാണ്. നല്ല ആരോഗ്യമുള്ള , അതിജീവന സ്വഭാവമുള്ള കുഞ്ഞുങ്ങളെ ഉണ്ടാകുക എന്നതാണ് പരിണാമപരമായി നമ്മൾ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുമ്പോൾ ചെയ്യുന്നത്. അത് കൊണ്ടാണ് പുരുഷന്മാർക്ക് അബോധമനസിൽ തന്നെ ചില സ്ത്രീകളെ കാണുമ്പോൾ ലൈംഗിക വാഞ്ചന തോന്നുന്നത്. വേട്ടയാടി നടന്ന കാലത്ത് ഇങ്ങിനെയുള്ള തോന്നലുകളിൽ പലതും ലൈംഗിക വേഴ്ചയിൽ അവസാനിക്കുമായിരുന്നു. പല പുരുഷന്മാരും ആയി ബന്ധപ്പെടുന്ന സ്ത്രീകളിൽ നിക്ഷേപിക്കപ്പെടുന്ന ബീജങ്ങളിൽ ഏറ്റവും കരുത്തുള്ളത് അണ്ഡവുമായി ചേരുകയും survival of the fittest എന്ന പരിണാമ പ്രക്രിയ നടക്കുകയും ചെയ്യുന്നു. പുരുഷ ലൈംഗിക അവയവത്തിന്റെ അറ്റത്തുള്ള ബൾബ് പോലെയുള്ള ഭാഗം ലൈംഗിക വേഴ്ചയിൽ യോനിയിൽ ശൂന്യത ശൃഷ്ടിക്കുന്ന ഒരു പമ്പ് പോലെ വർക്ക് ചെയ്യുകയും, മുൻപ് ഈ സ്ത്രീ രതിയിൽ ഏർപ്പെട്ട പുരുഷന്റെ ബീജത്തെ വലിച്ചു കളയാൻ സഹായിക്കുകയും ചെയാൻ ഉള്ളതാണ് എന്നൊരു വാദം ഉണ്ട്. 45 മിനിറ്റ് മുതൽ 12 മണിക്കൂർ വരെയാണ് ബീജം അണ്ഡത്തിൽ എത്താനായി എടുക്കുന്നത് എന്നോർക്കുക. അതുപോലെ തന്നെ ലൈംഗിക ബന്ധ സമയത്ത് സ്ത്രീകൾ ഉറക്കെ പുറപ്പെടുവിക്കുന്ന ശബ്ദം, മറ്റ് ഇണകളെ ആകർഷിക്കാൻ ആണെന്ന് പറയപ്പെടുന്നു. ഈ ശബ്‍ദം ആണുങ്ങളിൽ ലൈംഗിക വിചാരം ഉണ്ടാക്കുന്നത് കൊണ്ടാണ് നീലച്ചിത്രങ്ങളിൽ കുറച്ച് എക്സ്ട്രാ ആയി ഈ ശബ്ദം ഡബ് ചെയ്ത കയറ്റുന്നത്. നമ്മുടെ നാട്ടിൽ "കുടുംബത്തിൽ പിറന്ന" പെണ്ണുങ്ങൾ ചെയ്യുമോ എന്നറിയില്ല, പക്ഷെ ലൈംഗിക ബന്ധസമയത്ത് ഏറ്റവും കൂടുതൽ ശബ്ദമുണ്ടാകുന്നത് സ്ത്രീകളാണ്. പക്ഷെ ഇങ്ങിനെ പല ആളുകളും ആയി വേഴ്ച നടത്തുന്ന സ്ത്രീകളിൽ ജനിക്കുന്ന കുട്ടിയുടെ അച്ഛൻ ആരായായിരിക്കും എന്നൊരു സംശയം ഉയർന്നു വരാം. നായാടി നടക്കുന്ന സമൂഹങ്ങളിൽ സ്വകാര്യ സ്വത്ത് എന്നൊരു ആശയം ഇല്ലാത്തത് പോലെ തന്നെ കുട്ടികൾ ഒരാളുടേതാണ് എന്നൊരു ധാരണയും ഉണ്ടായിരുന്നില്ല. സ്വന്തം ഗോത്രത്തിലെ കുട്ടികൾ എല്ലാവരുടേതും ആയിരുന്നു. ഇന്നും വെനിസ്വെലയിലെ ബാരി എന്ന ഗോത്ര സമൂഹം എല്ലാം ഇത്‌ പിന്തുടരുന്നവരാണ്. കൃഷി തുടങ്ങിയതിൽ പിന്നെയാണ് സ്വാകാര്യ സ്വത്ത് എന്നൊരു ആശയം വരുന്നതും, സ്വത്ത് സ്വന്തം കുട്ടികൾക്ക് കൈമാറി കൊടുക്കുവാൻ വേണ്ടി കുട്ടിയുടെ പിതാവ് ആരാണ് എന്ന കാര്യത്തിന് വളരെ വലിയ പ്രാധാന്യം കൈവരുന്നതും. ഇങ്ങിനെ സംഭവിച്ചിട്ടു മേൽപ്പറഞ്ഞ പോലെ വളരെ കുറച്ച് നാളുകളെ ആയിട്ടുള്ളൂ. പുരുഷൻ ഇര തേടുന്നവരും , സ്ത്രീകൾ കുടുംബം നോക്കുന്നവരും ആയ ഒരു കുടുംബ വ്യവസ്ഥയും മറ്റും ഇതിന്റെ ഭാഗമായി ഉണ്ടായി വന്നതാണ്. ഈ വ്യവസ്ഥയിൽ സ്ത്രീയുടെ വിശ്വാസ്യത വളരെ വലിയ ഒരു ഭാഗം ആയി മാറുകയും സാമൂഹിക വ്യവസ്ഥിതികളിൽ സ്ത്രീയുടെ വിശ്വാസ്യതയും ആയി ബന്ധപ്പെടുത്തി പല കഥകളും മറ്റും പുരുഷന്മാരാൽ നിർമിക്കപെടുകയും ചെയ്തു. നമ്മുടെ നാട്ടിലും കടലിൽ പോയ മുക്കുവന്റെ ഭാര്യ അവളുടെ കാമുകനും ആയി ബന്ധപ്പെടുമ്പോൾ കടലിൽ പോയ കണവൻ കൊല്ലപ്പെടുന്നത് പോലെയുള്ള കറുത്തമ്മ സങ്കല്പങ്ങൾ അതിന്റെ ഭാഗമാണ്. വിവാഹം പ്രധാനമായും രണ്ടു കുടുംബങ്ങളോ സമുദായങ്ങളോ , ചിലപ്പോൾ രാജ്യങ്ങളോ തമ്മിലുള്ള ബന്ധം സ്ഥാപിക്കാന് ആയി കൊണ്ടുവന്ന ഒരു ഇടപാടാണ്. കുട്ടികളെ നോക്കുക എന്ന പ്രധാന കർത്തവ്യം ഒരു ഗോത്രത്തിൽ നിന്ന് ഒരു ചെറിയ കുടുംബത്തിലേക്ക് കൈമാറിവന്നപ്പോൾ ആണിനേയും പെണ്ണിനേയും ഒരു കുടുംബത്തിൽ ഒരുമിച്ചു നിർത്തുക എന്നത് വളരെ പ്രധാനപ്പെട്ട സംഗതിയായി വന്നു. അവിടെയാണ് വിവാഹവും പ്രണയവും ആളുകൾ കൂട്ടികുഴച്ചത്. പരസ്പരം പ്രേമം ഉള്ളവരാണ് കല്യാണം കഴിക്കേണ്ടത് എന്നും, കല്യാണം കഴിക്കുന്നവർ പരസ്പരം പ്രേമിക്കണം എന്നും ഉള്ള രണ്ടു പരസ്പര ബന്ധമില്ലാത്ത കാര്യങ്ങൾ ഒരേ കയറിൽ കെട്ടി. അതിന്റെ ടെൻഷൻ പല ബന്ധങ്ങളിലും കാണാനും കഴിയും. ലൈംഗികത ഒരു ശാരീരിക ആവശ്യം ആണെങ്കിൽ പ്രണയം അങ്ങിനെയല്ല. ലൈംഗികത ഇല്ലാതെ പോലും പ്രണയിക്കാൻ കഴിയും. പ്രണയം ഇല്ലാത്തവരുമായി ശാരീരികമായി ബന്ധപ്പെടാനും കഴിയും. വളരെ വർഷങ്ങളിലെ സോഷ്യൽ കണ്ടിഷനിംഗ് കൊണ്ട് പല സ്ത്രീകളും തങ്ങൾക്ക് പ്രേമം ഉള്ളവരോട് മാത്രമേ ശാരീരികമായി ഇഷ്ടം തോന്നുള്ളൂ എന്ന് പറഞ്ഞു കേട്ടിട്ടുണ്ടെങ്കിലും, പുരുഷന്മാരോടൊപ്പം ജോലി ചെയ്യുകയും സമ്പാദിക്കുകയും ചെയ്യുന്ന, സ്വതന്ത്രമായി ചിന്തയ്ക്കാൻ തുടങ്ങിയ സ്ത്രീകളുടെ കാര്യത്തിൽ വർഷങ്ങൾ കഴിയുമ്പോൾ ഈ സ്ഥിതി മാറാനാണ് സാധ്യത. ഇപ്പോൾ തന്നെ മുമ്പത്തേക്കാൾ കൂടുതൽ സ്ത്രീകൾ സ്വാതന്ത്രമായി തനിക്ക് ഇഷ്ടപെട്ട ഒരു ബന്ധം വിവാഹത്തിന് പുറത്തു തന്നെ നിലനിർത്തികൊണ്ടുപോകാൻ ധൈര്യം കാണിച്ചു തുടങ്ങിയിട്ടുണ്ട്. സ്ത്രീകൾ ലൈംഗിക ബന്ധത്തിന് മുൻകൈ എടുക്കുന്നത് ഒരു മോശപ്പെട്ട കാര്യമായി കരുതുന്ന ഒരു സമൂഹം നമ്മുടെ നാട്ടിൽ ഇപ്പോഴുണ്ട്. പ്രണയം തുറന്നു പറയാൻ പോലും പെൺകുട്ടികൾ മടിക്കുന്നതും അതുകൊണ്ടാണ്. എനിക്ക് സെക്സ് ഇഷ്ടമാണ് എന്നൊരു പെൺകുട്ടി പറഞ്ഞാൽ ഉടനെ അവളെ വെടി എന്ന് മുദ്ര കുത്താൽ ആളെത്തും.. ഇതെലാം ശരിയാവുന്ന വരെ ബന്ധപ്പെടുന്ന സമയത്ത് മനസ്സിൽ ഒരു ഫാന്റസി ആയി മാത്രം മറ്റുള്ള ബന്ധങ്ങൾ കൊണ്ടുനടക്കാൻ വിധിക്കപ്പെട്ടവരാണ് പലരും. ഒരു പ്രധാന പ്രശ്നം ഉള്ളത് ഒരു സമൂഹം കുട്ടികളെ നോക്കുന്ന സമയം വരുന്ന വരെ തോന്നിയ പോലെ ബന്ധങ്ങളും ആയി നടന്നാൽ ഒരു അരാജകാവസ്ഥ സൃഷ്ഠിക്കപ്പെടില്ലേ എന്നതാണ്. ജനാധിപത്യം എന്ന് പറയുന്നതും ഒരു അരാജക വ്യവസ്ഥയാണ് എന്നോർക്കുക (രാജാവില്ലാത്ത അവസ്ഥ എന്ന് മാത്രമേ അരാജകാവസ്ഥ എന്നത് കൊണ്ട് അർത്ഥമാകുന്നുള്ളൂ, കേൾക്കുമ്പോൾ നമുക്ക് വല്ലാണ്ട് തോന്നുമെങ്കിലും ഭൂരിപക്ഷം ആളുകൾ കാര്യങ്ങൾ തീരുമാനിക്കുന്ന അരാജക വ്യവസ്ഥയായ ജനാധിപത്യമാണ് രാജ്യവ്യവസ്ഥയെക്കാൾ എന്തുകൊണ്ടും നല്ലത്). പറഞ്ഞു വരുമ്പോൾ മനുഷ്യൻ ജീവശാസ്ത്രപരമായി polygamous ഉം (പല പങ്കാളികൾ ഉള്ളവർ) സാമൂഹികമായ കാരണങ്ങളാൽ monogamous (ഒരു പങ്കാളി മാത്രം ഉള്ളവർ) ഉം ആണ്. ഇതിന്റെ ഇടയിൽ ഉള്ള ഒരു ബാലൻ കെ നായർ ആണ് നമ്മുടെ എല്ലാം ജീവിതം. സ്ത്രീകൾ തങ്ങളുടെ ലൈംഗികതയെ ശരിയായി മനസിലാക്കുന്ന കാലം വരെയേ ഉള്ളൂ പുരുഷന്മാരുടെ ഈ തോന്ന്യവാസങ്ങൾ.
Mathew V. Zacharia, New Yorker 2020-09-11 16:12:21
Joythi: very worthwhile to ponder upon. Appreciate your boldness in presenting the issues with remedy. When boundaries are broken, calamity and disgrace. Keep writing. Mathew V. Zacharia, New Yorker Mathew
amerikkan mollakka 2020-09-11 18:49:41
നമ്പ്യാർ സാഹിബാ അസ്സലാം അലൈക്കും. ബലാൽസംഗം ഇബ്‌ലീസ്സുകൾ അവരുടെ അബകാശം പോലെ കരുതി കണ്ണിൽ കാണുന്ന സ്ത്രീകളെ ആക്രമിക്കുന്നത് തടയണം. ഇങ്ങളെപോലുള്ളവർ എയ്‌തുക. ഞമ്മടെ നബി പറഞ്ഞപോലെ പുരുസന്മാർ മൂന്നാലു നിക്കാഹ് കയ്ച്ചാൽ ഈ കുറ്റകൃത്യത്തിന്‌ സമാധാനം ഉന്ടാകോ ആവോ? ഇങ്ങള് എയ്ത്തുകാർ എയ്തികൊണ്ടിരിക്കുക.
പുരുഷന്‍റെ ബാര്‍ബി 2020-09-11 22:58:04
സ്ത്രീകൾക്ക് പകരം പുരുഷൻമാർക്ക് ആണ് ഗർഭ പാത്രം ഉണ്ടായിരുന്നത് എങ്കിൽ എ റ്റി എം പോലെ എല്ലാ മൂക്കിനും മൂലയിലും ഗ്യാസ് സ്റ്റേഷനുകളിലും അബോർഷൻ നടത്താനുള്ള കിറ്റുകൾ ലഭിക്കുമായിരുന്നു. സ്ത്രിയുടെ യോനിയും ഗർഭപാത്രവും പുരുഷൻ കൺട്രോൾ ചെയ്യുന്ന ചെറിയ നാട്ടുരാജ്യം ആയി മാറി. -ചാണക്യൻ.
വിദ്യാധരൻ 2020-09-12 03:56:09
"എമ്പ്രാൻ ഇത്തിരി കട്ടു ഭുജിച്ചാൽ അമ്പലവാസികൾ ഒക്കെ കക്കും' നൂറ്റാണ്ടുകൾ കഴിഞ്ഞിട്ടും കുഞ്ചൻനമ്പ്യാരുടെ ഈ കവിത ശകലത്തിന്റ അർഥം ഇക്കാലത്തും യുക്തമായി നില്ക്കുന്നു .മാതൃക പുരുഷന്മാർ ഇല്ലാത്ത ലോകം. സ്ത്രീയെ പുരുഷൻ ബലാൽസംഗം ചെയ്യുമ്പോഴും, സ്ത്രീ എന്നും പ്രതി കൂട്ടിൽ തന്നെ നിൽക്കുന്നു . വാദികളോട് ചേർന്നു നിന്ന് കൊണ്ട് അഭിഭാഷകൻ അവളുടെ വസ്ത്രധാരണ രീതിയേയും നടപ്പിനെയും നോട്ടത്തിനെയും എന്ന് വേണ്ട ഓരോ ചലനങ്ങളെയും, തന്റെ കക്ഷിയുടെ വികാരത്തെ ഉദ്ദീപിപ്പിക്കാനും ബലാൽസംഘത്തിന് പ്രേരകമായി വർത്തിച്ചു എന്ന് വാദിക്കുന്നു . പ്രതിയും പീഡിപ്പിക്കപ്പെട്ടവളുമായ സ്ത്രീയെ ഒരു വേശ്യ ആയി മുദ്രകുത്തി സാമൂഹ്യപീഡനത്തിനായി വലിച്ചെറിയുന്നു. നാം ഇന്ന് ജീവിക്കുന്ന കാലം തല തിരിഞ്ഞതാണ് . മൂന്ന് വിവാഹം കഴിച്ചവനും ഇരുപതിലേറെ സ്ത്രീകളെ പീഡിപ്പിച്ചവനും , വെപ്പാട്ടികൾ ഉള്ളവനും വൻശക്തിയുടെ നേതാവായി ഇരുന്നു ചന്ദ്രഹാസം മുഴക്കുന്നു. ലോകചരിത്രത്തിൽ സ്ത്രീകളുടെ മാന്യതയെ ഏറ്റവും ഉയർത്തികാട്ടിയ ഗാലലിയിലെ യേശുവിന്റ ഭക്തനും, അവന്റെ രാജ്യം വാതോരാതെ പ്രഘോഷിക്കുന്നവനും കയ്യിൽ നുരഞ്ഞു പൊന്തുന്ന മധുചഷകവും, അർദ്ധനഗ്‌നയായ സ്ത്രീയുടെ തോളത്ത് കയ്യിട്ട്, അങ്ങ് ദൂരെ നീന്തൽ കുളത്തിന്റ സൂക്ഷിപ്പുക്കാരനുമായി തന്റെ ഭാര്യ കാമ കേളിയിലർപ്പെടുന്നത് കണ്ടു നിൽക്കുന്ന ഏറ്റവും വലിയ സുവിഷേ സഭയുടെ നേതാവും. ചെറുപ്പക്കാരിക്ക് ഗർഭം ഉണ്ടാക്കി അതിന്റ ഉത്തരവാദിത്വം സ്വന്തപിതാവിന്റെ തലയിൽ കെട്ടി വച്ച് ഓടാൻ ശ്രമിക്കുന്ന പുരോഹിതനും. കൊടിയ കൂരിരുട്ടിൽ കന്യസ്ത്രീകളുടെ ഉറക്കറയിൽ നുഴഞ്ഞു കയറി അവരെ ബലാൽ ചെയുന്ന പരിശുദ്ധ പിതാക്കന്മാരും ( കന്യക പരിശുദ്ധത്മാവിനാൽ ഗര്ഭം ധരിച്ചു എന്നുള്ളത് കന്യാസ്ത്രി പരിശുദ്ധ പിതാവിനാൽ ഗർഭം ധരിച്ചു എന്ന് മാറുന്ന കാലം വിദൂരമല്ല ) കാവ്യവസ്ത്രത്തിനുള്ളിൽ ഒളിച്ചു വച്ചിരിക്കുന്ന ദണ്ഡ് ഉപയോഗിച്ച് കുട്ടികൾ ഉണ്ടാകാത്തവർക്ക് കുട്ടികളെ ഉണ്ടാക്കി കൊടുക്കുന്ന സന്യാസിമാരും, സ്വർഗ്ഗത്തിൽ കന്യകമാരുണ്ടെന്നും, അവിശ്വാസിയുടെ തലവെട്ടി അവിടെപ്പോയി അവരെ പ്രാപിക്കാം എന്ന് പറഞ്ഞു അവരെ തള്ളിവിട്ടിട്ട് സുന്ദരികളോടോപ്പോം ശയിക്കുന്ന മുള്ളമാരും പുളയുന്ന ഈ ലോകത്ത് അമ്മമാരെ, സഹോദരികളെ, പെൺകുട്ടികളെ , അമ്മൂമ്മമാരെ നിങ്ങൾ കരുതൽ ഉള്ളവരായി ജീവിക്കുക്കുക . കാരണം ഇവിടെ പാല് കൊടുക്കുന്ന കൈയ്ക്ക് കൊത്തുന്ന സർപ്പങ്ങൾ സ്വര്യവിഹാരം നടത്തുന്ന നാടാണ്, -വിദ്യാധരൻ
Jyothylakshmy Nambiar 2020-09-13 10:53:14
വിലയേറിയ അഭിപ്രായങ്ങൾ എഴുതി പ്രോത്സാഹനം തന്ന എല്ലാവര്ക്കും പ്രത്യേകം നന്ദി
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക