വാഷിംഗ്‌ടൺ: നവംബർ മൂന്നിന് നടക്കുന്ന തിരഞ്ഞെടുപ്പിൽ കോൺഗ്രസിലെ 'സമോസ കോക്കസ്' വിപുലീകരിക്കുമോ എന്നതാണ് ഇപ്പോഴത്തെ ചിന്താവിഷയം. വിവിധ സ്റ്റേറ്റുകളിൽ നിന്നുള്ള ഫലങ്ങൾ ഈ സൂചന നൽകുന്നുമുണ്ട്.
ഇന്ത്യൻ - അമേരിക്കൻ കോൺഗ്രസ് അംഗങ്ങളുടെ ഒത്തുചേരലിന് ഇല്ലിനോയിയിൽ നിന്നുള്ള കോൺഗ്രസംഗമായ രാജ കൃഷ്ണമൂർത്തി നൽകിയ പേരാണ് സമോസ കോക്കസ്. അഞ്ച് ഇന്ത്യൻ-അമേരിക്കകാരാണ് സമോസ കോക്കസിൽ. കോൺഗ്രസിലെ നാല് അംഗങ്ങളും സെനറ്റിൽ അംഗമായ കമലാ ഹാരിസും ഉൾപ്പടെ അഞ്ചു പേർ .
കോൺഗ്രസിലേക്ക് അഞ്ചാം തവണ മത്സരിക്കുന്ന ഡോ. അമി ബേര, (കാലിഫോർണിയ) മൂന്നാം തവണ മത്സരിക്കുന്ന റോ ഖന്ന (കാലിഫോർണിയ) മൂന്നാം തവണ മത്സരിക്കുന്ന കൃഷ്ണമൂർത്തി എന്നിവർക്കൊപ്പം മൂന്നാം തവണ മത്സരിക്കുന്ന ഏക ഇന്ത്യൻ-അമേരിക്കൻ വനിതയും മലയാളിയുമായ പ്രമീള ജയ്‌പാലും വീണ്ടും തിരഞ്ഞെടുക്കപ്പെടുമെന്നതിൽ സംശയമില്ല.
അൻപത്തിയഞ്ചുകാരിയായ പ്രമീള ജയപാലിന് കൂട്ടായി അരിസോണയിൽ നിന്ന് ഡോ. ഹിരൽ ടിപിർനേനി ജയിച്ചു വരുമെന്നാണ് പ്രതീക്ഷ. നിലവിൽ കോൺഗ്രസംഗമായ റിപ്പബ്ലിക്കൻ ഡേവിഡ് ഷ്വെകേർട്ടിനേക്കാൾ നേരിയ മുൻതൂക്കം ടിപിർനേനിക്കുണ്ട്. പ്രസിഡൻഷ്യൽ സ്ഥാനാർത്ഥി ജോ ബൈഡൻ ഉൾപ്പെടെയുള്ള മുതിർന്ന ഡെമോക്രാറ്റിക് നേതാക്കൾ ടിപിർനേനിയെ എൻഡോഴ്സ് ചെയ്തിട്ടുണ്ട്.
ടെക്‌സാസിലെ ഹ്യൂസ്റ്റനിൽ നിന്ന് ശ്രീ പ്രെസ്റ്റൻ കുല്ക്കര്ണിക്കും വിജയം ഉറപ്പാണെന്ന് കരുതുന്നു. ഇക്കുറി ഓപ്പൺ സീറ്റാണ്. റിപ്പബ്ലിക്കൻ എതിരാളി ട്രോയ് നെഹൾസിനെ അപേക്ഷിച്ച് മുൻ സ്റ്റേറ്റ് ഡിപ്പാർട്മെന്റ് ഡിപ്ലോമാറ്റായ കുൽക്കർണി അഞ്ച് ശതമാനം മുന്നിലാണ് . നാല്പത്തിരണ്ടുകാരനായ കുൽക്കർണി, 2018 ലെ ഇലക്ഷനിൽ ഇഞ്ചോടിഞ്ച് പോരാട്ടം കാഴ്ചവച്ച് നേരിയ വ്യത്യാസത്തിൽ വിജയം കൈവിട്ടുപോയ വ്യക്തിയാണ്. മാധ്യമങ്ങളും രാഷ്ട്രീയ നിരീക്ഷകരും കുൽക്കർണിയുടെ വിജയം പ്രവചിച്ചുകഴിഞ്ഞു. ആ പ്രവചനം സത്യമായാൽ, ടെക്‌സാസിൽ നിന്ന് കോൺഗ്രസിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന ആദ്യ ഇന്ത്യൻ -അമേരിക്കൻ ആയിരിക്കും അദ്ദേഹം.
മെയിനിൽ ഇന്ത്യൻ വംശജയായ അസംബ്ലി സ്പീക്കർ സാറാ ഗിഡിയൻ യു.എസ. സെനറ്റിലേക്ക് നിലവിലുള്ള റിപ്പബ്ലിക്കൻ സെനറ്റർ സൂസൻ കോളിൻസിനെ തോൽപ്പിക്കുമോ എന്നാണ് ഡെമോക്രാറ്റുകൾ പ്രതീക്ഷയോടെ ഉറ്റുനോക്കുന്നത്. നാല്പത്തിയെട്ടുകാരിയായ സാറയുടെ പിതാവ് ഇന്ത്യക്കാരനും മാതാവ് അർമേനിയക്കാരിയുമാണ്. ഇതിനകം പുറത്തുവന്ന എല്ലാ ഫലങ്ങളിലും കോളിൻസിനെതിരെ ലീഡ് നിലനിർത്താൻ സാറയ്ക്ക് സാധിച്ചിട്ടുണ്ട്.
വൈസ് പ്രസിഡൻഷ്യൽ സ്ഥാനാർഥിയായെത്തുന്ന ആദ്യ ഇന്ത്യൻ- അമേരിക്കൻ -ആഫ്രിക്കൻ എന്ന ചരിത്രം എഴുതിക്കൊണ്ടാണ് അൻപത്തിയഞ്ചുകാരിയായ സെനറ്റർ കമല ഹാരിസ് മാറ്റുരയ്ക്കുന്നത്.
സഭയിൽ ഏറ്റവും കൂടുതൽ കാലം പിന്നിട്ട ഇന്ത്യൻ-അമേരിക്കൻ എന്ന അനുഭവസമ്പത്താണ് ഡോ. അമി ബേരയുടെ മുതൽക്കൂട്ട്. ബെരയോട് മത്സരിക്കുന്നത് മിലിറ്ററിയിൽ സേവനം അനുഷ്ഠിച്ചിരുന്ന റിപ്പബ്ലിക്കനായ ബസ്സ് പാറ്റേഴ്സണാണ്.
റോ ഖന്നയ്ക്ക് വെല്ലുവിളിയാകുന്നത് ഇന്ത്യൻ - അമേരിക്കനായ റിപ്പബ്ലിക്കൻ റിതേഷ് ടണ്ഠനാണ്. ഇലക്ഷൻ ക്യാമ്പയിനിനു വേണ്ടി ഖന്ന 3.6 ദശലക്ഷം ഡോളർ സ്വരൂപിച്ചപ്പോൾ, ടണ്ഠന്റേത്
1,52,000 ഡോളർ മാത്രമായി ഒതുങ്ങി. ഹിന്ദുത്വക്കെതിരെ ഖന്ന രംഗത്തു വന്നതിനെത്തുടർന്നാണ് ടണ്ഠൻ എതിരാളിയായി എത്തിയത്.
ചുരുങ്ങിയ കാലംകൊണ്ടുതന്നെ മുൻനിര സ്ഥാനം നേടിയ ഡമോക്രാറ്റിക് നേതാവായ ജയ്പാലിനിത് തുടർച്ചയായ മൂന്നാം അങ്കമാണ്. റിപ്പബ്ലിക്കനായ ക്രെയ്ഗ് കെല്ലർ ജയപാലിനുമുന്നിൽ ഒരു വെല്ലുവിളിയും ഉയർത്തുന്നില്ലെന്നാണ് അറിയുന്നത്.
ഇല്ലിനോയ്‌യിൽ ഡമോക്രാറ്റായ കൃഷ്ണമൂർത്തിക്കെതിരെ പോരാടുന്നത് ലിബേർടിയൻ പാർട്ടിയിൽ നിന്നുള്ള പ്രെസ്റ്റൻ നെൽസൺ. ഡമോക്രാറ്റുകളുടെ ശക്തികേന്ദ്രമായതുകൊണ്ടുതന്നെ റിപ്പബ്ലിക്കൻ പാർട്ടിയിൽ നിന്നാരും ഇവിടെ മത്സരിക്കുന്നില്ല.
ഇവിടെ തീരുന്നതല്ല ഇക്കൊല്ലത്തെ സഭയിലേക്കുള്ള ഇന്ത്യൻ-അമേരിക്കൻ വംശജരുടെ പടയൊരുക്കങ്ങൾ. എന്നാൽ, മാധ്യമങ്ങളും രാഷ്ട്രീയ നിരീക്ഷകരും മറ്റുള്ള സ്ഥാനാർത്ഥികൾക്ക് വിജയസാധ്യത കൽപ്പിക്കുന്നില്ല. എന്നിരുന്നാലും, അമേരിക്കൻ രാഷ്ട്രീയത്തിൽ ഇന്ത്യൻ വംശജർക്ക് വർദ്ധിച്ചുവരുന്ന താല്പര്യത്തിന്റെ പ്രതിഫലനമായി ഇത് വിലയിരുത്തപ്പെടുന്നു.
പ്രമുഖ ഡെമോക്രാറ്റിക് സെനറ്റർ കോറി ബുക്കറിനോട് ന്യൂജേഴ്‌സിയിൽ മത്സരിക്കുന്ന റിപ്പബ്ലിക്കൻ പ്രതിനിധി റിക് മേത്ത ത അത്തരത്തിലൊരാളാണ്. റിപ്പബ്ലിക്കൻ സ്ഥാനാർഥികളായി വിർജിനിയയിൽ മത്സരിക്കുന്ന മങ്ക അനന്തമുലയും കാലിഫോണിയയിൽ മത്സരിക്കുന്ന നിഷ ശർമയുമാണ് ഇന്ത്യൻ വംശജരായ മറ്റു സ്ഥാനാർത്ഥികൾ.
സ്റേറ് തലത്തിൽ മാറ്റ് ഏതാനും പേരും രംഗത്തുണ്ട്.