Image

ഹരിതചിന്തകള്‍...

അഡ്വ. വി.ഡി. സതീശന്‍ എം.എല്‍.എ Published on 21 August, 2012
ഹരിതചിന്തകള്‍...
കേരളത്തിന്റെ രാഷ്ട്രീയ മണ്ഡലത്തില്‍ നടക്കുന്ന ചര്‍ച്ചകള്‍ പലതും അനാവശ്യവും അപ്രസക്തവും ആര്‍ക്കും പ്രയോജനമില്ലാത്തതുമാണ്. ഇത് പലരെയും, പ്രത്യേകിച്ച് ചെറുപ്പക്കാരെ രാഷ്ട്രീയരംഗത്തുനിന്ന് അകറ്റുകയാണ്. അതുകൊണ്ടുതന്നെ സംസ്ഥാനത്ത് അപകടകരമായവിധം അരാഷ്ട്രീയവാദം വളരുകയാണ്. കേരളത്തിന്റെ പൊതുരംഗത്ത് ക്രിയാത്മകമായ ചര്‍ച്ചകള്‍നടക്കണം എന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നു.

ഹരിതരാഷ്ട്രീയം മുന്നോട്ടുവെക്കുന്നത് സന്തുലിതമായ വികസനവും സര്‍വാശ്ലേഷിയായ വളര്‍ച്ചയുമാണ്. വികസനം എന്ന വാക്കുതന്നെ പുനര്‍നിര്‍വചിക്കേണ്ടതുണ്ട്. ഭൂമിയുടെ ഉപയോഗം പ്രധാനപ്പെട്ട വിഷയമാണ്. ഇന്ന് റിയല്‍ എസ്‌റ്റേറ്റ് ദല്ലാളന്മാര്‍ ഭൂമി കൈക്കലാക്കി അവിടെ ബഹുനില കെട്ടിടങ്ങളും വില്ലകളും ഓഫിസ് കോംപ്ലക്‌സുകളും പടുത്തുയര്‍ത്തുന്നു. ഇവര്‍ സൃഷ്ടിക്കുന്ന മായാപ്രപഞ്ചത്തെയാണ് നാം വികസനമെന്ന പേരുചൊല്ലി വിളിക്കുന്നത്. ഒരു പ്രദേശത്ത് ജീവിക്കുന്ന സാധാരണക്കാരായ മനുഷ്യരെ അവിടെനിന്ന് വലിച്ചെറിഞ്ഞ് ആ പ്രദേശത്തിന്റെ പാരിസ്ഥിതികമായ പ്രത്യേകതകളെ അവഗണിച്ച് വികസനത്തിന്റെ തേരിലേറി നാം പോകുകയാണ്. വികസനം നടപ്പാക്കുന്ന സ്ഥലത്ത് ജീവിക്കുന്ന സാധാരണക്കാരായ മനുഷ്യരുടെ ജീവിതത്തിലും ജീവിത നിലവാരത്തിലും മാറ്റമുണ്ടാക്കാന്‍ കഴിഞ്ഞെങ്കില്‍ മാത്രമേ അതിനെ വികസനമെന്ന് വിളിക്കാന്‍ കഴിയൂ എന്നാണ് ഞങ്ങളുടെ വാദം. അവരുടെ ഭൂമിയും വീടും നമ്മളെടുത്താല്‍ മാന്യമായ പുനരധിവാസം ഉറപ്പുവരുത്താന്‍ കഴിയണം. ജീവിക്കാനുള്ള എല്ലാവരുടെയും അവകാശങ്ങള്‍ സംരക്ഷിക്കണം. പ്രകൃതിയെയും പരിസ്ഥിതിയെയും തകര്‍ത്തുകൊണ്ടുള്ള വികസനത്തിന് കടിഞ്ഞാണിടണം.

ജനസാന്ദ്രത കൂടിയ നമ്മുടെ സംസ്ഥാനത്ത് ഭൂമി ഏറ്റവും വിലപിടിപ്പുള്ള വസ്തുവാണ്. അത് ഒരുപറ്റം ആളുകളില്‍ മാത്രം കേന്ദ്രീകരിക്കപ്പെടുന്നത് സാമ്പത്തികമായ ഉച്ചനീചത്വങ്ങള്‍ക്ക് വഴിതെളിക്കും. ഭൂരഹിതരായ മനുഷ്യരുടെ എണ്ണം സംസ്ഥാനത്ത് വര്‍ധിച്ചുവരുകയാണ്. കാലാവസ്ഥാ വ്യതിയാനത്തെ കുറിച്ചും മഴയില്ലായ്മയെ കുറിച്ചുമെല്ലാം ധാരാളം സംസാരിക്കുന്നുണ്ടെങ്കിലും വനഭൂമിയുടെ സംരക്ഷണ കാര്യത്തില്‍ നമുക്ക് ജാഗ്രത പോരാ. പശ്ചിമഘട്ട മലനിരകള്‍ ലോക പൈതൃക സ്വത്തായി പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ അവിടത്തെ ജൈവവൈവിധ്യത്തെ കാത്തുസൂക്ഷിക്കാനുള്ള ഉത്തരവാദിത്തം വര്‍ധിക്കുന്നുമുണ്ട്.

നെല്ലിയാമ്പതി ഭൂമി പ്രശ്‌നം ഒറ്റപ്പെട്ട വിഷയമല്ല. അതൊരു നിയമപ്രശ്‌നമാണ്. രാഷ്ട്രീയ കൂടിയാലോചനകള്‍ വഴി അത് പരിഹരിക്കാന്‍ കഴിയില്ല. പാട്ടത്തിന് കൊടുത്ത തോട്ടങ്ങള്‍ കാലാവധി കഴിയുന്ന മുറക്കും, പാട്ടക്കരാറും വനസംരക്ഷണ നിയമവും ലംഘിക്കുമ്പോഴും സര്‍ക്കാര്‍ ഏറ്റെടുക്കണം. വനഭൂമി അന്യാധീനപ്പെട്ടുകൂടാ. എസ്‌റ്റേറ്റ് ഉടമകള്‍ ഗൂഢാലോചന നടത്തി കോടികളുടെ വിലപിടിപ്പുള്ള മരങ്ങളാണ് മുറിച്ചുമാറ്റിയത്. തമിഴ്‌നാട്ടില്‍നിന്ന് അടിക്കുന്ന ചൂടുകാറ്റിനെ തടുത്തുനിര്‍ത്തിയ വിന്‍ഡ് ഷീല്‍ഡായിരുന്നു ഈ മരങ്ങള്‍. 1980ലെ കേന്ദ്ര വനനിയമം വന്നതോടെ വനസംരക്ഷണത്തിനുള്ള കര്‍ശനമായ നിയമ വ്യവസ്ഥകള്‍ പാലിക്കേണ്ട ഉത്തരവാദിത്തത്തില്‍നിന്ന് സംസ്ഥാന സര്‍ക്കാറുകള്‍ക്ക് ഒഴിഞ്ഞുമാറാന്‍ കഴിയില്ല.

കുടിയേറ്റക്കാരായ പാവപ്പെട്ട കര്‍ഷകരെ സംരക്ഷിക്കാന്‍ നാം നിയമം കൊണ്ടുവന്നിട്ടുണ്ട്. അതിനുള്ള ഇളവുകള്‍ കേന്ദ്ര സര്‍ക്കാറും സുപ്രീംകോടതിയും നല്‍കിയിട്ടുണ്ട്. പക്ഷേ, കുടിയേറ്റവും കൈയേറ്റവും രണ്ടാണ്. ഇപ്പോള്‍ കൈയേറ്റക്കാര്‍ വരുന്നത് പാവപ്പെട്ട കര്‍ഷകരുടെ വേഷം ധരിച്ചാണ്. അവരെയും യഥാര്‍ഥ കര്‍ഷകരെയും തിരിച്ചറിയാന്‍ നമുക്ക് കഴിയണം. ഹരിതചിന്തകള്‍ മുന്നോട്ടുവെക്കുന്ന ഞങ്ങളുടെ വിശ്വാസ്യതയെ പലരും ചോദ്യം ചെയ്യുന്നുണ്ട്. ഞങ്ങള്‍ ആദ്യമായി ഉയര്‍ത്തിയ വിഷയമല്ല നെല്ലിയാമ്പതി. മെര്‍ക്കിസ്റ്റണ്‍ എസ്‌റ്റേറ്റ് കേസ്, എച്ച്.എം.ടി ഭൂമി വിവാദം, ഹാരിസണ്‍ മലയാളത്തിന്റെ കൈയിലുള്ള ഭൂമി, മൂന്നാറിലെയും മാങ്കുളത്തെയും ഭൂമി പ്രശ്‌നം, അപ്പോളോ ടയേഴ്‌സിന്റെയും തോഷിബാ ആനന്ദിന്റെയും ഭൂമി, എരയാംകുടി കര്‍ഷകസമരം ഇവയെല്ലാം നിയമസഭക്കകത്തും പുറത്തും ഉയര്‍ത്താന്‍ നേതൃത്വം കൊടുത്തത് ഞങ്ങള്‍ തന്നെയാണ്. കേരളത്തിന്റെ നിയമസഭാ ചരിത്രത്തില്‍ ഭൂമിസംബന്ധമായ ഇത്രയും വിഷയങ്ങള്‍ ഒരു കാലത്തും ചര്‍ച്ച ചെയ്തിട്ടില്ലെന്ന അഭിമാനബോധവും ഞങ്ങള്‍ക്കുണ്ട്. അപ്പോളോ ടയേഴ്‌സിന്റെയും തോഷിബയുടെയും ആയിരം കോടി രൂപ വിലയുള്ള ഭൂമി അന്യാധീനപ്പെടാതിരുന്നത് ഞങ്ങളുടെ ഇടപെടല്‍ കൊണ്ടാണ്. ഹാരിസന്റെ അമ്പതിനായിരം ഏക്കര്‍ ഭൂമി തിരിച്ചുപിടിക്കാനുള്ള സര്‍ക്കാറിന്റെ ശ്രമങ്ങള്‍ക്ക് തുടക്കമിട്ടതും ഞങ്ങളാണ്. അതിന്റെ തുടര്‍ച്ച മാത്രമാണ് നെല്ലിയാമ്പതിയിലെ വനഭൂമി.

ഹരിത രാഷ്ട്രീയത്തെ ടി.എന്‍. പ്രതാപന്‍ പി.സി. ജോര്‍ജ് തര്‍ക്കമായി ലഘൂകരിക്കുന്നത് ശരിയല്ല. ഇത് യു.ഡി.എഫിലെ കൊട്ടാരവിപ്ലവവുമല്ല, കോണ്‍ഗ്രസിലെ പുതിയ ഗ്രൂപ് രൂപവത്കരണവുമല്ല. അത്തരം വാദങ്ങളുയര്‍ത്തുന്നത് ഞങ്ങളുടെ വിഷയത്തെ ദുര്‍ബലമാക്കാനാണ്. സ്ഥാനമാനങ്ങള്‍ക്കുവേണ്ടി ആരുടെയും പുറകെ നടക്കുന്നവരല്ല ഞങ്ങള്‍. ഞങ്ങളേറ്റെടുത്തിരിക്കുന്ന ദൗത്യം സാഹസികമാണെന്നും അത് വ്യക്തിപരമായ നഷ്ടങ്ങള്‍ക്കിടവരുത്തുമെന്നും സ്ഥാപിത താല്‍പര്യക്കാര്‍ പല്ലും നഖവും ഉപയോഗിച്ച് ആക്രമിക്കുമെന്നും അറിയാം. ഈവിഷയത്തില്‍ അനാവശ്യമായ രാഷ്ട്രീയം കലര്‍ത്തില്ലെന്നും വ്യക്തിപരമായ ലാഭങ്ങള്‍ക്കുവേണ്ടി ഉപയോഗിക്കില്ലെന്നും കേരളത്തിലെ ജനങ്ങളോട് ഞങ്ങള്‍ ഉറപ്പുനല്‍കുന്നു. അങ്ങനെ ചെയ്താല്‍ ഞങ്ങളുടെ വിശ്വാസ്യത തകരും എന്നറിയാനുള്ള സാമാന്യബോധം ഞങ്ങള്‍ക്കുണ്ട്.

ഹരിത രാഷ്ട്രീയം പുതിയ വിഷയമാണെന്ന് ഞങ്ങള്‍ അവകാശപ്പെടുന്നില്ല. ഒറ്റക്കും കൂട്ടായും കേരളത്തിലെ പരിസ്ഥിതി പ്രവര്‍ത്തകര്‍ പതിറ്റാണ്ടുകളായി ഉയര്‍ത്തിയ വിഷയത്തില്‍ രാഷ്ട്രീയ സമൂഹത്തിന്റെ ഇടപെടല്‍ മാത്രമാണ് ഞങ്ങളുടേത്. ഇത് അരാഷ്ട്രീയവാദത്തിന്റെ മറ്റൊരു പ്ലാറ്റ്‌ഫോമല്ല. പ്രകൃതിയെ അടുത്തറിഞ്ഞ ഗാന്ധിജിയുടെയും പ്രകൃതിയെ പ്രണയിച്ച പണ്ഡിറ്റ്ജിയുടെയും 1981ല്‍ സ്‌റ്റോക്‌ഹോം പ്രസംഗം നടത്തുകയും 26 വര്‍ഷം മുമ്പ് സൈലന്റ്വാലിയില്‍ ഇടപെടുകയും ചെയ്ത ഇന്ദിരഗാന്ധിയുടെയും പാരമ്പര്യത്തിന്റെ പതാകവാഹകരാണ് ഞങ്ങള്‍. കോണ്‍ഗ്രസിന്റെയും യു.ഡി.എഫിന്റെയും നിലപാടുകളില്‍ ഉറച്ചുനിന്നുകൊണ്ടാണ് ഞങ്ങള്‍ പോരാടുന്നത്. അതില്‍ വെള്ളംചേര്‍ക്കാന്‍ ആരെയും അനുവദിക്കില്ല. വനഭൂമിയും സര്‍ക്കാറിന്റെ ഭൂമിയും കഴുകന്മാര്‍ കൊത്തിപ്പറിക്കാന്‍ വരുമ്പോള്‍ ഭൂമിയുടെ കാവലാളായി ഞങ്ങള്‍ ഉണ്ടാകും.

ഹരിത രാഷ്ട്രീയം ചര്‍ച്ച ചെയ്യുന്നത് പ്രകൃതിയും പരിസ്ഥിതിയും മാത്രമല്ല, അത് അക്രമരാഷ്ട്രീയത്തിനെതിരായും അഴിമതിക്കെതിരായും ഉറച്ച നിലപാടുകളെടുക്കും. വര്‍ഗീയവത്കരണത്തെയും മനുഷ്യാവകാശ ലംഘനങ്ങളെയും സാമൂഹിക നീതിനിഷേധത്തെയും ശക്തിയായി എതിര്‍ക്കും. ദുര്‍ബലരായ ജനവിഭാഗങ്ങളെ കരുതലോടെ നോക്കിക്കാണുന്ന ആര്‍ദ്രമായ രാഷ്ട്രീയമാണത്. ഞങ്ങളുടേത് അവസാന വാക്കല്ല. പൊതുമണ്ഡലത്തില്‍ ക്രിയാത്മകമായി ചര്‍ച്ചചെയ്യേണ്ട ആശയങ്ങളുടെ കരടുരൂപം മാത്രമാണ്.

ഹരിതചിന്തകള്‍...ഹരിതചിന്തകള്‍...
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക