Image

ഗോലാഘാട്ടിലെ ആദിവാസി കര്‍ഷകര്‍ (കഥ: സുനില്‍ എം.എസ്‌)

Published on 14 December, 2014
ഗോലാഘാട്ടിലെ ആദിവാസി കര്‍ഷകര്‍ (കഥ: സുനില്‍ എം.എസ്‌)
`ഈ റെയിലിന്റെ അപ്പുറം നാഗന്മാരുടേതാണ്‌.'

ആസ്സാമിലെ ഗോലാഘാട്ടില്‍ നിന്ന്‌ അന്‍പതു കിലോമീറ്റര്‍ അകലെ സരുപ്പത്ഥറില്‍ റെയില്‍വേ ലൈനിനോടു സമാന്തരമായുള്ള പാടവരമ്പത്തെ നടപ്പാതയിലൂടെ ഞാന്‍ സൂക്ഷിച്ചു ബൈക്കോടിയ്‌ക്കുമ്പോള്‍ പുറകിലിരുന്നിരുന്ന ഗുരിയ ഹിന്ദിയില്‍ പറഞ്ഞു.

ഗോലാഘാട്ടില്‍ നിന്ന്‌ സരുപ്പത്ഥറിലേയ്‌ക്കുള്ള യാത്രയുടെ ഭൂരിഭാഗവും ഇടതൂര്‍ന്ന വനമദ്ധ്യത്തിലൂടെയുള്ള നാഷണല്‍ ഹൈവേ 39ല്‍ക്കൂടിയാണ്‌. ഇന്നിപ്പോള്‍ത്തന്നെ മടങ്ങിപ്പോകാനുള്ളതും അതിലൂടെത്തന്നെയാണ്‌. പകല്‍ സമയങ്ങളില്‍ ആ ഹൈവേയാത്ര അനുഭൂതിയുണര്‍ത്തുന്നതാണെങ്കിലും ഇരുട്ടിയ ശേഷം അതില്‍ പലതരത്തിലുള്ള അപായങ്ങളും പതിയിരിയ്‌ക്കുന്നുണ്ടാകാമെന്ന്‌ ഗോലാഘാട്ട്‌ ആദിവാസി വികാസ്‌ സമിതിയുടെ പ്രസിഡന്റും വന്ദ്യവയോധികനുമായ അര്‍ജുന്‍ ടോപ്‌നോ മുന്നറിയിപ്പു തന്നിരുന്നു. സമാനമായ ഉപദേശം തന്നെയായിരുന്നു സമിതി സെക്രട്ടറി മുര്‍മുവിന്റേതും. വനത്തില്‍ കാട്ടാനയും പുലിയുമൊക്കെയുണ്ടെങ്കിലും മനുഷ്യര്‍ക്ക്‌ കൂടുതല്‍ ആപത്തുകളും മനുഷ്യരില്‍ നിന്നു തന്നെ.

സരുപ്പത്ഥറിലെ സന്ദര്‍ശനങ്ങളെല്ലാം അവസാനിപ്പിച്ച്‌, ഇരുട്ടുന്നതിനു മുന്‍പു തന്നെ എന്‍ എച്ച്‌ 39ലൂടെയുള്ള മടക്കയാത്ര നടത്തി ഗോലാഘാട്ടില്‍ എത്തിയിരിയ്‌ക്കണം എന്നായിരുന്നു സമിതി ഭാരവാഹികളുടെ സ്‌നേഹപൂര്‍വ്വമുള്ള ഉപദേശങ്ങളുടെ കാതല്‍. ഇപ്പോള്‍ മൂന്നര മണി കഴിഞ്ഞതേയുള്ളു, എങ്കിലും കുറേശ്ശെ ഇരുട്ടു പരന്നു തുടങ്ങിയിരിയ്‌ക്കുന്നു. ആസ്സാമില്‍ നാലു മണി കഴിയുമ്പോഴേയ്‌ക്ക്‌ ഇരുട്ടാകും, ദീപങ്ങള്‍ തെളിയും. ഇനി ഒരിടത്തുകൂടി ചെന്നെത്താനുണ്ട്‌. അതിനു ശേഷം മടക്കയാത്ര.

ഇവിടേയ്‌ക്ക്‌ ഇതിനു മുന്‍പ്‌ അനേകം തവണ വന്നു കഴിഞ്ഞിട്ടുള്ളതാണ്‌. പല മാസങ്ങളായി മിയ്‌ക്കവാറും എല്ലാ ആഴ്‌ചകളിലും ഇവിടെയെത്തുന്നു. സമിതിഭാരവാഹികളുടെ ഉപദേശമനുസരിച്ച്‌ ഇരുട്ടുന്നതിനു മുന്‍പു തന്നെ ആ യാത്രകളെല്ലാം തീര്‍ത്തു മടങ്ങിയിരുന്നു. ഇന്ന്‌ പതിവിലുമല്‌പം വൈകിയിരിയ്‌ക്കുന്നു. അതുകൊണ്ട്‌ ഞാനല്‌പം ധൃതിയിലായിരുന്നു.

ചുളുചുളെക്കുത്തുന്ന ജനുവരിമാസത്തണുപ്പ്‌. ഉള്ളില്‍ സ്വെറ്ററും പുറത്ത്‌ ജാക്കറ്റും. എന്നിട്ടും തണുപ്പ്‌ അരിച്ചുകയറാന്‍ തുടങ്ങിയിരിയ്‌ക്കുന്നു. ഗുരിയയ്‌ക്കാകട്ടെ ചെറിയൊരു നാഗാ ഷാള്‍ മാത്രം. തണുപ്പിനെ പ്രതിരോധിയ്‌ക്കാന്‍ പറ്റിയതാണ്‌ നാഗാ ഷാള്‍. പക്ഷേ, അതാണെങ്കില്‍ കാറ്റില്‍ പറന്നുകൊണ്ടിരിയ്‌ക്കുന്നു. അതു പറന്നു പോകാതിരിയ്‌ക്കാന്‍ ഗുരിയ ഇടത്തുകൈ കൊണ്ട്‌ കഴുത്തിനു താഴെ ഷാള്‍ കൂട്ടിപ്പിടിച്ചിരിയ്‌ക്കുന്നു. അതിന്റെ സ്വതന്ത്രമായ അറ്റങ്ങള്‍ കാറ്റില്‍ പറക്കുന്നത്‌ ബൈക്കിന്റെ രണ്ടു കണ്ണാടികളിലൂടെ എനിയ്‌ക്കു കാണാം. ഇവിടെത്തന്നെ ജനിച്ചു വളര്‍ന്ന ഗുരിയയ്‌ക്ക്‌ ഇവിടുത്തെ തണുപ്പ്‌ പരിചിതമായിരിയ്‌ക്കണം. പാടവരമ്പിലുള്ള കുണ്ടിലും കുഴിയിലും ബൈക്ക്‌ ഇറങ്ങിക്കയറുന്നതിനിടയില്‍ തെറിച്ചു പോകാതിരിയ്‌ക്കാന്‍ വലത്തുകൈ കൊണ്ട്‌ ഗുരിയ ബൈക്കിന്റെ പുറകില്‍ അള്ളിപ്പിടിച്ചിരുന്നു. ഗുരിയയ്‌ക്ക്‌ ബൈക്കിന്മേലിരുന്നു യാത്ര ചെയ്‌ത്‌ വലിയ തഴക്കമില്ല.

`നാഗാലാന്റ്‌ ഇത്രയ്‌ക്കടുത്താണെന്നു വിചാരിച്ചിരുന്നില്ല.' ഞാന്‍ പറഞ്ഞു.

ഇതിനകം പല തവണ ഈ വഴിയിലൂടെ വരികയും പോകുകയും ചെയ്‌തിട്ടുണ്ടെങ്കിലും നാഗാലാന്റിന്റെ അരികത്തുകൂടിയായിരുന്നു ആ യാത്രകളെല്ലാമെന്ന്‌ ഇപ്പോഴാണറിയുന്നത്‌. റെയില്‍പ്പാതയ്‌ക്കപ്പുറത്ത്‌ നാഗാലാന്റും നാഗാലാന്റിനപ്പുറത്ത്‌ ബര്‍മ്മയും. ചുരുക്കത്തില്‍ ഏകദേശം ഇരുനൂറ്റന്‍പതു കിലോമീറ്റര്‍ മാത്രമകലെ ഒരു വിദേശരാജ്യം. ഏതെങ്കിലുമൊരു വിദേശരാജ്യത്തോട്‌ ഇത്രത്തോളം അടുത്തു ചെല്ലുന്നത്‌ ഇതാദ്യമായാണ്‌.

റെയിലിനിപ്പുറത്ത്‌ ആസ്സാം. റെയിലിനപ്പുറത്ത്‌ നാഗാലാന്റ്‌. എന്നിട്ടും ഇപ്പുറത്തേയും അപ്പുറത്തേയും ഭൂപ്രകൃതികള്‍ തമ്മില്‍ പ്രകടമായ യാതൊരു വ്യത്യാസവുമില്ല. കേരളത്തിലെ കൃഷിയിടങ്ങളിലെപ്പോലെ തന്നെ. എങ്ങും പച്ചപ്പും മരങ്ങളും മാത്രം. കേരവൃക്ഷങ്ങള്‍ കൂടിയുണ്ടായിരുന്നെങ്കില്‍ തനി കേരളമായേനെ.

`വോ ലോഗ്‌ കെഹത്തേ ഹെ കി യേ സബ്‌ നാഗാലാന്റ്‌ കേ ദീമാപ്പൂര്‍ ഡിസ്‌ട്രിക്‌റ്റ്‌ മേ ഹെ. സബ്‌ ഗൊണ്ടഗൊല്‍ ഇസലിയേ തോ!' ഈ പ്രദേശമെല്ലാം നാഗാലാന്റിന്റെ ദിമാപ്പൂര്‍ ജില്ലയില്‍ പെട്ടതാണെന്നാണു നാഗന്മാര്‍ അവകാശപ്പെടുന്നത്‌. എല്ലാ കുഴപ്പങ്ങള്‍ക്കും കാരണം അവരുടെ ആ അവകാശവാദമാണെന്ന്‌ ഗുരിയ.

എന്തു കുഴപ്പം?

ആപ്‌ നെ സുനാ നഹി? ആശ്ചര്യത്തോടെയായിരുന്നു, ഗുരിയയുടെ ചോദ്യം. ഒരു രാത്രിയുടെ മറവില്‍ നാഗന്മാര്‍ കുന്തവും വാളുമായി വന്ന്‌ ആസ്സാമിലെ ആയിരം ആദിവാസികളെ കുത്തിയും വെട്ടിയും കൊലപ്പെടുത്തിയ കാര്യം സാബ്‌ ഇതു വരെ അറിഞ്ഞിട്ടില്ലെന്നോ! ഏതു ദിവസവും നാഗന്മാരത്‌ ആവര്‍ത്തിച്ചേയ്‌ക്കാമെന്ന ഭീതിയിലാണ്‌ ആദിവാസികള്‍ ദിവസങ്ങള്‍ തള്ളിനീക്കുന്നത്‌.

മൂവായിരത്തെഴുനൂറു കിലോമീറ്ററകലെ, അങ്ങു ദൂരെയുള്ള കേരളത്തില്‍ സുഖമായി കിടന്നുറങ്ങുമ്പോള്‍ ആസ്സാം നാഗാലാന്റ്‌ അതിര്‍ത്തിപ്രദേശത്തെ സംഘര്‍ഷത്തെപ്പറ്റി ഞാ!നെങ്ങനെയറിയാന്‍! ഇത്തരം സംഘര്‍ഷങ്ങളൊന്നും കേരളത്തിലില്ല. ഗുരിയയ്‌ക്ക്‌ ദൈവത്തിന്റെ സ്വന്തം നാടിനെപ്പറ്റി ഞാനൊരു ചെറു വിവരണം നല്‍കി.

ആസ്സാമും നാഗാലാന്റും തമ്മില്‍ അതിര്‍ത്തിത്തര്‍ക്കങ്ങള്‍ ദീര്‍ഘകാലമായി നിലവിലുണ്ട്‌. ഗുരിയ വിശദീകരിച്ചു തന്നു. ഈ റെയില്‍പ്പാളം വരെയുള്ള ഭൂമി തങ്ങളുടേതാണെന്നു നാഗാലാന്റ്‌. അങ്ങനെയല്ല, നാഗാലാന്റിന്റെ അതിര്‍ത്തി ഇനിയും ഏറെ കിലോമീറ്റര്‍ അപ്പുറത്താണെന്ന്‌ ആസ്സാമും.

നാഗാപോലീസ്‌ ഇടയ്‌ക്കിടെ വന്ന്‌ തര്‍ക്കപ്രദേശത്തു കൃഷിചെയ്യുന്ന പാവപ്പെട്ട ആദിവാസികളെ ഭീഷണിപ്പെടുത്തി തിരിച്ചു പോകുന്നു. എന്നാല്‍ ആസ്സാം പോലീസു വന്ന്‌ നാഗന്മാരെ നിലയ്‌ക്കു നിര്‍ത്തുന്നതിനു പകരം അവരും കുതിര കയറുന്നത്‌ ആദിവാസികളുടെ മേല്‍ തന്നെ. ഗുരിയയുടെ ശബ്ദത്തില്‍ ക്ഷോഭം വ്യക്തമായിരുന്നു.

കുറ്റക്കാരായ നാഗന്മാരെ പിടികൂടിയില്ലേ?

ഇല്ല. ഒറ്റയാളെപ്പോലും ഇതുവരെ പിടിച്ചിട്ടില്ല. ഗുരിയ നിരാശപ്പെട്ടു. ആദിവാസികള്‍ കൂട്ടത്തോടെ ഓടിപ്പോന്നു. സര്‍ക്കാര്‍ അവരെ ക്യാമ്പുകളില്‍ പാര്‍പ്പിച്ചു. കുറേ നാള്‍ കഴിഞ്ഞപ്പോള്‍ അവരില്‍ ചിലര്‍ തിരിച്ചു വന്നു. പക്ഷേ ഒരുപാടു പേര്‍ക്ക്‌ സകലതും നഷ്ടപ്പെട്ടു.

ആയിരക്കണക്കിനു ചതുരശ്രകിലോമീറ്റര്‍ വരുന്ന തര്‍ക്കപ്രദേശത്ത്‌ ആസ്സാമിലെ ആദിവാസികള്‍ക്കാണു ഭൂരിപക്ഷം. നാഗന്മാര്‍ എണ്ണത്തില്‍ കുറവാണെങ്കിലും അവരുടെ സാമ്പത്തികനില താരതമ്യേന മെച്ചപ്പെട്ടതാണ്‌. കൃഷിയില്‍ വലിയ താത്‌പര്യമില്ലാത്ത നാഗന്മാരുടെ പക്കല്‍ ഭൂമി ധാരാളം. ഇരുപതും മുപ്പതും ബിഗ വീതം. രണ്ടര ബിഗ ഒരേക്കറിനു തുല്യമാണ്‌. ഒരു ബിഗ അഞ്ചു ഖട്ട, ഒരു ഖട്ട ഇരുപതു ലെച്ച, അങ്ങനെ പോകുന്നു, ആസ്സാമിലെ ഭൂമിയളവുകള്‍. ജന്മനാല്‍ കര്‍ഷകരായ ആസ്സാമിലെ ആദിവാസികളുടെ പക്കലാകട്ടെ ഭൂമി പൊതുവില്‍ കുറവ്‌: രണ്ടോ മൂന്നോ ബിഗ. അങ്ങേയറ്റം നാലോ അഞ്ചോ മാത്രം. വൈരുദ്ധ്യം തന്നെ. കര്‍ഷകന്‌ ആവശ്യത്തിനു കൃഷിഭൂമിയില്ല. ഇതാണിവിടത്തെ പ്രശ്‌നവും.

എന്നാണീ അക്രമങ്ങള്‍ സംഭവിച്ചത്‌?

കുറച്ചു കൊല്ലങ്ങളേ ആയുള്ളു.

ആശ്വാസമായി. ഗുരിയ പറഞ്ഞതു കേട്ടപ്പോള്‍ ആദ്യം കരുതിയത്‌ ഇക്കഴിഞ്ഞ ആഴ്‌ചയോ മറ്റോ ആണ്‌ കൂട്ടക്കൊല നടന്നത്‌ എന്നായിരുന്നു. കാഴ്‌ചയ്‌ക്ക്‌ ഇപ്പുറത്തെപ്പോലെ തന്നെ ശാന്തമായ ഗ്രാമങ്ങളാണ്‌ റെയില്‍പ്പാതയ്‌ക്കപ്പുറവും. ദ സോള്‍ ഓഫ്‌ ഇന്ത്യാ ലിവ്‌സ്‌ ഇന്‍ ഇറ്റ്‌സ്‌ വില്ലേജസ്‌. ഗാന്ധിജിയുടെ വാക്കുകള്‍ ഉദ്ധരിച്ചു. ഗുരിയയ്‌ക്കു മനസ്സിലായിക്കാണില്ല. അര്‍ത്ഥം പറഞ്ഞു കൊടുത്തു. ഭാരത്‌ കാ ആത്മാ അപ്‌നേ ഗാവോം മേ ഹെ. മത്‌ലബ്‌, ഗാവ്‌ വാലേ അച്ഛേ ഹെ.

കുന്തവും വടിവാളുമായി വന്ന്‌ ആദിവാസികളെ വെട്ടിനുറുക്കിയ നാഗന്മാരെ ഭാരതത്തിന്റെ ആത്മാക്കളായി കണക്കാക്കാന്‍ ബുദ്ധിമുട്ടു തോന്നിയതുകൊണ്ടായിരിയ്‌ക്കാം, ഗുരിയ നിശ്ശബ്ദനായി. അദ്ധ്വാനശീലരായ, പാവപ്പെട്ട, നിസ്സഹായരായ ആദിവാസികളെ വെട്ടിനുറുക്കിയ നാഗന്മാരുടെ വില്ലേജുകളില്‍ ഭാരതത്തിന്റെ ആത്മാവുണ്ടാകാനിടയില്ലെന്ന്‌ എനിയ്‌ക്കും തോന്നി. അക്രമമുള്ളിടത്ത്‌ ആത്മാവുണ്ടാവില്ല, ആത്മാവുള്ളിടത്ത്‌ അക്രമവുമുണ്ടാവില്ല. ഇത്‌ എന്റെ തത്വം. ഗുരിയയുടേയും ചിന്ത ഏതാണ്ടതൊക്കെത്തന്നെ ആയിരിയ്‌ക്കണം.

`രുക്കോ സാബ്‌, ഗാഡി രുക്കോ.' ബൈക്ക്‌ കയറിയും ഇറങ്ങിയും മുന്നോട്ടു പൊയ്‌ക്കൊണ്ടിരിയ്‌ക്കുമ്പോള്‍ പെട്ടെന്ന്‌ ഗുരിയ പറഞ്ഞു. ഞങ്ങളൊരു ചായക്കടയുടെ മുന്നിലെത്തിയിരുന്നു. മുട്ടറ്റം വരുന്നൊരു മുണ്ടു പുതച്ച്‌, ഒരു കല്ലിന്മേല്‍ ചാരിനിന്ന്‌ ചുടുചായ നുണഞ്ഞുകൊണ്ടിരുന്ന ഒരാളെ ഗുരിയ വിളിച്ചു. `ഓ, ഹോറോ, ഇധറാ.'

തേടിയ വള്ളി കാലില്‍ച്ചുറ്റി. കഴിഞ്ഞ രണ്ടു മൂന്നു കിലോമീറ്റര്‍ വണ്ടി ഓടിച്ചത്‌ ഈ ഹോറോവിനെ മാത്രം കാണാന്‍ വേണ്ടിയായിരുന്നു. കഴിഞ്ഞ ആഴ്‌ചകളില്‍ ഹോറോവിന്റെ വീടുവരെ പോകേണ്ടി വന്നിരുന്നു. എന്തായാലും ഇരുട്ടു പരക്കാറായ ഈ സമയത്ത്‌ ഇനിയും അകലെയുള്ള അയാളുടെ വീട്ടിലേയ്‌ക്കു പോകാതെ കഴിഞ്ഞു. വരമ്പത്തുള്ള നടപ്പാതയിലൂടെ ബൈക്കോടിയ്‌ക്കുന്നതില്‍ വലിയ സുഖമില്ല. ചില വഴികള്‍ ദുര്‍ഘടം പിടിച്ചതുമാണ്‌. ചെറിയ സര്‍ക്കസ്സു തന്നെ ഇടയ്‌ക്കു വേണ്ടി വരും.

ഞാന്‍ ബൈക്ക്‌ ചായക്കടയുടെ മുന്നില്‍ നിര്‍ത്തി. ഞങ്ങളെക്കണ്ട്‌ ഹോറോ ചായ കല്ലിന്മേല്‍ത്തന്നെ വച്ച്‌, കൈകൂപ്പിക്കൊണ്ട്‌ ഓടി വന്നു. ചരിച്ചുകുത്തിയിരുന്ന ലുങ്കിയുടെ മടിക്കുത്തില്‍ നിന്നോ അടിയില്‍ ധരിച്ചിരുന്ന നിക്കറിന്റെ പോക്കറ്റില്‍ നിന്നോ ആയിരിയ്‌ക്കണം, ഒരു കടലാസ്സുപൊതിയെടുത്തു നീട്ടി. പണം ഹോറോ ഞങ്ങള്‍ക്കായി കരുതി വച്ചിരുന്നിരിയ്‌ക്കണം.

`യെ കിത്ത്‌നാ ഹെ?' പൊതി വാങ്ങിക്കൊണ്ടു ഗുരിയ ചോദിച്ചു. ഹോറോ ഞങ്ങളുടെ വരവു പ്രതീക്ഷിച്ചിരുന്നു കാണണം. കഴിഞ്ഞ കുറേ ആഴ്‌ചകളായി പതിവുള്ളതാണ്‌ ഇതേ ദിവസത്തെ വരവ്‌.

ഹോറോ എന്തോ പറഞ്ഞു. സ്വന്തം ഭാഷയില്‍. ഇവരൊക്കെ പണ്ട്‌ ഒറീസ, ഝാര്‍ക്കണ്ട്‌, ബീഹാര്‍ എന്നിവിടങ്ങളില്‍ നിന്ന്‌ ഒന്നര നൂറ്റാണ്ടിനു മുന്‍പ്‌ കുടിയേറിപ്പാര്‍ത്തവരുടെ പിന്‍തുടര്‍ച്ചക്കാരാണ്‌. ഒറിയയുടേയും ഹിന്ദിയുടേയും ആസ്സമീസിന്റേയുമെല്ലാം നാടന്‍ രൂപങ്ങള്‍ ചേര്‍ന്നൊരു മണിപ്രവാളമാണ്‌ അവര്‍ സംസാരിയ്‌ക്കുന്നത്‌. ഹോറോ പറഞ്ഞത്‌ ഇരുനൂറ്റന്‍പതു രൂപയെന്ന്‌ ഗുരിയ എനിയ്‌ക്കു തര്‍ജ്ജമ ചെയ്‌തു തന്നു.

ഞാന്‍ പൊതിയഴിച്ച്‌ തുകയെണ്ണി നോക്കി, രസീതൊപ്പിട്ടു കൊടുത്തു. `വില്‍ ബി അക്കൌണ്ടഡ്‌ ഓണ്‍ ദ നെക്‌സ്റ്റ്‌ വര്‍ക്കിംഗ്‌ ഡെ' എന്നു വലിയ സീല്‍ രസീതില്‍ അടിച്ചിട്ടുണ്ട്‌. ജോര്‍ഹാട്ടില്‍ മടങ്ങിച്ചെല്ലുമ്പോള്‍ ഇന്നര്‍ദ്ധരാത്രിയാകും. നാളെ മാത്രമേ തുക ബാങ്കിലടച്ച്‌ ഹോറോയുടെ ലോണില്‍ വരവു വയ്‌ക്കാനാകുകയുള്ളു.

എന്റെ പക്കലുള്ള ടൈപ്പു ചെയ്‌ത ലിസ്റ്റില്‍ ഹോറോയുടെ പേരു കണ്ടു പിടിച്ച്‌ അതില്‍ അന്നത്തെ അടവ്‌ ഇരുനൂറ്റന്‍പതു രൂപയെന്നു രേഖപ്പെടുത്തി. അടയ്‌ക്കാനിനി ശേഷിയ്‌ക്കുന്ന തുക അറുനൂറ്റന്‍പത്താറ്‌. അത്‌ ഹോറോവിനെ അറിയിച്ചു. അതിനു നേരേ ഹോറോവിനെക്കൊണ്ട്‌ ഒപ്പിടീച്ചു. ഒരു ചിത്രം വരയാണ്‌ ഹോറോവിന്റെ ഒപ്പ്‌. തുടര്‍ന്ന്‌ ഗുരിയയും ഞാനും ഒപ്പിട്ടു.

ഇന്നത്തെ എല്ലാ പിരിവുകളും ഈ ലിസ്റ്റിലുണ്ട്‌. ഗോലാഘാട്ടില്‍ നിന്നു മടങ്ങുന്നതിനു മുന്‍പ്‌ ഇതിന്റെ ഒരു കോപ്പി ഗോലാഘാട്ട്‌ ആദിവാസി വികസനസമിതി പ്രസിഡന്റായ ടോപ്‌നോയേയോ സെക്രട്ടറിയായ മുര്‍മുവിനേയോ ഏല്‍പ്പിയ്‌ക്കണം. ആര്‌, എത്രയൊക്കെ തന്നു, ഇനി എത്രയൊക്കെ തരാനുണ്ട്‌ എന്നുള്ളതിനെപ്പറ്റി ആര്‍ക്കും യാതൊരാശയക്കുഴപ്പവും ഉണ്ടാകാന്‍ പാടില്ല.

`ബാക്കി കൊബ്‌?' ഗുരിയ ചോദിച്ചു. ശേഷിയ്‌ക്കുന്ന തുക മുഴുവനും അടുത്ത മൂന്നാഴ്‌ച കൊണ്ട്‌ തന്നു തീര്‍ത്തോളാമെന്ന്‌ ഹോറോ ഉറപ്പു നല്‍കി.

ഈ സാബിനെ മൂന്നു തവണ വരുത്തി ബുദ്ധിമുട്ടിയ്‌ക്കാതെ അടുത്ത ഒരൊറ്റത്തവണ കൊണ്ടു തന്നെ മുഴുവന്‍ തുകയും തന്നു തീര്‍ക്കാന്‍ ഗുരിയ നിര്‍ദ്ദേശിച്ചപ്പോള്‍ ഹോറോ വിഷണ്ണനായി നിന്നു.

ഹോറോ സൂചിപ്പിച്ച മൂന്നാഴ്‌ച സമയം അനുവദിച്ചുകൊടുക്കുന്നതിനു പകരം, ശേഷിച്ച തുക മുഴുവനും അടുത്തയാഴ്‌ച തന്നെ തന്നു തീര്‍ത്തോളണം എന്നു ഹോറോവിനോടു കര്‍ക്കശമായി പറയുന്നുവെന്നു കരുതുക. ഹോറോ തന്റെ ഭൂമിയുടെ പട്ടയവുമായി നേരേ പോകുന്നത്‌ കൊള്ളപ്പലിശക്കാരുടെ അടുത്തേയ്‌ക്കായിരിയ്‌ക്കും. മറ്റൊരു വഴിയും ഹോറോവിന്റെ മുന്‍പിലില്ല.

വര്‍ഷങ്ങള്‍ക്കു മുന്‍പ്‌ ഈ ആദിവാസി കര്‍ഷകരില്‍ മിയ്‌ക്കവരുടേയും സ്ഥിതി അതായിരുന്നു. പട്ടയം കിട്ടിയ ഭൂമി സ്വന്തമായുണ്ടെങ്കിലും, കൃഷിയിറക്കാനുള്ള പണം അവരുടെ പക്കലുണ്ടാവാറില്ല. പണം കൊള്ളപ്പലിശയ്‌ക്കെടുത്ത്‌ കൃഷിയിറക്കുന്നു. കൃഷിയ്‌ക്കെന്നല്ല, പെട്ടെന്നുണ്ടാകുന്ന എല്ലാ അത്യാവശ്യങ്ങള്‍ക്കും ഈ കൃഷിക്കാര്‍ സമീപിയ്‌ക്കുന്നത്‌ കൊള്ളപ്പലിശക്കാരെയാണ്‌. പിന്നീടു കിട്ടുന്ന വിളവു മുഴുവനും കൊള്ളപ്പലിശക്കാരന്‌. കടം ഒരിയ്‌ക്കലും തീരുകയില്ല. തുടര്‍ന്നുള്ള മാസങ്ങളില്‍ ഓരോരോ ആവശ്യങ്ങള്‍ക്കായി വീണ്ടും കടം വാങ്ങുന്നു. കടബാദ്ധ്യത വര്‍ദ്ധിയ്‌ക്കുന്നു. കര്‍ഷകന്‍ കടക്കെണിയില്‍ ആഴ്‌ന്നാഴ്‌ന്നു പോകുന്നു. കടക്കെണിയില്‍ നിന്നുള്ള മോചനം മരീചികയായി മാറുന്നു.

മോചനമില്ലാത്ത ഈ കടക്കെണിയില്‍ നിന്ന്‌ ആദിവാസി കര്‍ഷകരെ മോചിപ്പിയ്‌ക്കാന്‍ വേണ്ടിയാണ്‌ ഹോറോവിനെപ്പോലുള്ള മുന്നൂറോളം കര്‍ഷകര്‍ക്ക്‌ പ്രതിവര്‍ഷം വെറും നാലു ശതമാനം വരുന്ന പലിശയ്‌ക്ക്‌ ബാങ്ക്‌ ലോണ്‍ കൊടുത്തത്‌. കൊള്ളപ്പലിശയില്‍ നിന്നു തങ്ങള്‍ മോചിപ്പിച്ച കര്‍ഷകനെ വീണ്ടും കടക്കെണിയിലേയ്‌ക്കു തള്ളിവിടാന്‍ ബാങ്ക്‌ ആഗ്രഹിയ്‌ക്കുന്നുണ്ടാവില്ല. മാത്രമല്ല, അങ്ങനെ അവരെ വീണ്ടും കടക്കെണിയിലേയ്‌ക്കു തള്ളിവിടുന്നത്‌ ഈ മോചനപദ്ധതിയുടെ ഉപജ്ഞാതാക്കളില്‍ ഒരാളായ എനിയ്‌ക്കു പ്രാണസങ്കടമുള്ള കാര്യവുമാണ്‌.

ലോണെടുത്ത മിയ്‌ക്ക കര്‍ഷകരും ഇപ്പോള്‍ ഉത്സാഹപൂര്‍വ്വം തിരിച്ചടവു നടത്തിക്കൊണ്ടിരിയ്‌ക്കുന്നു. ഹോറോവിനെപ്പോലെ തന്നെ മറ്റുള്ളവരും തുടര്‍ന്നുള്ള ഏതാനും ആഴ്‌ചകള്‍ക്കുള്ളില്‍ താന്താങ്ങളുടെ ലോണുകള്‍ പൂര്‍ണ്ണമായും അടച്ചു തീര്‍ക്കാന്‍ ശ്രമിയ്‌ക്കുമെന്ന സൂചനയും വ്യക്തമായിക്കഴിഞ്ഞിരിയ്‌ക്കുന്നു. ലോണുകളിലെ തിരിച്ചടവ്‌ കഴിഞ്ഞയാഴ്‌ച എണ്‍പത്തഞ്ചു ശതമാനത്തിലെത്തിയിരുന്നു. ഇനിയുള്ള മൂന്നോ നാലോ ആഴ്‌ചകള്‍ കൊണ്ട്‌ അത്‌ തൊണ്ണൂറ്റഞ്ചു ശതമാനമായി ഉയരുമെന്ന പ്രതീക്ഷ ബലപ്പെട്ടിരിയ്‌ക്കുന്നു. ഇത്തരം ലോണുകളില്‍ തൊണ്ണൂറ്റഞ്ചു ശതമാനം തിരിച്ചടവുണ്ടാകുന്നത്‌ കേരളത്തില്‍പ്പോലും വിരളമാണ്‌.

അതുകൊണ്ട്‌ ശേഷിയ്‌ക്കുന്ന തുകയടച്ചു തീര്‍ക്കാന്‍ ഹോറോവിന്‌ മൂന്നാഴ്‌ച വേണമെങ്കില്‍ അതങ്ങനെ തന്നെയാകട്ടെ.

ഹോറോയ്‌ക്ക്‌ സന്തോഷമായി. കൊച്ചു കൊച്ചു കാര്യങ്ങള്‍ മാത്രം മതി ഈ പാവപ്പെട്ട ആദിവാസി കര്‍ഷകരെ സന്തോഷിപ്പിയ്‌ക്കാന്‍.

`ഗരം ചായ്‌ മിലേഗാ?' ഞാന്‍ ചായക്കടയിലേയ്‌ക്കു ചെന്നു. അവിടെ ചായ കുടിച്ചുകൊണ്ടിരുന്നവരെല്ലാം ഞങ്ങളെക്കണ്ട്‌ ആദരപൂര്‍വ്വം എഴുന്നേറ്റു തൊഴുതു. ചായക്കടയുടെ മുന്നിലിട്ടിരുന്ന കയറ്റു കട്ടിലില്‍ ഇരിയ്‌ക്കാന്‍ അവര്‍ ക്ഷണിച്ചു, `അഹോ, അഹോ, ബൊഹൊ, ബൊഹൊ'. വരൂ, ഇരിയ്‌ക്കൂ എന്നായിരിയ്‌ക്കണം.

പാവങ്ങളാണ്‌ ഇവിടുത്തെ ഈ ആദിവാസികള്‍. സ്‌നേഹസമ്പന്നരും. ഏതാനും മാസം കൊണ്ട്‌ അപരിചിതനായ എനിയ്‌ക്കു പോലും ആദിവാസി കര്‍ഷകരുടെ സ്‌നേഹം അനുഭവപ്പെടാന്‍ തുടങ്ങി എന്നതാണു വാസ്‌തവം. ലോണെടുത്തിട്ടു തിരിച്ചടയ്‌ക്കാതെ മനുഷ്യരെ ബുദ്ധിമുട്ടിയ്‌ക്കുന്ന കൂട്ടര്‍ എന്ന അവജ്ഞ പാടേ മാറി, സഹതാപവും സഹായവും അര്‍ഹിയ്‌ക്കുന്ന സഹജീവികള്‍ എന്ന വീക്ഷണം കൈവന്നു. കഷ്ടപ്പാടുകള്‍ സഹിച്ച്‌, മുഖ്യാഹാരമായ അരി ഉത്‌പാദിപ്പിച്ച്‌ അന്യരുടെ ജീവിതം സുഖകരമാക്കുന്ന വിലപ്പെട്ട മനുഷ്യരാണിവര്‍ എന്ന തിരിച്ചറിവും കഴിഞ്ഞ ഏതാനും മാസങ്ങള്‍ കൊണ്ട്‌ കൈവന്നിരിയ്‌ക്കുന്നു.

തണുപ്പിനിടയില്‍ കിട്ടിയ ചൂടന്‍ ചായ ചൂടോടെ മൊത്തുന്നിനിടയില്‍ ഗുരിയ എല്ലാവരുമായും കുശലപ്രശ്‌നം നടത്തി. ഗുരിയയ്‌ക്ക്‌ എത്ര വയസ്സായെന്ന്‌ ഗുരിയയ്‌ക്കു പോലും കൃത്യമായ അറിവില്ല. `കോയീ പച്ചാസ്‌ സാഠ്‌' എന്നാണു ഗുരിയ പറയാറ്‌. അന്‍പത്‌, അറുപത്‌. മുടിയും താടിയും നരച്ചിട്ടുണ്ട്‌. എങ്കിലും ചുറുചുറുക്കുണ്ട്‌. ആ ചുറുചുറുക്കുകൊണ്ടാണ്‌ ഏതാനും മാസങ്ങളായി തുടര്‍ച്ചയായി ഞാനുമൊത്ത്‌ സഞ്ചരിയ്‌ക്കാനാകുന്നത്‌.

ഗുരിയയ്‌ക്ക്‌ ഇവിടങ്ങളിലെ എല്ലാ ആദിവാസികളും സുപരിചിതരാണ്‌. സകലര്‍ക്കും ഗുരിയ സുപരിചിതനുമാണ്‌. ഇവിടങ്ങളിലെ ആദിവാസികളുടെ ക്ഷേമത്തിനായി ഇതുപോലെ ഓടിനടന്നു കഷ്ടപ്പെടുന്നവര്‍ വേറെയുണ്ടാവില്ല. സ്വാര്‍ത്ഥമതിയായിരുന്നെങ്കില്‍ എന്നെ സഹായിയ്‌ക്കാനായി ഇങ്ങനെ ഇറങ്ങിത്തിരിയ്‌ക്കുമായിരുന്നില്ല. ആഴ്‌ചയില്‍ ആറു ദിവസവും അഞ്ചാറു മണിക്കൂര്‍ എനിയ്‌ക്കുവേണ്ടി യാതൊരു പ്രതിഫലേച്ഛയുമില്ലാതെ ഗുരിയ എനിയ്‌ക്കു വേണ്ടി ചെലവഴിയ്‌ക്കുന്നു. വാസ്‌തവത്തില്‍ എനിയ്‌ക്കു വേണ്ടിയല്ല, ആദിവാസികള്‍ക്കു വേണ്ടി എന്നു പറയണം.

ഞാന്‍ ആലോചിയ്‌ക്കാറുണ്ട്‌. ഗുരിയ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയായി മത്സരിച്ചാല്‍ ഗോലാഘാട്ട്‌ പ്രദേശത്തെ ആദിവാസികളുടെ നൂറു ശതമാനം വോട്ടും ഗുരിയയ്‌ക്കു കിട്ടും. ഒരിയ്‌ക്കല്‍ ഞാനക്കാര്യം ഗുരിയയോടു പറഞ്ഞെങ്കിലും ഗുരിയ അതു ശ്രദ്ധിച്ചു പോലുമില്ല. അത്തരം കാര്യങ്ങളില്‍ ഗുരിയയ്‌ക്കു താത്‌പര്യമില്ല.

ചായ കുടിച്ച്‌, ഞങ്ങള്‍ മടക്കയാത്ര തുടങ്ങി.

റെയില്‍പ്പാതയ്‌ക്കു സമാന്തരമായുള്ള പാടവരമ്പത്തെ ഒറ്റയടിപ്പാതയിലൂടെ മടക്കയാത്ര നടത്തിക്കൊണ്ടിരിയ്‌ക്കെ, ഗുരിയ ചോദിച്ചു, സാബ്‌, ക്ലോസു ചെയ്‌ത ഒരക്കൌണ്ടിനെ കാണണമെന്നു സാബ്‌ പറഞ്ഞിരുന്നു. ആ അക്കൌണ്ട്‌ ദാ, ആ കാണുന്ന വഴിയേ തിരിഞ്ഞു പോകുമ്പോഴാണുള്ളത്‌.

അല്‌പമകലെ ഗുരിയ ചൂണ്ടിക്കാണിച്ച ഒറ്റയടിപ്പാതയുടെ ഒരു ശാഖ റെയില്‍ കടന്ന്‌ അപ്പുറത്തേയ്‌ക്കു പോകുന്നു. റെയിലിനപ്പുറം നാഗാലാന്റിന്റെ തര്‍ക്കഭൂമി.

ഞാന്‍ ബൈക്കു നിര്‍ത്തി.

നാഗാലാന്റിന്റെ തര്‍ക്കഭൂമിയിലേയ്‌ക്കു കാലെടുത്തു വയ്‌ക്കുന്നതിനു മുന്‍പ്‌ ആലോചിയ്‌ക്കാനുണ്ട്‌. അറിഞ്ഞുകൊണ്ട്‌ ആപത്തിലേയ്‌ക്ക്‌ എടുത്തു ചാടിയിട്ടു കാര്യമില്ല. പില്‍ക്കാലത്തു ദുഃഖിയ്‌ക്കേണ്ടി വരും.

കുന്തവും വാളുമുപയോഗിച്ച്‌ ആദിവാസികളെ കൂട്ടക്കൊല ചെയ്‌ത നാഗന്മാരുള്ള തര്‍ക്കഭൂമി. നാഗാ പോലീസിനേക്കാളുപരിയായി, എന്‍ എസ്‌ സി എന്‍ എന്ന നാഗാ തീവ്രവാദി സംഘടന അരങ്ങു വാഴുന്ന ആ പ്രദേശത്തേയ്‌ക്കു കടക്കുന്നത്‌ ബുദ്ധിപരമാകുമോ? കുന്തം, വാള്‍ എന്നൊക്കെ കേള്‍ക്കുമ്പോള്‍ത്തന്നെ എന്നെയൊരു വിറയല്‍ ബാധിയ്‌ക്കാറുണ്ട്‌. എന്‍ എസ്‌ സി എന്നിന്റെ പക്കലാണെങ്കില്‍ കുന്തവും വാളുമല്ല, അവയേക്കാള്‍ കൂടുതല്‍ വിനാശകാരികളായ ഗ്രനേഡും തോക്കുമാണുള്ളത്‌. ചൈനയില്‍ നിന്ന്‌ അവര്‍ക്ക്‌ ആയുധങ്ങള്‍ കിട്ടുന്നു എന്നാണു വാര്‍ത്ത.

എന്റെ ശങ്ക കണ്ട്‌ ഗുരിയ ധൈര്യപ്പെടുത്തി: കുറച്ചു കാലമായി ഇവിടെ കുഴപ്പങ്ങളുണ്ടായിട്ടില്ല. തത്‌കാലം ഭയപ്പെടാന്‍ ഒന്നുമില്ല എന്നര്‍ത്ഥം.

ഇവിടുന്നെത്ര ദൂരമുണ്ട്‌? റെയിലിനപ്പുറത്തെ നാഗാലാന്റിലേയ്‌ക്കു നോക്കിക്കൊണ്ടു ഞാന്‍ ചോദിച്ചു. റെയിലിനപ്പുറത്ത്‌ പാടവരമ്പത്തുകൂടിയുള്ള ഒറ്റയടിപ്പാത തുടരുന്നു; അങ്ങു ദൂരെയത്‌ ഇരുണ്ട മരക്കൂട്ടങ്ങള്‍ക്കിടയില്‍ വഴി അപ്രത്യക്ഷമാകുന്നു. അവിടവിടെ വീടുകളുണ്ട്‌. അവയില്‍ ചെറു വിളക്കുകള്‍ തെളിഞ്ഞിരിയ്‌ക്കുന്നു. വൈദ്യുതിദീപങ്ങള്‍ എങ്ങുമില്ല. കേരളത്തിലെ ചില പഞ്ചായത്തുകള്‍ പൂര്‍ണ്ണവൈദ്യുതവല്‍ക്കരണം നേടിയതായി പത്രത്തില്‍ വായിച്ച കാര്യമോര്‍ത്തു. ഇവിടെ, ഈ പ്രദേശത്താകട്ടെ ഒരു ബള്‍ബു പോലും കാണുന്നില്ല.

പാഞ്ച്‌ മിനിറ്റ്‌. ഗുരിയ നിസ്സാരമായി പറഞ്ഞു.

ഗുരിയയുടെ അഞ്ചു മിനിറ്റ്‌ നമ്മുടെ അര മണിക്കൂറായെന്നു വരാം. വാച്ചില്‍ നോക്കി. സമയം നാലു മണി കഴിഞ്ഞിരിയ്‌ക്കുന്നു. അര മണിക്കൂര്‍ അങ്ങോട്ടും അരമണിക്കൂര്‍ തിരിച്ചിങ്ങോട്ടും. ആകെ ഒരു മണിക്കൂര്‍. ഇരുട്ടില്‍ വരമ്പത്തുകൂടി ബൈക്കോടിയ്‌ക്കേണ്ടി വരും. വരമ്പത്തുകൂടി മാത്രമല്ല, അതിനു ശേഷം ഇരുട്ടില്‍ അപായങ്ങള്‍ പതിയിരിയ്‌ക്കുന്ന എന്‍ എച്ച്‌ 39ലൂടെയും തിരികെ ബൈക്കോടിയ്‌ക്കേണ്ടി വരും. എന്‍ എച്ച്‌ 39ല്‍ പിടിച്ചുപറി, നാഗാ കലാപകാരികളുടെ തട്ടിക്കൊണ്ടു പോകല്‍, കാട്ടാന, പുലി എന്നിവയെയൊക്കെ നേരിടേണ്ടി വന്നേയ്‌ക്കാം.

പുതിയ ബുള്ളറ്റ്‌ ബൈക്ക്‌. ഫുള്‍ ചാര്‍ജ്ജുള്ള ബാറ്ററി. ഹെഡ്‌ലൈറ്റിനു നല്ല പ്രകാശമുണ്ടാകാറുണ്ട്‌. ആ പ്രകാശത്തില്‍ വരമ്പത്തുകൂടി ബൈക്കോടിയ്‌ക്കാന്‍ വലിയ ബുദ്ധിമുട്ടില്ല. എന്തായാലുമൊന്നു പൊയ്‌ക്കളയാം. പോയി വേഗം തിരിച്ചു പോരാം. ആളെ കാണുക, ലോണ്‍ അടച്ചു തീര്‍ത്തതിന്‌ കൈ പിടിച്ചു കുലുക്കി അഭിനന്ദിയ്‌ക്കുക, തിരികെപ്പോരുക. അത്ര തന്നെ. ഇന്നു കാണാനുണ്ടായിരുന്ന മറ്റെല്ലാവരേയും കണ്ടു കഴിഞ്ഞിരിയ്‌ക്കുന്നു, പ്രതീക്ഷിച്ച കളക്ഷനും കിട്ടിക്കഴിഞ്ഞിരിയ്‌ക്കുന്നു. ആകെ പ്രസന്നമായ ദിനം. അഭിനന്ദനങ്ങള്‍ കൊടുക്കാന്‍ പറ്റിയ ദിവസം.

ഹൈവേയിലെ അപായങ്ങളുടെ കാര്യമാണെങ്കില്‍, എന്‍ എച്ച്‌ 39ന്‌ നല്ല വീതിയുണ്ട്‌. വാഹനങ്ങള്‍ പൊതുവില്‍ കുറവും. അതുകൊണ്ട്‌ കത്തിച്ചു വിടാം. പിന്നെ, ഗുരിയ കൂടെയുള്ളതും ധൈര്യം തരുന്നു. എനിയ്‌ക്ക്‌ അഹോമിയയില്‍ ആസ്സമീസില്‍ ഒരു വാക്കുപോലും വരില്ലെങ്കിലും, ഗുരിയ അറിയാത്ത ഭാഷകളില്ല. നാഗന്മാര്‍ വന്നാല്‍ അവരുമായുള്ള സംഭാഷണങ്ങള്‍ ഗുരിയ നടത്തിക്കോളും. ഒരുപക്ഷെ കാട്ടാനകളുമായിപ്പോലും ഗുരിയയ്‌ക്ക്‌ പരിചയമുണ്ടായിരിയ്‌ക്കാം. ഗുരിയ കൂടെയുള്ള നിലയ്‌ക്ക്‌ ധൈര്യമവലംബിയ്‌ക്കുക തന്നെ. ഹൈവേയില്‍ എന്തൊക്കെ അപായങ്ങള്‍ പതിയിരിപ്പുണ്ടാകാമെങ്കിലും ഒരല്‌പമൊക്കെ റിസ്‌കെടുക്കണം.

ഞാന്‍ പറഞ്ഞു, അഭിനന്ദിയ്‌ക്കേണ്ടവരെ അഭിനന്ദിയ്‌ക്കാതിരിയ്‌ക്കുന്നതു ശരിയല്ല. നമുക്കൊന്നു പോയിപ്പോരാം.

ഠീക്കെ സാബ്‌. ഗുരിയയ്‌ക്ക്‌ ഉത്സാഹമായി.

ഞാന്‍ വണ്ടിയെടുത്തു. റെയില്‍പ്പാളങ്ങള്‍ ശ്രദ്ധിച്ചു മുറിച്ചുകടന്ന്‌ നാഗാലാന്റിലെത്തി. നാഗാലാന്റിന്റെ ഭാഗമായ ദിമാപ്പൂരിലൂടെ ട്രെയിനിനു പല തവണ പോയിട്ടുണ്ടെന്നല്ലാതെ, നാഗാലാന്റില്‍ ഇതുവരെ കാലു കുത്തിയിട്ടില്ല. നാഗാലാന്റിനോട്‌ ഒരിയ്‌ക്കലും പ്രതിപത്തി തോന്നിയിട്ടില്ല. എന്നു തന്നെയുമല്ല, നാഗാലാന്റില്‍ നിന്ന്‌ അല്‌പം അകന്നു നില്‍ക്കുന്നതാകും ബുദ്ധിയെന്ന്‌ തോന്നാറുണ്ടു താനും.

ലോണ്‍ തിരിച്ചടയ്‌ക്കാന്‍ ബാക്കിയുള്ളവരില്‍ ഓരോരുത്തരേയും ചെന്നു കണ്ട്‌ ലോണിനെപ്പറ്റി ഓര്‍മ്മിപ്പിയ്‌ക്കുകയും അവരില്‍ നിന്ന്‌, ?ബൈ ഹുക്ക്‌ ഓര്‍ ക്രൂക്ക്‌?, മുഴുവന്‍ തുകയും പിരിച്ചെടുക്കുകയും ചെയ്യുക മാത്രമാണ്‌ എന്റെ ചുമതല. ലോണ്‍ അടച്ചു തീര്‍ത്തിരിയ്‌ക്കുന്നവരെ തിരിഞ്ഞു നോക്കേണ്ട കാര്യമില്ല. എങ്കിലും ലോണെടുത്ത മുന്നൂറു പേരില്‍ ആകെക്കൂടി ഒരേയൊരാള്‍ മാത്രം അതു പൂര്‍ണ്ണമായും തിരിച്ചടച്ചിരിയ്‌ക്കുമ്പോള്‍ ആ ഒരാളെ നേരില്‍ക്കണ്ട്‌ അഭിനന്ദിയ്‌ക്കേണ്ടതുണ്ടെന്നു തോന്നി. ?ആയിരത്തിലൊരുവന്‍? എന്ന പോലെ മുന്നൂറിലൊരുവന്‍. അക്കാര്യം ഗുരിയയോട്‌ മുന്‍പൊരിയ്‌ക്കല്‍ സൂചിപ്പിച്ചിരുന്നു. ഗുരിയ അതോര്‍മ്മയില്‍ വയ്‌ക്കുകയും ചെയ്‌തിരിയ്‌ക്കുന്നു.

അങ്ങകലെ, ഇരുണ്ട മരക്കൂട്ടങ്ങള്‍ക്കിടയിലേയ്‌ക്കു കയറിപ്പോകുന്ന, പാടവരമ്പിലെ നടപ്പാതയിലൂടെ ബൈക്കു വിട്ടു.

അവിടെ എവിടെയെങ്കിലുമൊക്കെയായിരിയ്‌ക്കും നാഗന്മാരുള്ളത്‌. അന്യസംസ്ഥാനക്കാരെ തട്ടിക്കൊണ്ടു പോകുന്നത്‌ നാഗാലാന്റില്‍ പതിവാണ്‌. തട്ടിക്കൊണ്ടു പോയ ശേഷം വന്‍ തുകകള്‍ മോചനദ്രവ്യമായി അവരാവശ്യപ്പെടുന്നു. വില പേശലുകളില്‍ തുക അല്‍പ്പം കുറയുമായിരിയ്‌ക്കും. എങ്കിലും അവര്‍ക്കു വന്‍ തുകകള്‍ കിട്ടാറുണ്ടെന്നാണു പത്രവാര്‍ത്തകളില്‍ നിന്നു ലഭിയ്‌ക്കുന്ന സൂചന. കൈമാറിയ തുക എത്രയായിരുന്നെന്നു പുറത്തു വിട്ടുകാണാറില്ല.

ഇരുട്ടിയ ശേഷം തെരുവിലിറങ്ങി നടന്നാല്‍ നാഗന്മാര്‍ പിടികൂടി കൈവശമുള്ള പണം മുഴുവനും പിടിച്ചുവാങ്ങുമെന്ന്‌ ബാങ്കിന്റെ ദീമാപ്പൂര്‍ ശാഖയിലെ സഹപ്രവര്‍ത്തകര്‍ പറഞ്ഞു കേട്ടിട്ടുണ്ട്‌. അതുകൊണ്ട്‌ ഇരുട്ടിയ ശേഷം അവര്‍ പുറത്തിറങ്ങാറില്ലത്രെ.

നാഗന്മാര്‍ എന്നേയും ഗുരിയയേയും പിടികൂടുന്നെന്നു കരുതുക. ആദിവാസിയായ ഗുരിയയെ അവര്‍ വിട്ടയയ്‌ക്കും. പക്ഷേ എന്റെ പക്കല്‍ നിന്ന്‌ വന്‍ തുക മോചനദ്രവ്യമായി ആവശ്യപ്പെട്ടേയ്‌ക്കാം. എവിടുന്നുണ്ടാക്കും അത്‌.

അമ്മയുടെ പക്കലാണെങ്കില്‍ പ്രതിമാസ പെന്‍ഷനും മാസം തോറും ഞാനയച്ചുകൊടുക്കുന്ന തുകയുമല്ലാതെ മറ്റൊന്നുമുണ്ടാവില്ല. രണ്ടും ചെറു തുകകള്‍. വന്‍ തുക എന്റെ മോചനദ്രവ്യമായി കൊടുക്കാന്‍ എന്റെ ബാങ്കു തയ്യാറാകുമോ? നാഗന്മാര്‍ ആവശ്യപ്പെടുന്നത്‌ അന്‍പതു ലക്ഷമാണെന്നു സങ്കല്‍പ്പിയ്‌ക്കുക. അന്‍പതു ലക്ഷം പോയിട്ട്‌ അഞ്ചു ലക്ഷം പോലും കൊടുക്കാന്‍ ബാങ്കു തയ്യാറാകുമെന്നു തോന്നുന്നില്ല.

ഡീജീഎമ്മുമാരില്‍ ചിലര്‍ക്ക്‌ എന്നോടു താത്‌പര്യമുണ്ട്‌. അവര്‍ അഞ്ചുലക്ഷം ശുപാര്‍ശ ചെയ്യാന്‍ തയ്യാറാകുമായിരിയ്‌ക്കും. ആ ശുപാര്‍ശയിന്മേല്‍ ഒപ്പു വയ്‌ക്കാന്‍ ജീ എമ്മും തയ്യാറായേയ്‌ക്കാം. പക്ഷേ, മറ്റു ചില ഡിപ്പാര്‍ട്ടുമെന്റുകള്‍ പ്രതിബന്ധങ്ങളുയര്‍ത്താനാണു വഴി. ബാങ്കിനു നഷ്ടം വരാതെ നോക്കാന്‍ അവര്‍ ശ്രമിയ്‌ക്കും. ഇയാളുടെ പ്രോവിഡന്റ്‌ ഫണ്ടില്‍ നിന്ന്‌ ഈടാക്കാവുന്ന തുകയ്‌ക്കു തുല്യമായതു മാത്രം കൊടുത്താല്‍ മതി എന്നായിരിയ്‌ക്കാം അവര്‍ അഭിപ്രായപ്പെടാന്‍ പോകുന്നത്‌. അത്‌ ഒരുലക്ഷമെങ്കിലും ഉണ്ടായാല്‍ ഭാഗ്യം.

ബാങ്കിന്റെ നിയമവകുപ്പ്‌ മറ്റൊരു വാദമുഖം കൂടി ഉന്നയിച്ചെന്നു വരാം. പൌരന്മാരുടെ സുരക്ഷ ഉറപ്പാക്കുന്ന ചുമതല സര്‍ക്കാരിന്റേതാണ്‌. തട്ടിക്കൊണ്ടുപോകപ്പെട്ട പൌരന്മാരെ മോചിപ്പിയ്‌ക്കുന്നത്‌ സര്‍ക്കാരിന്റെ കടമയാണ്‌. അതുകൊണ്ട്‌ സര്‍ക്കാര്‍ തന്നെ മോചിപ്പിയ്‌ക്കട്ടെ. ബാങ്ക്‌ ഇക്കാര്യത്തില്‍ ഇടപെടുകയേ വേണ്ട, എന്നായിരിയ്‌ക്കാം നിയമവകുപ്പ്‌ നിര്‍ദ്ദേശിയ്‌ക്കാന്‍ പോകുന്നത്‌.

ഇത്തരത്തിലാണു കാര്യങ്ങള്‍ പോകുന്നതെങ്കില്‍ മിയ്‌ക്കവാറും ഞാന്‍ ശിഷ്ടജീവിതം മുഴുവനും നാഗന്മാരുടെ തടവറയില്‍ കഴിച്ചു കൂട്ടേണ്ടി വരും!

ലോണ്‍ തിരിച്ചടയ്‌ക്കാത്തവരെ കണ്ടു പിടിച്ചു താക്കീതു നല്‍കുമ്പോള്‍ സ്വയമേവ അടച്ചയാളെ അഭിനന്ദിയ്‌ക്കുകയും വേണം. അതാണതിന്റെ ശരി. അത്‌ ലോണ്‍ തിരിച്ചടയ്‌ക്കാത്തവര്‍ക്ക്‌ തിരിച്ചടയ്‌ക്കാനുള്ളൊരു പ്രചോദനവും പ്രേരണയുമാകുകയും ചെയ്യും. ?ക്ലോസ്‌ഡ്‌? സീലടിച്ച്‌ ഒപ്പിട്ട രാം രത്തന്‍ ടുഡുവിന്റെ പ്രോമിസ്സറി നോട്ട്‌ ബൈക്കിന്റെ പെട്ടിയില്‍ ഫയലില്‍ കൊണ്ടു നടക്കുന്നു. ടുഡുവിനെ കണ്ടുമുട്ടുമ്പോള്‍ അതു കൈമാറണം. അഭിനന്ദനത്തോടൊപ്പം.

കേരളത്തില്‍ പൊതുജനം പരാതിപ്പെടാറുണ്ട്‌. ഡെപ്പൊസിറ്റ്‌ ക്യാന്‍വാസ്സു ചെയ്യാന്‍ വരുമ്പോള്‍, ബാങ്കുമാനേജര്‍ തേനൂറുന്ന വാക്കുകള്‍ പറയും. അച്ചാ, അപ്പച്ചാ, വല്യുപ്പാ, എന്നൊക്കെ വിളിയ്‌ക്കും. ആശ്ലേഷിയ്‌ക്കും. എന്നാല്‍ അതേ മാനേജരെത്തന്നെ ഒരു ലോണിനു വേണ്ടി സമീപിച്ചു നോക്കൂ, മാനേജരുടെ തനിസ്വഭാവം അപ്പോഴാണു പുറത്തു വരിക. ആധാരം, മുന്നാധാരം, കുടിക്കട സര്‍ട്ടിഫിക്കറ്റ്‌, മുക്ത്യാറ്‌, സന്നത്‌, പാന്‍കാര്‍ഡ്‌, ഇങ്കം ടാക്‌സ്‌...ഇതൊക്കെ കൊണ്ടു വരൂ. ലിസ്റ്റു പകുതി കേള്‍ക്കുമ്പോഴേ ലോണിനുവേണ്ടി വന്നയാളുടെ തല കറങ്ങാന്‍ തുടങ്ങും.

നേരേ വിരുദ്ധമായ അഭിപ്രായമായിരിയ്‌ക്കും ബാങ്കുമാനേജര്‍മാര്‍ക്കു പറയാനുള്ളത്‌. ലോണ്‍ വാങ്ങാന്‍ വരുമ്പോള്‍ എല്ലാവരും പഞ്ചാരവര്‍ത്തമാനം പറഞ്ഞുപറ്റിച്ച്‌ കടം വാങ്ങിക്കൊണ്ടു പോകും. പിന്നെ തിരിഞ്ഞു നോക്കുക പോലുമില്ല. ലോണിലെ മുടക്കു തീര്‍ക്കുന്ന കാര്യം ഓര്‍മ്മപ്പെടുത്തിയാല്‍ കടമെടുത്തയാള്‍ ചോദിയ്‌ക്കും, `നിങ്ങടെ കാശും കൊണ്ട്‌ ഞാന്‍ ഓടിപ്പോകാനൊന്നും പോകുന്നില്ല. ഞാന്‍ കാശു വാങ്ങിയിട്ടുണ്ടെങ്കില്‍ ഞാനതു തിരികെത്തന്നിരിയ്‌ക്കും. എപ്പഴുമിങ്ങനെ വന്നു ശല്യപ്പെടുത്തണ്ട!'

ഈ വാക്കാല്‍പ്രയോഗങ്ങള്‍ സഹിയ്‌ക്കാം. കയ്യാങ്കളിയാണു അസഹനീയം. ലോണിലെ മുടക്കു തീര്‍ക്കണം എന്നു തെര്യപ്പെടുത്താന്‍ ചെന്ന മാനേജര്‍മാരില്‍ ചിലര്‍ തല്ലുകൊണ്ട്‌ ഓടിയ സംഭവങ്ങള്‍ നമ്മുടെ കൊച്ചു കേരളത്തില്‍ തന്നെയുണ്ടായിട്ടുണ്ട്‌. പ്രത്യേകിച്ചും ഐ ആര്‍ ഡി പി, പി എം ആര്‍ വൈ, എസ്‌ ഈ ഈ യു വൈ, എന്നിങ്ങനെയുള്ള കൊച്ചുകൊച്ചു ലോണുകള്‍. അങ്ങനെ ഓടുന്ന മാനേജര്‍മാരില്‍ പലരും ആ ഓട്ടത്തിനിടയില്‍ത്തന്നെ, `ഇനി ഒരാള്‍ക്കും ലോണ്‍ കൊടുക്കുന്ന പ്രശ്‌നമില്ല' എന്നു ദൃഢപ്രതിജ്ഞയെടുത്തിട്ടുമുണ്ടാകും. ലോണ്‍ കൊടുത്തുപോയാലാണ്‌ ഇത്തരം കുഴപ്പങ്ങളില്‍ ചെന്നു ചാടേണ്ടി വരുന്നത്‌. ലോണ്‍ കൊടുക്കാതിരുന്നാല്‍ കുഴപ്പമില്ലല്ലോ.

ആസ്സാമിലെ ആദിവാസികള്‍ക്ക്‌ മൂന്നര വര്‍ഷം മുന്‍പു കൊടുത്തിരുന്ന അയ്യായിരം രൂപയില്‍ കൂടാത്ത മുന്നൂറു ലോണുകളില്‍ മുന്നൂറിലും ഒരു രൂപ പോലും തിരിച്ചടവു വരാതായപ്പോള്‍ അവ നേരിട്ടു ചെന്നു പിരിച്ചെടുക്കാന്‍ വേണ്ടി, വിദേശികള്‍ക്കെതിരെയുള്ള പ്രക്ഷോഭണം രക്തരൂഷിതമായിക്കൊണ്ടിരുന്ന ഉള്‍നാടന്‍ മേഖലകളിലേയ്‌ക്ക്‌ രണ്ടും കല്‌പിച്ചു കടന്നു ചെല്ലുമ്പോള്‍ എന്റെ മനസ്സില്‍ ആപദ്‌ ഭീതിയുണ്ടായിരുന്നു. ലോണെടുത്തിരിയ്‌ക്കുന്നവര്‍ ക്രുദ്ധരായി തല്ലാന്‍ വന്നാല്‍ എന്തു ചെയ്യും? കേരളത്തിലായിരുന്നെങ്കില്‍ സ്വന്തം നാടാണ്‌, എങ്ങനെയെങ്കിലുമൊക്കെ രക്ഷപ്പെടാമെന്നു വയ്‌ക്കാം. എന്നാല്‍ ആസ്സാമിലെ ഒരു പരിചയവുമില്ലാത്ത മേഖലകളില്‍ എങ്ങോട്ടോടി രക്ഷപ്പെടും?

ഒരു ഭാഗത്ത്‌ കാട്ടാനകളും പുലികളും. വേറൊരിടത്ത്‌ ആസ്സാം പ്രക്ഷോഭകര്‍. ഇനിയുമൊരിടത്ത്‌ നാഗാ കലാപകാരികള്‍. ചെകുത്താനും കടലിനുമിടയില്‍. കുറച്ചുകൂടി കൃത്യമായിപ്പറയുകയാണെങ്കില്‍, ചെകുത്താന്മാര്‍ക്കും കാട്ടുമൃഗങ്ങള്‍ക്കുമിടയില്‍.

കടമെടുത്തിരുന്ന ആദിവാസി കര്‍ഷകര്‍ കൃഷി ചെയ്‌തു ജീവിച്ചിരുന്നത്‌ ബാങ്കു സ്ഥിതിചെയ്യുന്ന ജോര്‍ഹാട്ടില്‍ നിന്ന്‌ നൂറു കിലോമീറ്ററോളം അകലെ, ഗോലാഘാട്ടിനപ്പുറത്തെ രംഗജാന്‍, സരുപ്പത്ഥര്‍, ടിറ്റാബറിനടുത്തുള്ള രാജാബാരി എന്നിവിടങ്ങളിലായിരുന്നു. കൃഷിയില്‍ നിന്നുള്ള പ്രതിവര്‍ഷ വരുമാനം കൊണ്ട്‌ ഓരോ കര്‍ഷകനും മൂ!ന്നു വര്‍ഷം കൊണ്ട്‌ ലോണ്‍ അടച്ചു തീര്‍ക്കാന്‍ പറ്റും എന്നായിരുന്നു കണക്കുകൂട്ടല്‍. പലിശ വെറും നാലു ശതമാനം മാത്രം. ലോണെടുത്ത കര്‍ഷകര്‍ തവണത്തുകകള്‍ ഗോലാഘാട്ട്‌ ആദിവാസി വികാസ്‌ സമിതിയെ അപ്പപ്പോള്‍ ഏല്‍പ്പിയ്‌ക്കുമെന്നും, സമിതി ആ തുകകളെല്ലാം കൂടി ജോര്‍ഹാട്ടിലെ ബാങ്കിനു കൈമാറുമെന്നുമായിരുന്നു, പദ്ധതിയില്‍ വിഭാവനം ചെയ്‌തിരുന്നത്‌.

ലോണെടുത്തിരുന്ന കര്‍ഷകരില്‍ പലരും പലപ്പോഴായി പല തുകകളും ഗോലാഘാട്ട്‌ ആദിവാസി വികാസ്‌ സമിതിയെ ഏല്‍പ്പിച്ചിരുന്നു. ബാങ്ക്‌ നൂറു കിലോമീറ്ററോളം അകലെയായതുകൊണ്ട്‌ സമിതിയ്‌ക്ക്‌ തുകകള്‍ ബാങ്കിലേയ്‌ക്കെത്തിയ്‌ക്കാനായില്ല. തുകകള്‍ ഏറ്റുവാങ്ങാന്‍ ബാങ്കില്‍ നിന്ന്‌ ആരെങ്കിലും വരുമെന്ന്‌ സമിതി ഭാരവാഹികള്‍ പ്രതീക്ഷിച്ചു. നൂറു കിലോമീറ്റര്‍ ദൂരം ബാങ്കുദ്യോഗസ്ഥര്‍ക്കും തടസ്സമായി ഭവിച്ചു. അങ്ങനെ, ബാങ്കുദ്യോഗസ്ഥര്‍ സമിതിയുടെ അടുത്തേയ്‌ക്കും സമിതി ബാങ്കിലേയ്‌ക്കും വന്നില്ല. ലോണുകളില്‍ അടയേണ്ടിയിരുന്ന പണം പകുതിവഴിയില്‍ കുടുങ്ങിക്കിടന്നു.

ലോണുകളുടെ കാലാവധിയായ മൂന്നു വര്‍ഷം കഴിഞ്ഞിട്ടും ഒരു ലോണും ക്ലോസുചെയ്യപ്പെട്ടില്ല. ക്ലോസു ചെയ്യുന്നതു പോകട്ടെ, ഒരുറുപ്പിക പോലും ഒരു ലോണില്‍ പോലും അടഞ്ഞിരുന്നുമില്ല.

പ്രോമിസ്സറി നോട്ടായിരുന്നു ഓരോ ലോണിനും വേണ്ടി ഒപ്പിടീച്ചെടുത്തിരുന്ന രേഖകളില്‍ ഏറ്റവും മുഖ്യമായിരുന്നത്‌. ഒരു രൂപ പോലും തിരിച്ചടവു വരാത്ത അക്കൌണ്ടുകളില്‍ മൂന്നു വര്‍ഷം കഴിഞ്ഞുപോയ പ്രോനോട്ടുകള്‍ക്ക്‌ അവയെഴുതാനുപയോഗിച്ചിരിയ്‌ക്കുന്ന കടലാസ്സിന്റെ വില പോലുമില്ലാതായി. ഒന്‍പതു ലക്ഷത്തോളം രൂപ കിട്ടാക്കടമായി മാറിക്കഴിഞ്ഞപ്പോള്‍ ബാങ്ക്‌ സുഷുപ്‌തിയില്‍ നിന്നുണര്‍ന്നു.

മൂന്നര വര്‍ഷം മുന്‍പ്‌ മുന്നൂറു ലോണുകള്‍ വിതരണം ചെയ്‌തയുടനെ ആസ്സാമില്‍ നിന്നു കേരളത്തിലേയ്‌ക്കു സ്ഥലം മാറ്റം വാങ്ങി കടന്നു കളഞ്ഞിരുന്ന അന്നത്തെ ബ്രാഞ്ചു മാനേജരുടെ മേല്‍ ആരോപണമുയര്‍ന്നു: മുന്നൂറു ലോണുകളും മാനേജരുടെ ഒരു വന്‍ തട്ടിപ്പായിരുന്നിരിയ്‌ക്കണം എന്ന അഭ്യൂഹം കടലാസ്സിലേയ്‌ക്കും ഫയലുകളിലേയ്‌ക്കും പടര്‍ന്നു.

അന്നത്തെ ബ്രാഞ്ചു മാനേജരെ ശരിയ്‌ക്കറിയാമായിരുന്ന ബാങ്കിന്റെ ഉന്നതരില്‍ ചിലര്‍ ഈ ആരോപണങ്ങള്‍ വിശ്വസിച്ചില്ല. എങ്കിലും അവര്‍ അന്നത്തെ ബ്രാഞ്ചു മാനേജരോട്‌ ആരാഞ്ഞു: ആ ലോണുകളില്‍ നിന്ന്‌ ബാങ്കിനു വലുതായ നഷ്ടമുണ്ടായിക്കഴിഞ്ഞിരിയ്‌ക്കുന്നു. ഒരു രൂപ പോലും തിരിച്ചടവുണ്ടായിട്ടില്ല. ഇക്കാര്യത്തില്‍ എന്തെങ്കിലും ചെയ്യാന്‍ പറ്റുമോ?

അന്നത്തെ ബ്രാഞ്ചു മാനേജര്‍ വിശദീകരിച്ചു: ലോണെടുത്തവര്‍ ആദിവാസി കര്‍ഷകരായിരുന്നു. ദരിദ്രരെങ്കിലും സത്യമുള്ളവരാണവര്‍. ലോണ്‍ തിരിച്ചടയ്‌ക്കാനുള്ള കഴിവുണ്ടെങ്കില്‍ അവരതു തീര്‍ച്ചയായും തിരിച്ചടയ്‌ക്കും. തന്നെ ആസ്സാമിലേയ്‌ക്ക്‌ ഒന്നു കൂടി വിടുക. കടമെടുത്തിരിയ്‌ക്കുന്ന കര്‍ഷകരെയെല്ലാം നേരില്‍ക്കണ്ട്‌ അവരെക്കൊണ്ട്‌ ലോണുകള്‍ തിരിച്ചടപ്പിയ്‌ക്കാനുള്ള ശ്രമം നടത്തി നോക്കാം. കുറേയൊക്കെ ഫലമുണ്ടാകും, തീര്‍ച്ച. ആ നിര്‍ദ്ദേശം ബാങ്കിനു സ്വീകാര്യമായി.

തട്ടിപ്പു നടത്തിയെന്ന്‌ ആരോപിയ്‌ക്കപ്പെട്ട അന്നത്തെ ബ്രാഞ്ചു മാനേജര്‍ ഈ ലേഖകനായിരുന്നെന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ. അങ്ങനെ, മൂന്നരക്കൊല്ലത്തിനു ശേഷം ഞാന്‍ ആസ്സാമില്‍ വീണ്ടുമെത്തി.

കേരളത്തിലെ പല സഹകരണസംഘങ്ങളും ഭരണസമിതിക്കാരുടെ സത്യസന്ധതക്കുറവു മൂലം അടച്ചുപൂട്ടിപ്പോയ ചരിത്രം എനിയ്‌ക്കു നേരിട്ടറിവുണ്ട്‌. എന്നാല്‍ എന്റെ ഭാഗ്യം കൊണ്ട്‌ ഗോലാഘാട്ട്‌ ആദിവാസി വികാസ്‌ സമിതി ഭാരവാഹികള്‍ സത്യസന്ധരായിരുന്നു. പ്രത്യേകിച്ചും സമിതിയുടെ പ്രസിഡന്റ്‌ വന്ദ്യവയോധികനായ ടോപ്‌നോ. ടോപ്‌നോയ്‌ക്കും സമിതി സെക്രട്ടറി മുര്‍മുവിനും വിദ്യാഭ്യാസം തീരെക്കുറവായിരുന്നു. എഴുതാനും വായിയ്‌ക്കാനും കഷ്ടി അറിയാമെന്നു മാത്രം. വിദ്യാഭ്യാസത്തിലുണ്ടായിരുന്ന പോരായ്‌ക സത്യസന്ധതകൊണ്ട്‌ അവര്‍ പരിഹരിച്ചു. കടമെടുത്തിരുന്ന ആദിവാസി കര്‍ഷകര്‍ തങ്ങളുടെ ലോണുകളിലേയ്‌ക്കുള്ള തിരിച്ചടവിനായി സമിതിയെ ഏല്‍പ്പിച്ച തുകകള്‍ മുഴുവനും ടോപ്‌നോയും മുര്‍മുവും സഹകരണബാങ്കിന്റെ ഗോലാഘാട്ട്‌ ശാഖയില്‍, ഒരു പ്രത്യേകം അക്കൌണ്ടില്‍ സൂക്ഷിച്ചു.

മൂന്നര വര്‍ഷം മുന്‍പ്‌, മുന്നൂറു ലോണുകള്‍ വിതരണം ചെയ്‌തയുടനെ തിരിച്ചടവു കിട്ടിത്തുടങ്ങുമ്പോള്‍ അവ കൃത്യമായി രേഖപ്പെടുത്താനായി ഒരു തടിച്ച രജിസ്റ്റര്‍ ടോപ്‌നോയെ ഞാന്‍ ഏല്‍പ്പിച്ചിരുന്നു. വിദ്യാഭ്യാസക്കുറവു മൂലം ടോപ്‌നോയ്‌ക്കും സെക്രട്ടറി മുര്‍മുവിനും കിട്ടുന്ന തുകകള്‍ രജിസ്റ്ററില്‍ രേഖപ്പെടുത്തി വയ്‌ക്കുന്ന കാര്യം ബുദ്ധിമുട്ടായിരുന്നു. പക്ഷേ അവരൊരു നല്ല കാര്യം ചെയ്‌തു. ആദിവാസികളുടെ ഇടയില്‍ പൊതുപ്രവര്‍ത്തനം നടത്തി വന്നിരുന്ന ഗുരിയയുടെ സേവനം തേടി. കൈവരുന്ന തിരിച്ചടവു തുകകളെല്ലാം അവര്‍ ഗുരിയയുടെ പക്കല്‍ കൊടുത്തു. ഗുരിയ അവയെല്ലാം രജിസ്റ്ററില്‍ അതാതു താളുകളില്‍ രേഖപ്പെടുത്തുകയും തുടര്‍ന്ന്‌ ഗോലാഘാട്ടിലെ സഹകരണബാങ്കില്‍ സമിതി തുടങ്ങിയിരുന്ന പ്രത്യേകം അക്കൌണ്ടില്‍ അടയ്‌ക്കുകയും ചെയ്‌തു. ഇതു മൂലം ആരൊക്കെ എത്രയൊക്കെ തിരിച്ചടച്ചുവെന്നും ഇനി ആരൊക്കെ എത്രയൊക്കെ തിരിച്ചടയ്‌ക്കാന്‍ ബാക്കിയുണ്ടെന്നുമെല്ലാം ഗുരിയയ്‌ക്ക്‌ ഹൃദിസ്ഥമായിരുന്നു.

ഏതാനും മാസങ്ങള്‍ മുന്‍പ്‌ ഞാന്‍ ചെന്നു കണ്ട പാടെ സമിതി പ്രസിഡന്റ്‌ ആ രജിസ്റ്റര്‍ എനിയ്‌ക്കെടുത്തു തന്നു. പിറ്റേന്ന്‌ ഗുരിയയും ഞാനും കൂടി ആകെ തിരിച്ചടവു കിട്ടിക്കഴിഞ്ഞിരിയ്‌ക്കുന്ന തുക കണക്കുകൂട്ടിയെടുത്തു. ആ തുകയും അതിലധികവും സമിതി പ്രാദേശിക സഹകരണബാങ്കില്‍ തുടങ്ങിയിരുന്ന അക്കൌണ്ടില്‍ ഉണ്ടായിരുന്നു. ആ തുക പിറ്റേന്നു തന്നെ സമിതിയുടെ അക്കൌണ്ടില്‍ നിന്നെടുത്തു തരാന്‍ ടോപ്‌നോയും സെക്രട്ടറി മുര്‍മുവും ട്രഷറര്‍ ജോജോയും തയ്യാറായി. തുക ആറു ലക്ഷത്തോളം വരുന്നതായതു കൊണ്ട്‌, ആ തുക മുഴുവന്‍ തന്നു തീര്‍ക്കാന്‍ സഹകരണബാങ്ക്‌ രണ്ടാഴ്‌ചയോളം എടുത്തു. പന്ത്രണ്ടു ദിവസം തുടര്‍ച്ചയായി അന്‍പതിനായിരം രൂപ വീതം ഗോലാഘാട്ടില്‍ നിന്ന്‌ ബൈക്കിന്റെ പെട്ടിയിലാക്കി ജോര്‍ഹാട്ടിലേയ്‌ക്കു തനിയേ കടത്തുന്നത്‌ ആപത്തുകളെ ക്ഷണിച്ചുവരുത്തുകയാകുമോ എന്ന സംശയമുണ്ടായിരുന്നു. പണം പിടിച്ചുപറിയ്‌ക്കപ്പെട്ടാല്‍, ഇന്‍ഷൂറന്‍സ്‌ കവറില്ലാത്തതു കൊണ്ട്‌ പണം നഷ്ടപ്പെട്ടതു തന്നെ.

പക്ഷേ, കലാപഭൂമിയായിരുന്നിട്ടും അനിഷ്ടസംഭവങ്ങള്‍ ഒന്നു പോലുമുണ്ടായില്ല.

കിട്ടാക്കടമായി ബാങ്ക്‌ കണക്കാക്കിക്കഴിഞ്ഞിരുന്ന മുന്നൂറു ലോണുകളുടെ അറുപതു ശതമാനത്തോളം കേവലം രണ്ടാഴ്‌ച കൊണ്ട്‌ ബാങ്കിനു തിരിച്ചുകിട്ടിയപ്പോള്‍ ബാങ്കിന്റെ ഹെഡ്ഡോഫീസില്‍ നിന്ന്‌ അഭിനന്ദനങ്ങളുടെ പ്രവാഹമുണ്ടായി. ബാങ്കില്‍ നിന്നു ഞാനല്ല, മറ്റാരു ചെന്നിരുന്നെങ്കിലും ഇതേ തുക കിട്ടുമായിരുന്നെന്നും, മുഴുവന്‍ കൃതജ്ഞതയും അഭിനന്ദനവും ആ തുകകള്‍ തിരിച്ചടച്ച ആദിവാസി കര്‍ഷകര്‍ക്കും, ആ തുകകളെല്ലാം സത്യസന്ധതയോടെ, ഭദ്രമായി സൂക്ഷിച്ചു വച്ചിരുന്ന ഗോലാഘാട്ട്‌ ആദിവാസി വികാസ്‌ സമിതിയുടെ ഭാരവാഹികള്‍ക്കും അര്‍ഹതപ്പെട്ടതാണെന്നും ഞാന്‍ വിനീതമായി തിരിച്ചെഴുതി. ശേഷിച്ച നാല്‌പതു ശതമാനത്തില്‍ ഭൂരിഭാഗവും ഏതാനും മാസങ്ങള്‍ കൊണ്ട്‌ തിരികെക്കിട്ടുമെന്നു വിശ്വാസമുണ്ടെന്നും ഞാനറിയിച്ചു.

തുടര്‍ന്ന്‌ ലോണെടുത്തവരുടെ മേഖലയെ ആറായി തിരിച്ച്‌ ആഴ്‌ചയില്‍ ഓരോ ദിവസവും ഓരോരോ മേഖലയിലുമുള്ള കര്‍ഷകരെ സന്ദര്‍ശിച്ചു തുടങ്ങി. മിയ്‌ക്ക യാത്രകളിലും ഗുരിയ എന്നെ അനുഗമിച്ചു. ഗുരിയ വലിയൊരു സഹായമായി. കഴിഞ്ഞ ഏതാനും മാസങ്ങള്‍ കൊണ്ട്‌ ഇരുപത്തഞ്ചു ശതമാനം കൂടി തിരിച്ചടവു കിട്ടി. ഇനിയൊരു പതിനഞ്ചു ശതമാനം മാത്രമാണ്‌ അവശേഷിയ്‌ക്കുന്നത്‌. നെല്ലു വിറ്റ വില കര്‍ഷകര്‍ക്കു കിട്ടുന്നതിനനുസരിച്ച്‌, അടുത്ത അഞ്ചോ ആറോ ആഴ്‌ചകള്‍ക്കുള്ളില്‍, പത്തു ശതമാനം കൂടി കിട്ടുമെന്ന്‌ ഉറപ്പായിരിയ്‌ക്കുന്നു. അഞ്ചു ശതമാനം കിട്ടാക്കടമായിപ്പോകാനാണു സാദ്ധ്യത. അവര്‍ക്ക്‌ പല തരത്തിലുള്ള ആപത്തുകളുണ്ടായിട്ടുണ്ട്‌.

വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ സമിതി പ്രസിഡന്റ്‌ ടോപ്‌നോ പുറകിലാണെങ്കിലും, പല അഭ്യസ്‌തവിദ്യരേക്കാളും കൂടുതല്‍ പക്വത വന്ദ്യവയോധികനായ ടോപ്‌നോയ്‌ക്കുണ്ട്‌. അദ്ദേഹത്തിന്റെ ആ വൈശിഷ്ട്യമാണ്‌ മൂന്നരവര്‍ഷം മുന്‍പ്‌ ലോണുകള്‍ കൊടുക്കാമെന്നു സമ്മതിയ്‌ക്കാന്‍ എനിയ്‌ക്കുണ്ടായ പല പ്രേരകങ്ങളിലൊന്ന്‌. ഗോലാഘാട്ടു മുതല്‍ ജോര്‍ഹാട്ട്‌ വരെയുള്ള മേജര്‍ ബാങ്കുകളിലെല്ലാം കയറിയിറങ്ങി നിരാശനായിരുന്ന അദ്ദേഹത്തോട്‌ ആദ്യമായി ലോണ്‍ തരാമെന്നു പറഞ്ഞതു ഞാനായിരുന്നെന്ന്‌ അദ്ദേഹം ഈയ്യിടെ നന്ദിയോടെ സ്‌മരിച്ചിരുന്നു.

മൂന്നരവര്‍ഷം മുന്‍പ്‌ അഞ്ചേക്കറില്‍ കൂടാത്ത കൃഷിഭൂമിയുള്ള, പട്ടയവും വസ്‌തുനികുതിരസീതുമുള്ള മുന്നൂറു കര്‍ഷകര്‍ക്ക്‌ ഒരൊറ്റദിവസം കൊണ്ട്‌ ലോണുകള്‍ വിതരണം ചെയ്‌ത മേള ഗോലാഘാട്ടില്‍ ഒരു ഉത്സവപ്രതീതിയുണര്‍ത്തിയിരുന്നു. പലയിടങ്ങളില്‍ നിന്നായി ഒരുപാടു സഹകരണം അന്നു കിട്ടി. ഒന്‍പതു ലക്ഷം രൂപ ജോര്‍ഹാട്ടില്‍ നിന്ന്‌ ഗോലാഘാട്ടിലെത്തിയ്‌ക്കാന്‍ ജോര്‍ഹാട്ട്‌ ടീ എസ്‌റ്റേറ്റ്‌ അവരുടെ ക്യാഷ്‌ വാന്‍ വിട്ടു തന്നു. ജോര്‍ഹാട്ട്‌ പോലീസ്‌ ക്യാഷ്‌ വാനിന്‌ എസ്‌കോര്‍ട്ടു തന്നു. ഗോലാഘാട്ട്‌ പള്ളിയങ്കണത്തിലെ പന്തലില്‍ വച്ച്‌ ലോണ്‍ വിതരണ പരിപാടി നടത്താന്‍ പള്ളി വികാരി അനുവദിച്ചു. ജോര്‍ഹാട്ട്‌ സിവില്‍ കോടതിയിലെ വക്കീല്‍ സൈക്കിയ പട്ടയങ്ങളും വസ്‌തുനികുതിരസീതുകളും സൌജന്യമായി തത്സമയപരിശോധന നടത്തി. രംഗജാന്‍ ടീ ഗാര്‍ഡന്‍ അവരുടെ ബസ്സ്‌ അന്നു വിട്ടു തന്നു. ആദിവാസികള്‍ ബസ്സില്‍ കയറി ഗോലാഘാട്ടിലെത്തുകയും ലോണ്‍ കൈപ്പറ്റി മണിക്കൂറുകള്‍ക്കുള്ളില്‍ തിരികെ വീട്ടിലെത്തുകയും ചെയ്‌തു.

തക്ക സമയത്ത്‌ ഒട്ടും മടികൂടാതെ തങ്ങളെ സഹായിച്ച ബാങ്കിന്‌ ഒരു തരത്തിലുള്ള നഷ്ടവും വരാന്‍ സമിതി അനുവദിയ്‌ക്കില്ലെന്ന്‌ ടോപ്‌നോ ഉറപ്പിച്ചു പറഞ്ഞു. തിരിച്ചടവ്‌ നൂറു ശതമാനത്തില്‍ എത്തിയ്‌ക്കുകയെന്നത്‌ സമിതിയുടെ ഉത്തരവാദിത്വമായി അവര്‍ കാണുന്നു. സമിതിയുടെ കൃതജ്ഞതയും ആവേശവും പദ്ധതിയുടെ ഗുണഭോക്താക്കളിലേയ്‌ക്കും പ്രസരിച്ചിരിയ്‌ക്കുന്നു. തങ്ങളുടെ ലോണുകള്‍ തിരിച്ചടയ്‌ക്കാന്‍ ഇത്രത്തോളം ആവേശം പ്രകടിപ്പിയ്‌ക്കുന്ന ഗുണഭോക്താക്കളെ വാസ്‌തവത്തില്‍ ഞാന്‍ മുന്‍പു കണ്ടിട്ടില്ല. കൊള്ളപ്പലിശക്കാരുടെ പിടിയില്‍ നിന്ന്‌ രക്ഷപ്പെടാനായതിലുള്ള ആഹ്ലാദത്തിന്റേയും ആശ്വാസത്തിന്റേയും സൂചകവുമായിരുന്നിരിയ്‌ക്കണം അവരുടെ ആവേശം.

`സാബ്‌, ഇസ്‌ തരഫ്‌.'

ഗുരിയ ഇടത്തോട്ടു തിരിയുന്ന വഴിയിലേയ്‌ക്കു ചൂണ്ടിക്കാണിച്ചു. അരണ്ട വെളിച്ചത്തില്‍ വഴി കാണാമെങ്കിലും ഹെഡ്‌ലൈറ്റ്‌ സ്വിച്ചോണ്‍ ചെയ്‌തു. വഴിയില്‍ പലരേയും കണ്ടെങ്കിലും അവരിലാരും നാഗന്മാരായിരുന്നില്ല.

അല്‌പം കൂടി ചെന്നപ്പോള്‍ വലതുഭാഗത്തെ ഒരു വീട്ടിലേയ്‌ക്കു തിരിഞ്ഞു. വീട്ടുമുറ്റത്ത്‌ ബൈക്കു നിര്‍ത്തി, രണ്ടു പേരും ഇറങ്ങി.
ചെറിയ വീട്. അതിന്റെ മുന്നില്‍ ഒരു ഭാഗത്ത് ഒരു തുറന്ന ഷെഡ്ഡ്. അതിലൊരു ഹറിക്കെയിന്‍ ലാമ്പിന്റെ വെളിച്ചത്തില്‍ ഏതാനും വനിതകള്‍ പണികളില്‍ ഏര്‍പ്പെട്ടുകൊണ്ടിരിയ്ക്കുന്നു. അവരില്‍ ചിലര്‍ നാഗരുടെ വസ്ത്രങ്ങള്‍ ധരിച്ചിരിയ്ക്കുന്നു. ആ വനിതകള്‍ നാഗയുവതികളായിരിയ്ക്കണം. നാഗന്മാര്‍ ആ പരിസരത്തു തന്നെയുണ്ട് എന്നര്‍ത്ഥം.

മെഴുകിയ പോലെ വൃത്തിയുള്ള മുറ്റം. ആ പ്രദേശങ്ങളിലെ മണ്ണ് പശിമയുള്ളതാണ്. ആ മണ്ണു മെഴുകിയുണ്ടാക്കിയ വരാന്ത. മുളം തൂണുകള്‍ താങ്ങി നിര്‍ത്തിയിരിയ്ക്കുന്ന, കനത്തില്‍ പുല്ലു മേഞ്ഞ മേല്‍ക്കൂര. നേര്‍ത്ത വാരിയില്‍ പശിമയുള്ള മണ്ണു തേച്ചുപിടിപ്പിച്ചുണ്ടാക്കിയിരിയ്ക്കുന്ന ഭിത്തി. വരാന്തയില്‍ ഒരു തിരിവിളക്കു തെളിയിച്ചു വച്ചിരിയ്ക്കുന്നു.

മുറ്റത്തു നിന്ന് അല്പം മാറി, നാലു കാലിന്മേല്‍, മുള കൊണ്ടുണ്ടാക്കിയ, കമ്പിവലയടിച്ചിരിയ്ക്കുന്ന മൂന്നു കോഴിക്കൂടുകള്‍. കൂടുകള്‍ക്കുള്ളില്‍ കോഴികള്‍ കളകള ശബ്ദമുണ്ടാക്കുന്നു.

ഞങ്ങളെക്കണ്ടപ്പോള്‍ നാഗാ യുവതികളുള്‍പ്പെടെ എല്ലാ വനിതകളും എഴുന്നേറ്റു വന്നു. മങ്ങിയ വെളുത്ത ബ്ലൌസു ധരിച്ച്, മുഷിഞ്ഞ വെളുത്ത സാരി പുതച്ചിരിയ്ക്കുന്നൊരു വനിത മുളകൊണ്ടുണ്ടാക്കിയ രണ്ടു പലകകള്‍ വരാന്തയില്‍ കൊണ്ടു വച്ച്, ഞങ്ങളെ ഇരിയ്ക്കാന്‍ ക്ഷണിച്ചു. ഞാനിരുന്നു. ഗുരിയ ഇരുന്നില്ല.

മുഷിഞ്ഞ സാരി പുതച്ച വനിത ഗുരിയയോടെന്തോ ചോദിച്ചു. 'ആപ് ചായ് പിയേംഗേ?' ഗുരിയ തിരിഞ്ഞ് എന്നോടു ചോദിച്ചു. കട്ടന്‍ ചായ ഒരെണ്ണം അല്പം മുന്‍പ് കുടിച്ചതേയുള്ളു. എങ്കിലും കുഴപ്പമില്ല. ഒന്നു കൂടിയാവാം. സന്ധ്യയായതോടെ തണുപ്പ് കലശലായിരിയ്ക്കുന്നു. വനിത ചായ തയ്യാറാക്കാനായി അകത്തേയ്ക്കു പോയി.

അകന്നു നിന്നിരുന്ന വനിതകളോട് കുശലം പറഞ്ഞുകൊണ്ട് ഗുരിയ ഷെഡ്ഡിലേയ്ക്കു ചെന്നു. അവര്‍ ചെയ്തു കൊണ്ടിരുന്ന പണികള്‍ കാണാന്‍ ഗുരിയ എന്നെ ക്ഷണിച്ചു.

മുളകൊണ്ടുള്ള കുട്ട, വട്ടി, തൊട്ടില്‍, സ്റ്റൂള്‍, മടക്കാവുന്ന ചെറിയ മേശ. ഓരോന്നും ഞങ്ങള്‍ സ്പര്‍ശിച്ചും എടുത്തും ഹറിക്കെയിന്‍ ലാമ്പിന്റെ വെളിച്ചത്തില്‍ തിരിച്ചും മറിച്ചും നോക്കിയും പരിശോധിച്ചു. അതിശയിപ്പിയ്ക്കുന്ന അഴകുണ്ടായിരുന്നു, അവയ്‌ക്കെല്ലാം. പ്രതീക്ഷിച്ചതിനേക്കാള്‍ കനം കുറവും. കേരളത്തിലുള്ളതിനേക്കാള്‍ വളരെക്കൂടുതല്‍ മുള ആസ്സാമിലുണ്ട്. കേരളത്തിലായിരുന്നെങ്കില്‍ ഇവയില്‍ പലതിനും വലിയ വില കിട്ടുമായിരുന്നെന്നു ഞാനോര്‍ത്തു. വിദേശവിനോദസഞ്ചാരികളുടെ കണ്ണില്‍പ്പെട്ടിരുന്നെങ്കില്‍ ഇവ മുഴുവനും അവര്‍ പൊന്നുംവില കൊടുത്തു വാങ്ങിത്തീര്‍ത്തേനേ. ആസ്സാമില്‍ വിദേശികളുടെ വരവ് കേരളത്തിലേതിനേക്കാള്‍ വളരെ കുറവാണ്. ഏറ്റവുമധികം വിദേശി വിനോദസഞ്ചാരികള്‍ വരുന്ന പത്തു സംസ്ഥാനങ്ങളില്‍ ആസ്സാം പെടുന്നില്ല.

ബഹുത്ത് അച്ഛാ ഹെ. ഞാന്‍ പറഞ്ഞു. യുവതികള്‍ക്കു സന്തോഷമായി.

യുവതികളുമായി സംസാരിച്ച ശേഷം ഗുരിയ എന്നോടു പറഞ്ഞു. 'യേ ലോഗ് കാം സീഖ് രഹേ ഹെ.' ഇവരെല്ലാം ജോലി പഠിച്ചുകൊണ്ടിരിയ്ക്കുകയാണ്.

ഗുഡ്.

പുസ്പയാണു പഠിപ്പിയ്ക്കുന്നത്.

ആരാണു പുസ്പ?

ചായ കൊണ്ടുവരാന്‍ അകത്തേയ്ക്കു പോയ സ്ത്രീ.

പുസ്പ ഇവിടുത്തെ വീട്ടമ്മയായിരിയ്ക്കണം. ഞാനൂഹിച്ചു. മുള കൊണ്ടുള്ള ഈ കുട്ടയും വട്ടിയുമെല്ലാം നല്ല വിലകിട്ടുന്നവയാണ്. പിന്നെ കോഴിവളര്‍ത്തല്‍. വീട്ടമ്മയുടെ ഇത്തരം പ്രവര്‍ത്തനങ്ങള്‍ ഭര്‍ത്താവിന് വലുതായ സഹായമായിത്തീരും. ലോണ്‍ നേരത്തേ തന്നെ തിരിച്ചടയ്ക്കാന്‍ ടുഡുവിനെ പുസ്പ സഹായിച്ചിട്ടുണ്ടാകണം.

രാം രത്തന്‍ ടുഡു എവിടെ? ഞാന്‍ ചോദിച്ചു.

പുസ്പ ചായ കൊണ്ടു വന്നു. മുളകൊണ്ടുണ്ടാക്കിയ, വട്ടത്തിലുള്ള, ചെറിയൊരു ട്രേയിലാണു ചായ ഗ്ലാസ്സുകള്‍ കൊണ്ടു വന്നത്. ഞങ്ങള്‍ ഓരോ ഗ്ലാസ്സെടുത്തു. ചായ രുചിയ്ക്കുന്നതിനിടയില്‍ ഞാന്‍ ട്രേ കൈയില്‍ വാങ്ങി പരിശോധിച്ചു. ട്രേ ആകര്‍ഷകമായിരുന്നു.

ടുഡു കഹാം ഹെ? ഞാന്‍ ചോദിച്ചു.

പുസ്പ ശിരസ്സു കുനിച്ചു നിന്നു. ഗുരിയയും നിശ്ശബ്ദത പാലിച്ചു.

ടുഡു യഹാം നഹിം ഹെ ക്യാ? ഞാന്‍ വീണ്ടും ചോദിച്ചു.

സാബ്, രാം രത്തന്‍ ടുഡു സിന്ദാ നഹി ഹെ. ഗുരിയ അറിയിച്ചു.

സിന്ദാ നഹി ഹെ? ഞാന്‍ ആശ്ചര്യപ്പെട്ടു.

പുസ്പ ഗ്ലാസ്സുകളും ട്രേയുമെടുത്ത് നിശ്ശബ്ദയായി അകത്തേയ്ക്കു കയറിപ്പോയി.

ഗുരിയ അടക്കിയ സ്വരത്തില്‍ വിശദീകരിച്ചു. രാം രത്തന്‍ കാ ഛോട്ടാ ഭായി ഥാ ഭുജുരാം. ഭുജുരാം നേ ബഡേ ഭായീ കോ മാര്‍ ഡാലാ. ചാക്കൂ മാരാ. വോ ജേല്‍ മേ ഹെ. ഗ്വാഹാട്ടീ മേ. രാം രത്തന്റെ അനിയന്‍ ഭുജുരാം ചേട്ടനെ കുത്തിക്കൊന്നുവത്രെ. അവനിപ്പോള്‍ ഗ്വാഹാട്ടിയിലെ ജയിലിലാണെന്ന്.

ഞാന്‍ സ്തബ്ധനായിപ്പോയി. ആദ്യമായാണ് ഒരാദിവാസി കര്‍ഷകകുടുംബത്തില്‍ അക്രമം നടന്നതായി കേള്‍ക്കുന്നത്. ഇവരെല്ലാം പൊതുവില്‍ ശാന്തരാണ്. യേ സബ് കബ് ഹുവാ ഥാ? എന്നാണിതെല്ലാം നടന്നത്?

തീന്‍ സാല്‍ സേ ജ്യാദാ ഹോ ഗയാ. മൂന്നു വര്‍ഷത്തിലേറെയായി.

മൂന്നു വര്‍ഷത്തിനു മുന്‍പ് എന്നു പറയുമ്പോള്‍, ലോണെടുത്ത് അധികം കഴിയും മുന്‍പായിരിയ്ക്കണം ഈ സംഭവം നടന്നത്. രാം രത്തന്‍ ടുഡു മരണപ്പെട്ടെങ്കില്‍ ലോണ്‍ എങ്ങനെയടഞ്ഞു?

പുസ്പാ നേ അകേലേ സാരാ കാം കീ. ഗുരിയ അകത്തേയ്ക്കു ചൂണ്ടിക്കാണിച്ചു. ഇസ് നേ ഖേത്തീ കി. കൃഷി നടത്തി. ഷെഡ്ഡിലേയ്ക്കു ചൂണ്ടി, യേ സബ് കീ. കോഴിക്കൂടുകളിലേയ്ക്കു ചൂണ്ടിക്കൊണ്ട്, മുര്‍ഗാ, മുര്‍ഗി. കാഫി മേഹനത്ത് കീ ഹെ ഇസ്‌നേ.

മുന്നൂറു പേരില്‍ ലോണടച്ചു തീര്‍ത്തിരിയ്ക്കുന്നത് പുസ്പ മാത്രമാണെന്ന് അറിയിയ്ക്കാന്‍ ഞാന്‍ ഗുരിയയോനോടു നിര്‍ദ്ദേശിച്ചു. ബാങ്കിന്റെ സന്തോഷവും അവളെ അറിയിയ്ക്കുക.

ഓ, പുസ്പാ. സരാ ഇധര്‍ ആ. ഗുരിയ പുസ്പയെ വിളിച്ചു. പുസ്പ ഇറങ്ങിവന്നപ്പോള്‍ ഗുരിയ വിശദീകരിച്ചു കൊടുത്തു. പുസ്പ കൈകൂപ്പി.

കനത്ത തിരിച്ചടികളേറ്റിട്ടും വിധവയും അനാഥയുമായിത്തീര്‍ന്നിട്ടും പുസ്പ തളരാതെ മുന്നോട്ടു പോയി. കൃഷി നടത്തിയും കോഴികളെ വളര്‍ത്തിയും മുളകൊണ്ടുള്ള വസ്തുക്കളുണ്ടാക്കിയും പണമുണ്ടാക്കി. ഭര്‍ത്താവിന്റെ സാമ്പത്തിക ബാദ്ധ്യത അടച്ചു തീര്‍ത്തു. ആദിവാസികള്‍ക്കും മറ്റെല്ലാവര്‍ക്കും മാതൃകയാകാന്‍ യോഗ്യ. രാം രത്തന്‍ ടുഡു മദ്യപാനി അല്ലാതിരുന്നെങ്കില്‍ ഈ കുടുംബത്തിന് എല്ലാ ഐശ്വര്യങ്ങളും കൈവരുമായിരുന്നു.

ക്ലോസു ചെയ്ത പ്രോനോട്ട് ബൈക്കിലെ ഫയലില്‍ ഇരിയ്ക്കുന്ന കാര്യം ഓര്‍മ്മിച്ചു. ഫയലില്‍ നിന്ന് അതെടുത്ത് പുസ്പയ്ക്കു കൊടുത്തു. പുസ്പയതു ഭവ്യതയോടെ വാങ്ങി. ലോണ്‍ ക്ലോസു ചെയ്തതിന്റെ തെളിവാണിത്, സൂക്ഷിച്ചു വയ്ക്കുക എന്ന് ഗുരിയയെക്കൊണ്ടു പറയിച്ചു.

മടക്കയാത്രയില്‍ ഗുരിയ പുസ്പയുടെ കഥ ചുരുക്കി വിവരിച്ചു.

രാം രത്തനും അനുജന്‍ ഭുജുരാമും മദ്യപാനികളായിരുന്നു. പണികള്‍ മുഴുവന്‍ പുസ്പയെടുത്തു. അങ്ങനെയിരിയ്‌ക്കെയാണു ബാങ്കില്‍ നിന്നു ലോണ്‍ കിട്ടിയത്. ആ തുക മദ്യപാനത്തിന്നായി രാം രത്തന്‍ ഉപയോഗിയ്ക്കാനൊരുങ്ങി. അനുജന്‍ ഭുജുരാമും മദ്യപാനിയായിരുന്നെങ്കിലും ഭുജുരാമിന് ജ്യേഷ്ഠത്തിയോട് ആദരവുണ്ടായിരുന്നു. അനുജന്‍ ജ്യേഷ്ഠനെ എതിര്‍ത്തു.

അടുത്ത ദിവസം രാം രത്തന്‍ മദ്യപിച്ചു വന്ന് ബഹളമുണ്ടാക്കി. പുസ്പയെ മര്‍ദ്ദിച്ചു. അനുജന്‍ ജ്യേഷ്ഠനെ തടഞ്ഞു, താക്കീതു ചെയ്തു, ജ്യേഷ്ഠത്തിയെ ഉപദ്രവിയ്ക്കരുത്. ജ്യേഷ്ഠന്‍ ഛുരിയെടുത്ത് കത്തിയെടുത്ത് അനുജനെ വെട്ടി. അനുജനു വെട്ടുകൊണ്ടു. അനുജന്‍ കുപിതനായി, ഛുരി പിടിച്ചു വാങ്ങി ജ്യേഷ്ഠനെ വെട്ടുകയും കുത്തുകയും ചെയ്തു. വെട്ടുകളും കുത്തുകളുമേറ്റ് ജ്യേഷ്ഠന്‍ മരണപ്പെട്ടു. ഭുജുരാം രക്തം പുരണ്ട ഛുരിയുമായി സരുപ്പത്ഥര്‍ പോലീസ് സ്‌റ്റേഷനില്‍ നേരേ ചെന്നു കീഴടങ്ങി.

ഗുരിയ മറ്റൊരു കാര്യം കൂടി പറഞ്ഞു. പുസ്പ സ്‌കൂള്‍ ചലാത്തീ ഹെ. സ്‌കൂള്‍ നടത്തുന്നത് ഷെഡ്ഡിലും മുറ്റത്തും വരാന്തയിലുമായാണ്. പകല്‍ പുസ്പയുടെ മുറ്റം നിറയെ ചെറിയ പൈതങ്ങളുണ്ടാകും. ഭൂരിഭാഗവും സ്‌കൂളില്‍ പോകാനാകാത്ത പെണ്‍കുട്ടികള്‍. ആദിവാസിക്കുട്ടികള്‍ മാത്രമല്ല, നാഗാക്കുട്ടികളും. പുസ്പയുടെ അദ്ധ്യാപനം മൂലം അവരില്‍ പല കുട്ടികളും അഹോമിയ ആസ്സമീസ് പത്രം വായിയ്ക്കാന്‍ തുടങ്ങിയിരിയ്ക്കുന്നു.

മടക്കയാത്രയില്‍ നാഗാ കലാപകാരികളോ കാട്ടാനകളോ ഞങ്ങളുടെ മുന്‍പില്‍ വന്നു പെട്ടില്ല. ഗുരിയയും ഞാനും എന്‍ എച്ച് 39ലൂടെ സുരക്ഷിതമായി ബൈക്കോടിച്ച് ഗോലാഘാട്ടില്‍ സമിതി പ്രസിഡന്റ് ടോപ്‌നോയുടെ വീട്ടിലെത്തി. പിരിവു വിവരങ്ങള്‍ സമിതിയ്ക്കു കൊടുത്ത ശേഷം ഞാന്‍ യാത്ര പറഞ്ഞിറങ്ങി. ബൈക്കിനടുത്തേയ്ക്ക് എന്റെ കൂടെ ടോപ്‌നോയും ഗുരിയയും വന്നു. അതിനിടയില്‍ രാം രത്തന്റെ വിധവയെ സന്ദര്‍ശിച്ച കാര്യം ഗുരിയ ടോപ്‌നോയോടു പറഞ്ഞു.

'ഓ, പുസ്പ. വോ ബഹുത്ത് അച്ഛി ഹെ.' ടോപ്‌നോ പുസ്പയെപ്പറ്റി ചില കാര്യങ്ങള്‍ കൂടി വെളിപ്പെടുത്തി. അവള്‍ക്ക് എഴുതാനും വായിയ്ക്കാനും മാത്രമല്ല, കണക്കുമറിയാം. ഞങ്ങള്‍ക്കാര്‍ക്കും കണക്കറിയില്ല. എന്നാല്‍ പുസ്പ പലിശ കൃത്യമായി കണക്കാക്കുന്നു. അതു കര്‍ഷകര്‍ക്ക് രക്ഷയായി. കൊള്ളപ്പലിശക്കാര്‍ക്ക് കള്ളക്കണക്കെഴുതി ആദിവാസി കര്‍ഷകരെ പറ്റിയ്ക്കാനാകാതെയായി.

എന്നാല്‍ അവള്‍ ചെയ്യുന്ന ഏറ്റവും വലിയ കാര്യങ്ങള്‍ അതൊന്നുമല്ല. ടോപ്‌നോ തുടര്‍ന്നു. ഞങ്ങള്‍ ആദിവാസി കര്‍ഷകരുടെ ഏറ്റവും വലിയ ശാപം മദ്യപാനമാണ്. അതിന്റെ ദൂഷ്യം ശരിയ്ക്ക് അനുഭവിച്ചവളാണ് പുസ്പ. സ്വന്തം ഭര്‍ത്താവിനേയും അനുജനേയും മദ്യപാനത്തില്‍ നിന്നു രക്ഷിയ്ക്കാന്‍ അവള്‍ക്കായില്ല. തന്റെ നിയോഗം മറ്റു സ്ത്രീകള്‍ക്കുണ്ടാകരുതെന്ന് അവളാഗ്രഹിയ്ക്കുന്നു. മദ്യപാനത്തെ എതിര്‍ക്കാന്‍ അവള്‍ ആ പ്രദേശത്തെ സ്ത്രീകളെ പ്രോത്സാഹിപ്പിയ്ക്കുന്നു, സംഘടിപ്പിയ്ക്കുന്നു. കള്ളവാറ്റ് ഇവിടൊക്കെ ഒരു കുടില്‍ വ്യവസായമായിരുന്നു. പണ്ട് പെണ്ണുങ്ങളും അതില്‍ പങ്കാളികളായിരുന്നു. ഇപ്പോള്‍ പുസ്പയുടെ ശ്രമം മൂലം കുറേപ്പേരെങ്കിലും അതില്‍ നിന്നു വിട്ടു നില്‍ക്കുന്നു. ഞങ്ങളുടെ സമിതിയ്ക്കു വിജയിയ്ക്കാനാകാഞ്ഞിടത്ത് അവള്‍ വിജയിച്ചിരിയ്ക്കുന്നു.

തിരിവെളിച്ചത്തില്‍, മുഷിഞ്ഞ സാരി പുതച്ച് നിശ്ശബ്ദയായി നിന്നിരുന്ന ആ വനിതയുടെ ഉള്ളില്‍ ഇത്രത്തോളം കഴിവുകള്‍ ഒളിഞ്ഞു കിടപ്പുണ്ടായിരുന്നെന്നു കരുതിയതേയില്ല.

ടോപ്‌നോ തുടര്‍ന്നു. പുസ്പയ്ക്ക് നാഗാമീസില്‍ നന്നായി സംസാരിയ്ക്കാനറിയാം. നാഗന്മാരുടെ ഭാഷ. അതുകൊണ്ടവള്‍ നാഗന്മാരേയും ആദിവാസികളേയും കൂട്ടിയിണക്കുന്ന വിലപ്പെട്ട കണ്ണിയായിത്തീര്‍ന്നിരിയ്ക്കുന്നു. മുന്‍പ് ആ പ്രദേശത്ത് നാഗന്മാരുടെ അക്രമം പതിവായിരുന്നു. അവരുടെ അക്രമം മൂലം ആദിവാസി കര്‍ഷകര്‍ ഒരുപാടു കഷ്ടപ്പെട്ടിട്ടുണ്ട്. എന്നാലിപ്പോള്‍ നാഗന്മാര്‍ അക്രമം അഴിച്ചു വിടാറില്ല. അതുകൊണ്ടിപ്പോള്‍ വളരെ സമാധാനമുണ്ട്. ടോപ്‌നോയുടെ മുഖത്ത് വലുതായ ആശ്വാസം. നാഗന്മാരും ആദിവാസികളുമെല്ലാം അവളെ ആദരിയ്ക്കുന്നു. അവരുടെയെല്ലാം കുട്ടികളുടെ ഗുരു കൂടിയാണ് അവളിപ്പോള്‍. ആദിവാസി സ്ത്രീയ്ക്കും സമൂഹനന്മയ്ക്കായി ഒരുപാടു കാര്യങ്ങള്‍ ചെയ്യാനാകുമെന്ന് പുസ്പ തെളിയിച്ചിരിയ്ക്കുന്നു.

ശരിയാണ്. പുസ്പയുടെ ഷെഡ്ഡിലെ നാഗായുവതികളുടെ സാന്നിദ്ധ്യം തന്നെ അതിനു തെളിവാണ്.

വിധവയായ പുസ്പയ്ക്ക് പലതും ചെയ്യാനായെങ്കില്‍ ഒരു ബാങ്കിന് ഏറെക്കാര്യങ്ങള്‍ ചെയ്യാനാകും, ചെയ്യണം. ആദിവാസികളും നാഗന്മാരുമെല്ലാം ഉള്‍പ്പെടുന്ന ഈ മേഖലയിലെ പാവപ്പെട്ട കര്‍ഷകകുടുംബങ്ങളുടെ സര്‍വ്വതോമുഖമായ ഉന്നതിയ്ക്കു വേണ്ടി ഒരു ബാങ്കിനു ചെയ്യാനാവുന്നത് എന്തെല്ലാമെന്നു കാണിയ്ക്കുന്ന സമഗ്രമായൊരു പഠനം ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ നടത്താനും, അതിനെ അടിസ്ഥാനമാക്കിയുള്ള ശുപാര്‍ശകള്‍ ബാങ്കിന്റെ പരിഗണനയ്ക്കായി സമര്‍പ്പിയ്ക്കാനും ഗോലാഘാട്ടില്‍ നിന്നു ജോര്‍ഹാ!ട്ടിലേയ്ക്കുള്ള മടക്കയാത്രയ്ക്കിടയില്‍ ഞാന്‍ തീരുമാനിച്ചു. രാഷ്ട്രത്തിന്റെ തന്നെ മുഖ്യാഹാരമായ അരിയുത്പാദിപ്പിയ്ക്കുന്ന സത്യസന്ധരും സ്‌നേഹസമ്പന്നരുമായ ഈ ചെറുകര്‍ഷകരില്‍ ഒരാള്‍ക്കുപോലും സാമ്പത്തികബുദ്ധിമുട്ടുകള്‍ ഉണ്ടാകരുത്.

(ഈ കഥ തികച്ചും സാങ്കല്പികമാണ്.)


ഗോലാഘാട്ടിലെ ആദിവാസി കര്‍ഷകര്‍ (കഥ: സുനില്‍ എം.എസ്‌)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക