ഒ.സി.ഐ കാര്‍ഡിന്റെ (ഓവര്‍സീസ് സിറ്റിസണ്‍ ഓഫ് ഇന്ത്യ) സ്റ്റാറ്റസ് താഴ്ത്തികൊണ്ട് കേന്ദ്ര ആഭ്യന്തര വകുപ്പിന്റെ ഉത്തരവിറങ്ങി. ഫലത്തില്‍ അത് പ്രവാസികളുടെ വയറ്റത്ത് അടിക്കുന്ന പണിയായി.
ഒ.സി.ഐ കാര്‍ഡ് ഉടമകള്‍ 'വിദേശ പൗരന്മാര്' ആയിരിക്കും ഇനി മുതല്‍. അവര്‍ക്കു മേല്‍ പുതിയ നിയന്ത്രണങ്ങളുമേര്പ്പെടുത്തി.
ഇനി എന്തെങ്കിലും ഗവേഷണം നടത്തണമെങ്കില്‍ പ്രത്യേക അനുവാദം വാങ്ങണം. അതുപോലെ മിഷണറി പ്രവര്‍ത്തനം, തബ്ലീഗ് പ്രവര്‍ത്തനം, മീഡിയ പ്രവര്‍ത്തനം എന്നിവയ്ക്ക് പ്രത്യേക അനുമതി വേണം. പ്രൊട്ടക്ടഡ് ഏരിയയില്‍ പ്രവേശനത്തിനും അനുമതി വേണം.
സാമ്പത്തിക, വിദ്യാഭ്യാസ കാര്യങ്ങളില്‍ ഒ.സി.ഐ കാര്‍ഡുകാര്‍ വിദേശികള്‍ക്ക് തുല്യരായിരിക്കും. ഫോറിന് എക്സ്ചേഞ്ച് മാനേജ്മെന്റ് ആക്ട് 2003 അനുസരിച്ചാണിത്. ഇതുവരെ ഒ.സി.ഐ കാര്‍ഡുകാരെ നോണ്‍ റസിഡന്റ് ഇന്ത്യക്കാര്‍ക്ക് (എന്‍.ആര്.ഐ) തുല്യരായാണ് കണ്ടിരുന്നത്. ഇത് വലിയ വിഷമതകളുണ്ടാക്കും.
എന്നാല്‍ ഒ.സി.ഐ കാര്‍ഡുകാര്‍ക്ക് കൃഷിഭൂമി ഒഴിച്ചുള്ള ഭൂമി വാങ്ങാനും, മെഡിസിന്, ലോ. ആര്‍ക്കിടെക്ചര്‍, അക്കൗണ്ടന്‍സി തുടങ്ങിയവ പ്രാക്ടീസ് ചെയ്യാനും പ്രശ്നമില്ല. അതുപോലെ വിമാനക്കൂലിയിലും പാര്‍ക്കിലും, ദേശീയ സ്മാരകങ്ങളിലും പ്രവേശിക്കുന്നതിനും ഇന്ത്യന്‍ പൗരന്മാര്ക്ക് തുല്യമായ അവകാശം ഉണ്ടാകും.
വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ എന്‍.ആര്.ഐക്കാരെപ്പോലെ പ്രവേശനം നേടാം. എന്നാല്‍ ഇന്ത്യന്‍ പൗരന്മാര്ക്കുള്ള സീറ്റില്‍ പ്രവേശനം നല്‍കില്ല.
പല കേസുകളിലും കോടതിയില്‍ ഉണ്ടായ പരാജയമാണ് പുതിയ ഉത്തരവിനു പിന്നില്‍. ഉദാഹരണത്തിന് മിഷണറി പ്രവര്‍ത്തനം ആരോപിച്ച് ടെക്സസിൽ നിന്നുള്ള ഡോക്ടറുടെ ഒ.സി.ഐ കാര്‍ഡ് റദ്ദ് ചെയ്തത് ഡല്‍ഹി ഹൈക്കോടതി ജഡ്ജി വിഭു ബക്രു അസാധുവാക്കിയിരുന്നു. ഒ.സി.ഐ കാര്‍ഡുകാര്‍ക്ക് പൗരന്മാര്ക്കുള്ള തുല്യ അവകാശം ഉണ്ടെന്നായിരുന്നു വിധി. ബീഹാറില്‍ സൗജന്യ മെഡിക്കല്‍ സഹായം നല്കിയതായിരുന്നു ഡോക്ടറുടെ മിഷണറി പ്രവര്‍ത്തനം.
പ്രൊഫഷണല്‍ കോഴ്സിനു അപേക്ഷിക്കുമ്പോൾ ഇന്ത്യന്‍ പൗരന്മാര്ക്ക് തുല്യരാണ് ഒ.സി.ഐ കാര്‍ഡുകാര്‍ എന്നു കര്‍ണ്ണാടക ഹൈക്കോടതിയും വിധിച്ചിരുന്നു.
ഒ.സി.ഐ കാര്‍ഡുകാര്‍ക്ക് ഇന്ത്യന്‍ പൗരന്മാരെപ്പോലെ മൗലികാവകാശമുണ്ടെന്ന് അവകാശപ്പെടുന്ന കേസ് ഇപ്പോള്‍ ഡല്‍ഹി ഹൈക്കോടതിയിലുണ്ട്. അതു മറികടക്കാനാകും വിദേശ പൗരനാണെന്ന് വ്യക്തമാക്കുന്നത്.
ഇന്ത്യയില്‍ മീഡിയ രംഗത്ത് പ്രവര്‍ത്തിക്കുന്ന ഒ,സി.ഐ കാര്‍ഡുകാര്‍ക്ക് ഇനി അനുമതി വേണമെന്നതും പ്രശ്നമാകും. അനുമതി കിട്ടിയില്ലെങ്കില്‍ അവര്‍ തിരിച്ചുപോകണം.
ചുരുക്കത്തില്‍ ഒ.സി.ഐ കാര്‍ഡ് ഒരു ദീര്‍ഘകാല വിസ പ്രോഗ്രാമായി മാറ്റുകയാണ് ലക്ഷ്യം. പ്രവാസികള്‍ പ്രതീക്ഷിച്ചത് അത് ഇരട്ട പൗരത്വത്തിനുള്ള തുടക്കമെന്നാണ്. ഈ ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചപ്പോള്‍ അന്നത്തെ ആഭ്യന്തര മന്ത്രി എല്‍.കെ. അഡ്വാനിയുടെ ലക്ഷ്യവും അതായിരുന്നു. അതാണിപ്പോള്‍ ചോദ്യം ചെയ്യപ്പെടുന്നത്.
see also
India has ended its experiment with dual citizenship with new OCI notification (scroll.in)