വന്നു നീയരികിലായ് വർണ്ണ ശലഭമേ
എൻ മലർചില്ലയിൽ തേൻ നുകരാൻ
പകലിന്നിളംവെയിൽമിന്നുമാവേളയിൽ
കുങ്കുമവർണ്ണത്തിൽ നിന്നു ഞാനും
മകരന്ദമേറുമൊരു മലരായ് വിടർന്നതാ
മലർവാടിയിലല്ലോ മയങ്ങി നിൽപ്പൂ
വൈഡൂര്യക്കല്ലുപോലൊരു ഹിമകണമതാ
മെല്ലെത്തിളങ്ങിയെന്നിതളിലായി
ഇതൾവിരിഞ്ഞായിരം പൂക്കളിന്നല്ലോ
ഇളം കാറ്റിൽ നിന്നെ വിളിച്ചിരുന്നു
ആ നാദതാളത്തിലാഗമിച്ചിന്നു നീ
അരികിലണഞ്ഞല്ലോ അമൃതിനായി
അനുരാഗത്തേൻമഴയെന്നിൽ നിറച്ചു
ഞാനലിയാൻ കൊതിച്ചുനിന്നധരങ്ങളിൽ
ഒരുജന്മസാഫല്യപുണ്യമായ്കരുതി ഞാൻ
ഒഴുകിയലിഞ്ഞതാ നിർവൃതിയിൽ.......