Image

മൊട്ടയടി പുതിയ പ്രതിഷേധമുറയാകുമ്പോൾ...(ഉയരുന്ന ശബ്ദം -31:ജോളി അടിമത്ര)

Published on 07 March, 2021
മൊട്ടയടി പുതിയ പ്രതിഷേധമുറയാകുമ്പോൾ...(ഉയരുന്ന ശബ്ദം -31:ജോളി അടിമത്ര)
കേരളമിപ്പോൾ സമരച്ചൂടിലാണ്. ഇലക്ഷൻ വാതിൽക്കലെത്തി.
ഭരിക്കുന്ന സർക്കാറിൻ്റെ അവസാന നാളുകൾ. വീണ്ടും ഭരണത്തിലെത്താം, എത്താതിരിക്കാം. പക്ഷേ അടുത്ത ഭരണത്തിനായി കുപ്പായം തുന്നി വച്ച് ദിവാസ്വപനം കാണുന്ന പ്രതിപക്ഷ നേതാക്കളുടെ അതിര് വിട്ട പ്രകടനം ഒരു വശത്ത്.തുടർ ഭരണം സ്വപ്നം കാണുന്ന ഭരണകക്ഷി മറുവശത്ത്. സ്വാധീനം ഉറപ്പാക്കാൻ ദേശീയ കക്ഷി അതിനിടയിൽ. ഇവർക്കൊക്കെ വേണ്ടത് സമരക്കാരെയാണ്.ഭരണകക്ഷിയെ നാറ്റിച്ച് പടിയിറക്കി കുറേ വോട്ട് അടിച്ചുമാറ്റാനുള്ള തത്രപ്പാട്.
യാക്കോബായ സഭയുടെ സമരം എങ്ങുമെത്താതെ അവ സാനിച്ചു.പി.എസ്.സി. റാങ്ക് ലിസ്റ്റുകാരിൽ കുറെപ്പേരുടെ പ്രതിഷേധവും ഒരു വിധം ഒത്തുതീർപ്പാക്കി.അതിലേറെപ്പേർസമരരംഗത്തുണ്ട്.

 പ്രതിഷേധമുറകൾക്ക് പുതിയ മുഖംമൂടികൾ. പണ്ട് ചീമുട്ടയും ചീഞ്ഞ തക്കാളിയും കരിഓയിലും ആയുധമായിരുന്നു.അതു കഴിഞ്ഞ് വായ മൂടിക്കെട്ടലായി. പിന്നെ കോലം കത്തിക്കലായി. ഇടയ്ക്ക് മരത്തിൽ കയറിയും ബഹുനില കെട്ടിടങ്ങളുടെ മുകളിൽ കയറിനിന്നും താഴേക്ക് 'ചാടും ചാടും ' എന്ന് ഒച്ചവച്ചായിരുന്നു അടുത്ത പേടിപ്പിക്കൽ. ഒരു കടമ്പ കൂടെ പിന്നിട്ട് മണ്ണെണ്ണയും പെട്രോളും ദേഹത്തൊഴിച്ച്, 'ദേ, ഇപ്പോ കത്തിക്കും' എന്ന മട്ടിലുള്ള ഭീഷണിയായി പിന്നെ.
ഭരണകൂടത്തിന് മടുത്തു. ഇങ്ങനെ പ്രതിഷേധിച്ച് അബദ്ധത്തിൽ മരിച്ചു പോയവരുടെ ആശ്രിതർക്ക് ജോലി നൽകിയും നഷ്ടപരിഹാരം കൊടുത്തും ഖജനാവ് കാലിയായി.
ആ സമര മുറയും കണ്ടു പഴകിയതോടെ അടുത്തത് ജനം കണ്ടു പിടിച്ചിരിക്കുന്നു.
ഏറ്റവും പുതിയ സമരതന്ത്രം മൊട്ടയടിക്കലാണ്.മുടി മുണ്ഡനം ചെയ്യുക. ഒരു സർക്കാരിനെ പേടിപ്പിക്കാനോ, നീതി നടപ്പാക്കിക്കിട്ടാനോ, ജോലി നേടാനോ ,എളുപ്പവഴിയെന്ന നിലയിൽ മുണ്ഡനം പ്രതിഷേധ ആയുധമാക്കിക്കഴിഞ്ഞു.

പി .എസ്. സി റാങ്ക് ലിസ്റ്റ് കാലഹരണപ്പെടാറിയതിനെ തുടർന്ന് ഉദ്യോഗാർത്ഥികൾ അവസാനകൈയ്യായി മണ്ണെണ്ണ ശരീരത്തൊഴിച്ചതും നിരാഹാരവും തല മുണ്ഡനം ചെയ്തതും നമ്മൾക്ക് ന്യായീകരിക്കാം. കാരണം അനർഹർക്ക് അനായാസേന പിൻവാതിലിലൂടെ ജോലി നേടുമ്പോൾ , മധ്യവയസ്സിലെത്തിയിട്ടും അർഹതയുണ്ടായിട്ടും തൊഴിൽ വെറും സ്വപ്നമായ് അവശേഷിക്കുന്നവൻ്റെ വിലാപമാണത്.

നീതി നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് വാളയാറിലെ പെൺകുഞ്ഞുങ്ങളുടെ അമ്മയും നാലാം വർഷം തല മുണ്ഡനം ചെയതു.

പക്ഷേ, പാചക വാതക വിലക്കയറ്റത്തെത്തുടർന്ന് ഹോട്ടലുടമകൾ തല മൊട്ടയടിച്ചു പ്രതിഷേധം തുടങ്ങിയിരിക്കുന്നു. ചിരിക്കാതെ വയ്യാ.സർക്കാരിനെ വിറപ്പിക്കാനുള്ള ഒരു ആയുധം!.
പെട്രോൾ വില കൂട്ടിയതിനെതിരെ ഇന്നാട്ടിലെ ജനങ്ങൾ മുഴുവൻ തല മൊട്ടയടിച്ചാലും ഇളവുണ്ടാകുമോ..? ബാർബർമാർ രക്ഷപ്പെടുമെന്ന് മാത്രം.

കൊറോണ വൈറസിനേക്കാൾ വേഗത്തിൽ ഈ
മൊട്ടയടിപ്രതിഷേധം കേരളത്തിൽ പടരുകയാണ്.
സത്യത്തിൽ ന്യൂ ജെൻ ഫാഷനാണ് മൊട്ടയടി.

തല മൊട്ടയടിച്ച് കാതിലൊരു സ്റ്റഡുമിട്ട് നടക്കുന്നതും മുടി വളർത്തി ഉച്ചിയിൽ കെട്ടിവെച്ചും ഹെയർ ബാൻഡിട്ടും സ്ട്രെയിറ്റൻ ചെയ്തും ചെത്തു പിള്ളാർ നടക്കുന്നത് കാണുന്നത് നമുക്കൊരു രസമാണ്.
ഇതിപ്പോ ഇന്ധവില കൂട്ടിയാൽപ്പോലും മൊട്ടയടിച്ച് പ്രതിഷേധിക്കുമെന്ന് പറഞ്ഞാൽ പരിഹാസ്യമാണ്.

ഇന്ധന വില കുറച്ചാൽ മസാല ദോശയുടെ വില നിങ്ങൾ കുറയ്ക്കുമോ?
ചിക്കൻ - 65 ൻ്റെ വിലയിൽ അഞ്ചു രൂപയെങ്കിലും ഇളവു നൽകുമോ? ചായയുടെ വിലയിൽ ഒരു രൂപ കുറയ്ക്കുമോ ?.

ഇല്ലല്ലോ.. ചുമ്മാ, മനുഷ്യരെക്കൊണ്ട് ചിരിപ്പിക്കാൻ ഓരോരുത്തര് ഇറങ്ങിത്തിരിച്ചോളും.
പണ്ടും ചൂടുകാലത്ത് നമ്മുടെ കാർന്നോൻമാര് മുണ്ഡനം ചെയ്യുമായിരുന്നു. വിയർപ്പ് താണ് ജലദോഷം ഉണ്ടാകാതിരിക്കാൻ അത് നല്ലതാണെന്നു സാരം.
ഇങ്ങനെ പോയാൽ ,അച്ഛൻ വഴക്കു പറഞ്ഞാൽ മക്കളും ഭർത്താവ് വഴക്കു പറഞ്ഞാൽ ഭാര്യക്കും ഭാര്യയുമായി കശപിശയുണ്ടായാൽ ഭർത്താവും മുണ്ഡന വഴിയേ പോകുമോ ആവോ ?
മുടി മൊട്ടയടിച്ച് ഒരു സർക്കാരിനെ പേടിപ്പിക്കാമെന്ന് കരുതുന്നത് എത്ര ബുദ്ധിമോശമാണ്.അങ്ങനെയെങ്കിൽ ഡൽഹിയിൽ സമരം നടത്തുന്ന കർഷകർ കൂട്ടമുണ്ഡനം എന്നേ നടത്തിയേനേ.. സർദാർജി ഫലിതത്തിൽ പോലും മൊട്ടയടിക്ക് സ്ഥാനമില്ലെന്നു സാരം.
അവർക്ക് നന്നായറിയാം തങ്ങളുടെ തല മുണ്ഡനം ചെയ്തുകൊണ്ടുമാത്രം മോദി സർക്കാർ അയയത്തില്ലെന്ന്.
     സ്വന്തം തല മൊട്ടയടിക്കാൻ അവരവർക്ക് അവകാശമുണ്ട്. ആരു മൊട്ടയടിച്ചാലും ഒരു മാസം കൊണ്ട് ഒരിഞ്ചു മുടി കിളിർത്തു വരും.

'എൻ്റെ ആവശ്യം അംഗീകരിച്ചില്ലെങ്കിൽ എൻ്റെ തല ഞാൻ മൊട്ടയടിക്കും എന്നുള്ള ഭീഷണി , വെറും പ്രഹസനം മാത്രമാണെന്ന്  എല്ലാവർക്കുമറിയാം.  മുണ്ഡനം ചെയ്ത എല്ലാ തലയിലും പൂർവ്വാധികം കരുത്തോടെ മുടി കിളിർത്തു വരും എന്ന ഒറ്റ ഗുണം മാത്രമേ അതു കൊണ്ട്  ഉണ്ടാകുന്നുള്ളൂ. പ്രതിഷേധിക്കുമ്പോൾ ഇത്തിരി  ഗൗരവുള്ള ആയുധം പ്രയോഗിക്കണം.

അനുദിനം വർധിപ്പിക്കുന്ന ഇന്ധന വില, പാചക വാതക വില, സർക്കാരിനെ എതിർക്കയോ വിമർശിക്കയോ ചെയ്യുന്നവരെ വിവിധ ഏജൻസികളെക്കൊണ്ട് പീഡിപ്പിക്കുക, കള്ളക്കേസിൽ കുടുക്കുക, തങ്ങൾക്കു വേണ്ടാത്ത നിയമങ്ങൾ അടിച്ചേൽപ്പിക്കുക തുടങ്ങി എത്രയെത്ര
മനുഷ്വത്തരഹിതമായ നടപടികൾ നമ്മുടെ രാജ്യത്ത് നടക്കുന്നു.  എന്തു കഴിക്കണം, കഴിക്കാതിരിക്കണം എന്നു പോലും തീരുമാനിക്കാനുള്ള സ്വാതന്ത്യം നഷ്ടമാകുന്ന പൗരൻമാരാണ് നാം.
 ആർക്കും എതിർക്കാൻ ത്രാണിയില്ല.

ജനപ്രതിനിധികളുടെ തിരഞ്ഞെടുപ്പുകൾ ഏറെ ഗൗരവത്തോടെ കണ്ട് നീങ്ങേണ്ട സമയമാണിത്. നാം തിരഞ്ഞെടുക്കുന്നവർ നമ്മെ വിഴുങ്ങുന്നവരാവരുത്. ബാലിശമായ പ്രതിഷേധങ്ങൾക്കു പിന്നാലെ പോകാതെ ഗൗരവപൂർണ്ണമായ ഒരു നീക്കമാണ് ഇനി വേണ്ടത്. വ്യാമോഹിപ്പിക്കുന്ന വാഗ്ദാനങ്ങൾ വച്ചുനീട്ടി നമ്മുടെ വോട്ടു നേടിക്കഴിഞ്ഞ് ,കോടികൾ വിലപേശി എതിർ പാളയത്തിലേക്ക് ചേക്കേറാൻ തക്കം പാർത്തിരിക്കുന്ന ജനപ്രതിനിധികൾ പെരുകുന്ന നാടാണ് കേരളം.അവർ വീണ്ടും കഴുതകളായ ജനങ്ങളെ തേടി വരികയാണ്.

ബാലിശമായ പ്രഹസനങ്ങൾക്കു പകരം ഗൗരവപൂർണ്ണമായ നടപടി നാം സ്വീകരിച്ചില്ലെങ്കിൽ വലിയ വിപത്താണ് കാത്തിരിക്കുന്നത്..
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക