ശവപുഷ്പങ്ങളെറിഞ്ഞവർ
എന്നെയോടിച്ചു
പേക്കൂത്തുകൾക്കവസാനമില്ല
എന്നോർമ്മിപ്പിച്ചുകൊണ്ട്.
പിൻ വാതിൽക്കൽക്കൂടിയെങ്കിലും
അവിടേയ്ക്കും വൈകാതെ
വരും പേപിടിച്ചവർ.
പൊരിവെയിലിലും മഴയത്തും
ഒരു മനസ്സായ് നടന്ന നമ്മൾ
മൗനം കുടിച്ചിറക്കിയത്
ഉച്ച വെയിലിൽ തോരാത്ത
രാത്രി മഴയെന്നും അറിയുന്നു.
ഏത് കൂരിരുട്ടിലും
എനിക്ക് തുണയായ്
മെലിഞ്ഞ ആ കൈകൾ
നീണ്ടു വരുമെന്നും
പുണർന്നെന്നെ തലോടുമെന്നും,
മാറിലാ നിഷ്കളങ്കത
നനവ് പടർത്തുമെന്നും
അതിൽ മുളയിടാനൊരുങ്ങുന്നൊരു
കുഞ്ഞു വിത്തിൻ വേരുകൾ
എന്നിൽ ആഴ്ന്നിറങ്ങുന്നതും
ഞാനറിയുന്നു.
ഒരിക്കലും തെറ്റിയിട്ടില്ലാത്ത
നമ്മുടെ ഹൃദയങ്ങളിലൂടെ.