ബര്‍ലിന്‍: ജര്‍മനിയിലെ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലഘൂകരിക്കുന്നതിനും ഒരുപക്ഷെ എടുത്തുകളയാനുമുള്ള നീക്കം ആലോചനയിലാണെന്ന് ചാന്‍സലര്‍ ആംഗല മെര്‍ക്കല്‍. പാര്‍ലമെന്റിനെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അവര്‍.
കോവിഡ് കേസുകളുടെ എണ്ണം ഒരു ലക്ഷത്തിന് 35 എന്ന പുതിയ അനുപാതം ഏഴു ദിവസത്തിനുള്ളില്‍ ലഭിക്കുന്പോള്‍ മാത്രമേ കൂടുതല്‍ പൊതുജീവിതം വീണ്ടും തുറക്കാന്‍ ജര്‍മനി അനുവദിക്കൂ. കൊറോണ വൈറസ് മഹാമാരി എത്രത്തോളം വ്യക്തിഗതമാണെന്ന് മെര്‍ക്കല്‍ പ്രസംഗത്തില്‍ ചൂണ്ടിക്കാട്ടി. നിയന്ത്രണങ്ങള്‍ ലഘൂകരിക്കാനോ കൊണ്ടുവരാനോ കഴിയുന്പോള്‍ അതുനടപ്പിലാക്കുമെന്നും മെര്‍ക്കല്‍ പറഞ്ഞു.ലോകമെന്പാടും, ഓരോ രാജ്യത്തെയും രാഷ്ട്രീയ നേതാക്കളും ശാസ്ത്രജ്ഞരും മഹാമാരിയെ വ്യത്യസ്തമായിട്ടാണ് അളക്കുന്നതെന്നും അവര്‍ പറഞ്ഞു.
കോവിഡിനെതിരേ ഫലപ്രദമായ പ്രതിരോധം ആര്‍ജിക്കാന്‍ ജര്‍മനിക്ക് ഏറ്റവും നല്ലത് അസ്ട്രസെനക്ക വാക്സിന് തന്നെയാണെന്ന് സര്‍ക്കാരിന്റെ ആരോഗ്യകാര്യ ഉപദേഷ്ടാവ് ക്രിസ്റ്റ്യന്‍ ഡ്രോസ്റ്റന്‍ പറഞ്ഞു. അസ്ട്രസെനക്ക വാക്സിന്റെ കാര്യത്തില്‍ ഉയരുന്ന ആശങ്കകള്‍ അടിസ്ഥാനരഹിതമാണെന്നും എത്രയും കൂടുതല്‍ പേര്‍ക്ക് എത്രയും വേഗം വാക്സിന് നല്‍കാനാണ് ശ്രമിക്കേണ്ടതെന്നും ഡ്രോസ്റ്റന്‍ ചൂണ്ടിക്കാട്ടി.
ജര്‍മനിയില്‍ നിലവില്‍ ഉപയോഗിക്കുന്ന എല്ലാ വാക്സിനുകളും നല്ലതാണ്. സൂപ്പില്‍ എവിടെയെങ്കിലും ചിലപ്പോള്‍ ഒരു മുടിനാര് കണ്ടെന്നു വരും. അതിനെ ഭൂതക്കണ്ണാടി വച്ച് നോക്കേണ്ട ആവശ്യമില്ലെന്നുമാണ് ഡ്രോസ്റ്റന്റെ വിശദീകരണം.
അതേസമയം കൊറോണക്കാലത്ത് 2020ല്‍ ജര്‍മന്‍കാരുടെ ആകെ ശന്പളത്തില്‍ രേഖപ്പെടുത്തിയത് ശരാശരി ഒരു ശതമാനത്തിന്റെ കുറവ്. ഇത് ചരിത്രത്തിലെ ഒരു വര്‍ഷം കണക്കാക്കുന്ന ഏറ്റവും വലിയ കുറവാണിത്. 2007 മുതലാണ് ഇത്തരത്തിലുള്ള കണക്കുകള്‍ ശേഖരിച്ചു തുടങ്ങിയത്.കോവിഡ് മഹാമാരിയും അതിനെത്തുടര്‍ന്ന് പ്രഖ്യാപിച്ച ലോക്ക്ഡൗണും തന്നെയാണ് ഇതിനു പ്രധാന കാരണമെന്ന് കണക്കുകള്‍ പുറത്തുവിട്ട ഫെഡറല്‍ സ്ററാറ്റിക്സ് ഏജന്‍സി ചൂണ്ടിക്കാട്ടുന്നു. 2008~09ലെ സാന്പത്തിക മാന്ദ്യകാലത്തും ഈ രീതിയുള്ള ശന്പളക്കുറവ് ഉണ്ടായിട്ടില്ല. അതേസമയം, ശരാശരി വിലകളില്‍ അര ശതമാനത്തിന്റെ വര്‍ധനയും 2020ല്‍ രേഖപ്പെടുത്തി.
റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍