Image

മഴ കനക്കുന്നു -7 (കവിതകള്‍: നിരുപമറാവു; പരിഭാഷ: എം.എന്‍ കാരശ്ശേരി)

Published on 05 November, 2013
മഴ കനക്കുന്നു -7  (കവിതകള്‍: നിരുപമറാവു; പരിഭാഷ: എം.എന്‍ കാരശ്ശേരി)
20. ഗസല്‍
നീ പാടുകയാണ്
രക്തധമനികളില്‍
നുരയുന്ന വീഞ്ഞുമായി
ഹൃദയത്തിന്റെ അഗാധതകളില്‍നിന്ന്
നീ പാടുകയാണ്
നഷ്ടമായിപ്പോയ രാഗങ്ങളുടെയും
മുറിവായിപ്പോയ മാനസങ്ങളുടെയും
കഥനമായ ഗീതം, ഗസല്‍
അഖ്താരി ബീഗത്തിന്റെ തലമുടി
വാസനാവാസിതം
അവരുടെ അലിഞ്ഞുതീരുന്ന ഗസലില്‍
ശോകം വശ്യമോഹനമായിത്തീരുന്നു.
കേരത്തിന്റെ നാട്ടില്‍ ഞങ്ങള്‍
മാപ്പിളപ്പാട്ടിലെ മുഹബ്ബത്തിന്റെ ഇശലുകള്‍ പാടുമ്പോള്‍
മണല്‍പ്പരപ്പിന്മേലും ആലാപിതമായ ഗസലിന്മേലും
നിലാവ് സമുദ്രതീരം രചിക്കുന്നു.
ഉത്തരദേശം മുതല്‍ ദക്ഷിണദേശത്തോളം
ഗസലായി പരന്നൊവുകുന്ന ഇലംകാറ്റിനൊപ്പം
അനന്തമായ അഭിലാഷങ്ങളാല്‍
ഞങ്ങള്‍ മഹോന്നതമായ കമാനം തീര്‍ക്കുന്നു
ന്യൂനതകള്‍ക്കുമേല്‍ പടരാന്‍ അറച്ചുനിന്ന
ആഗസ്തിലെ നിലാവിനെ
ഗസലുകളാല്‍ നമ്മള്‍ തരണം ചെയ്തു.
മറകള്‍ക്കു പിന്നിലെ ആധാരങ്ങളില്‍ നില്‍ക്കുന്ന
അനുരാഗത്തിന്റെ ഈ അലങ്കരണം, ഗസല്‍,
ദന്തനിര്‍മ്മിതികളെ നിഷ്പ്രഭമാക്കുന്നു
ഉച്ചഭാഷിണികളെ നിശ്ശബ്ദമാക്കുന്നു.

21. പതക്കം
ഒടുക്കം
അത്
നിറവേറ്റാത്ത വാഗ്ദാനങ്ങളുടേതായ ജീവിതമായി.
ഒരു പക്ഷേ,
ആവശ്യത്തില്‍ കൂടുതല്‍ ചോദ്യങ്ങള്‍ ചോദിച്ചിരിക്കാം.
നേരിടേണ്ടി വന്നത്
തുറിച്ചുനോക്കുന്ന കണ്ണുകളെ-
ഒരു പ്രവൃത്തി ദിവസം
ആ കണ്ണട വീണുടയുന്നതുവരെ.
അയാള്‍
ഇനി നില്‍ക്കാന്‍ പോകുന്നത്
ബാല്‍ക്കണിക്ക് സമീപമുള്ള ജനാലക്കരികില്‍-
ദുഃഖത്തെ ശകലീകരിക്കുന്ന
ലോഹനിറമാര്‍ന്ന ആകാശം കണ്ടുകൊണ്ട്
നഗ്നമായ ആത്മാവിലേയ്ക്ക്
മടങ്ങാന്‍ പ്രേരിപ്പിക്കും വിധം.
വിചിത്രമായി അയാള്‍
അഫ്ഗാനിലെ കവിയെ ഓര്‍ത്തുകൊണ്ട്
മുഴുതിങ്കളിനോട്
തന്റെ ജാലകത്തിലൂടെ
താഴോട്ടിറങ്ങി വരാന്‍ കെഞ്ചി.
അടഞ്ഞ വാതിലുകളിലൂടെ
സ്‌നേഹത്തിന് കടന്നുവരാനാവില്ലെന്ന്
അറിയാമായിരുന്നിട്ടും-
തന്റെ നിഴലിന്റെ കപോലങ്ങളില്‍
നിലാവ് നല്‍കിയ ചുംബനം
ആശ്വാസമേകി.
അയാളുടെ കിനാവുകള്‍
ഉണങ്ങിപ്പോയ പൂങ്കാവനങ്ങള്‍ക്കുമേലെ
ഒഴുകിയിറങ്ങുകയായി.
-കാരണമൊന്നുമില്ലാതെ
ദുര്‍വാശിയോടെ മാറിനില്‍ക്കുന്ന
കമാനങ്ങള്‍ക്കുമേല്‍ കുടിപാര്‍ക്കാനാവാം.
അയാളുടെ വെള്ള മൂടുപടം വളരെ ലളിതം.
പക്ഷേ, അവശേഷിപ്പിച്ച സംഗതികള്‍
തീര്‍പ്പാക്കാനുള്ള നിര്‍ദ്ദേശങ്ങളെല്ലാം
അയാള്‍ അവഗണിച്ചു:
ആ ജീവിതത്തിലെ ഉന്നതാശയങ്ങളെ
പോറ്റിവളര്‍ത്താന്‍ ആ കമാനങ്ങള്‍ മാത്രം.

22. യൂക്കാലി
മൃദുവായ ഒരു എക്കോഡിയന്‍
അവളുടെ ഉച്ചസ്വരം
ഈ അന്തര്‍ഗൃഹത്തിലേക്ക്
വഹിച്ചുകൊണ്ടുവരുന്നു.
അവള്‍ യൂക്കാലിയെപ്പറ്റി പാടുന്നു.
വാഗ്ദാനങ്ങള്‍ പാലിക്കപ്പെട്ടിരുന്ന
ദ്വീപുകള്‍ കൈമോശം വന്നുപോയതിനെപ്പറ്റി,
സത്യസന്ധരായ കാമുകീകാമുകന്മാരെപ്പറ്റി,
ലോകത്തിന്റെ ഏതോ അറ്റത്ത്
അലഞ്ഞുതിരിയുന്ന കപ്പല്‍
നിങ്ങളുടെ സഹയാത്രികന്‍ ആകുന്നതിനെപ്പറ്റിയും
അതിനാല്‍ വശീകരിക്കപ്പെട്ട്
മുങ്ങുന്ന
ലഹരി പിടിപ്പിക്കുന്ന നൃത്തം
നിങ്ങളെ യൂക്കാലിയിലേയ്ക്ക് എത്തിക്കുന്നു
ലോകത്തിന്റെ ഒരു കോണില്‍വെച്ചും
നിങ്ങള്‍ ഇതിനുമുമ്പ് ഒരിക്കലും സ്പര്‍ശിച്ചിട്ടില്ലാത്ത
അനുരാഗത്തിന്റെ കരങ്ങള്‍
നിങ്ങള്‍ക്ക് നേരെ നീട്ടപ്പെടുകയായി
അലഞ്ഞുതിരിയുന്ന കപ്പലുകളെയും
ഭംഗമേല്‍ക്കാത്ത വാഗ്ദാനങ്ങളെയും
സുരഭിലങ്ങളായ ഓര്‍ക്കിഡുകളെയും
വിക്ഷേപിക്കുന്ന
സമുദ്രങ്ങള്‍
യൂക്കാലിയില്‍ അലയടിക്കുന്നു.


മഴ കനക്കുന്നു -7  (കവിതകള്‍: നിരുപമറാവു; പരിഭാഷ: എം.എന്‍ കാരശ്ശേരി)മഴ കനക്കുന്നു -7  (കവിതകള്‍: നിരുപമറാവു; പരിഭാഷ: എം.എന്‍ കാരശ്ശേരി)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക