Image

എഴുത്തുകാരന്‍ ജിന്‍സന്‍ ഇരിട്ടിക്കു നേരെ സ്‌കോട് ലാന്‍ഡില്‍ വംശീയാക്രമണം

Published on 01 February, 2021
എഴുത്തുകാരന്‍ ജിന്‍സന്‍ ഇരിട്ടിക്കു നേരെ സ്‌കോട് ലാന്‍ഡില്‍ വംശീയാക്രമണം


ലണ്ടന്‍: പ്രവാസി എഴുത്തുകാരന്‍ ജിന്‍സന്‍ ഇരിട്ടിക്കു നേരെ സ്‌കോട് ലാന്‍ഡില്‍ വംശീയ ആക്രമണവും അധിക്ഷേപവും ഉണ്ടായി. കഴിഞ്ഞ ദിവസം രാത്രി ജോലി കഴിഞ്ഞു ബസില്‍ വീട്ടിലേക്കു പോകുമ്പോഴാണ് വെള്ളക്കാരന്റെ വംശീയ ആക്രമണം ഉണ്ടായത് . അക്രമിയെ പോലീസ് രാത്രിതന്നെ അറസ്റ്റു ചെയ്തു.

ജിന്‍സന്‍ ഇരിട്ടിയുടെ ഫേസ്ബുക്കില്‍ നിന്ന് :
ഞാന്‍ യു കെയില്‍ വന്നിട്ട് ഏകദേശം പന്ത്രണ്ടു വര്‍ഷമായി. ഇംഗ്ലണ്ടില്‍ നിന്ന് സ്‌കോട്‌ലന്‍ഡിലേക്കു മാറിയിട്ട് ഏകദേശം ഒന്നര വര്‍ഷമാകുന്നു. ചെറിയ തോതിലുള്ള വംശീയ അധിക്ഷേപവും ആക്രമണവും മുന്‍പ് ഉണ്ടായിട്ടുണ്ടെങ്കിലും ഇന്നലത്തേതുപോലെ വംശീയ ആക്രമവും അധിക്ഷേപവും എന്റെ ജീവിതത്തില്‍ ആദ്യമായിട്ടാണ് ഉണ്ടാകുന്നത് . മുന്‍പ് മാച്ചെസ്റ്ററില്‍ വച്ച് ഒരു രാത്രി ഡ്യൂട്ടിക്ക് പോകുമ്പോള്‍ ഒരു വെള്ളക്കാരന്‍ പാക്കി പാക്കി എന്ന് വിളിച്ചുകൊണ്ടു തല്ലാന്‍ ഓങ്ങിയതാണ് എനിക്ക് മുന്‍പുണ്ടായ ഏക അനുഭവം . അതിനു ശേഷം പുഴ ഒരുപാട് ഒഴുകി .വര്‍ഗ്ഗ വര്‍ണ്ണ വ്യത്യാസത്തിന് അപ്പുറം എല്ലാമനുഷ്യരും ഒന്നാണ് എന്ന മാനവിക ചിന്തയുടെ വിപ്ലവം ബ്രിട്ടനില്‍ പല കുറി പൂത്തുലഞ്ഞു .കോളനി വാഴ്ച്ച കാലത്തെ അടിമത്വ മുതലാളിമാരുടെ പ്രതിമകള്‍ പുതിയ ജനാതിപത്യ വിശ്വാസികളായ മനുഷ്യര്‍ തൂക്കിയെടുത്തു ഓടയില്‍ എറിഞ്ഞു. ബ്രിട്ടനിലെ പുതിയകാലം വര്‍ണ്ണ വിവേചനത്തിന് എതിരാണ് എന്ന ചിന്ത സ്‌കോട്‌ലാന്‍ഡിലെ ഒരു ഉള്‍പ്രദേശ നഗരമായ ഡണ്ടിയില്‍ ജീവിക്കുമ്പോഴും എന്നില്‍ നല്ല ആത്മവിശ്വാസം നല്‍കി .പക്ഷെ ഇന്നലത്തെ രാത്രി എന്റെ എല്ലാത്തരം ചിന്തകളെയും കുറെയെങ്കിലും മാറ്റി മറിച്ചു എന്ന് ഖേദപൂര്‍വ്വം പറയട്ടെ . തുടര്‍ച്ചയായ പതിമൂന്നു മണിക്കൂര്‍ ഹോസ്പിറ്റല്‍ ഡ്യൂട്ടി കഴിഞ്ഞു ക്ഷീണിതനായിട്ടാണ് ഞാന്‍ ഏകദേശം രാത്രി ഒമ്പതു മണിക്ക് സ്‌കോട്‌ലാന്ഡിലെ ഒരു ചെറു നഗരമായ ഡന്‍ഫേംലൈനില്‍ നിന്ന് ഡണ്ടി സിറ്റിയിലേക്ക് ബസ് കയറുന്നത്. ലോക്കഡോണ്‍ ആയതുകൊണ്ട് മിക്കവാറും ആ സമയത്തെ യാത്രയില്‍ ബസിലെ ഏക യാത്രക്കാരന്‍ ഞാനായിരിക്കും. അന്ന് എന്തായാലും ബസ്സില്‍ ഒരു വെള്ളക്കാരന്‍ കൂടിയുണ്ട് . ഞാന്‍ ബസില്‍ കയറിയപ്പഴെ അയാള്‍ എന്തൊക്കെയോ വിളിച്ചു പറയുന്നുണ്ട് .ഞാന്‍ കരുതി അയാള്‍ ഫോണിലായിരിക്കും പറയുന്നതെന്ന് . ബസ് പുറപ്പെട്ടു കുറച്ചു കഴിഞ്ഞപ്പോള്‍ ഒരാള്‍ എന്റെ തൊട്ടടുത്ത സീറ്റില്‍ വന്നിരുന്നിട്ടു എന്റെ മുഖത്തോടു അയാളുടെ മാസ്‌ക് വയ്ക്കാത്ത മുഖം ചേര്‍ത്തിട്ടു എന്നെ ഒരു തള്ള്. ഇയാള്‍ എന്തിനാണ് എന്നെ തള്ളുന്നത് എന്ന് വിചാരിച്ചു നോക്കിയപ്പോള്‍ അയാള്‍ പരിഹാസ ചിരിയോടെ പറയുന്നു
'പാക്കി, ഗിവ് മി ഷെക്കാന്റ്' പാക്കി എന്നുള്ള അങ്ങേയറ്റം വംശീയ അധിക്ഷേപത്തോടെയുള്ള വിളി എന്നെ അലോസര പെടുത്തിയെങ്കിലും ഞാന്‍ പരമാവധി സംയമനത്തോടെ മുഖത്തു കൃത്രിമയായ ഒരു പുഞ്ചിരി വരുത്തി പറഞ്ഞു.
'കഷമിക്കണം .ഞാന്‍ ഒരു ആരോഗ്യ പ്രവര്‍ത്തകനാണ് വൈറസ് ഇങ്ങനെ ശക്തമായി വ്യപിക്കുന്ന ഈ സമയത്തു പൊതു സ്ഥലത്തു കൈകൊടുക്കുന്നതു ശരിയല്ല.'
പക്ഷെ അയാള്‍ സമ്മതിക്കുന്നില്ല . തെറി തുടങ്ങി .ഞാന്‍ അപ്പോള്‍ പറഞ്ഞു
' വേണമെങ്കില്‍ ഹസ്തദാനത്തിനു പകരം നമ്മുടെ എല്‍ബോകള്‍ തമ്മില്‍ മുട്ടിക്കുന്നതിനു എനിക്ക് കുഴമില്ല ' അയാള്‍ അത് സമ്മതിച്ചു . എന്റെ കൈ മുട്ടില്‍ അയാളുടെ കൈ മുട്ട് മുട്ടിച്ചിട്ടു ചെറുതായിട്ടെങ്കിലും എന്റെ മേല്‍ ഒരു അധീശത്വം നേടിയ മട്ടില്‍ എന്നെ ഒന്ന് നോക്കിയിട്ടു അയാള്‍ ബസിന്റെ പുറകിലത്തെ സീറ്റില്‍ പോയി ഇരുന്നു . ഞാന്‍ വിചാരിച്ചു-സമാധാനമായി. ആ ദുരന്തം പോയല്ലോയെന്ന് . കുറച്ചു കഴിഞ്ഞപ്പോള്‍ ഇതാ വീണ്ടും വരുന്നു . പിന്നെ , 'പാക്കി പാക്കി' എന്ന് പറഞ്ഞുകൊണ്ട് പുറകിന്നു എന്റെ തലയ്ക്കിട്ടു ഒരു ഒറ്റ തട്ട് എന്നിട്ടു പുറകെ കുറെ തെറിയും. അയാള്‍ കഞ്ചാവാരിക്കും എന്ന് കരുതി അത് അവഗണിച്ചു കൊണ്ട് ഞാന്‍ വീണ്ടും സംയമനം പാലിക്കാന്‍ നോക്കി അപ്പോള്‍ അയാള്‍ക്ക് എന്റെ മടിയില്‍ ഇരിക്കണം.എന്റെ മടിയില്‍ ഇരിക്കാന്‍ പറ്റത്തില്ലെന്നു പറഞ്ഞപ്പോള്‍ ഇരിന്നിട്ടെ ഉള്ളന്നായി അയാള്‍. ഡ്രൈവര്‍ ഉച്ചത്തില്‍ അയാളോട് മരിയാദയ്ക്ക് ഇരിക്കാന്‍ പറയുന്നുമുണ്ട് . ബസ് അപ്പോള്‍ എളുപ്പത്തില്‍ നിര്‍ത്താന്‍ കഴിയാത്ത സ്‌കോട്ട്‌ലാന്‍ഡിലെ ഉള്‍പ്രദേശത്തുടെയുള്ള മോട്ടര്‍വയിലുടെ പോയി കൊണ്ടിരിക്കുകയാണ് .അയാള്‍ എന്നെ വിടാന്‍ ഭാവമില്ലാതെ എന്നെ തള്ളിക്കൊണ്ട് വീണ്ടും വീണ്ടും പറയുന്നുണ്ട്;
'' പാക്കി പാക്കി , I punch you to Pakisthan, go to Pakisthan ' ഇത് പറഞ്ഞിട്ട് അയാള്‍ സീറ്റില്‍ തൂങ്ങി മുന്‍പോട്ടു നടന്നിട്ടു തിരിച്ചു വന്ന് എന്റെ മുഖത്തൊരു ചെറിയ ഇടി. ഞാന്‍ ഡ്രൈവറുടെ സീറ്റിന്റെ തൊട്ടു പുറകിലേക്ക് മാറി ഇരുന്നിട്ട് ഡ്രൈവറോട് പോലീസിനെ വിളിക്കാന്‍ പറഞ്ഞു .ചില്ലു കൂട്ടിലെ ഡ്രൈവര്‍ സീറ്റില്‍ ഇരിക്കുന്ന ഡ്രൈവര്‍ ഞാന്‍ പറഞ്ഞത് കേട്ടോ ഇല്ലയോ എന്ന് അറിയില്ല . ഞാന്‍ ഡ്രൈവറുടെ തൊട്ടു പുറകിലെ സീറ്റിലേക്ക് മാറിയിരുന്നിട്ടും അയാള്‍ അവിടെ വന്നിരുന്നും എന്റെ തലയിലും തോളിലും പിടിച്ചുള്ള തള്ളുകാരണം സീറ്റില്‍ ഇരിക്കാന്‍ വയ്യാതെ ഞാന്‍ ബസിന്റെ സ്റ്റെപ്പില്‍ പോയി ഇരുന്നുകൊണ്ട് മൊബൈല്‍ എടുത്തു പോലീസിനെ വിളിക്കാന്‍ ആരംഭിച്ചു. അപ്പോള്‍ അയാള്‍ എന്റെ ജാക്കറ്റില്‍ പിടിച്ചു വലി തുടങ്ങി.അത് കണ്ടു ഡ്രൈവര്‍ ഒച്ചയിട്ടപ്പോള്‍ അയാള്‍ ഡ്രൈവറെയും തെറി വിളിച്ചു തല്ലുമെന്നായി. ഞാന്‍ പോലീസിനെ വിളിച്ചത് കൊണ്ട് എന്നെ പിന്നെ കൊല്ലുമെന്നായി ഭീഷണി . അയാളുടെ കൈയിലെ ബാഗില്‍ കത്തി ഉണ്ടോന്നു ഞാന്‍ അപ്പോള്‍ സംശയിച്ചു . ബസ് മോട്ടോര്‍വേ കഴിഞ്ഞു ഡണ്ടി ടൗണിലേക്ക് കയറിപ്പഴേയ്ക്കും പോലീസ് വാന്‍ പാഞ്ഞ് എത്തി .പോലീസ് പല കുറി പറഞ്ഞിട്ടും അയാള്‍ അറസ്റ്റിനോട് സഹകരിക്കാതെ, തൊട്ടാല്‍ പോലീസിനെ തല്ലുമെന്നു ഉച്ചത്തില്‍ ആക്രോശിക്കാനും തെറി വിളിക്കാനും തുടങ്ങി . അയാള്‍ നല്ല ആരോഗ്യവാനായിരുന്നതുകൊണ്ടു ചെറുപ്പക്കാരായ പോലീസുകാര്‍ക്ക് അടിയും മറ്റും കിട്ടിയെങ്കിലും പോലീസ് അവസാനം അയാളെ ബലം പ്രയോഗിച്ചു വലിച്ചു നിലത്തിട്ടു അറസ്റ്റു ചെയ്തു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക