Image

കൊറോണ: അവസാനത്തിന്റെ തുടക്കം?

മുരളി തുമ്മാരുകുടി Published on 20 November, 2020
കൊറോണ: അവസാനത്തിന്റെ തുടക്കം?
ദുരന്ത നിവാരണ രംഗത്തായിരുന്നു എന്റെ പ്രൊഫഷണൽ ജീവിതത്തിന്റെ തുടക്കം. നല്ല എളുപ്പമുള്ള ജോലിയാണ്. ഉത്തരവാദിത്തമുളള മേഖലകളിൽ ഏതൊക്കെ ദുരന്തങ്ങളാണ് ഉണ്ടാകാൻ സാധ്യതയുള്ളതെന്ന് മനസിലാക്കുക. എങ്ങനെയാണ് ഒരു ദുരന്തമുണ്ടായാൽ കൈകാര്യം ചെയ്യേണ്ടതെന്ന് പഠിച്ചിരിക്കുക. ഇടക്കിടെ മോക്ക് ഡ്രിൽ നടത്തി പ്രാക്ടീസ് ചെയ്യുക. പിന്നെ പ്രത്യേകിച്ച് ജോലിയൊന്നുമില്ല. ദുരന്തങ്ങൾ സ്ഥിരമായിട്ട് ഉണ്ടാകാറുമില്ലല്ലോ.
എപ്പോഴെങ്കിലും എവിടെയെങ്കിലും ദുരന്തമുണ്ടായാൽ ഉടൻ അവിടെ ഓടിയെത്തി ഇടപെടുക, അപകടത്തിൽ പെട്ടവരെ രക്ഷിക്കുക, മരണപ്പെട്ടവർക്കായുള്ള അനന്തര നടപടികൾ സ്വീകരിക്കുക, വീട് നഷ്ടപ്പെട്ടവർക്ക് താമസിക്കാൻ സൗകര്യവും ഭക്ഷണവും ഒരുക്കുക, പരിസ്ഥിതി നാശം ഉണ്ടാകുന്നുണ്ടെങ്കിൽ അത് കുറക്കാനുള്ള നടപടികൾ സ്വീകരിക്കുക.
എല്ലാ ദുരന്ത സ്ഥലത്തും മാധ്യമങ്ങൾ ഓടിയെത്തും. എന്നും ദുരന്തങ്ങൾക്ക് വലിയ വാർത്താമൂല്യമുണ്ട്. മാധ്യമങ്ങളിൽ വാർത്തകളും ചിത്രങ്ങളും ടി വിയിൽ അഭിമുഖങ്ങളുമായി ദുരന്ത നിവാരണ പ്രവർത്തകൻ ഹീറോ ആണ്. ദുരന്തമുണ്ടാകുന്ന സമയത്ത് ചിലവാക്കാൻ പണം കിട്ടാൻ ഒരു ബുദ്ധിമുട്ടുമില്ല, ചിലവാക്കുന്നതിന് നിയമത്തിന്റെ നൂലാമാലകളും ഇല്ല. എണ്ണക്കിണറിന് തീ പിടിച്ചത് അണയ്‌ക്കാൻ വരുന്നവർക്ക് പ്രതിദിനം ലക്ഷക്കണക്കിന് രൂപ ഫീസ് കൊടുത്താലും ഒരു ഓഡിറ്റ് ഒബ്ജക്ഷനുമില്ല. എന്തിന്, ദുരന്തങ്ങൾ കൈകാര്യം ചെയ്തതിന് ഞാൻ അവാർഡുകൾ വരെ മേടിച്ചിട്ടുണ്ട്.   വെള്ളത്തിൽ വീണവരെ രക്ഷിച്ചതിന് ആദരവും  അവാർഡും ഇപ്പോഴും സാധാരണമല്ലേ?
ദുരന്ത നിവാരണം ജോലിയായി  രണ്ടു പതിറ്റാണ്ട് കഴിഞ്ഞപ്പോഴാണ് വെളിപാടുണ്ടായത്, വാസ്തവത്തിൽ ദുരന്തങ്ങൾ ഒഴിവാക്കുന്നതല്ലേ യഥാർത്ഥ ഹീറോയിസം എന്ന്. അപകടം മുൻകൂട്ടി അറിയാൻ കഴിഞ്ഞാൽ, അതുണ്ടാകാതെ നോക്കിയാൽ ആളുകൾ രക്ഷപെടുമല്ലോ. അങ്ങനെ വന്നാൽ പിന്നെ ദുരന്ത നിവാരണത്തിന്റെ ആവശ്യമില്ലല്ലോ. എത്ര നന്നായി ദുരന്ത നിവാരണം നടത്തിയാലും നാശനഷ്ടങ്ങൾ ഉണ്ടാകും എന്നതിനാൽ അതുണ്ടാകാതെ നോക്കുകയല്ലേ വേണ്ടത്?
നല്ല കാര്യമാണെന്ന് തോന്നി. അങ്ങനെയാണ് ഞാൻ ദുരന്ത നിവാരണ രംഗത്ത് നിന്നും ദുരന്ത ലഘൂകരണത്തിലേക്ക് എത്തിയത്.
പക്ഷെ അവിടെ ചിന്തിച്ച പോലെ  എളുപ്പമല്ല കാര്യങ്ങൾ. ഒരു ദുരന്തം ഒഴിവാക്കണമെങ്കിൽ അനേകം ബുദ്ധിമുട്ടുകളുണ്ട്. ലോകത്ത് എവിടെയൊക്കെ എന്തൊക്കെ ദുരന്തങ്ങൾക്ക് സാദ്ധ്യത ഉണ്ടെന്നറിയണം, അങ്ങനെ ഒരു സാധ്യത ഉണ്ടെന്ന് നാട്ടുകാരെ ബോധ്യപ്പെടുത്തണം, അത് ഒഴിവാക്കാൻ വേണ്ട നടപടികളെടുക്കാൻ ആ പ്രദേശങ്ങളിലെ സർക്കാരിനെയും ജനങ്ങളെയും പ്രേരിപ്പിക്കണം, അതിനുള്ള പണം കണ്ടെത്തണം, വെള്ളപ്പൊക്കമുണ്ടാകാൻ സാധ്യതയുള്ള പ്രദേശങ്ങളിൽ നിന്നും ആളുകളെ സ്ഥിരമായി മാറ്റി പാർപ്പിക്കണം, ഭൂമികുലുക്കം ഉണ്ടാകാനിടയുള്ള പ്രദേശങ്ങളിൽ കെട്ടിടം പണിയുന്നത് ഭൂമികുലുക്കത്തെ അതിജീവിക്കാൻ കഴിയുന്ന രീതിയിലാകണം.
ഇതിലൊന്നും ആർക്കും ഒരു താല്പര്യവുമില്ല. വെള്ളപ്പൊക്കം ഉണ്ടാകുന്ന പുഴയരുകിൽ വീട് വെയ്‌ക്കരുതെന്ന് ഒരു പതിറ്റാണ്ട് ഞാൻ പറഞ്ഞിട്ടും ആരെങ്കിലും ശ്രദ്ധിച്ചോ?, അതിന് ആവശ്യമായ നിയമമുണ്ടാക്കാൻ ആരെങ്കിലും മുൻകൈ എടുത്തോ?, അതിനെ പറ്റി മാധ്യമങ്ങൾ എഴുതിയോ?
കേരളത്തിലെ ഫ്ലാറ്റുകളിൽ ഒന്നിൽ വലിയ തീ പിടുത്തമുണ്ടാകുമെന്നും അതിൽ പത്തിലേറെ ആളുകൾ മരിക്കുമെന്നും ഞാൻ ആവർത്തിച്ച് പറഞ്ഞിട്ടും ഫ്ലാറ്റുകളിൽ താമസിക്കുന്നവർ ഇപ്പോൾ പോലും ശ്രദ്ധിക്കുന്നുണ്ടോ?
ഇതാണ് ദുരന്ത ലഘൂകരണ രംഗത്ത് പ്രവർത്തിക്കാൻ ആളുകൾ വിമുഖത കാണിക്കുന്നതിന് കാരണം. ഇംഗ്ലീഷിൽ പറഞ്ഞാൽ 'thankless' ജോബ് ആണ്. രാത്രി വിമാനത്താവളത്തിൽ പോയി വരുന്ന വഴി അപകടം പറ്റി കിടക്കുന്നവരെ ആശുപത്രിയിൽ എത്തിച്ചാൽ ആള് മരിച്ചാൽ പോലും അത് വാർത്തയാകും. എന്നാൽ രാത്രിയിൽ വിമാനത്താവളത്തിൽ ആളുകളെ വിളിക്കാൻ പോകേണ്ട, എയർപോർട്ട് ടാക്സി വിളിച്ച് വരുന്നതാണ് സുരക്ഷിതം എന്ന് നാം പറയുന്നത് കേട്ട് ആളുകൾ സുരക്ഷിതമായി വിട്ടിലിരുന്നാൽ ആരെങ്കിലും നമുക്ക് നന്ദി പറയുമോ?
ദുരന്തലഘൂകരണ രംഗത്ത് എന്താണ് 'വിജയം' എന്ന് തെളിയിക്കാൻ എളുപ്പമല്ല. ഉണ്ടാകാത്ത ദുരന്തമാണ് ഞങ്ങളുടെ വിജയം., അത് പക്ഷെ വാർത്തയല്ല.  ദുരന്ത നിവാരണത്തിൽ അല്ലാതെ ദുരന്ത ലഘൂകരണത്തിൽ നല്ല വാർത്തകളും കഥകളും വരാറില്ല.
പക്ഷെ ദുരന്ത ലഘൂകരണ രംഗത്തെ ഏറ്റവും നല്ല വിജയകഥകളിൽ ഒന്നാണ് നമ്മുടെ തൊട്ടു മുന്നിൽ കേരളത്തിൽ ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്നത്.
കൊറോണയുടെ കാര്യമാണ് പറഞ്ഞുവന്നത്.
2020 ജനുവരി മുപ്പതാം തിയതിയാണ് കേരളത്തിൽ ആദ്യത്തെ കൊറോണ കേസ് എത്തുന്നത്. രണ്ടു മാസം കഴിഞ്ഞ് മാർച്ച് 31ന് കേസുകളുടെ എണ്ണം 240 ൽ നിന്നു, മരണം വെറും രണ്ടും.
കേരളത്തിൽ ആദ്യത്തെ കൊറോണ വന്ന സമയത്ത് കൊറോണ എത്തിയ മറ്റു പല നാടുകളിലും   ഏപ്രിൽ മാസം ആയപ്പോഴേക്കും കേസുകളുടെ എണ്ണം ഒരു ലക്ഷം കവിഞ്ഞിരുന്നു.  അക്കാലത്ത് ലോകത്തെ ശരാശരി മരണനിരക്ക്  മൂന്ന് ശതമാനമാണ് (ചില രാജ്യങ്ങളിൽ പത്തു ശതമാനം വരെയായി). അങ്ങനെ വന്നിരുന്നെങ്കിൽ മരണങ്ങളുടെ എണ്ണം മൂവായിരം തൊട്ട് പതിനായിരം വരെ ആകുമായിരുന്നു. പക്ഷെ ശരിയായ നടപടികൾ ഉണ്ടായി, കേസുകളുടെ എണ്ണം അതിവേഗത്തിൽ കൂടിയില്ല, മരണങ്ങൾ സംഭവിച്ചില്ല.
കേരളത്തിൽ ആദ്യത്തെ ആയിരം കേസുകൾ എത്താൻ  സമയം പിന്നെയുമെടുത്തു (മെയ് 27 നാണ് ആയിരം കേസ് ആയത്, ആദ്യത്തെ കേസ് റിപ്പോർട്ട് ചെയ്ത് 126 ദിവസം കഴിഞ്ഞതിന് ശേഷം). ഈ കാലഘട്ടത്തിൽ ലോകത്തെ ആരോഗ്യ സംവിധാനം കൊറോണയെപ്പറ്റി കൂടുതൽ കാര്യങ്ങൾ മനസ്സിലാക്കി, രോഗവ്യാപനം കുറക്കാൻ മാസ്കുകളുടെ ഉപയോഗം വ്യാപകമായി, കൊറോണയെ ആരോഗ്യ പ്രവർത്തകർ കൈകാര്യം ചെയ്യുന്നത് കൂടുതൽ അറിവോടെയും ആത്മവിശ്വാസത്തോടെയും ആയി.
കൊറോണക്കേസുകൾ കേരളത്തിൽ പതുക്കെപ്പതുക്കെ കൂടി, ആയിരം പതിനായിരവും ലക്ഷവും കടന്ന് ഇന്നിപ്പോൾ 539919 ആയി. ഇന്നലെ വരെയുള്ള പ്രതിദിന കേസുകളുടെ ഏഴു ദിവസത്തെ മൂവിങ്ങ് ആവറേജ് ആണ് ചിത്രത്തിൽ കൊടുത്തിരിക്കുന്നത്. ഇതിൽ ഒരു കാര്യം വ്യക്തമാണ്, കേരളത്തിൽ കൊറോണ ആദ്യത്തെ കുന്നു കയറി ഇറങ്ങിക്കഴിഞ്ഞു. ആകെ മരിച്ചവരുടെ എണ്ണം 1943 ആണ്, രോഗബാധിതർ ആയവരുടെ 0.36 ശതമാനം.
 ഇന്ന് ലോകത്തെ മൊത്തം കേസുകളുടെ എണ്ണം 56,648,418 ആണ്, മരിച്ചവരുടെ എണ്ണം 1,356,547, (അതായത് മരണ ശതമാനം 2.39%. വേൾഡോ മീറ്റർ). ഈ നിരക്കിലാണ് കേരളത്തിൽ മരണം സംഭവിച്ചിരുന്നതെങ്കിൽ കേരളത്തിൽ കുറഞ്ഞത് 12929 മരണം ഉണ്ടായേനെ !
ശരിയായ നയങ്ങളും ഇടപെടലുകളും ആരോഗ്യ സംവിധാനവും ഇതുവരെ രക്ഷിച്ചത് പതിനായിരത്തിന് മുകളിൽ ജീവനുകളാണ്.
എന്നാൽ ഈ രക്ഷിക്കപ്പെട്ടത് ആരുടെ ജീവനാണ് എന്ന് ആർക്കും അറിയില്ല, ഇനിയൊട്ട് അറിയാനും പോകുന്നില്ല. ഇത് നിങ്ങളോ ഞാനോ ആകാം. പക്ഷെ അത് അറിയാത്തിടത്തോളം കാലം നമുക്കതിൽ വലിയ അഭിമാനമോ അതിശയമോ ഇല്ല. 'ഇതൊക്കെ എന്ത്' എന്ന് ചിന്തിച്ചിരിക്കുന്നതിനാൽ നമുക്ക് ആർക്കും നന്ദി പറയാനുമില്ല.
സംഭവിക്കുമായിരുന്ന ആയിരക്കണക്കിന് മരണങ്ങൾ ഒഴിവാക്കിയത് തന്നെയാണ് നമ്മുടെ സർക്കാർ കൊറോണ കൈകാര്യം ചെയ്തതിലെ ഏറ്റവും വലിയ വിജയം.
  രണ്ടാം ലോകമഹായുദ്ധ കാലത്ത് വിൻസ്റ്റൺ ചർച്ചിൽ പറഞ്ഞ പ്രസിദ്ധമായ ഒരു പ്രയോഗം ഉണ്ട്.
“Now this is not the end. It is not even the beginning of the end. But it is, perhaps, the end of the beginning.”
ഇന്നിപ്പോൾ കേരളത്തിൽ കൊറോണ ഒന്നാമത്തെ കുന്നു കയറി ഇറങ്ങിയിരിക്കുന്നു. ഇത് കേരളത്തിൽ ഇത് കൊറോണയുടെ അന്ത്യമൊന്നുമല്ലെങ്കിലും അന്ത്യത്തിന്റെ തുടക്കം തന്നെയാണ്. സന്തോഷിക്കാനും ആശ്വസിക്കാനും അധികമില്ലാത്ത കാലത്ത് ഇത് അത്തരത്തിൽ ഒരു നിമിഷമാണ്.
കൊറോണക്കെതിരെയുള്ള യുദ്ധത്തിൽ കേരളത്തിന് ഇപ്പോൾത്തന്നെ ചൂണ്ടിക്കാട്ടാൻ വിജയത്തിന്റെ സൂചികകൾ പിന്നെയും ഏറെയുണ്ട്.  അവ പിന്നീട് വിശദമായി എഴുതാം. ഇപ്പോൾ കുറച്ചു കാര്യങ്ങൾ സൂചിപ്പിക്കാം.
- ലോകത്തെല്ലായിടത്തും ഈ മഹാമാരി അതിവേഗതയിൽ പടർന്നു കയറിയപ്പോൾ എങ്ങനെയാണ് അത് കൈകാര്യം ചെയ്യേണ്ടത് എന്ന് ആരോഗ്യ സംവിധാനങ്ങൾക്ക് വേണ്ടത്ര അറിവില്ലായിരുന്നു. ചികിത്സ നടത്തുന്നതോടൊപ്പം രോഗത്തെ പഠിക്കുകയും ചെയ്യുന്ന ഒരു കാലമായിരുന്നു അത്. 'Building the plane while flying it' എന്ന് ഇംഗ്ളീഷിൽ ഒരു ചൊല്ലുണ്ട്. അതായിരുന്നു സ്ഥിതി. അതുകൊണ്ടാണ് രോഗികളെ കൂടാതെ ഡോക്ടർമാർ ഉൾപ്പെടെയുള്ള ആരോഗ്യ പ്രവർത്തകരും ഏറെ മരിച്ചത്. രോഗവ്യാപനത്തിൻറെ തോത് നിയന്ത്രിച്ച് നിർത്തിയതിലൂടെ ആളുകളുടേയും ആരോഗ്യപ്രവർത്തകരുടെയും ജീവൻ രക്ഷിച്ചു എന്ന് മാത്രമല്ല, രോഗത്തെയും ചികിത്സാ സാധ്യതകളെയും പറ്റി വൈദ്യശാസ്ത്രത്തിന് കൂടുതൽ അറിവ് നേടാനുള്ള സാവകാശവും ലഭിച്ചു.
-ഏതൊരു സമയത്തും നിലവിലുള്ള കേസുകളുടെ എണ്ണം ആ പ്രദേശത്തെ ആരോഗ്യ സംവിധാനത്തിന് കൈകാര്യം ചെയ്യാവുന്ന കേസുകളുടെ എണ്ണത്തേക്കാൾ കുറച്ചു നിർത്തുക എന്നതായിരുന്നു ലോകത്തെവിടെയുമുള്ള വെല്ലുവിളി. സന്പന്ന രാജ്യങ്ങൾക്ക് ഉൾപ്പടെ ഇത് വിജയകരമായി ചെയ്യാൻ സാധിച്ചില്ല. ആശുപത്രികൾ നിറഞ്ഞതോടെ ഐ സി യുവും വെന്റിലേറ്ററും റേഷൻ ചെയ്യേണ്ടി വന്നു. പ്രായമായവർക്ക് വേണ്ടി ജീവൻ രക്ഷാ ഉപകരണങ്ങൾ നൽകേണ്ട എന്ന തരത്തിൽ പോലും തീരുമാനം എടുക്കേണ്ട ഉത്തരവാദിത്തം പലയിടത്തും ഡോക്ടർമാർക്കുണ്ടായി. മാനസിക സംഘർഷത്തിൽ അകപ്പെട്ട ആരോഗ്യ പ്രവർത്തകർ ആത്മഹത്യ ചെയ്ത സംഭവം അനവധി രാജ്യങ്ങളിൽ ഉണ്ടായി. പക്ഷെ കേരളത്തിൽ കേസുകൾ പ്രതിദിനം പതിനായിരത്തിന്റെ മുകളിൽ പോയിട്ടും നമ്മുടെ ആരോഗ്യ സംവിധാനത്തിന്റെ സൗകര്യങ്ങളുടെ പരിധിക്ക് അപ്പുറം ഒരു നഗരത്തിൽ പോലും പോയില്ല. ആരോഗ്യപ്രവർത്തകർ ഏറെ നാളായി കഠിനാധ്വാനം ചെയ്യുകയാണെങ്കിലും അവരിലെ മരണം ഏറെ കുറവാണ്, ആത്മഹത്യകൾ നടന്നതായി കേട്ടുമില്ല.   രോഗത്തെ തടഞ്ഞു നിർത്തിയ സമയത്ത് ആരോഗ്യ സംവിധാനങ്ങളുടെ എണ്ണം വർദ്ധിപ്പിച്ചതും രോഗത്തിന്റെ തീഷ്ണത അനുസരിച്ച് വീട്ടിൽ ഐസൊലേഷൻ, ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്റർ, കൊറോണ ആശുപത്രികൾ, സ്വകാര്യ ആശുപത്രികൾ എന്നിങ്ങനെ പല അടരുകളായി കേസുകൾ കൈകാര്യം ചെയ്യാനുള്ള പ്രോട്ടോക്കോൾ വേണ്ട സമയങ്ങളിൽ രൂപീകരിച്ചത് എന്നതൊക്കെ ഇതിന്റെ കാരണങ്ങൾ ആണ്.
-കൊറോണക്കാലത്ത് നമ്മുടെ സർക്കാർ ചെയ്ത ഏറ്റവും നല്ല കാര്യം ഈ വിഷയത്തിൽ അറിവുള്ളവരുടെ ഉപദേശം തേടി എന്നതാണ്. ഈ ദുരന്തത്തിന്റെ ഓരോ ഘട്ടത്തിലും ആരോഗ്യരംഗത്തും പുറത്തുമുള്ളവരുടെ അഭിപ്രായങ്ങൾ തേടിയിരുന്നു. വിവിധ രാജ്യങ്ങളിൽ കൊറോണയെ കൈകാര്യം ചെയ്യുന്ന രീതി, അതിൻറെ ഗുണദോഷങ്ങൾ എന്നിവ വിലയിരുത്തിയതോടൊപ്പം കേന്ദ്രത്തിൽ നിന്നുള്ള നിർദ്ദേശങ്ങളും വേണ്ട വിധത്തിൽ സഹായിച്ചു.
-അതേസമയം തന്നെ ചിലപ്പോഴെങ്കിലും ആരോഗ്യ വിദഗ്ദ്ധരുടെ അഭിപ്രായത്തിന് എതിരായും  പോകേണ്ടി വന്നു.  ആരോഗ്യ വിദഗ്ദ്ധർ ആരോഗ്യ കാര്യങ്ങളെ പറ്റി മാത്രം ചിന്തിക്കുന്പോൾ ഒരു ഭരണാധികാരിക്ക് മറ്റുള്ള എല്ലാ വിഷയങ്ങളെയും പറ്റി ചിന്തിക്കേണ്ടതായി വരും. പരീക്ഷകൾ നടത്തിയാൽ രോഗ വ്യാപനം കൂടാൻ സാധ്യതയുള്ളതുകൊണ്ട് അത് ഒഴിവാക്കുക എന്നതാകും ആരോഗ്യ വിദഗ്ദ്ധരുടെ ഉപദേശം. എന്നാൽ അവസാന വർഷ പരീക്ഷകളും എൻട്രൻസ് പരീക്ഷകളും നടത്തിയില്ലെങ്കിൽ കുട്ടികളുടെ ഒരു വർഷം നഷ്ടപ്പെടുമെന്ന് മാത്രമല്ല കുട്ടികളുടെയും മാതാപിതാക്കളുടെയും മാനസിക ആരോഗ്യത്തെ അത് മോശമായി ബാധിക്കുകയും ചെയ്യും. അപ്പോൾ ഇവ രണ്ടും കണക്കിലെടുത്തേ ഒരു ഭരണാധികാരിക്ക് തീരുമാനമെടുക്കാൻ സാധിക്കൂ. ആ തീരുമാനം എളുപ്പമല്ല, അല്പം റിസ്ക് ഉണ്ട്. അത്തരം അവസരങ്ങളിൽ കാര്യങ്ങളെ മനസ്സിലാക്കി വേണ്ടത്ര റിസ്ക് എടുക്കുക എന്നതാണ് നല്ല ഭരണാധികാരികൾ ചെയ്യേണ്ടത്. അക്കാര്യങ്ങൾ വേണ്ടപ്പോൾ  ചെയ്യുകയും ചെയ്തു, തിരിഞ്ഞു നോക്കുമ്പോൾ അന്ന് എതിർത്തവർക്ക് പോലും ആ തീരുമാനങ്ങൾ ശരിയാണെന്ന് തോന്നി.
-കൊറോണയുടെ മേൽ നമ്മൾ നേടിയ മേൽക്കൈ മുഖ്യമന്ത്രിയുടെയോ, ആരോഗ്യമന്ത്രിയുടെയോ ആരോഗ്യ വകുപ്പിന്റെയോ മാത്രം ശ്രമഫലമായി ഉണ്ടായതല്ല. 'Whole of Government' രീതിയാണ് നമുക്ക് വേണ്ടതെതെന്ന് മാനേജ്‌മെന്റ് വിദഗ്ദ്ധർ കാലാകാലങ്ങളിൽ പറയുമെങ്കിലും പ്രായോഗികമായി പലപ്പോഴും ഓരോ സർക്കാർ വകുപ്പുകളും അവരുടെ കാര്യം മാത്രം നോക്കുകയും അവരുടെ കാര്യത്തിൽ മറ്റുള്ളവർ നോക്കാതെ നോക്കുകയും ചെയ്യുന്നതാണ് ലോകത്തെവിടെയും രീതി. എന്നാൽ ഈ കൊറോണക്കാലത്ത് കേരളത്തിൽ തീർച്ചയായും നാം കണ്ടത് 'whole of Government' രീതിയുടെ ഉത്തമ മാതൃകയാണ്. ആരോഗ്യം, പോലീസ്, റെവന്യൂ, ആരോഗ്യം, തൊഴിൽ, സിവിൽ സപ്പ്ളൈസ് തുടങ്ങിയ എല്ലാ വകുപ്പുകളും, ത്രിതല പഞ്ചായത്ത് സംവിധാനത്തിലെ എല്ലാ തലങ്ങളും ഒരുമിച്ച് ഒരേ ലക്ഷ്യത്തോടെ ദീർഘകാലം പ്രവർത്തിച്ചതിന്റെ ഫലമാണ് നമുക്ക് ആയിരക്കണക്കിന് മരണങ്ങൾ ഒഴിവാക്കാൻ സാധിച്ചത്.
- കൊറോണക്കാലത്തെ നമ്മുടെ ഏറ്റവും വലിയ വിജയങ്ങളിൽ ഒന്ന് വ്യാജവാർത്തകൾ അധികം ഉണ്ടായില്ല എന്നതാണ്. സംസ്ഥാനത്തെ മുഖ്യമന്ത്രി തന്നെ എല്ലാ ദിവസവും വൈകീട്ട് ഒരു മണിക്കൂർ ജനങ്ങളോട് വിവരങ്ങൾ പറയുകയും അവരുടെ ചോദ്യങ്ങൾക്ക് ഉത്തരം പറയുകയും ചെയ്യുന്പോൾ വ്യാജ വാർത്തകൾക്ക് പരമാവധി ഒരു ദിവസമേ ആയുസ്സുള്ളൂ. പോരാത്തതിന് വൈകിട്ട് ശരിയായ വിവരങ്ങൾ മുഖ്യമന്ത്രിയിൽ നിന്നും നേരിട്ട് അറിയാം എന്ന് വരുന്പോൾ വ്യാജ വാർത്തകൾ വൈറൽ ആവുകയുമില്ല. കൊറോണക്കാലത്തെ മുഖ്യമന്ത്രിയുടെ മാതൃകാപരമായ പത്ര സമ്മേളനങ്ങളെ പറ്റി ഞാൻ മുൻപ് തന്നെ പറഞ്ഞിരുന്നു. ഇപ്പോൾ കൊറോണയുടേ ഭീതി കുറഞ്ഞുവരുന്ന കാലത്ത് പഴയ ക്ലിപ്പുകൾ ഒന്ന് കൂടി കണ്ടു നോക്കണം. കൊറോണ തുടങ്ങിയ കാലത്ത്, മറ്റിടങ്ങളിൽ നിന്നും ആളുകൾ വരാൻ മടിച്ച  കാലത്ത്, കൂട്ടമായി വരാൻ തുടങ്ങിയ കാലത്ത്, കേസുകൾ ഏറെ കൂടി അതിവേഗതയിൽ ആശുപത്രികൾ നിറഞ്ഞ സമയത്ത്, ഇപ്പോൾ കേസുകൾ കുറഞ്ഞു വരുന്ന സമയത്ത് എല്ലാം അദ്ദേഹത്തിൻറെ ശരീരഭാഷയിൽ ഒരു മാറ്റവുമില്ല. എപ്പോഴും ആത്മവിശ്വാസത്തിന്റെ ഭാഷയാണ്, അത് കാണുന്നവർക്ക് വിശ്വാസം ഉണ്ടാക്കുന്നതാണ്. (ഇതിൽ പല പത്ര സമ്മേളനങ്ങളും നടക്കുന്ന സമയത്ത് കൊറോണക്കപ്പുറം രാഷ്ട്രീയമായി എന്തൊക്കെ കത്തി നിന്നിരുന്നു എന്ന് കൂടി കണക്കിലെടുക്കുന്പോൾ എനിക്ക് കൂടുതൽ അത്ഭുതം തോന്നാറുണ്ട്).
കൂടുതൽ പറയുന്നില്ല. നിലവിൽ കീരിക്കാടൻ ചത്തേ (കൊറോണയെ വിജയിച്ചു) എന്ന് പറഞ്ഞ് നമുക്ക് ആഹ്ളാദിക്കാറായിട്ടില്ല. കൊറോണയുടെ വാക്സിൻ തൊട്ടടുത്തെത്തിയ സൂചനകളുണ്ട്. അടുത്ത വർഷം മാർച്ച് ആകുന്പോഴേക്കും ആരോഗ്യപ്രവർത്തകർക്കും കൂടുതൽ അപായ സാധ്യതയുള്ളവർക്കും വാക്‌സിൻ ലഭ്യമാകും എന്ന് ചിന്തിക്കാനെങ്കിലും പറ്റുന്ന ഒരു സാഹചര്യം ഇപ്പോഴുണ്ട്. കഴിഞ്ഞ ജനുവരിയിൽ കൊറോണ കേരളത്തിൽ എത്തിയതിൽ പിന്നെ ഏറ്റവും ആത്മവിശ്വാസം ലഭിക്കുന്ന സാഹചര്യത്തിലാണ് നാം ഇപ്പോൾ നിൽക്കുന്നത്.
കൊറോണ ഒരു നൂറു മീറ്റർ ഓട്ടമല്ല, മാരത്തോൺ ആണ് എന്ന് ഞാൻ പലകുറി പറഞ്ഞിരുന്നല്ലോ. അതുകൊണ്ട് തന്നെ എത്രയൊക്കെ ക്ഷീണിച്ചാലും മരത്തോണിന്റെ അവസാനത്തെ ലാപ്പും നന്നായി ഓടി എത്തേണ്ടത് അനിവാര്യമാണ്. യൂറോപ്യൻ രാജ്യങ്ങളിൽ കൊറോണയുടെ രണ്ടാം തരംഗത്തിൽ കേസുകളുടെ എണ്ണം ഒന്നാമത്തേക്കാൾ ഉയരത്തിലാണ്. അമേരിക്കയിലാകട്ടെ പ്രതിദിന കേസുകളുടെ എണ്ണത്തിൽ ചിന്തിച്ചതിനപ്പുറത്തേക്കുള്ള സംഖ്യയാണ് ഓരോ ദിവസവും വരുന്നത്. യൂറോപ്യൻ രാജ്യങ്ങളിൽ കാലാവസ്ഥ വലിയ വില്ലനാണ്. തണുപ്പുകാലം ആയതിനാൽ വൈറസിന് കൂടുതൽ സമയം അന്തരീക്ഷത്തിൽ നില നിൽക്കുന്നതോടൊപ്പം ആളുകൾ കൂടുതൽ സമയം അടച്ചിട്ട മുറികളിൽ ചിലവാക്കുകയും ചെയ്യുന്നു. ഈ പ്രശ്നങ്ങൾ കേരളത്തിലില്ല. എന്നാൽ ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ തിരഞ്ഞെടുപ്പ് പ്രവർത്തനം, ജനുവരിയിൽ എങ്കിലും വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറന്നു പ്രവർത്തിപ്പിക്കാനുണ്ടാകാവുന്ന സമ്മർദ്ദം ഇവ രണ്ടും കേരളത്തിനും രണ്ടാമത്തെ തരംഗം ഉണ്ടാക്കിയേക്കാം. ഇതുവരെ നമുക്ക് സാധിച്ചതു പോലെ പൊതു സമൂഹം മൊത്തമായി ശ്രമിച്ചാൽ, വേണ്ട തരത്തിൽ ശ്രദ്ധിച്ചാൽ രണ്ടാമത്തെ തരംഗം ഒഴിവാക്കാനും മരണ നിരക്ക് ഇപ്പോഴത്തെ നിലയിൽ പിടിച്ചു നിർത്താനും അങ്ങനെ നൂറു കണക്കിന് അറിയപ്പെടാത്ത ജീവനുകൾ ഇനിയും രക്ഷിക്കാനും നമുക്ക് സാധിക്കും. ഇടക്കാലത്ത് 'കൊറോണക്കാലത്തെ വിജയകഥയായിരുന്ന കേരളത്തിന് എന്ത് പറ്റി?' എന്നുള്ള വാർത്തകൾ വീണ്ടും മാറും, കേരളത്തിന്റെ മാതൃക വീണ്ടും ലോകം ശ്രദ്ധിക്കും. അതിനൊരു മൂന്നു മാസം കൂടി നമ്മൾ ജാഗരൂകരായിരുന്നാൽ മതി. നമുക്കതിനു കഴിയും.
അങ്ങനെ നമ്മുടെ പ്ലാനുകൾ ഒക്കെ തെറ്റിച്ച രണ്ടായിരത്തി ഇരുപതും നമുക്ക് അഭിമാനിക്കാവുന്ന വർഷമാകും. രണ്ടായിരത്തി ഇരുപത്തി ഒന്നിൽ ഈ നഷ്ടങ്ങൾ ഒക്കെ നികത്തി  നമ്മുടെ സമീപകാല ചരിത്രത്തിലെ ഏറ്റവും നല്ലൊരു വർഷമാകും, എനിക്കുറപ്പാണ്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക