വീണ്ടും ഒരു പൊട്ടിത്തെറിയുടെ വക്കോളം എത്തിക്കഴിഞ്ഞിരിക്കുന്നു സി.പി.എമ്മിലെ
വിഭാഗീയത. നിയമസഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ കുറച്ചുകാലത്തേക്ക് സി.പി.എമ്മിലെ
വിഭാഗിയത മറഞ്ഞു നില്‍ക്കുകയായിരുന്നു. എന്നാലിപ്പോള്‍ വാക്പോരാട്ടങ്ങളിലൂടെയും
പുറത്താക്കലുകളിലൂടെയും വീണ്ടും ശക്തമായിരിക്കുന്നു പര്ട്ടിക്കുള്ളിലെ
ഗ്രൂപ്പുവഴക്ക്. വരാനിരിക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസിനു മുന്നോടിയായി
പാര്‍ട്ടിയിലെ ആധിപത്യം ഉറപ്പിക്കാന്‍ പിണറായി പക്ഷവും വി.എസ് പക്ഷവും അരയും തലയും
മുറക്കി ഇറങ്ങിയിരിക്കുന്നതോടെ ഏവരും ഇപ്പോള്‍ ശ്രദ്ധിക്കുന്നത് സി.പി.എമ്മിലെ
ഉള്‍പ്പാര്‍ട്ടിപ്പോര് തന്നെ.
കഴിഞ്ഞ തിരഞ്ഞെടുപ്പിലെ വിജയത്തോടെ
പാര്‍ട്ടിയില്‍ വലിയൊരു കരുത്ത് വി.എസ് നേടിയിരുന്നു. ബംഗാളില്‍ പോലും
ഇടതുപക്ഷത്തിന് ക്ഷതം സംഭവിച്ചപ്പോള്‍ കേരളത്തില്‍ പാര്‍ട്ടിയെ
താങ്ങിനിര്‍ത്തിയത് വി.എസ് ആണെന്ന് പോളിറ്റ്ബ്യൂറോപോലും സമ്മതിച്ചുകൊടുത്തു. ഈ
വി.എസ് ഇഫക്ട് തന്നെയാണ് പാര്‍ട്ടിയില്‍ ആധിപത്യമുറപ്പിക്കാന്‍ വീണ്ടും ഒരു
അങ്കത്തിന് വി.എസിനെ പ്രേരിപ്പിച്ചിരിക്കുന്നത്. ഇത്തവണ പോരിന് തന്റെ പക്ഷത്തിനെ
നയിക്കാന്‍ വി.എസ് നേരിട്ടാണ് കളത്തിലുള്ളത്. ഒരുകാലത്ത് വി.എസ് പക്ഷത്തു
നിന്ന പ്രബലരില്‍ ഭൂരിപക്ഷവും ഔദ്യോഗിക പക്ഷത്തേക്ക് ചേക്കേറിയിട്ടും തന്റെ
കരുത്ത് ഒട്ടും കുറഞ്ഞിട്ടില്ലെന്ന് തന്നെ വി.എസ് ഓര്‍മ്മപ്പെടുത്തുന്നു.
കാസര്‍കോട്ട് വി.എസ് അനുകൂല പ്രകടനം നടത്തിയവരെ സസ്പെന്‍ഡ്
ചെയ്തുവെങ്കിലും അത് ശരിയല്ലെന്ന നിലപാടില്‍ തന്നെ ഉറച്ചു നില്ക്കുകയാണിപ്പോള്
വി.എസ്. വി.എസിന്റെ പോരാട്ടത്തിന് ശക്തി നല്കുന്ന വിധത്തില്‍ എറണാകുളം ജില്ലാ
സെക്രട്ടറി ഗോപികോട്ടമുറക്കലിനെതിരെ അച്ചടക്കനടപടി ഔദ്യോഗിക പക്ഷത്തിന്
സ്വീകരിക്കേണ്ടിയും. പിണറായി വിജയന്റെ ഏറ്റവും വലിയ വിശ്വസ്തരില്‍ ഒരാളായ
ഗോപികോട്ടമുറിക്കലിനെ ഒതുക്കിയത് വലിയ വിജയം തന്നെയെന്നാണ് വി.എസ് വിഭാഗം
കരുതുന്നത്. ഗോപികോട്ടമുറിക്കലിനെതിരെ ഉണ്ടായ ആരോപണവും പിന്നെ
പുറത്താക്കലുമായപ്പോള് വി.എസ് ജനങ്ങള്‍ക്കിടയില്‍ മുന്നോട്ടു വെച്ച
കുറ്റക്കാര്‍ക്കെതിരെ മുഖം നോക്കാതെ നടപടി എന്ന ആശയം നടപ്പാക്കപ്പെട്ടു എന്നാണ്
അണികളില്‍ ഭൂരിപക്ഷവും വിശ്വസിക്കുന്നത്. ഗോപികോട്ടമുറിക്കലിനെതിരെ പിണറായി
വിജയന് പോലും നിഷേധിക്കാന്‍ കഴിയാത്ത വിധത്തില്‍ സംസ്ഥാന കമ്മറ്റിയില്‍ തെളിവ്
നിരത്താന്‍ വി.എസ് പക്ഷത്തിന് കഴിഞ്ഞുവെന്നത് വി.എസിന്റെ കരുത്ത്
വര്‍ദ്ധിച്ചിരിക്കുന്നു എന്നതിന്റെ തെളിവ് തന്നെ. പി.ശശിക്ക് പിന്നാലെ
ഗോപികോട്ടമുറിക്കലും പുറത്തിരിക്കാന്‍ വിധിക്കപ്പെട്ടപ്പോള്‍
തിരിച്ചടിയായിരിക്കുന്നത് പിണറായി പക്ഷത്തിനാണ്.
കാസര്‍കോട്
പത്രമാധ്യമങ്ങള്‍ക്ക് മുമ്പില്‍ പ്രകടനം നടത്തിയവരെ പുറത്താക്കിയ നടപടി ശരിയല്ല
എന്ന് വി.എസ് പറഞ്ഞത് കാസര്‍കോട് ജില്ലാ സെക്രട്ടറി കൂടി നിന്നിരുന്ന
വേളയിലാണ് എന്ന് ഓര്‍മ്മിക്കണം. തനിക്കൊപ്പം നില്‍ക്കുന്നവര്‍ക്ക് വേണ്ടി താന്‍
എവിടെയും വാദിക്കാന്‍ തയാറാണെന്ന് അണികളെ ബോധ്യപ്പെടുത്തുക കൂടിയാണ് ഇതുവഴി
വി.എസ് ചെയ്തത്. ഇതിനൊപ്പം തന്നെയാണ് കഴിഞ്ഞ ദിവസം പാര്‍ട്ടി വിലക്കിയിട്ടും
പാര്‍ട്ടി ശത്രുവായി കരുതുന്ന ബെര്‍ലിന്‍ കുഞ്ഞനന്തന് നായരെ കാണാന്‍ വി.എസ്
അദ്ദേഹത്തിന്റെ വീട്ടില്‍ പോയതും. പാര്‍ട്ടിയിലെ ഔദ്യോഗിക വിഭാഗത്തിന്റെ
നിര്‍ദ്ദേശങ്ങളേക്കാള്‍ തന്റെ തീരുമാനങ്ങള്ക്കൊപ്പിച്ചാണ് തന്റെ
പ്രവര്‍ത്തനങ്ങളെന്ന് വി.എസ് ഇതിലൂടെ വ്യക്തമാക്കുകയും ചെയ്തിരിക്കുന്നു. തന്റെ
പക്ഷത്തുള്ളവര്‍ക്കെതിരെ എടുത്ത നടപടികള്‍ ഒരുരീതിയിലും ശരിയല്ലെന്ന നിലപാടില്‍
തന്നെ ഇപ്പോഴും ഉറച്ചു നില്‍ക്കുകയാണ് വി.എസ്. നിലേശ്വരത്ത് വി.എസ് അനുകൂല
പ്രകടനം നടത്തിയതിന്റെ പേരില്‍ 12 പേരെക്കൂടി പാര്‍ട്ടിയില്‍ നിന്നും സസ്പെന്‍ഡ്
ചെയ്തുകൊണ്ടാണ് വി.എസിന് ഔദ്യോഗിക പക്ഷം മറുപടി നല്‍കിയിരിക്കുന്നത്.
ഇതിനൊപ്പം വി.എസിന്റെ പോളിറ്റ്ബ്യൂറോ പുനപ്രവേശനവും അനിശ്ചിതത്തിലാക്കാന്‍
ഔദ്യോഗിക പക്ഷം വലിയ ശ്രമങ്ങള്‍ തന്നെ നടത്തുന്നുണ്ട്. പോളിറ്റ്ബ്യൂറോയില്‍ കൂടി
തിരിച്ചെത്തിയാല്‍ വി.എസ് വീണ്ടും അനിഷേധ്യനായി മാറുമെന്ന തിരിച്ചറിവാണ് ഇതിനു
പിന്നില്‍. കേരളത്തില്‍ നേടിയ തിരഞ്ഞെടുപ്പ് വിജയത്തിന്റെ പശ്ചാത്തലത്തില്‍
വി.എസിനെ പോളിറ്റ്ബ്യൂറോയില്‍ തിരിച്ചെടുക്കണമെന്നാണ് കേന്ദ്രകമ്മറ്റിയിലെ
ഭൂരിപക്ഷത്തിന്റെയും അഭിപ്രായം. എന്നാല്‍ പോളിറ്റ്ബ്യൂറോയിലുള്ള കേരളാഘടത്തിലെ
അംഗങ്ങള്‍ ഇതിന് ഒരു തരത്തിലും അനുകൂലിക്കുന്നില്ല. മാത്രമല്ല വി.എസ് നടത്തുന്ന
പരസ്യപ്രസ്താവനകള്‍ തെളിവ് സഹിതം പോളിറ്റ്ബ്യൂറോയിക്ക് സമര്‍പ്പിക്കാനും
ഔദ്യോഗിക പക്ഷം തീരുമാനിച്ചു കഴിഞ്ഞു.
പാര്‍ട്ടികോണ്‍ഗ്രസിന്
മുന്നോടിയായിട്ടുള്ള പാര്‍ട്ടി സമ്മേളനങ്ങള്‍ വരുന്ന സെപ്തംബറില്‍ ആരംഭിക്കാന്‍
പോകുകയാണ്. പിണറായി വിജയന് പാര്‍ട്ടി സെക്രട്ടറിയായിട്ടുള്ള അവസാന
വട്ടമാണിപ്പോഴത്തേത്. ഇനി സംസ്ഥാനകമ്മറ്റി അംഗമാത്രമായി പിണറായി വിജയന്
ഒതുങ്ങേണ്ടി വരും. പിണറായിക്ക് പകരം മറ്റാരാണ് ഔദ്യോഗിക പക്ഷം പാര്‍ട്ടിയെ
നയിക്കാനായി പകരം വെക്കുക എന്നത് ഔദ്യോഗിക പക്ഷത്തിനുള്ളില്‍ തന്നെ വലിയ
ചര്ച്ചയാണുള്ളത്. കോടിയേരി ബാലകൃഷ്ണന്റെ പേരാണ് സ്വാഭാവികമായും ഉയര്‍ന്നു
വരുന്നത്. എന്നാല്‍ പിണറായിയെ പോലെ വി.എസിനെ എതിര്‍ക്കാന്‍ കഴിയുന്ന
വ്യക്തിത്വമായി ഔദ്യോഗിക പക്ഷത്തെ ഒരു വിഭാഗം കോടിയേരിയെ കാണുന്നതേയില്ല. ഇങ്ങനെ
വന്നപ്പോള്‍ വരാനിരിക്കുന്ന സമ്മേളനങ്ങള്‍ മുന്നില്‍ കണ്ട് ജില്ലാഘടകങ്ങളിലെ
നല്ലൊരു വിഭാഗം ഔദ്യോഗിക പക്ഷത്തു നിന്നും വിട്ട് വി.എസ് പക്ഷത്തേക്ക് വീണ്ടും
ചേക്കേറിയതായി പറയപ്പെടുന്നു.
എന്നാല്‍ കേരളത്തിലെ വിഭാഗീതയ സംബന്ധിച്ച
പ്രശ്നത്തില്‍ നിക്ഷപക്ഷമായ നിലപാട് സ്വീകരിക്കാനാണ് കേന്ദ്രനേതാക്കള്‍ക്ക്
താത്പര്യം. ജനങ്ങള്‍ക്കിടയില്‍ വി.എസിന് മികച്ച ഇമേജുള്ളപ്പോള് അദ്ദേഹത്തെ
ശാസിക്കുന്നത് പാര്‍ട്ടിക്ക് ദോഷം ചെയ്യുമെന്നാണ് കേന്ദ്ര നേതൃത്വത്തിന്റെ
വിലയിരുത്തല്‍. മുമ്പ് എപ്പോഴും ഔദ്യോഗിക പക്ഷത്തിന് അനുകൂലമായ നിലപാടായിരുന്നു
കേന്ദ്രനേതൃത്വം സ്വീകരിച്ചിരുന്നത്. എന്നാല്‍ ഇത്തരം നിലപാടുകള്‍ വിഭാഗീതയ
വര്‍ദ്ധിപ്പിക്കാനേ ഉപകരിക്കു എന്ന് കേന്ദ്രനേതൃത്വത്തിനും
ബോധ്യപ്പെട്ടിരിക്കുന്നു. മാത്രമല്ല കേന്ദ്രനേതൃത്വത്തിലെ ഒരുവിഭാഗത്തിന്
കേരളത്തിലെ ഔദ്യോഗിക പക്ഷത്തിന്റെ നടപടികള്‍ കടുത്ത അതൃപ്തിയുമുണ്ട്.
എന്തായാലും കേരളത്തിലെ വിഭാഗീതയ രണ്ടുപക്ഷത്തിന്റെയും ബലപരീക്ഷണമായി
മാറിയിരിക്കുന്ന ദിവസങ്ങളാണ് ഇപ്പോഴുള്ളത്. ഇവിടെ വി.എസ് പക്ഷം പ്രസക്തമായ ഒരു
ചോദ്യം മുമ്പോട്ടുവെക്കുന്നു. ഗുരുതരമായ ആരോപണങ്ങള്‍ നേരിട്ട പി.ശശിയെയും
ഗോപികോട്ടമുറിക്കലിനെയുമൊക്കെ സംരക്ഷിക്കാന്‍ ഔദ്യോഗിക പക്ഷം കിണഞ്ഞു
ശ്രമിച്ചപ്പോള്‍ വെറും പ്രകടനത്തിന്റെ പേരില്‍ സാദാ മെംമ്പര്മാര്ക്കെതിരെ
പുറത്താന്‍ നേതൃത്വത്തിന് എന്താണ് അവകാശം. വിഭാഗീയതയുടെ ബലപരീക്ഷണത്തില്‍ വരും
നാളുകള്‍ തീര്‍ച്ചയായും ഈ ചോദ്യം തന്നെയാവും ഏറെ പ്രസക്തമാകുക.