ഞാനിനിയും
നിന്നോട് കൂട്ടുകൂടാൻ വരും.
വർത്തമാനം പറഞ്ഞിരിക്കുന്ന നിന്റെ
പാതിയൊടിഞ്ഞ കൈനഖം നോക്കി
നെടുവീർപ്പിടും.
അയാളുടേതെന്നു
ഞാൻ കരുതിയ
പതിനാലുവരിക്കവിത
പെറ്റുകിടക്കുന്നിടത്തേയ്ക്ക്
കൂട്ടുവരാൻ പറയുമ്പോൾ
നീയെന്നെ വീണ്ടും
പുളിച്ച തെറി വിളിയ്ക്കും.
പാലമരത്തിൽ നിന്നും
കരിമ്പനയിലേയ്ക്കുള്ള
ദൂരമെന്തൊരിടങ്ങേറാണെന്നും
മധുരച്ചോളം പുഴുങ്ങിയതിന്
വൈകുന്നേരങ്ങളുടെ
മണമാണെന്നും പിറുപിറുത്ത് നമ്മൾ
അടുത്ത പിണക്കത്തിലേയ്ക്കുള്ള
ഇടവഴി തിരിയും.