Image

പ്രണയസന്ദേശം (കവിത: ജിസ പ്രമോദ്)

Published on 02 December, 2020
പ്രണയസന്ദേശം (കവിത: ജിസ പ്രമോദ്)
പ്രിയപ്പെട്ട ജിബ്രാൻ,
പ്രണയത്തിന്റെ പ്രവാചകാ,
ലെബനോൺ  താഴ്വരകളിൽ വസന്തം വിടരുമ്പോൾ,
നീയിപ്പോഴും പ്രണയത്തെക്കുറിച്ചെഴുതുകയാണെന്ന്,
ഞാൻ വിചാരിക്കട്ടെ,
ആകാശച്ചെരുവിൽ നക്ഷത്രങ്ങൾ തിളങ്ങുമ്പോൾ,
ആകാശച്ചെടി  പൂവിട്ടതാണതെന്ന്,
നീ പറഞ്ഞപ്പോഴാണ് ഞാനറിഞ്ഞത്.
പൈൻ മരങ്ങൾക്കിടയിൽ മഞ്ഞുപെയ്യുമ്പോൾ,
കിഴക്കൻ മലനിരകളിൽ നിലാവുദിക്കുമ്പോൾ,
നിസാൻ പൂക്കളും മുല്ലപ്പൂവും സൗരഭ്യമുതിർക്കുമ്പോൾ,
ഇപ്പോഴും നീ പാടിയ പ്രണയമന്ത്രങ്ങൾ, താഴ്വരകളിൽ പ്രണയിതാക്കളുടെ ആത്മാക്കൾക്കൊപ്പം അലഞ്ഞു നടക്കുന്നുണ്ടാവില്ലേ,
അങ്ങനെയൊരു പ്രണയമന്ത്രമിതാ കാറ്റിലലിഞ്ഞ്,
ഏഴുകടലുംതാണ്ടിയെന്നെത്തേടിയെത്തിയിരിക്കുന്നു.
ആ മന്ത്രധ്വനിയിലലിഞ്ഞ്  ഞാനുമിതാ,
ചില പ്രണയവരികൾ കുറിക്കട്ടെ.

ജിബ്രാൻ,
നീയെഴുതിയില്ലേ പ്രണയം നീയാദ്യമറിഞ്ഞത്,
അവളുടെ മിഴികളിലൂടെയാണെന്ന്,
ഞാനുമതേ അവന്റെ മിഴികളിലെ,
കാന്തികപ്രഭാവത്തിൽപ്പെട്ടാണ്,
ഞാനിവണ്ണം പ്രണയത്താലുന്മാദിയായത്.
പൂനിലാവുപോലും തോറ്റുപോകുന്നയവന്റെ,
ചിരിയിലാണ് ഞാനാദ്യമായി,
പ്രണയത്തിന്റെ അരിമുല്ലപ്പൂക്കൾ വിടരുന്നതറിഞ്ഞത്,
ലെബനോണിലെ  പൈന്മരങ്ങളും,
നിസാൻ പുഷ്പങ്ങളും മുന്തിരിവള്ളികളും,
നിന്റെ പ്രണയത്തിനു സാക്ഷികളായപ്പോൾ,
ഇടവഴിയോരത്തെ  ചെമ്പരത്തിപ്പൂക്കളും,
വഴിയോരങ്ങളിൽ വേനൽകുടിച്ചു വറ്റിച്ചു,
പ്രണയത്താൽ ചുവന്ന വാകപ്പൂക്കളും,
ഞങ്ങളുടെ പ്രണയത്തിനു സാക്ഷികൾ !

മനോഹരമായതെന്തും അനുഭവവേദ്യമാകണമെന്നില്ലല്ലോ,
ഞാനവന്റെ പ്രണയത്താൽ സ്നാനപ്പെടാൻ ആഗ്രഹിച്ചവൾ,
ഞങ്ങളുടെ ആത്മാക്കൾ ഇണപ്രാവുകളായി,  
വനമുല്ലകൾ പൂക്കുന്ന  രാവുകളിൽ,
ശരീരത്തിൽ നിന്ന് വേർപെട്ട് ആകാശത്തിന്റെ,
അനന്തതകളിൽ പാറി നടക്കാൻ മോഹിക്കും,
പക്ഷെ നീ പറഞ്ഞില്ലേ ജിബ്രാൻ,
മനോഹരമായതെന്തും മനുഷ്യൻ നശിപ്പിച്ചു കളയുമെന്ന്?
അതിനാൽ പ്രിയപ്പെട്ട ജിബ്രാൻ,
ഞാനെന്റെ ആത്മാവിനെ,
പ്രണയത്താൽ ചുവന്നയെന്റെയീ ഹൃദയത്തെ നിന്നെയേല്പിക്കാൻ ആഗ്രഹിക്കുന്നു,
സ്വർണഅലുക്കുകളാൽ അലംകൃതമായതും,
മുല്ലപ്പൂക്കളുടെ സൗരഭ്യമുതിരുന്നതുമായൊരു,
ആമാടപ്പെട്ടിയിൽ ഭദ്രമായടക്കം ചെയ്ത്,
ലെബാനോണിലേക്ക്  മടങ്ങുന്ന ദേശാടനക്കിളികളുടെ
കൈയ്യിൽ ഞാനിത് കൊടുത്തയക്കാം,
ബാഷാരിയിലെ നിന്റെ കുഴിമാടത്തിൽ,
അവരത് ഭദ്രമായെത്തിക്കുമെന്നെനിക്കുറപ്പുണ്ട്,
നീയതെടുക്കുക,
അതിൽ നിനക്കു കാണാം,
അവനോടുള്ള പ്രണയത്താൽ ചുവന്നയെന്റെ ഹൃദയം,
കലാന്തരങ്ങൾക്കപ്പുറം ദേശാന്തരങ്ങൾ കടന്നു,
രണ്ടിണപ്രാവുകൾ നിന്നരികിലെത്തും,
അന്ന് നീ മടക്കിത്തരിക,
പ്രണയത്താൽ ചുവന്നയെന്റെ ഹൃദയം.
അതുവരെയ്ക്കും നിന്നിലത് ഭദ്രമായിരിക്കട്ടെ.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക