Image

മയക്കുമരുന്ന് കേസില്‍ കന്നഡ താരദമ്പതിമാര്‍ക്ക് സി.സി.ബി.യുടെ നോട്ടീസ്

Published on 15 September, 2020
മയക്കുമരുന്ന് കേസില്‍ കന്നഡ താരദമ്പതിമാര്‍ക്ക് സി.സി.ബി.യുടെ നോട്ടീസ്


ബെംഗളൂരു: കന്നഡ സിനിമ മേഖലയുമായി ബന്ധപ്പെട്ട മയക്കുമരുന്ന് കേസില്‍ സെന്‍ട്രല്‍ ക്രൈംബ്രാഞ്ച്(സി.സി.ബി) കൂടുതല്‍ താരങ്ങളിലേക്ക് അന്വേഷണം വ്യാപിപ്പിക്കുന്നു. ഇതിന്റെ ഭാഗമായി നടന്‍ ദിഗ്‌നാഥിനും ഭാര്യയും നടിയുമായ ഐന്ദ്രിത റായ്ക്കും സി.സി.ബി. നോട്ടീസ് അയച്ചു. ബുധനാഴ്ച സി.സി.ബി.ക്ക് മുന്നില്‍ ചോദ്യംചെയ്യലിന് ഹാജരാകണമെന്നാണ് നിര്‍ദേശം. രാഗിണി ദ്വിവേദി, സഞ്ജന ഗല്‍റാണി തുടങ്ങിയ താരങ്ങളുടെ അറസ്റ്റിന് പിന്നാലെയാണ് താരദമ്പതിമാരോട് ഹാജരാകാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

കഴിഞ്ഞ 15 വര്‍ഷമായി കന്നഡ സിനിമയില്‍ സജീവമാണ് ദിഗ്‌നാഥ്. ഭാര്യ ഐന്ദ്രിത റായ് 30-ലേറെ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. 2018-ലാണ് ഇരുവരും വിവാഹിതരായത്. മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് ചൊവ്വാഴ്ച കര്‍ണാടകയിലെ മുന്‍ മന്ത്രി ജീവരാജ് ആല്‍വയുടെ മകന്‍ ആദിത്യ ആല്‍വയുടെ വസതിയിലും സി.സി.ബി. റെയ്ഡ് നടത്തിയിരുന്നു. 

കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടതിന് പിന്നാലെ ആദിത്യ ആല്‍വ ഒളിവില്‍പോയിരിക്കുകയാണ്. ഇയാള്‍ക്കായി അന്വേഷണം തുടരുകയാണെന്നാണ് സി.സി.ബി. ഉദ്യോഗസ്ഥര്‍ നല്‍കുന്ന വിവരം. 
ആദിത്യയുടെ ഹെബ്ബാളിന് സമീപത്തെ വസതിയില്‍ മയക്കുമരുന്ന് പാര്‍ട്ടികള്‍ നടന്നതായി നേരത്തെ വിവരം ലഭിച്ചിരുന്നു. ബോളിവുഡ് നടന്‍ വിവേക് ഒബ്‌റോയിയുടെ അടുത്ത ബന്ധു കൂടിയാണ് ആദിത്യ ആല്‍വ.

സീരിയല്‍ നടി അനിഘ, മലയാളികളായ അനൂപ് മുഹമ്മദ്, റിജേഷ് രവീന്ദ്രന്‍ എന്നിവരെ നാര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ(എന്‍.സി.ബി) പിടികൂടിയതിന് പിന്നാലെയാണ് കന്നഡ സിനിമ മേഖലയിലേക്കും അന്വേഷണം നീണ്ടത്. സീരിയല്‍ നടി അനിഘ പല സിനിമാ താരങ്ങള്‍ക്കും മയക്കുമരുന്ന് എത്തിച്ചുനല്‍കിയിരുന്നതായി വെളിപ്പെടുത്തിയിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക