“എന്റെ രാജ്യത്തെ ആക്ഷേപിക്കാന്‍ നിനക്കെന്ത് അവകാശമാണ്?” ബാനു ദേഷ്യത്തോടെയാണ് ചോദിച്ചത്.
പാക്കിസ്ഥാന് ഒരു ‘ഭീകരരാഷ്ട്രമാണെന്നും, മറ്റുമതവിഭാഗങ്ങള്‍ അവിടെ പീഡിപ്പിക്കപ്പെടുകയാണെന്നും ഞാന്‍ പറഞ്ഞത് അവള്‍ക്ക് ഇഷ്ടപ്പെട്ടില്ല. അവളെ ചൊടിപ്പിക്കാന്‍വേണ്ടി എന്തെങ്കിലുമൊക്കെ ഇങ്ങനെപറയുന്നത് എന്റെയൊരു പതിവായിരുന്നു. ദേഷ്യംവന്നാല്‍ അവളെകാണാന്‍ നല്ല‘ംഗിയാണ്. മുഖം പെട്ടെന്ന് ചുമക്കുകയും, കണ്ണുകള്‍ ഉരുട്ടുകയും, തല പ്രത്യേകതരത്തില്‍ കുലുക്കുകയും ചെയ്യും. പാക്കിസ്ഥാന്‍കാരി ആണെന്നേയുള്ളു; സ്വരാജ്യത്തെപ്പറ്റി അവളുടെ അറിവ് വട്ടപ്പൂജ്യം. അവിടുത്തെ പ്രസിഡണ്ട് ആരാണെന്നോ, പ്രധാനമന്ത്രി ആരാണെന്നോപോലും അവള്‍ക്ക് അറിയില്ല.
ആരാ നിങ്ങടെ രാജ്യത്തെ പ്രധാനമന്ത്രിയെന്നു ചോദിച്ചാല്‍ ഹസ്ബന്റിനോട് ചോദിച്ചിട്ട് നാളെ പറയാമെന്നാണ് മറുപടി. കറാച്ചിയിലാണ് പെണ്ണിന്റെ വീട്. ഇരുപത് വയസേ ആയിട്ടുള്ളെങ്കിലും രണ്ടുപിള്ളാരുടെ തള്ളയാണ്. ഭര്‍ത്താവിന് അവളുടെ ഇരട്ടിപ്രായമുണ്ട്. ഇതുവരെ ഗ്രീന്‍കാര്‍ഡ് കിട്ടിയിട്ടില്ലാത്തതിനാല്‍ ലീഗലായി അമേരിക്കയില്‍ ജോലിചെയ്യാന്‍ സാധിക്കാത്തതുകൊണ്ട് തുശ്ചസമ്പളത്തില് റെസ്റ്റോറന്റുകളിലും, ഹൗസ്ക്ളീനിങ്ങ് നടത്തുന്ന ഏജന്‍സികളിലും മറ്റുമാണ് അയാള്‍ ജോലിചെയ്യുന്നത്. ബാനുവിന് കംപ്യൂട്ടര്‍ കമ്പനിയില്‍ ജോലികിട്ടിയതുകൊണ്ട് കുടുംബം രക്ഷപെട്ടെന്നുപറയാം.
ജോലിക്ക് വന്നദിവസം എല്ലാവരും എന്നെ ഏബ്രഹാമെന്ന് വിളിക്കുന്നത് കേട്ടപ്പോള്‍ അവള്‍വിചാരിച്ചു ഞാന്‍ മുസ്ളീമാണെന്ന്.
“ആര്‍യു പാക്കിസ്ഥാനി?” അവള് ചോദിച്ചു.
“നോ. അയാം ഇന്‍ഡ്യന്‍.”
“മുസ്ളീം?”
“നോ, ക്രിസ്റ്റിയന്‍.”
പിന്നീട് അവളെന്നെ ഇബ്രാഹിം എന്നുവിളിച്ചു. ഞാന്‍ അവളെ തിരുത്തി, “ഇബ്രാഹീമല്ല, ഏബ്രഹാമാണ്. ഇബ്രാഹിം മുസ്ലീംപേരും ഏബ്രഹാം ക്രിസ്റ്റ്യന്‍ പേരുമാണ്. ഇനിയെന്നെ ഇബ്രാഹിമെന്ന് വിളിക്കരുത്.”
അതിനുശേഷമാണ് അവള് അങ്കിള്‍ എന്നുവിളിച്ചുതുടങ്ങിയത്. അതെനിക്ക് ഇഷ്ടപ്പെട്ടു. ഞാന്‍ അമേരിക്കയില്വന്നപ്പോള് ഇലക്ട്രോാണിക്ക്ബോര്ഡ് ഉണ്ടാക്കുന്ന കമ്പനിയിലാണ് ജോലിചെയ്തിരുന്നത്. ജോലിവളരെ നിസ്സാരമായിട്ടുള്ളത്, തെറ്റുകൂടാതെ ചെയ്യണമെന്നുമാത്രം. ഇലക്ട്രോണിക് ബോര്‍ഡില്‍ ചെറിയ ചിപ്സുകളും മറ്റുപാര്ട്ട്സുകളും അതതിന്റെ സ്ഥാനത്ത് പെറുക്കി വെയ്ക്കണം. ബാനുവിനെ ജോലിപഠിപ്പിച്ചത് ഞാനായിരുന്നു. അതുകൊണ്ടുതന്നെ അവള്‍ക്ക് എന്നോട് പ്രത്യേക അറ്റാച്ച്മെന്റ് ഉണ്ടായിരുന്നു.
“നിനക്ക് എന്റെ മകളുടെ പ്രായമേയുള്ളു.” ഞാന്‍ പറഞ്ഞു. “എന്റെ മകള്‍ പഠിക്കുകയാണ്. നീ വിവാഹംകഴിഞ്ഞ് രണ്ടുകുട്ടികളുടെ അമ്മയായി.”
“പതിനഞ്ചാമത്തെ വയസിലായിരുന്നു എന്റെ കല്ല്യാണം. ഞാന്‍ എട്ടാംക്ളാസ്സില്‍ പഠിക്കുകയായിരുന്നു. കല്ല്യാണം കഴിഞ്ഞതോടെ പഠിപ്പും നിന്നു.” അവള്‍ക്ക് അതില്‍ വിഷമമുണ്ടെന്നുതോന്നി.
“പാക്കിസ്ഥാന് വല്ലാത്ത ഒരുരാജ്യംതന്നെ. ഇന്‍ഡ്യയില്‍ പെണ്‍കുട്ടികള്‍ പഠിക്കും. കേരളത്തില്‍ പെണ്‍കുട്ടികളെ ഇരുപതുവയസ്സെങ്കിലും ആകാതെ കല്ല്യാണം കഴിപ്പിക്കത്തില്ല.”
പാക്കിസ്ഥാനെ കുറ്റപ്പെടുത്തുന്നത് അവള്‍ക്കിഷ്ടമല്ല. എന്നോട് ദേഷ്യപ്പെട്ടാല്‍ കുറെനേരത്തേക്ക് പിന്നെ മിണ്ടാട്ടമില്ല. എന്തെങ്കിലും സംശയമുണ്ടെങ്കില്‍ മറ്റുള്ളവരോട് ചോദിക്കും.
കുറെ കഴിയുമ്പോള്‍ അവള് വിളിക്കും, “അങ്കിള്‍.”
“വാട്ട്?”
“ആര്‍യു മാഡ് അറ്റ് മി?”
“ഞാനെന്തിന് നിന്നോട് ദേഷ്യപ്പെടണം; നീയെല്ലേ എന്നോട് പിണങ്ങി മുഖംവീര്പ്പിച്ചുകൊണ്ടിരുന്നത്?”
“അയാം സോറി. അങ്കിളെന്തിനാ എപ്പോഴും എന്റെ രാജ്യത്തെ കുറ്റപ്പെടുത്തുന്നത്?”
പൊട്ടിപ്പെണ്ണാണെങ്കിലും, അവളുടെ രാജ്യത്തിന്റെ ഭൂമിശാസ്ത്രവും ചരിത്രവുമൊന്നും അറിയില്ലെങ്കിലും, സ്വരാജ്യത്തോടുള്ള അവളുടെ സ്നേഹം എന്നെ അതിശയിപ്പിച്ചു. അതിനുശേഷം അവളുടെരാജ്യത്തെ കുറ്റപ്പെടുത്തി സംസാരിക്കാതിരിക്കാന്‍ ഞാന്ശ്രദ്ധിച്ചു.
“നിനക്കറിയുമോ, ബാനു. നിന്റെരാജ്യം പണ്ട് ഇന്‍ഡ്യയുടെ ഭാഗമായിരുന്നു. നമ്മള് ഒരു രാജ്യക്കാരായിരുന്നു. ആയിരത്തിതൊളളായിരത്തി നാല്‍പ്പത്തി ഏഴില്‍ ഇന്‍ഡ്യയെ രണ്ടായി വിഭജിച്ചാണ് പാക്കിസ്ഥാന് രൂപീകരിച്ചത്.”
അവള്‍ക്കത് പുതിയൊരു അറിവായിരുന്നു.
“സത്യമാണോ അങ്കിള്‍ പറയുന്നത്? ഞാനിന്ന് എന്റെ ഹസ്ബന്റിനോട് ചോദിക്കുന്നുണ്ട്.”
ഹസ്ബന്റായിരുന്നു അവളുടെ എന്സൈക്ളോപീടിയാ. ബാനു ഒരു പാവംപെണ്ണായിരുന്നു, സ്നേഹമുള്ളവള്‍. അവളുടെ അപ്പാര്‍ട്ടുമെന്റിലേക്ക് പലപ്രവശ്യം എന്നെ ക്ഷണിച്ചെങ്കിലും ഒരിക്കല്‍പോലും പോകാന്‍ സാധിച്ചില്ല. ഒരുദിവസം ജോലിക്ക്ചെന്നപ്പോള് ബാനുവിനെ കണ്ടില്ല. അന്വേഷിച്ചപ്പോള്‍ അവളെ ഫയര്‍ ചെയ്തെന്ന് അറിഞ്ഞു; ഏതോ ബോര്‍ഡില്‍ തെറ്റായ പാര്‍ട്ട്സ് വെച്ചുവത്രെ. അത്രയും ബോര്‍ഡുകള്‍ ഉപയോഗശൂന്ന്യമായിപ്പോയി.
ബാനുവിനെയോര്ത്ത് എനിക്ക് വിഷമംതോന്നി. അവളുടെ വരുമാനംകൊണ്ടായിരുന്നു ആകുടുംബം പുലര്‍ന്നിരുന്നത്. ഇനിയിപ്പോള്‍ അവര്‍ എങ്ങനെജീവിക്കും? ഏതാനുംദിവസങ്ങള്‍ക്കുശേഷം അവളുടെ സെക്ഷനില്‍ ജോലിചെയ്യുന്ന ഒരു വിയറ്റനാമിപ്പെണ്ണ് എന്നെ കണ്ടപ്പോള്‍ പറഞ്ഞു, “ഏബ്രഹാം, നിന്റെ നീസ് കുറ്റക്കാരിയല്ല. അവള്‍ക്ക് തെറ്റായപാര്ട്ട്സ് കൊടുത്തത് അവിടുത്തെ ഇന്ഡ്യക്കാരന് ലീഡറായിരുന്നു. അയാളാണ് ശരിക്കും കുറ്റക്കാരന്‍. നിന്റെ നീസിനെ ബലിയാടാക്കിയതാ.”
ഞാന്‍ മനേജരെ കണ്ട് സംസാരിച്ചു. ബാനുവിനെ തിരിച്ചുവിളിക്കണമെന്ന് പറഞ്ഞു. അയാള്‍ വിളിക്കാമെന്ന് പറഞ്ഞു. പിന്നീട് കണ്ടപ്പോള്‍ അവളോട് തിരികെവന്ന് ജോലിയില്‍ പ്രവേശിക്കാന്‍ ആവശ്യപ്പെട്ടെന്നാണ് അയാള്‍ പറഞ്ഞത്; പക്ഷേ, അവള് വന്നില്ല.
മാസങ്ങള്‍ക്കുശേഷം ബാനുവിന്റെ താമസസ്ഥലത്തിന് സമീപത്തുകൂടി ഒരാവശ്യത്തിന് എനിക്ക് പോകേണ്ടിവന്നു. എന്നാല്‍ അവളുടെ അപ്പാര്ട്ടുമെന്റില്കയറി കണ്ടിട്ട്് പോകാമെന്ന് വിചാരിച്ചു. അവിടെച്ചെന്ന് വാതിലില്‍ മുട്ടിയപ്പോള്‍ ഒരു ആഫ്രിക്കന്‍ അമേരിക്കനാണ് തുറന്നത്.
“ഒരു പാക്കിസ്ഥാനികുടുംബം ഇവിടെ താമസിച്ചിരുന്നല്ലോ?”
“അറിയില്ല. ഇപ്പോള്‍ ഞാനാണ് ഇവിടെ താമസം,” അയാള്‍ വാതില്‍ അടച്ചു. അവിടുന്ന് ഇറങ്ങുമ്പോള്‍ സാരിയുടുത്ത ഒരുവല്ല്യമ്മ അടുത്ത മുറിയില്‍നിന്ന് ഇറങ്ങിവരുന്നത് കണ്ടു.
“ഡുയുനോ സം പാക്കിസ്ഥാനീസ് ലിവ്ഡ് ഹിയര്‍?” അവര്‍ ഏതോ വടക്കേ ഇന്ഡ്യാക്കാരിയാണെന്ന് തോന്നിയതുകൊണ്ട് ഇംഗ്ളീഷില്‍ ചോദിച്ചു.
“ഇംഗ്ളീഷ് നോ.” അവര്‍ പരിഭ്രമിച്ച് തിരികെപ്പോകാന്‍ ഭാവിച്ചു. ഇംഗ്ളീഷ് അറിയില്ലെന്നാണ് അവര്‍ പറഞ്ഞത്.
“പാക്കിസ്ഥാനീസ്. യു നോ ബാനു?”
അതവര്‍ക്ക് മനസിലായി
“ബാനു?” അവര്‍ ചിരിച്ചു. “ബാനു ഗയാ.”
അവര്‍ അവിടെനിന്ന് താമസംമാറിയെന്ന് ഞാന്‍ മനസിലാക്കി. ഏകദേശം ഒരുവര്‍ഷത്തിന് ശേഷം അവള് എന്നെ ഫോണില്‍വിളിച്ചു.
“അങ്കിള്‍, ദിസ് ഈസ് ബാനു. വീയാര്‍ ഇന്‍ ന്യുയോര്‍ക്ക് നൗ. ഐ ഹാവ് എ സര്‍പ്രൈസ് ഫോര്‍ യു” എനിക്ക് ഒരു സര്‍പ്രൈസ് തരാനാണ് ഇപ്പോള്‍ വിളിച്ചത്. അവളുടെ മൂന്നമത്തെ കുഞ്ഞ് ജനിച്ചു. ഭര്‍ത്താവ് ഇപ്പോള്‍ ടാക്സി ഓടിക്കുകയാണെന്നും; അവള് കുഞ്ഞിനേംനോക്കി വീട്ടിലിരിക്കുകയാണെന്നും പറഞ്ഞു.
സാം നിലമ്പള്ളില്‍
samnilampallil@gmail.com