ഡിപ്ലോമാറ്റിക് ബാഗേജ് വഴി ഇന്ത്യ കണ്ട ഏറ്റവും ഭീതിജനകമായ സ്വര്‍ണക്കടത്ത് കേസിലെ മുഖ്യ പ്രതികള്‍ സ്വപ്ന സുരേഷിനെയും സന്ദീപ് നായരെയും ബാംഗളൂരില്‍ നിന്ന് കേരളത്തില്‍ എത്തിച്ച് തൃശൂരിലെ കോവിഡ് നിരീക്ഷണ കേന്ദ്രങ്ങളില്‍ ആക്കി. അവരെ താല്‍ക്കാലികമായി മൂന്ന് ദിവസത്തേക്ക് റിമാന്‍ഡില്‍ വിട്ട എന്‍ഐഐ കോടതി തിങ്കളാഴ്ച്ച കേസ് വീണ്ടും പരിഗണിക്കും. അപ്പോഴേക്ക് കോവിഡ് പരിശോധനാ ഫലം ലഭിക്കും.
ബാംഗളൂരില്‍ നിന്ന് ശനിയാഴ്ച രാത്രി കസ്റ്റഡിയിലെടുത്ത സ്വാപ്നയെയും സന്ദീപിനെയും രാവിലെ കാറില്‍ കൊച്ചിയിലേക്ക് കൊണ്ടു വരികയായിരുന്നു. വാളയാര്‍ അതിര്‍ത്തിയിലും ആലത്തൂര്‍, വടക്കാഞ്ചേരി, ആലുവ തുടങ്ങിയ ഇടങ്ങളില്‍ കോണ്‍ഗ്രസ്, ബിജെപി യുവജന വിഭാഗങ്ങള്‍ പ്രതിഷേധ പ്രകനങ്ങള്‍ നടത്തി. ഇത് പ്രതീക്ഷിച്ച് കേരളം പോലീസിന്റെ അകമ്പടിയോടെയാണ് കൊച്ചിയിലേക്ക് ആനയിച്ചത്. ലൈവ് കവറേജിനായി ചാനലുകളും അനുഗമിച്ചിരുന്നു.
സ്വര്‍ണം വിറ്റഴിക്കാന്‍ സഹായിച്ചയാള്‍ എന്ന് സംശയിച്ച് പെരിന്തല്‍മണ്ണയില്‍ നിന്ന് പിടികൂടിയ റമീസ് എന്നയാളെയും എന്‍ഐഎ ചോദ്യം ചെയ്തു വരുന്നു. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ടു അവധിയില്‍ പോകാന്‍ നിര്‍ദേശിച്ച മുന്‍ ഐടി സെക്രട്ടറിയും മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുമായ എം ശിവശങ്കറെ സസ്പെന്‍ഡ് ചെയ്യാന്‍ ഇടയുണ്ടെന്നു കേള്‍ക്കുന്നു.
ഒന്നാംപ്രതി പിഎസ് സരിത്തിനെയാണ് നാഷനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി ആദ്യം അറസ്റ് ചെയ്തു വിവര ശേഖരണം നടത്തിയത്. രണ്ടാം സ്വപ്നയേയും നാലാം പ്രതി സന്ദിപ് നായരെയും പിടികൂടിയ സ്ഥിതിക്ക് ദുബൈയില്‍ നിന്ന് സ്വര്‍ണം കയറ്റി അയച്ച ഫൈസല്‍ ഫരീദിനെയാണ് ഇനി കിട്ടാനുള്ളത്.
ഇയാള്‍ ആരാണെന്നു തിരിച്ചറിഞ്ഞു കഴിഞ്ഞു. കൊടുങ്ങല്ലൂര്‍ മൂന്നുപീടിക സ്വദേശിയായ ഇയാള്‍ സിനിമാ താരങ്ങളുടെ സുഹൃത്തും ജിംനേഷ്യം ഉടമയുമാണ്. ജിംനേഷ്യം ഉദ്ഘാടനം ചെയ്തത് തന്നെ ഒരു ബോളിവുഡ് നടനാണ്.
ഒരാഴ്ചയോളം ഒളിവില്‍ കഴിഞ്ഞ രണ്ടും നാലും പ്രതികളെ എന്‍ഐഎ രംഗത്തുവന്നു 24 മണിക്കൂറിനുള്ളില്‍ പിടികൂടാനായത് അവരുടെ തൊപ്പിയില്‍ ഒരു തൂവല്‍ കൂടി ചാര്‍ത്തി. കൊറോണ മഹാമാരി തെക്കന്‍ കേരളത്തില്‍ പിടി മുറുക്കുകയും തിരുവനന്തപുരം നഗരം ട്രിപ്പിള്‍ ലോക്ടൗണില്‍ കടക്കുകയും ചെയ്തപ്പോഴാണ് ഇത്തരമൊരു നാടകീയ സ്വര്‍ണക്കടത്ത് പുറത്തുവന്നത്.
യുഎഇയുടെ എമിരേറ്റ്സ് എയര്‍ലൈനും അവരുടെ ബജറ്റ് കാരിയര്‍ ആയ ഫ്ളൈ ദുബായിയും തിരുവനന്തപുരം, കൊച്ചി വിമാനത്താവളങ്ങളിലേക്കുള്ള ഫ്ളൈറ്റുകള്‍ അടുത്ത ദിവസങ്ങളില്‍ പുനരാരംഭിക്കുകയാണ്. കേരള ഫ്ലൈറ്റുകളുടെ നിരക്ക് 11000-14,000 രൂപയായി നിജപ്പെടുത്തിയതോടെ കൂടിയ നിരക്കിന് ടിക്കറ്റുകള്‍ വിറ്റ എയര്‍ഇന്ത്യ എക്സ്പ്രസ്, അവരുടെ നിരക്കുകള്‍ കുറക്കാന്‍ നിര്‍ബന്ധിതമായി. വലിപ്പം കൂടിയ 270 വിമാനങ്ങള്‍ ഓപ്പറേറ്റ് ചെയ്യുന്ന എമിരേറ്റ്സ് ഗ്രൂപ് മിഡില്‍ ഈസ്റ്റിലെ ഏറ്റവും വലിയ എയര്‍ലൈന്‍സ് ആണ്.
സ്വര്‍ക്കടത്തില്‍ നയതന്ത്ര കാര്യാലയങ്ങളെ ഉള്‍പ്പെടുത്തുന്ന ദേശവ്യാപകമായ മാഫിയയുടെ പ്രവര്‍ത്തനമാണ് ഇതോടെ ചുരുളഴിയുന്നത്. ഇതിനു മുമ്പും പലതവണ കേരളത്തിലെ വിമാനത്തവാളങ്ങള് വഴി സ്വര്‍ണം കടത്തിയിട്ടുണ്ട്. പക്ഷെ നയതന്തകാര്യാലയങ്ങളെ ഉപയോഗിച്ചുള്ള കടത്ത് ഇതാദ്യമാണ്.
കഴിഞ്ഞ തവണ എയര്‍പോര്‍ട്ടില്‍ നിന്നു പിടിച്ച 24 കിലോ സ്വര്‍ണകടത്തുമായി സംഗീതജ്ഞന് ബാലഭാസ്കറിനു ബന്ധം ഉള്ളതായി കേട്ടിരുന്നു. ബാലഭാസ്കര്‍ റോഡപകടത്തില്‍ കൊല്ലപ്പെട്ടതിനെ ചൊല്ലിയും വിവാദങ്ങള്‍ ഉണ്ടായി. സ്വര്‍ണ മാഫിയ ഒരുക്കിയ അപകടം ആയിരുന്നു അതെന്നും ശ്രുതി പരന്നു.
തിങ്കളാഴ്ച ട്രിപ്പിള്‍ ലോക് ഡൗണിലായ തിരുവന്തപുരത്തുനിന്നു സ്വപ്നയും സന്ദീപും എങ്ങനെ ബാംഗ്ലൂരിലേക്കു കടന്നു എന്നതും വിസ്മയിപ്പിക്കുന്നതാണ്. മൂവായിരം കൊറോണ തീവ്ര മേഖലയുള്ള ബാംഗളൂരില്‍ സമ്പന്നര്‍ താമസിക്കുന്ന കോറമംഗലയിലെ 'ഒക്ടേവ് 9 സ്റ്റുഡിയോ' എന്ന ഹോട്ടലില്‍ നിന്നാണ് ഇവരെ ശനിയാഴ്ച്ച രാത്രി ഏഴിന് എന്‍ഐഎ അറസ്റ്റ് ചെയ്തത്.
തിരുവനന്തപുരം എയര്‍പോര്‍ട്ടില്‍ നിന്ന് പുറത്തിറക്കുന്ന സ്വര്‍ണം സന്ദീപ് നടത്തിയിരുന്ന കാര്‍ബണ്‍ ഡോകടര്‍ എന്ന വര്‍ക് ഷോപ്പിലെ ഇലക്ട്രിക് അവനില്‍ ഉരുക്കി പൂര്‍വസ്ഥിതിയിലാക്കി വില്പനക്കു എത്തിക്കുന്നതായിരുന്നു രീതി. ഈ വര്‍ക് ഷോപ് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണനാണു കഴിഞ്ഞ മാസം ഉദ്ഘാടനം ചെയ്തത്.
സന്ദീപിന് വാഹനങ്ങള്‍ വാങ്ങി നന്നാക്കി വില്പന നടത്തുന്ന പതിവുണ്ട്. അങ്ങനെ ടൊയോട്ട ക്രെസ്റ്റ കാറും ബെന്‍സും കൈവശം ഉണ്ടായിരുന്നു. ഈ രണ്ടു വാഹനങ്ങളും സ്വര്‍ണം കടത്തതാണ് ഉപയോഗിച്ച് എന്നാണ് കണ്ടെത്തല്‍. രണ്ടുവാഹനങ്ങളും എന്‍ഐഎ കസ്റ്റഡിയില്‍ എടിത്തിട്ടുണ്ട്.
സന്ദീപ് നാട്ടിലേക്ക് വിളിച്ച ഒരു ഫോണ്‍ കാളില്‍ നിന്നാണ് അവരുടെ ഒളിത്താവളത്തെക്കുറിച്ചു അധികൃതര്‍ക്ക് വിവരം ലഭിച്ചത്. സ്വപനയുടെ മകള്‍ നാട്ടിലെ വാട്സ് ആപ് ഗ്രൂപ്പിന് അയച്ച ഒരു സന്ദേശവും സഹായകരമായി. ഏതായാലും പ്രതികളുടെ ഫോണുകള്‍ കസ്റ്റംസും എന്‍ഐഎ യും ചോര്‍ത്തി എന്നത് തീര്‍ച്ചയാണ്.
ഡിപ്ലോമാറ്റിക് ബാഗേജ് വഴി ഇതിനു മുമ്പും സ്വര്‍ണം കടത്തിയിട്ടുണ്ടെന്നാണ് യുഎഇ കോണ്‍സുലേറ്റ് ജനറലില്‍ മുമ്പി പിആര്‍ഒ ആയിരുന്ന പിഎസ് സരിത്തും കോണ്‍സുലേറ്റ് ജനറലിന്റെ എക്സിക്യു്റ്റിവ് സെക്രട്ടറി ആയിരുന്ന സ്വപ്നയും കൂടി സ്വര്‍ണം പുറത്ത് കടത്തി കോടികള്‍ കൊയ്യുന്നതിനു കൂട്ടുനിന്നു എന്നാണ് കസ്റ്റംസിന്റെയും നാഷണല്‍ ഇന്വെസ്റ്റിഗറേഷന് ഏജന്‍സി ആയ എന്‍ഐഎ യുടെയും കേസ്.
പിഎസ്സി ജോലി തരപ്പെട്ടു എന്ന പേരില്‍ കോണ്‍സുലേറ്റില്‍ നിന്ന് പുറത്തു വന്ന സ്വപ്ന സംസ്ഥാന ഐടി ഡിപ്പാര്‍ട്മെന്റിന്റെ കീഴിലുള്ള സ്പേസ് പാര്‍ക്കില്‍ ഓപ്പറേഷന് മാനേജര്‍ പദവിലയില്‍ ജോലിക്കു കയറി. ആ നിലക്ക് ഐടി സെക്രട്ടറിയും മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്റട്ടറിയുമായ എസ ശിവശങ്കറുമായി അടുത്തു. സര്‍ക്കാരിന്റെ മുദ്രയുള്ള ലെറ്റര്‍പാഡും ലെറ്റര്‍ ഹെഡും ഉപയോഗിച്ച് തലസ്ഥാനത്ത് നടത്തിയ സ്പേസ് കോണ്‍ക്ലേവില്‍ ആതിഥേയയായി.
മുഖ്യമന്ത്രിയാണ് കോണ്‍ക്ലേവ് ഉദ്ഘാടനം ചെയ്തതത്. നാല് മണിക്കൂര്‍ അദ്ദേഹം അവിടെ ചെലവഴിച്ചു. എന്നു തന്നെയുമല്ല ശിവശങ്കര്‍ സ്വപ്നയുടെ ഫ്ലാറ്റില്‍ കൊച്ചുവെളുക്കാന് കാലം വരെ തങ്ങിയതായും മൊഴികളുണ്ട്. വഴിവിട്ട പ്രവര്‍ത്തനങ്ങള്‍ക്കായി സെക്രട്ടേറിയറ്റിനു സമീപമുള്ള ശിവശങ്കറിന്റെ ഫ്ലാറ്റില്‍ പ്രതികള്‍ സമ്മേളിച്ചിരുന്നതായും തെളിഞ്ഞിട്ടുണ്ട്.
ഇത്രയും കാലം സ്വപ്നയെ അറിയില്ലെന്ന് അവകാശപ്പെട്ടിരുന്ന മുഖ്യമന്ത്രി, അവര്‍ ഹാജരാക്കിയ മുംബൈ ബാബാ സാഹേബ് അംബേദ്കര്‍ സര്‍വകലാ ശാലയുടെ ബി.കോം സര്‍ട്ടിഫിക്കറ്റു വ്യാജമാണെന്ന് തെളിഞ്ഞതോടെ അതിന്മേല് അന്വേഷണം പ്രഖ്യാപിച്ചിരിക്കയാണ്.
സ്വപ്ന പ്രഭ എന്ന രണ്ടാം പ്രതി ജഗതിയില്‍ 6500 ച. അ. വിസ്താരമുള്ള ഒരു മൂന്നുനില വീട് പണിയിച്ചു വരികയാണെന്ന് ഒടുവിലായി കേള്‍ക്കുന്നു. സ്വിമ്മിങ് പൂളും ഉണ്ടത്രേ. കേസ് വന്നതോടെ പണി നിലച്ചിരിക്കയാണ്.