Image

കഥകളുടെ സ്നേഹവസന്തം (ദിനസരി -30-ഡോ. സ്വപ്ന സി. കോമ്പാത്ത്)

Published on 28 February, 2021
കഥകളുടെ സ്നേഹവസന്തം (ദിനസരി -30-ഡോ. സ്വപ്ന സി. കോമ്പാത്ത്)

The best and most beautiful things in the world cannot be seen or even touched — they must be felt with the heart.” — Helen Keller

സ്നേഹം എന്നത് അനുഭവിച്ചുമാത്രമറിയാവുന്ന ഒന്നാണ്. എഴുത്ത്, വായന എന്നീ സര്‍ഗ്ഗാത്മകവൃത്തികളെ സാമൂഹ്യ ബോധത്തോടുകൂടി ചേര്‍ത്തുവയ്ക്കുന്ന ഒരു സ്നേഹാനുഭവമാണ് 'വേരുകള്‍ പൂക്കുമ്പോള്‍'. ഇരുപത് കഥകള്‍ രണ്ടുപേര്‍ക്കു നീളുന്ന ആയിരം സഹായഹസ്തങ്ങളായി പരിവര്‍ത്തനം ചെയ്യപ്പെടുന്ന കാഴ്ച. തങ്ങളുടെ സര്‍ഗ്ഗാത്മകതയെ സഹായഹസ്തങ്ങളാക്കി മാറ്റുവാനുള്ള കുറച്ചുപേരുടെ ദൃഢനിശ്ചയമാണ് 'വേരുകള്‍ പൂക്കുമ്പോള്‍'.
ഈ സമാഹാരത്തിലെ കഥകളെ സൈദ്ധാന്തികമായി വിലയിരുത്തുന്നത് സന്ദര്‍ഭത്തിന് ഒട്ടും അനുയോജ്യമായ ഒന്നാവില്ല.

ഓരോ വാക്കും ആയിരം തലയുള്ള അനന്തനെപ്പോലെ ഒരായിരം കഥകളായി മാറുന്ന കാലത്താണ് നാം ജീവിക്കുന്നത്. പറഞ്ഞുപോയ വാക്കുകളേക്കാള്‍ അല്ലെങ്കില്‍ എഴുതപ്പെട്ട വാക്കുകളേക്കാള്‍ അര്‍ത്ഥവ്യാപ്തിയുണ്ടാകും പാതിയില്‍ നിര്‍ത്തിയവയ്ക്ക്.

ഇതൊരു കൂട്ടായ്മയുടെ അക്ഷരോത്സവമാണ്. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍, വിവിധ ഭാഷകളില്‍, വിവിധ സാഹചര്യങ്ങളില്‍ ഒറ്റപ്പെട്ടിരുന്ന  ചിലര്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ എഴുത്തിന്‍റെ നൂലുകള്‍ കുരുക്കി സ്വയം നെയ്ത വലകളിലൊന്നിൽ വീണ സ്വർണമത്സ്യം.

 അക്ഷരങ്ങള്‍കൊണ്ട് അവര്‍ കൊരുക്കുന്ന ചൂണ്ടകളില്‍ കുടുങ്ങുന്നതത്രയും അശരണരായ രണ്ടുപേര്‍ക്ക് വേണ്ടിയാണ്. മലയാളം എന്ന ഭാഷയുടെ വശ്യതയ്ക്കു മുന്നില്‍ രോഗങ്ങൾ  കീഴടങ്ങിനില്‍ക്കേണ്ടി വരുന്ന ഒരു  കാഴ്ചയ്ക്കു വേണ്ടിയുള്ള കൂട്ടായ്മ .
മറ്റ് പ്രൊഫഷനുകളുടെ തിരക്കില്‍ വ്യാപരിക്കുമ്പോഴും അക്ഷരങ്ങളെ കുടഞ്ഞുമാറ്റാന്‍ ശ്രമിക്കാത്ത ഇവരിലാണ് നമ്മുടെ പ്രതീക്ഷ.
എഴുത്തും വായനയും മരിക്കുന്നു എന്ന് ആകുലപ്പെടുന്നവര്‍ക്ക് മുന്നിലെ പ്രതീക്ഷയുടെ പുല്‍നാമ്പ്.

 നേത്യാര്‍മഠത്തിലെ ഭാനുമതി നേത്യാരമ്മയുടെ ഓണസദ്യയിലൂടെ 'ഒരു നല്ല തന്തയ്ക്കു മാത്രം ജനിച്ചാല്‍പോരാ അമ്മേ, ഒരു നല്ല തള്ളയ്ക്കുകൂടി ജനിക്കാന്‍ ഭാഗ്യം ചെയ്യണം' എന്നോര്‍മ്മിപ്പിക്കുന്ന ഉണ്ണിച്ചിരുതേവി കാലാകാലങ്ങളായി മലയാളി മുറുകെ പിടിക്കുന്ന സാചാര ബോധത്തിന്‍റെ ഇഴകള്‍ കൂടുതല്‍ ശക്തമാക്കാനുള്ള ശ്രമമാണ്. 'പെണ്ണ് പറയാന്‍ കൊതിച്ചത്' എന്ന കഥയുടെ പ്രമേയമാകട്ടെ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും ഇരുട്ടിലാണ്ടു കിടക്കുന്ന സ്ത്രീജീവിതത്തിന്‍റെ നേര്‍പ്പതിപ്പാണ്. മരണത്തിന്‍റെ കറുപ്പിനാല്‍ ജീവിതം പെയിന്‍റ് ചെയ്യേണ്ടി വരുന്ന ഹതഭാഗ്യനായ മുരളിയുടെ കഥയാണ് ഇരുട്ട്.
ഈ സമാഹാരത്തിലെ കഥകളുടെ പൊതുപ്രവണതകളിലൊന്നാണ് സ്ത്രീജീവിതത്തിന്‍റെ നിസ്സഹായത. ആ നിസ്സഹായതകളെ തച്ചുടയ്ക്കാന്‍ ശ്രമിക്കുന്ന ശാരിയുടെ യാത്രയാണ് അയനം. അവിവാഹിതന്‍റെ സ്വപ്നങ്ങളുടെ കനമളക്കാന്‍ ശ്രമിക്കുന്ന അവന്‍ അവിവാഹിതന്‍ എന്ന കഥ കണ്ണടച്ചിരുട്ടാക്കുന്ന വിദ്യ പരിശീലിക്കുന്ന അവിവാഹിത ജന്മങ്ങളെക്കുറിച്ചാണ്.

 കലാപ രാഷ്ട്രീയത്തിന്‍റെ മുഖംമൂടി വലിച്ചുകീറുന്ന 'നിരപ്പലകയിട്ട വീട്ടി'ലെ ചിരിക്കാത്ത അമ്മ - നമ്മുടെ ഇടയിലുള്ള അനവധി അമ്മമാരിലൊരാളാണ്. ഓരോ മനുഷ്യനും ഇനിയും പറഞ്ഞുതീരാത്ത കഥകളൊളിപ്പിക്കുന്നുവെന്ന് 'മാരിയപ്പന്‍' സാക്ഷ്യപ്പെടുത്തുന്നു. സമ്മാനങ്ങള്‍ക്കപ്പുറമുള്ള അനുഭവം നോവായി പടരുന്ന കാഴ്ചയാണ് 'നോവ്.' കാക്കയുടെയും കുയിലിന്‍റെയും കഥയിലൂടെ സനാഥത്വത്തിന്‍റെ കഥയിലേക്കു നയിക്കുന്ന 'അവകാശിയും' അന്തമില്ലാത്ത ദുരന്തത്തിലേക്കു യാത്രതിരിക്കേണ്ടിവരുന്ന പ്രവാസ ജീവിതത്തിന്‍റെ മടക്കം പ്രതിപാദിക്കുന്ന 'നങ്കൂരമിടാത്ത പായ് വഞ്ചി'യുമെല്ലാം ആര്‍ദ്രമായ അനുഭവങ്ങളാണ്.
'വിശുദ്ധയുടെ കുമ്പസാരം' എന്ന കഥയും 'അഭയം' എന്ന കഥയും സമകാലികമായ ഒരു സംഭവത്തിന്‍റെ രണ്ടുതരം വായനകളാണ്. സിസ്റ്റർ അഭയയുടെ മരണത്തെത്തുടർന്നുള്ള ശിക്ഷാവിധിയിലേക്ക് രണ്ടുതരം നോട്ടങ്ങൾ .

'ഒരു ടീച്ചര്‍ നൊസ്റ്റു,  എന്ന കഥ ചുണ്ടിലൊരു ചിരി വിടര്‍ത്തുന്നുണ്ട്. 'നമ്മുടെ ശത്രു നമ്മള്‍ തന്നെയാണ്' എന്ന് വിളിച്ചുപറയുന്ന 'ജയ്ഹിന്ദ് സാബ്' ഉമ്മയോടുള്ള സ്നേഹവും അപ്രതീക്ഷിതമായ ക്ലൈമാക്സും ചേര്‍ന്ന 'മകള്‍ക്കായ് ' ഏതു ചുഴലിക്കാറ്റിനെയും മറച്ചു പിടിയ്ക്കാന്‍' കഴിവുള്ളവളാണ് സ്ത്രീ എന്നു പറയുന്ന 'ആത്മക്ഷതങ്ങള്‍', വൃദ്ധസദനത്തിന്‍റെ വേദനകളിലേക്ക് വഴിനടത്തുന്ന 'എരിഞ്ഞടങ്ങുന്ന പകല്‍', പെണ്‍കുട്ടികളുടെ ആത്യന്തികലക്ഷ്യം വിവാഹമല്ലെന്ന് പറഞ്ഞുറപ്പിക്കുന്ന 'നിഴലുറങ്ങുന്ന വീഥി', പേരിലും പ്രമേയത്തിലും വ്യത്യസ്തതയുള്ള നൈനാനാരായണന്‍റെ രണ്ടുകഥകള്‍, ദൈവത്തിന്‍റെ കയ്യൊപ്പിനാല്‍ ചേര്‍ത്തുവയ്ക്കപ്പെട്ടവരുടെ കഥയായ 'കയ്യൊപ്പ്' ലഹരി വിപത്തിന്‍റെ രണ്ടുമുഖങ്ങളെന്ന് കരുതാവുന്ന 'അനന്തത', നീതി എന്നിവയെല്ലാം പലലോകങ്ങളെയാണ് വായനക്കാര്‍ക്കുള്ളില്‍ കരുപിടിപ്പിക്കുന്നത്.

'പെന്‍ഷന്‍' എന്ന കഥയിലെ ദൈന്യതയും ഓര്‍മ്മക്കുറവിന്റെ മറ്റൊരുതലത്തെ ഹാസ്യാത്മകമായി അവതരിപ്പിക്കുന്ന  പാസ് വേഡ്  എന്നിവ ഇക്കാലത്തിന്‍റെ കൂടി കഥകളാണ്. കൊറോണ എന്ന വിപത്ത് മരണത്തിൽ  പോലും ഉണ്ടാക്കുന്ന ഒറ്റപ്പെടുത്തലാണ് 'ചെമ്പരത്തിക്കാടുള്ള വീടി'ന്‍റെ പ്രമേയം. 'കുരയ്ക്കുന്ന മനുഷ്യന്‍' എന്ന കഥ പെണ്‍മനസ്സുകളുടെ വിങ്ങലുകളുടെകൂടി കഥയാണ്. മത്സ്യകന്യകയെന്ന മീത്തിനെ ചുറ്റിപ്പറ്റിയുള്ള ജയിക് ,B16 എന്ന സൈക്കോത്രില്ലർ എന്നിവ  വിസ്മയഭരിതമായ ലോകങ്ങളാണ് തുറന്നിടുന്നത്.

കഥകളുടെ സ്നേഹവസന്തം (ദിനസരി -30-ഡോ. സ്വപ്ന സി. കോമ്പാത്ത്)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക