ഒരേ കോളേജില്‍ പഠിക്കുന്നവര്‍ അടുത്തുള്ള അമ്പലത്തില്‍ ദീപാരാധന തൊഴുതു പൂജിച്ചചന്ദനം കൈമാറുകയും നെറ്റിയില്‍ തൊടുകയും തൊടുവിക്കുകയും ചെയ്തുനില്‍ക്കുമ്പോള്‍ എല്ലാ ആണ്‍കുട്ടികളോടുമായി ഒരു സുന്ദരി പറഞ്ഞു. എന്നെ നിങ്ങളൊക്കെ പ്രേമിക്കുന്നുവെന്നു എനിക്കറിയാം. നിങ്ങളില്‍ ആരുടെ പ്രേമമാണു സത്യമെന്നറിയാന്‍ എനിക്ക് നാളെ ഒരു പൂവു കൊണ്ടുതരിക.നിങ്ങള്‍ കൊണ്ടുവരുന്ന പൂവു നോക്കി ആരേ പ്രേമിക്കണമെന്നു ഞാന്‍ തീരുമാനിക്കും. കേട്ടതു ശരിയോ എന്നറിയാന്‍ നോക്കുമ്പോലെ വ്രുക്ഷതലപ്പുകളിലൂടെ താരങ്ങള്‍ കൂട്ടത്തോടെ എത്തിനോക്കി. ചുറ്റിലും വലിയ പ്രകാശം പരന്നു.ഓ, എന്തൊരു വെളിച്ചം.ചെറുക്കന്മാരുടെ മനസ്സില്‍ ആയിരം നിലവിളക്കുകള്‍ കത്തിയെന്നു തോന്നുന്നു. പെണ്‍കുട്ടികള്‍ ഫലിതം പറഞ്ഞു.
പിറ്റേദിവസം പുലരാന്‍ ആണ്‍കുട്ടികള്‍ക്ക് തിടുക്കമായി. ഇതൊക്കെ അവളുമാരു നമ്മെ വിഢിയാക്കാന് പറയുന്നതാണു. ആരും പൂവു കൊണ്ടുപോകരുത്. നിര്‍ദ്ദേശങ്ങള്‍, ഉപദേശങ്ങള്‍ മുറക്ക് നടന്നു.രാവിലെ കോളേജില്‍ പോകാന്‍ ബസ്സ്സ്റ്റോപ്പിലേക്ക് പോകുന്ന ആണ്‍കുട്ടികളുടെ കയ്യില്‍ ഓരൊ ഇലപ്പൊതിയുണ്ടായിരുന്നു. പ്രണയത്തിന്റെ വാടാമലരുകള്‍ വാഴകൂമ്പുപൊതിയില് ആകാംക്ഷയോടെ മറഞ്ഞിരുന്നു. ആരും പൂവു കൊണ്ടുപോകണ്ടന്നു ഉപദേശിച്ചവന്റെ കയ്യില്‍ രണ്ടു പൂപ്പൊതി. സുന്ദരി അവളുടെ കൂട്ടുകാരികളുടെ സഹായത്തോടെ എല്ലവരുടെയും പൊതികള്‍ തുറന്നുവച്ചു. കോളേജ് കാമ്പസ്സില്‍ കുമാരികുമാരന്മാര് ഈ അപൂര്വദ്രുശ്യം കാണാന്‍ തടിച്ചുകൂടി. പൂക്കള്‍, നല്ല പൂക്കള്‍. പലതരം പൂക്കള്‍. അവയില്‍ പ്രണയത്തിന്റെ വാഗ്ദാനമായ പനിനീര്‍പ്പൂക്കള്‍ കൂടുതലായിരുന്നു. പിന്നെ ആമ്പല്‍പൂക്കള്‍, ചെന്താമര, നിശാഗന്ധി അങ്ങനെ. എന്നാല്‍ അതില്‍ ഒരെണ്ണം മാത്രം മാമ്പൂ ആയിരുന്നു. 'മാമ്പൂ വിരിയുന്ന രാവുകളില്‍ മാതളം പൂക്കുന്ന രാവുകളില്‍ ഞാനൊരു പൂ തേടിപോയി' എന്നഒ.എന്‍.വിയുടെ ഗാനം പാടി പെണ്‍കുട്ടികള്‍ മാമ്പൂ കൊണ്ടുവന്നവനോട് നീ മറ്റു പൂവ്വൊന്നും തേടാതെ മാമ്പൂ കൊണ്ടുവന്നോ എന്നു ചോദിച്ചു രസിച്ചുകൊണ്ടിരുന്നു. അയാള്‍ ഒരു കള്ളക്കണ്ണനല്ലേ അപ്പോള്‍ പിന്നെ മാമ്പൂ കൊണ്ടുവന്നതില്‍ അത്ഭുതമില്ല. കാമദേവന്റെ അഞ്ചുശരങ്ങളില് ഒന്നാണതു. ഏതൊ പെണ്‍കുട്ടി എല്ലാവരുടെയും അറിവിലേക്കായി വിളംബരം ചെയ്തു.
സുന്ദരി ഫലം പ്ര്യാപിച്ചു. എനിക്ക് മാമ്പൂ ഇഷ്ടമായി, കൊണ്ടുവന്നവനെയും ഇഷ്ടമായി. പക്ഷെ ഞാന്‍ അവനെ പ്രേമിക്കുന്നില്ല.പ്രണയാര്‍ദ്രമായ കവിതകള്‍ എഴുതി പെണ്‍കുട്ടികളെ ഹരം പിടിപ്പിക്കുന്നവനെ എങ്ങനെ വിശ്വസിച്ചു പ്രണയിക്കും. അവന് മറ്റുപൂവ്വുകള് തേടിപോകില്ലെന്നു എന്തുറപ്പു? അവളുടെ തീരുമാനം കവിഹ്രുദയമുള്ള സഹപാഠിയോട് അസൂയയുണ്ടായിരുന്ന എല്ലാ ആണ്‍കുട്ടികളെയും സന്തോഷിപ്പിച്ചെങ്കിലും പെണ്‍കുട്ടികളില്‍ ഭൂരിപക്ഷവും യോജിച്ചില്ല. പിറ്റെദിവസം മുതല്‍ കവിയുടെ ആരാധികമാരുടെ എണ്ണം കൂടി.
ആരെയും കാത്തുനില്‍ക്കാതെ കാലം മുന്നോട്ടു പോയി. കവിയും, കവിതയും, കന്യകമാരും കൂട്ടുകാരും അപ്പൂപ്പന് താടിപോലെ പൊങ്ങി എവിടെയോ എത്തി. കവിക്ക് കാലം കരുതിവച്ച എതൊ മഞ്ജുളാംഗിയെ കിട്ടി. സുന്ദരിയും ആരെയോ കെട്ടി. കോളേജ് കാമ്പസ് പ്രണയങ്ങള്‍ അപൂര്‍വമായേ പൂവ്വണിഞ്ഞിട്ടുള്ളു. ഇവിടെ രണ്ടുപേര്‍ക്കും മൂകാനുരാഗം ആയിരുന്നു. സുന്ദരി പക്ഷെ ക്ര്ഷ്ണാംശം ഉള്ള ചെറുക്കനെ അവന് സമ്മാനിച്ച മാമ്പൂ തിരസ്കരിച്ചുകൊണ്ട് വേണ്ടന്നു പ്ര്യാപിച്ചതുമാണു. കവിമനസ്സിലൂടെ അനേകം കാമിനിമാര്‍ മും കാണിച്ചുപോയി. സമയം എല്ലാറ്റിനും സാക്ഷിയായികൊണ്ടിരിക്കുന്നു. ചിലരെയൊക്കെ വീണ്ടും കണ്ടുമുട്ടുന്നത് വെറും നിമിത്തമോ കാലം മുന്‍കൂട്ടി നിശ്ചയിച്ചതോ?
ഗ്രാമവാസികള്‍ പുതുക്കിപ്പണിതു പരിഷ്ക്കരിച്ച ആ ക്രുഷ്ണക്ഷേത്രത്തില് വര്‍ഷങ്ങള്‍ക്കുശേഷം അയാള്‍ തൊഴുതുനില്ക്കുമ്പോള് ഭഗവാന് ക്രുഷ്ണന്‍ അയാളെ പാടികേള്‍പ്പിക്കുന്നു. 'പാല്‍വര്‍ണ്ണ പയ്യന്റെമാറില്, മാലകള്‍ ഗോപികമാര്‍, പൂമാലകള്‍ കാമിനിമാര്‍..കണ്‍കളില്‍ പൂവ്വിടും വെണ്ണിലാവോടവന്‍ വേണുവുമൂതുന്നേ, മനോവെണ്ണ കവരുന്നേ..'. കണ്ണാ ഇതു നിന്നെക്കുറിച്ചല്ലേ, ഭക്തന് സംശയം പ്രകടിപ്പിക്കുന്നു.. നീ നിന്റെ വേണുവില്‍ നിന്നും പൊഴിക്കാറുള്ള പ്രണയഗീതം പോലെ എന്റെ തൂലികയില്‍ പ്രണയകാവ്യങ്ങള്‍ നിറച്ചുതരു. കണ്ണന് കള്ളനോട്ടമെറിഞ്ഞു ഭക്തനെ പ്രസാദിക്കുന്നു.
ഭക്താ.. നിറത്തില്‍ മാത്രം നമ്മള് വ്യത്യാസം. നീ അങ്ങോട്ടു നോക്കു. കസവുസെറ്റു മുണ്ടും ചുറ്റിവരുന്നത് ആരാണു? മാമ്പൂ വേണ്ടന്നു പറഞ്ഞവള്‍. അവള് ഇയ്യിടെ വന്നു എന്നോട് പ്രാര്‍ഥിക്കുന്നത് എന്താണെന്നറിയോ.. 'ഭഗവാനെ എനിക്കായി മാമ്പൂ കൊണ്ടുവന്ന സഹപാഠിയെ ഞാന്‍ കൈവിടരുതായിരുന്നു. എനിക്ക് അയാളോട് സ്നേഹമായിരുന്നു.. പക്ഷെ പെണ്‍കുട്ടികള്‍ അയാളെ പ്രേമിച്ചിരുന്നു. അതുകൊണ്ട് ഞാനും അങ്ങയുടെ രാധ ഒരിക്കല്‍ ചെയ്തപോലെ അയാളെ വേണ്ടെന്നു വച്ചു. ഇപ്പോള്‍ ഞാന്‍ ചിന്തിക്കുന്നു. നിനക്കും പതിനാറായിരത്തിയെട്ട് ഗോപികമാര്‍ ഉണ്ടായിരുന്നല്ലൊ. പ്രണയിക്കാന്‍ അറിയുന്നവനു കാമുകിമാരുടെ എണ്ണം പ്രശ്നമല്ലെന്നു ഞാന്‍ മനസ്സിലാക്കുന്നു.' മായക്കണ്ണാ ഇതൊക്കെ നിന്റെ കള്ളക്കളികള്‍ തന്നെ. സ്നേഹിക്കുന്ന ആരെയും അടുപ്പിക്കയില്ല. അവരെ എങ്ങോട്ടോ മാറ്റിക്കളയും. പിന്നെ കുറ്റബോധം അവരെ അലട്ടും. എന്താ കണ്ണാ ഇങ്ങനെയൊക്കെ ചെയ്യുന്നത്.'
അവള് അങ്ങനെയൊക്കെ ഭഗവാനോട് പറഞ്ഞോ? വിശ്വസിക്കാനാവാതെ അയാള്‍ ഭഗവാനോട് ഒരു കൂട്ടുകാരനോടെന്നോണം സംസാരിക്കുമ്പോള്‍ അവള് വന്നു. ഭഗവന്‍ അപ്രത്യക്ഷനായി. 'ഇവിടെ' എന്നവളുടെ ആശ്ചര്യചോദ്യം. ഇഷ്ടദേവനെ കാണാന്‍ വന്നതാണു. ഇയാളും ഇവിടെ അടുത്താണോ? എന്ന അയാളുടെ ചോദ്യത്തിനു ഞാനും ഇഷ്ടദേവനെ ഓര്‍ത്തു വന്നു. കണ്ടുമുട്ടുമെന്നു കരുതിയില്ല. എല്ലാം ആ നീലകണ്ണന്റെ ലീലാവിലാസം എന്നവള്‍ പറയുമ്പോള്‍ പണ്ടത്തെ കോളേജ്കുമാരിയായി പ്രേമപൈമ്പാല് ചുണ്ടുകളില്‍ നിന്നും ഇറ്റിറ്റു വീണുകൊണ്ടിരുന്നു. രണ്ടാളും ഒരുമിച്ച് തൊഴുമ്പോള്‍ അയാള്‍ അവളെ ഓര്‍മ്മിപ്പിച്ചു. ഏതൊ നിയോഗം. നമ്മള് ഒരുമിച്ച് ഭഗവാന്റെ മുന്നില്‍.
ഭഗവാന് പറഞ്ഞത് കള്ളമാണൊ എന്നറിയാന്‍ അയാള്‍ ചോദിച്ചു 'എന്താണു ഇയ്യിടെയായി പ്രാര്‍ഥിക്കുന്നത്.'' അതുകേട്ടപ്പോള്‍ മധ്യവയസ്സ് കഴിഞ്ഞ മുത്ത് നാണത്തിന്റെ ശോണിമ പരന്നു. അയാള്‍ക്ക് സത്യം മനസ്സിലായി. പക്ഷെപതിവ്രുതകളായ എല്ലാ പെണ്ണുങ്ങളും പറയുന്നപോലെ അവള് പറഞ്ഞു. എന്തു പ്രാര്‍ഥിക്കാന്‍ 'കെട്ടിയോനും മക്കള്‍ക്കും സുമായിരിക്കണെയെന്നു'' തന്നെയെന്ന അയാളുടെ ചോദ്യത്തിനു തന്നെയെന്നു അവള് ഉറച്ചു പറഞ്ഞു.കോളേജ്കാലം തൊട്ടു അവളെ അറിയാം. അതുകൊണ്ടു വീണ്ടും അയാള്‍ അവളോട് ചോദിച്ചു. നമ്മള് ശ്രീകോവിലിനു മുന്നില്‍ തൊഴുതുനില്ക്കുമ്പോള് പൊതുവാള് ഇടക്കകൊട്ടി ഇന്നു പാടിയ സോപാനഗാനം ശ്രദ്ധിച്ചോ? ഓ ! ഞാന്‍ ശ്രദ്ധിച്ചില്ല, എന്താണു? പാടിയതിന്റെ അര്‍ഥം അറിയാം വരികള്‍ സംസ്ക്രുതത്തില്‍ ചൊല്ലാന്‍ അറിയില്ല. ഗോപികമാരുമായി രാസലീലയാടി രാധയെ മറന്നുപോയി എന്നവള്‍ ചിന്തിച്ച് പരിഭവിക്കുമ്പോള്‍ ക്രുഷ്ണന്‍ അവളെ ആശ്വസിപ്പിക്കുന്നതാണു സന്ദര്‍ഭം. പ്രിയേ.. ചാരുശീലേ, അടിസ്ഥാനമില്ലാത്ത നിന്റെ അഹം ബോധം കൈവിടുക. മാരതാപത്താല്‍ എന്റെ മനസ്സു പൊരിയുന്നു. നിന്റെ മുകമലത്തില് നിന്നും എനിക്ക് തേന്‍ നല്‍കുക. മായക്കണ്ണനു പാവം രാധയെ മയക്കാനാണോ പാട്. ഇയാളും മോശമല്ല. അതും പറഞ്ഞു അവള് പ്രദിക്ഷണം പൂര്‍ത്തിയാക്കാന്‍ പോകുമ്പോള്‍ വിളിച്ചു. വേണമെങ്കില്‍ കൂടെ പോന്നോളു.ഒന്നാം രാഗം പാടി ഒന്നിനെ മാത്രം തേടി' നടക്കാം. 'ദേവനും അനുരാഗിയായ അമ്പലപ്രാവുകള്‍' അവരെ നോക്കി കുറുകി.
തൊഴുതുമടങ്ങുമ്പോള്‍ പണ്ടത്തെ പുഷ്പ്പാര്‍ച്ചനയും പൂജിച്ചചന്ദനവും മനസ്സില്‍തെളിഞ്ഞു. പിരിയുന്നതിനു മുമ്പ് അമ്പലനടയില്‍വച്ച് ഒന്നുകൂടി അവര്‍ പരസ്പരം ദര്‍ശനം നടത്തി.. അവള് ചോദിച്ചു. എന്താണു സോപാനഗാനവും നമ്മളും തമ്മില്‍ ബന്ധം.? അതറിയില്ലേ.. ഇയാള്‍ ഭഗവാനോട് രാധയുടെ കാര്യം പറഞ്ഞു പ്രാര്‍ഥിച്ചത് മറന്നുപോയോ? അന്നു കോളേജില്‍ ഇയാളും ഏതാണ്ടു ഒരു രാധാറാണിയായിരുന്നു. അവള് ഉള്ളുതുറന്നു ഭഗവാനോട് പ്രാര്‍ഥിച്ചത് ഇയാള്‍ എങ്ങനെയറിഞ്ഞുവെന്ന സംശയം പ്രകടിപ്പിക്കുമ്പോലെ അവള് അയാളെ നോക്കി തിരിഞ്ഞു നടന്നു.
എല്ലാമറിയുന്ന ദേവന് അവരെ എങ്ങനെ അനുഗ്രഹിച്ചിരിക്കും. 'മായാമയനുടെ ലീല അതു മാനവനറിയുന്നീല.'
ശുഭം