``ഏറ്റവും വലിയ ജോടി നിങ്ങളായിരുന്നു. 106 ചിത്രങ്ങളില്‍ പ്രണയജോടികളായി
അഭിനയിച്ചു. `തിരമാല'യിലായിരുന്നു ആദ്യം. അന്നു താങ്കള്‍ക്കു 15 വയസ്. പക്ഷെ
അദ്ദേഹം വിവാഹിതനാകാതെ പോയി. നിങ്ങള്‍ക്കെന്തുകൊണ്ടു ജീവിതത്തിലും ജോടികള്‍
ആയിക്കൂടായിരുന്നു?''
ചോദ്യം ശീലതയോട്. അടൂര്‍ഭാസിയുമായി
ശ്രീലതയ്‌ക്കുണ്ടായിരുന്ന അടുപ്പത്തെപ്പറ്റി ചോദിച്ചതു കഥാകാരിയായ കെ. ആര്‍. മീര.
അതും കോട്ടയം മാമ്മന്‍ മാപ്പിള ഹാളിലെ നിറഞ്ഞ സദസിനുമുമ്പില്‍. പ്രേക്ഷകര്‍
വീര്‍പ്പടക്കിയിരുന്നു.
പക്ഷെ ശീലതാനമ്പൂതിരി (ശ്രീലത വിവാഹം കഴിച്ച
ആയുര്‍വേദ ഡോക്‌ടര്‍ നമ്പൂതിപ്പാടും കടന്നുപോയി. നീണ്ട ഇടവേളകള്‍ക്കുശേഷം ശ്രീലത
അമ്മ റോളുകളില്‍ ടെലിവിഷന്‍ ചാനലുകളില്‍ സ്ഥിരമായി വരുന്നുണ്ടിപ്പോള്‍)
അക്ഷോഭ്യയായി മറുപടി പറഞ്ഞു :
``സിനിമയില്‍ ഒന്നിച്ചഭിനയച്ചതുകൊണ്ടു വിവാഹം
കഴിക്കണമെന്നാണോ? എന്നെപ്പോലെ എത്രയോ പേര്‍ ഒരുപാടു ചിത്രങ്ങളില്‍ നായികയായി
അഭിനയിച്ചിരിക്കുന്നു. അവരാരും കല്യാണം കഴിച്ചില്ലല്ലോ.''
സിനിമയിലെ ഈ
നായികാവസന്തത്തെക്കുറിച്ചു പറയുമ്പോള്‍ ശ്രീലത പേരെടുത്തുപറഞ്ഞില്ലെങ്കിലും
പ്രേംനസീര്‍-ഷീല, സത്യന്‍-ശാരദ, മധു-ശ്രീവിദ്യ തുടങ്ങി ഒരുപാടു നായികാ-നായകന്മാര്‍
പ്രേക്ഷകരുടെ മനസ്സില്‍ തെളിഞ്ഞുവന്നു. പക്ഷെ ശ്രീലത നല്‍കിയ കുറിക്കുത്തരം
സദസിലാകെ ചിരിപടര്‍ത്തിയതേയുള്ളൂ.
അടൂര്‍ഭാസിയെക്കുറിച്ച് അനുജന്‍ പത്മന്‍
എഴുതിയ `എന്റെ ഭാസിയണ്ണന്‍' എന്ന പുസ്‌തകത്തിന്റെ പ്രകാശനച്ചടങ്ങായിരുന്നു വേദി.
ശ്രീലതയ്‌ക്കു ആദ്യപ്രതിനല്‍കികൊണ്ട് നടന്‍ മധു പ്രകാശനം ചെയ്‌തു.
പുതുമകള്‍കൊണ്ടു ശ്രദ്ധേയമായിരുന്നു പ്രകാശനച്ചടങ്ങ്. ഭാസിയെക്കുറിച്ചു
ശ്രീജിത് നായര്‍ തയ്യാറാക്കിയ `ഭാസ്യം' എന്ന ഓര്‍മ്മ ചിത്രത്തോടെയാണ്
സ്‌മൃതിസന്ധ്യ ആരംഭിച്ചത്. `ആത്മ'യുടെ കലാകാരന്മാര്‍ ഭാസിചിത്രങ്ങളിലെ ഗാനങ്ങള്‍
ഹൃദ്യമായി പുനരാവിഷ്‌കരിച്ചു. ലൈവ് ഓര്‍ക്കസ്‌ട്രയോടെ.
ഭാസിയോടൊപ്പം
പലചിത്രങ്ങളിലും പാടി അഭിനയിച്ചിട്ടുള്ള ശ്രീലത നല്ലൊരു ഗായികയാണ്. അവര്‍
രണ്ടുഗാനങ്ങള്‍ അവതരിപ്പിച്ചു. `അരക്കള്ളന്‍ മുക്കാക്കള്ളന്‍' എന്ന ചിത്രത്തിലെ
`കാത്തില്ല, പൂത്തില്ല, തളിര്‍ത്തില്ല' എന്ന ഗാനവും മറ്റൊന്നു, മനോഹരമായി. ഡോ. വി.
എന്‍ ജയപ്രകാശ് `വെളുത്തവാവി.നും മക്കള്‍ക്കും'' വയലിനില്‍ ആവിഷ്‌കരിച്ചു.
``അടൂര്‍ഭാസി ഹാസ്യം അങ്ങേയറ്റം ഉദാത്തമായി കൈകാര്യം ചെയ്‌ത നടനായിരുന്നു.
അഭിനയത്തില്‍ ഏറ്റം വിഷമം പിടിച്ചതാണ് ഹാസ്യം. അതില്‍ പ്രാഗത്ഭ്യം തെളിച്ചാല്‍ ഏതു
റോളും കൈകാര്യം ചെയ്യാനാവും. `മോഹിനിയാട്ടം' എന്ന എന്റെ ചിത്രത്തില്‍ ഭാസി
നായകനായിരുന്നു. എന്നും ഒരു `ഡയറക്‌ടേഴ്‌സ് ആക്‌ടര്‍'- ശ്രീകുമാരന്‍തമ്പി
പറഞ്ഞു.
ആരെയും ചിരിപ്പിക്കുന്ന ആ നടന്‍ ദു:ഖങ്ങളില്‍ സ്വയം കരയാതെ
എല്ലാവരെയും സന്തോഷത്തിലാറാടിച്ചു-മധു ഓര്‍മ്മച്ചെപ്പ് തുറന്നു. ഇരുപതിലേറെ വര്‍ഷം
അടൂരിനെ പ്രതിനിധികരിച്ച തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍ ഭാസിയും കുടുംബവുമായുള്ള തന്റെ
ഉഷ്‌മളമായ ഓര്‍മ്മകള്‍ പങ്കുവച്ചു. മനോരമ എഡിറ്റോറിയല്‍ ഡയറക്‌ടര്‍ തോമസ്
ജേക്കബ്ബും അനുസ്‌മരണത്തില്‍ പങ്കുചേര്‍ന്നു.