തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകനെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ ഒന്നാം പ്രതി ശ്രീറാം വെങ്കിട്ടരാമന്‍ ഐ.എ.എസിന് കോടതിയുടെ അന്ത്യശാസനം. കേസില്‍ കുറ്റപത്രം വായിച്ചുകേള്‍പ്പിക്കുന്നതിനായി മൂന്നു തവണ വിളിപ്പിച്ചിട്ടും ഹാജരാകാതിരുന്നതിനെ തുടര്‍ന്നാണ് തിരുവനന്തപുരം സി.ജെ.എം കോടതി അന്ത്യശാസനം നല്‍കിയത്. അടുത്ത മാസം 12ന് കേസ് പരിഗണിക്കുമ്പോള്‍ ശ്രീറാം ഹാജരാകണം.
അതേസമയം, കേസില്‍ രണ്ടാം പ്രതിയായ വഫ ഫിറോസ് ഇന്ന് കോടതിയില്‍ ഹാജരായി. കുറ്റപത്രം വായിച്ചുകേട്ട് ശേഷം ജാമ്യം എടുത്തു.
2019 ഓഗസ്റ്റ് മൂന്നിന് രാത്രിയാണ് സിറദാജ് ദിനപത്രത്തിന്റെ തിരുവനന്തപുരം ബ്യുറോ ചീഫ് ആയിരുന്ന കെ.എം ബഷീര്‍ മ്യൂസിയത്തിന് സമീപം കാറിടിച്ച് കൊല്ലപ്പെട്ടത്. മദ്യലഹരിയില്‍ ശ്രീറാം ഓടിച്ച കാറാണ് ബഷീറിനെ ഇടിച്ചുവീഴ്ത്തിയത്. ഒപ്പമുണ്ടായിരുന്ന വഫയാണ് കാര്‍ ഓടിച്ചതെന്ന് ശ്രീറാം വാദിച്ചെങ്കിലൂം സാക്ഷിമൊഴികള്‍ ശ്രീറാമിന് എതിരായിരുന്നു. അമിത വേഗതയില്‍ ആയിരുന്നു കാര്‍ എന്നും ദൃക്‌സാക്ഷികള്‍ മൊഴി നല്‍കിയിരുന്നു. നൂറു സാക്ഷികളും 75 തൊണ്ടിമുതലുകളും കേസിലുണ്ട്. 66 പേജുള്ള കുറ്റപത്രമാണ് പോലീസ് സമര്‍പ്പിച്ചത്.
സംഭവത്തിനു പിന്നാലെ സസ്‌പെന്‍ഷനിലായ ശ്രീറാമിനെ പിന്നീട് ആരോഗ്യവകുപ്പില്‍ നിയമിക്കുകയായിരുന്നു.