തിരയും തീരവും സമ്മേളിക്കുമൊരു
സങ്കല്പ കൂടാരം..
നിറം മങ്ങി,
പുതുചായം പൂശിയ ബോട്ടുകൾ, വലകളും
ഓരോന്നു കൊത്തിപ്പറന്നു നടക്കും കാക്കകളും..
നോക്കെത്താ ദൂരം
പരന്നു കിടക്കുന്ന കടലിനപ്പുറം,
ഇരുണ്ട ചക്രവാളം..
ഇളകിമറിയുന്ന തിരമാലകൾ
മറികടന്നകലേക്കു
പറന്നുയരാൻ
ചിറകു മുളയ്ക്കുമതു
സ്വപ്നം കാണാം..
എങ്ങാനുമൊരു കപ്പൽ വഴിമാറി ഗതിമാറി
വന്നാലോ ?
അതിലേറിയങ്ങെത്താം..
സൂര്യൻ, തിരമാലകൾക്കു ചെങ്കുങ്കുമ നിറം പകരുമ്പോൾ,
ചന്ദ്രനുദിച്ചുപൊങ്ങാൻ തുടങ്ങുമ്പോൾ
മറുകര പൂകുവാൻ,
പുതുഭൂമിയെ പുണരുവാനൊരു
വലിയ മോഹം..
സ്വപ്ന ചക്രവാളമില്ല
സ്വപ്നച്ചിറകുകളില്ല,
തീരത്തടുക്കുന്ന കപ്പലുമില്ല സ്വപ്നങ്ങൾ മാത്രം..
കടലിനപ്പുറമൊരു കരയും
ചക്രവാളവും സങ്കൽപ്പങ്ങൾ മാത്രം...
മേഘത്തുണ്ടുകൾ പോലെ
പറന്നു നടക്കാമാ സങ്കല്പഭൂവിലേക്കു
സ്വപ്നത്തിലൂടെങ്കിലും.....